ജിന്ന് തട്ടിക്കൊണ്ടു പോയപെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ ഔസുല്‍ അഗ്‌ളം


_🎵ജിന്നൊരു ഫൈതലെ കൊണ്ടുഫോയ് വിട്ടാരെ_
_ജിന്നെ വിളിഫിച്ചതിനെ കൊടുത്തോവര്‍🎵_

     ഒരിക്കല്‍ അബൂസഅ്ദ് അബ്ദുല്ലാഹില്‍ ഇസ്ജി(റ)വിന്റെ പതിനാറുകാരിയും കന്യകയുമായ പ്രിയപ്പെട്ട മകളെ വീടിന്റെ തട്ടില്‍ നിന്നും ഒരു ജിന്ന് തട്ടിക്കൊണ്ടുപോവുകയുണ്ടായി.

 പരിഹാരം തേടി അദ്ദേഹം ശൈഖവര്‍കളുടെ അരികിലെത്തി. വിവരങ്ങളെല്ലാം ചൊരിഞ്ഞു. അന്ന് രാത്രി തന്നെ കര്‍ഗിലെ വിജന സ്ഥലത്ത് പോയി അഞ്ചാം കുന്നിന്റെ പുറത്തിരിക്കാനും _ബിസ്മില്ലാഹി അലാ നിയ്യത്തി അബ്ദില്‍ ഖാദിര്‍_ എന്ന് മന്ത്രിച്ചു ചുറ്റും ഒരു വരവരക്കാനും നേരം ഇരുട്ടിയാല്‍ വിവിധ രൂപത്തിലുള്ള ജിന്നുകള്‍ നിന്റെ അരികിലൂടെ നടക്കുമ്പോള്‍ നീ പേടിക്കരുതെന്നും നിര്‍ദ്ദേശിച്ചു. 

 മാത്രമല്ല, അത്താഴ സമയത്ത് നിന്റെ അരികില്‍ വരുന്ന രാജാവിനോട് എന്റെ മകളുടെ കാര്യത്തില്‍ എന്നെ അബ്ദുല്‍ ഖാദര്‍ നിങ്ങളുടെ അരികിലേക്കയച്ചതാണെന്നു പറയണമെന്നും കൂട്ടിച്ചേര്‍ത്തു. 

 അദ്ദേഹം അന്ന് രാത്രി തന്നെ ശൈഖവര്‍കള്‍ പറഞ്ഞ പ്രകാരം രാത്രിയില്‍ വര വരച്ചു നിന്നു. ഭീമാകാരമായ രൂപത്തിലുള്ള വിവിധയിനം ജിന്നുകള്‍ അദ്ദേഹത്തിന്റെ അരികിലൂടെ നടന്നുപോയി. പക്ഷെ, അവര്‍ക്കാര്‍ക്കും ആ വരയോടടുക്കാന്‍ സാധിച്ചില്ല. 

 അത്താഴ സമയമായപ്പോള്‍ അവരുടെ രാജാവ് ഒരു കുതിരപ്പുറത്തേറിയതാ അദ്ദേഹത്തിന്റെ അരികിലേക്ക് കടന്നു വരുന്നു. കൂടെ സൈന്യവുമുണ്ട്. ജിന്നുരാജാവും ആ വരക്കപ്പുറത്ത് നിന്നു ആവശ്യമെന്താണെന്ന് തിരക്കി. അദ്ദേഹം പറഞ്ഞു: "എന്റെ മകളുടെ കാര്യത്തില്‍ ശൈഖ് അബ്ദുല്‍ഖാദര്‍ (റ) നിങ്ങളുടെ അരികിലേക്കയച്ചതാണ്." ശേഷം ബാക്കി വിഷയങ്ങളും പറഞ്ഞു. ഉടനെ ജിന്നുരാജാവ് കുതിരപ്പുറത്ത് നിന്നിറങ്ങി ഭൂമി ചുംബിച്ചു വരക്കപ്പുറത്തിരുന്നു. കൂടെയുള്ളവരും അതുപ്രകാരം ചെയ്തു.

 ജിന്നുരാജാവ് തന്റെ സൈന്യത്തോട് ഇദ്ദേഹത്തിന്റെ മകളെ ആരാണ് തട്ടിക്കൊണ്ടുപോയതെന്ന് തിരക്കി. എല്ലാവരും ആ വിഷയത്തില്‍ മൗനികളായി. കുറച്ച് കഴിഞ്ഞപ്പോഴതാ ധിക്കാരിയായ ഒരു ജിന്നിനെ കൊണ്ടുവരപ്പെട്ടു. കൂടെ അദ്ദേഹത്തിന്റെ മകളും ഉണ്ടായിരുന്നു. ചീനയിലെ ധിക്കാരിയായ ജിന്നാണതെന്ന് അവിടെന്നാരോ പറയുകയുണ്ടായി. രാജാവ് ചീനക്കാരന്‍ ജിന്നിനോട് ചോദിച്ചു: "ഖുതുബിന്റെ (ശൈഖവര്‍കളുടെ) കീഴിലായിരിക്കെ നിന്നെ ഇതിന് പ്രേരിപ്പിച്ചതെന്ത്..?" അവന്‍ പറഞ്ഞു: "ഇവള്‍ എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചപ്പോള്‍ അവളെ ഞാന്‍ നന്നായി സ്‌നേഹിച്ചു." ഇതുകേട്ടയുടന്‍ ജിന്നുരാജാവ് ആ ചീനക്കാരന്‍ ജിന്നിന്റെ പിരടി വെട്ടാന്‍ ഓര്‍ഡര്‍ ചെയ്യുകയും മകളെ അബൂസഅ്ദിനു തിരിച്ചു നല്‍കുകയും ചെയ്തു.

(അവലംബം: ബഹ്ജത്തുല്‍ അസ്‌റാര്‍)

 ശൈഖവര്‍കളുടെ ബറകത്ത് കൊണ്ട് നമ്മേയും നമ്മുടെ മക്കളെയും എല്ലാ വിധ ഫിത്‌നകളില്‍ നിന്നും അല്ലാഹു ﷻ കാത്തുരക്ഷിക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ