ദൈവികതയുടെ അനുബന്ധമാണ് ആരാധന

ഒരു വസ്തുവിനെ കുറിച്ച് അത് ദൈവമാണെന്ന വിശ്വാസം അഥവാ സങ്കൽപ്പത്തിൽ നിന്നാണ് അതിനോടുള്ള ആരാധന ഉടലെടുക്കുന്നത്. അല്ലാതെ ഒരു വസ്തുവിനെ 'ആരാധി'ക്കുമ്പോൾ അത് ഇലാഹ് ആകുകയല്ല. 

ഏതൊന്നിനെ കുറിച്ചാണോ അത് ആരാധനയ്ക്ക് അർഹമാണെന്ന് വിശ്വസിക്കിന്നതെങ്കിൽ അതിന്റെ മുമ്പിൽ നടത്തുന്ന ഭവ്യഭാവങ്ങളും വണക്കങ്ങളുമാണ് ആരാധനയാകുന്നത്. അല്ലാതെ, ആരാധനയുടെ രൂപമുണ്ടെങ്കിൽ പോലും ആരാധനയ്ക്ക് അർഹത എന്ന ദൈവികത നൽകാതെ നടത്തുന്ന വിനയാദരവുകളോ അപേക്ഷകളോ ഇബാദത്തോ ഇബാദത്തിന്റെ ഇനമായ ദുആയോ അല്ല.

ഒരു വസ്തുവിന്റെ മുമ്പാകെ നടത്തുന്ന ഏതെങ്കിലും പ്രവൃത്തിയുടെ അനുബന്ധമായി അതു ഇലാഹ് - ദൈവമാകുകയല്ല. മറിച്ചു, ഇലാഹാണെന്നുള്ള പരിവേഷം ഒരു വസ്തുവിനെ കുറിച്ച് വിശ്വസിക്കുമ്പോളുണ്ടാകുന്ന  പ്രവൃത്തി ഇബാദത്താകുകയാണ്; അപേക്ഷ ദുആ ആകുകയാണ്. 

ഇവിടെയാണ് സുന്നത്ത് ജമാഅത്തും വഹ്ഹാബീ മൗദൂദിയ്യത്തും തമ്മിലുള്ള അന്തരം വ്യക്തമാകുന്നത്. വഹ്ഹാബികൾ 'ആരാധന അഥവാ പ്രാർത്ഥന' അടിസ്ഥാനവും ദൈവികത അനുബന്ധവുമാണെന്ന് വാദിക്കുന്നു. നാം സുന്നികൾ ദൈവികത അടിസ്ഥാനവും ആരാധന അനുബന്ധവുമാണെന്ന് സമർത്ഥിക്കുന്നു. 

വിശുദ്ധ ഖുർആനിലെ 
ما تعبدون من دونه إلا أسماء سميتموها أنتم وآباؤكم ما أنزل الله بها من سلطان
എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ബൈളാവി (റ) രേഖപ്പെടുത്തുന്നു:

والمعنى أنكم سميتم ما لم يدل على استحقاقه الألوهية عقل ولا نقل آلهة ، ثم أخذتم تعبدونها باعتبار ما تطلقون عليها 
(ആശയമിതാണ്. ദൈവികതയ്ക്ക് അർഹതയുണ്ടെന്ന് ബുദ്ധിയോ പ്രമാണമോ തെളിയിക്കാത്ത വസ്തുക്കളെ ആദ്യം നിങ്ങൾ "ദൈവങ്ങളെന്ന്" പേർവിളിച്ചു. എന്നിട്ട് ആ നാമകരണത്തെ മാനദണ്ഡപ്പെടുത്തി  അവയെ ആരാധിക്കാൻ തുടങ്ങി.)

ചുരുക്കത്തിൽ, ഒരു വസ്തുവിൽ ദിവ്യത്വം ആരോപിക്കുമ്പോഴാണ് ആരാധനയുണ്ടാകുന്നത് അഥവാ ആരാധനയാകുന്നത്. 'ആരാധി'ക്കുമ്പോൾ അതു ദൈവമാകുകയല്ല.
MT Darimi