വലിയ്യിനെ ഉത്തരം മുട്ടിക്കാൻ പോയ ഇബിനു സഖക്ക് സംഭവിച്ചതും ശൈഖ് ജീലാനിയെ ആദരിച്ചതും !!
മഹാനരായ ഔസുല്‍ അഅ്‌ളം മുഹിയുദ്ധീന്‍ ശൈഖ്(റ)വിന്റെ ജീവിത വിശുദ്ധിയുടെ ഉദാത്തമായ അടയാളമായിരുന്നു ഔലിയാക്കളോടുള്ള ആദരവും ബഹുമാനവും. ശൈഖവര്‍കള്‍ അല്ലാഹുﷻവിന്റെ ഔലിയാക്കളെ സന്ദര്‍ശിക്കുകയും അവരെ ബഹുമാനിക്കുകയും അങ്ങേയറ്റത്തെ ആദരവോടെ അവരോട് ഇടപെടുകയും ചെയ്യുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ അത്തരം ശീലങ്ങള്‍ ശൈഖവര്‍കളിലുണ്ടായിരുന്നു. അല്ലാഹുﷻവിന്റെ ഔലിയാക്കളെ നിസാരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടി ഒരു സംഭവം പറയാം..,
അബൂ സഈദ് അബ്ദുല്ല ഇബ്നു അബീ അസ്റൂൻ എന്നവര്‍ ബഗ്ദാദിലേക്ക് ഇല്‍മ് തേടിയെത്തിയതാണ്. അവിടെന്ന് ഇബ്‌നു സഖയെ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹത്തോടു കൂട്ടു കൂടി മദ്‌റസത്തുനിളാമിയയില്‍ ഇബ്നു അബീ അസ്റൂൻ ഇല്‍മ് നുകര്‍ന്നു. രണ്ടുപേര്‍ക്കും സ്വാലിഹീങ്ങളെ സന്ദര്‍ശിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് ബഗ്ദാദില്‍ ഔസ് എന്നുവിളക്കപ്പെടുന്ന ഒരു വലിയ്യുണ്ടായിരുന്നു. ഉദ്ദേശിക്കുമ്പോള്‍ പ്രത്യക്ഷമാകാനും അപ്രത്യക്ഷമാകാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അങ്ങനെ ഇബ്നു അബീ അസ്റൂനും ഇബ്‌നു സഖയും മുഹിയുദ്ധീന്‍ ശൈഖ്(റ)വും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
അന്ന് ശൈഖവര്‍കള്‍ ചെറുപ്രായക്കാരനാണ്. യാത്രാ മദ്ധ്യേ ഇബ്‌നു സഖ വാചാലമായി: തീര്‍ച്ചയായും ഞാന്‍ ഔസിന് (ആ വലിയ്യിന്) ഉത്തരം കിട്ടാത്ത ഒരു ചോദ്യം ചോദിക്കും.
ഇബ്നു അബീ അസ്റൂനും വിട്ടില്ല അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാനൊരു ചോദ്യം ചോദിക്കും, അതിനെന്താണ് അദ്ദേഹം മറുപടി പറയുക എന്നു നോക്കണം.
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ശൈഖവര്‍കള്‍ പറഞ്ഞു: അല്ലാഹു ﷻ കാക്കട്ടെ, ഞാനൊന്നും ചോദിക്കില്ല, ഞാനദ്ദേഹത്തെ കാണല്‍ കൊണ്ട് ബറകത്തെടുക്കാനാണ് ഉദ്ദേശിക്കുന്നത്...
എത്ര ധീരമായ വാക്കുകൾ..!!
അത് കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞിട്ടാണ് ആ വലിയ്യിനെ അവര്‍ കണ്ടത്. ആ വലിയ്യ് ഇബ്‌നു സഖയെ കോപാകുലനായി തുറിച്ചു നോക്കി. എന്നിട്ട്: "ഓ ഇബ്‌നു സഖേ നിനക്ക് നാശം, നീ എന്നോട് ഉത്തരം കിട്ടാത്ത ചോദ്യം ചോദിക്കാനിരിക്കുകയല്ലേ" എന്നു പറഞ്ഞ് കൊണ്ട് ആ വലിയ്യ് ഇബ്‌നു സഖ ചോദിക്കാനിരുന്ന ചോദ്യവും അതിന്റെ ഉത്തരവും പറഞ്ഞു കൊടുത്തു. 'തീര്‍ച്ചയായും നിന്നില്‍ കുഫ്‌റിന്റെ തീനാളം കത്തുന്നത് ഞാന്‍ കാണുന്നു' എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
അടുത്തത് ഇബ്നു അബീ അസ്റൂനോടായി: 'ഓ, അബ്ദുല്ലാ.. നീ ഞാനെന്താ ഉത്തരം പറയുക എന്നു നോക്കുകയല്ലേ നിന്റെ ചോദ്യം ഇതാണ്.. ഉത്തരം ഇതാണ്... നിന്റെ അദബ്കേടിന്റെ കാരണത്താല്‍ തീര്‍ച്ചയായും നീ ദുനിയാവുമായി കൂടുതല്‍ ബന്ധപ്പെടും.'
അദ്ദേഹത്തിന്റെ ചോദ്യവും ഉത്തരവും ആ വലിയ്യ് പറഞ്ഞു കഴിഞ്ഞു.
അടുത്തത് മുഹിയുദ്ധീന്‍ ശൈഖ് (റ) വാണ്. മഹാനവര്‍കളെ ആ വലിയ്യ് അടുത്തേക്കടുപ്പിച്ച് ആദരിച്ചു. എന്നിട്ട് പറഞ്ഞു: "ഓ, അബ്ദുല്‍ ഖാദറേ, തീര്‍ച്ചയായും അങ്ങയുടെ നല്ല അദബ് കാരണം അങ്ങ് അല്ലാഹുﷻവിനെയും അവന്റെ റസൂലിനെയും (ﷺ) തൃപ്തിപ്പെടുത്തി. തീര്‍ച്ചയായും അങ്ങ് കസേരയിലിരുന്നു ജനങ്ങളോട് സംസാരിക്കുന്നതായി ഞാന്‍ കാണുന്നു മാത്രമല്ല അങ്ങ് പറയും, _എന്റെ കാല്‍പാദം എല്ലാ ഔലിയാക്കളുടെയും പിരടിയിലായിരിക്കും._ ആദരവ് പ്രകടിപ്പിച്ച് അവരുടെ പിരടികളൊക്കെ അങ്ങേക്ക് കീഴ്‌പ്പെട്ടിരിക്കുന്നു." അതും പറഞ്ഞ് അദ്ദേഹം മറഞ്ഞു. പിന്നെ ആരും അദ്ദേഹത്തെ കണ്ടില്ല.
(വര്‍ഷങ്ങള്‍ കഴിഞ്ഞു)
അങ്ങനെ ശൈഖ് അബ്ദുല്‍ ഖാദര്‍ (റ) വില്‍ അല്ലാഹുﷻവിനോടുള്ള അടുപ്പം പ്രകടമായി. പണ്ഡിതന്മാരും സാധാരണക്കാരും ശൈഖവര്‍കളെ അംഗീകരിച്ചു.
ഇബ്‌നു സഖയാകട്ടേ, അദ്ദേഹം ശറഈയായ ഇല്‍മില്‍ വ്യാപൃതനായി. അതില്‍ അദ്ദേഹം തിളക്കമാര്‍ന്നു. തന്റെ സമകാലികരേക്കാളും അദ്ദേഹം അത്യുന്നത സ്ഥാനം കൈവരിച്ചു. എല്ലാ വൈജ്ഞാനിക ശാഖകളിലും തന്നോട് സംവാദത്തിലേര്‍പ്പെടുന്നവരെ കീഴ്‌പ്പെടുത്തി അദ്ദേഹം പ്രസിദ്ധി കൈവരിച്ചു. അദ്ദേഹത്തിന്റെ സംസാരങ്ങള്‍ സാഹിത്യ സമ്പുഷ്ടമായി. അങ്ങനെ ഖലീഫ അദ്ദേഹത്തെ അടുപ്പിച്ചു. അദ്ദേഹത്തെ റോമിലേക്ക് ദൂതനായി അയച്ചു. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവ് കണ്ട് റോമിലെ രാജാവിനു അത്ഭുതമായി. അദ്ദേഹത്തിനു വേണ്ടി ക്രിസ്ത്യാനികളായ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി. അവരോട് സംവാദത്തിലേര്‍പ്പെട്ടു കൊണ്ട് ഉത്തരം മുട്ടിച്ചു. അവരൊക്കെയും ഇദ്ദേഹത്തെ തോല്‍പ്പിക്കുന്നതില്‍ അശക്തരായി. ഈ വിഷയം രാജാവിന്റെ അടുക്കല്‍ വലിയ വിഷയമായി. അങ്ങനെയിരിക്കെ ഒരിക്കല്‍ ഇബ്‌നുസഖ രാജാവിന്റെ മകളെ കാണാനിടയായി. അവളുടെ സൗന്ദര്യത്തില്‍ അദ്ദേഹം ഹഠാകര്‍ഷിച്ചു. ഇബ്‌നുസഖ രാജാവിനോട് വിവാഹഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "നീ ക്രിസ്ത്യാനിയായാലെ കെട്ടിച്ചു തരികയുള്ളൂ." അങ്ങനെ ഇബ്‌നുസഖ ക്രിസ്ത്യാനിയായി അവളെ വിവാഹം കഴിച്ചു.
ഇബ്‌നുസഖ രോഗിയായി. അദ്ദേഹത്തെ അങ്ങാടിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഭക്ഷണം തേടി നടക്കുന്ന അദ്ദേഹത്തിന് ആരും ഒന്നും നല്‍കുന്നില്ല. അടിക്കടിക്ക് അദ്ദേഹത്തിന് പ്രയാസങ്ങള്‍ ഘനീഭവിച്ചു വന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അരികിലൂടെ പരിചയമുള്ള ഒരാള്‍ കടന്നു പോയി. അയാള്‍ ഇബ്‌നുസഖയോട് തന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു: "ഇതെനിക്ക് വന്ന ഫിത്‌നയാണ്. അതിന്റെ കാരണം നിനക്ക് അറിയാം." വീണ്ടും സുഹൃത്ത് ചോദിച്ചു: "നിനക്ക് ഖുര്‍ആനില്‍ നിന്ന് വല്ല ആയത്തും അറിയോ..?" അദ്ദേഹം പറഞ്ഞു: "എനിക്ക് ഒന്നും ഓര്‍മ്മയില്ല" , _'കാഫിരീങ്ങളായ ആളുകളെല്ലാം മുസ്ലിംകളായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകും'_ എന്നർത്ഥം വരുന്ന ആയത്തല്ലാതെ മറ്റൊന്നും എനിക്ക് ഓര്‍മ്മയില്ല.
(സൂറത്തു ഹിജ് ര്‍ 2)
ദിവസങ്ങള്‍ കഴിഞ്ഞു പോയി.
ഇബ്നു അബീ അസ്റൂൻ, ഇബ്‌നുസഖയെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖമൊക്കെ ആകെ കത്തി കരിഞ്ഞത് പോലെയായിരിക്കുന്നു. അദ്ദേഹത്തെ ഖിബ് ലയിലേക്ക് തിരിച്ചപ്പോള്‍ അദ്ദേഹം കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു. വീണ്ടും ഖിബ് ലയിലേക്കാക്കി അപ്പോഴും അദ്ദേഹം കിഴക്കിലേക്ക് തന്നെ തിരിഞ്ഞു. ഇബ്നു അബീ അസ്റൂൻ മരിക്കുന്നത് വരെ അതുപ്രകാരം ചെയ്‌തെങ്കിലും കിഴക്കുഭാഗത്തേക്ക് തിരിഞ്ഞാണ് ഇബ്നു സഖ മരണപ്പെട്ടത്. അദ്ദേഹത്തിന് ആ വലിയ്യിന്റെ വാക്കുകൾ ഓർമ്മയുണ്ടായിരുന്നു, മാത്രമല്ല തനിക്കെത്തിയ മുസീബത്തിനു കാരണം അദ്ദേഹത്തിന് വ്യക്തമായിരുന്നു..!!
ഇബ്നു അബീ അസ്റൂൻ ഡമസ്‌കസിലേക്ക് പോയി. അവിടുത്തെ രാജാവായ സ്വാലിഹ് നൂറുദ്ധീന്‍ അശ്ശഹീദ് എന്നവരുടെ അടുത്തേക്ക് ഇബ്നു അബീ അസ്റൂനിനെ ഹാജറാക്കി. അവിടുത്തെ അധികാരം അദ്ദേഹത്തെ ഏല്‍പ്പിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മേല്‍ ദുനിയാവ് മുഖം കുത്തി വീണു.
الفتاوى الحديثية / ابن حجر الهيتمي )
അല്ലാഹുﷻവിന്റെ ഔലിയാക്കളെ നിന്ദിക്കുന്നവർക്കുള്ള താക്കീത് ആണ് ഈ ചരിത്രം. അത്തരക്കാർക്ക് ഇബ്നു സഖക്ക് വന്നു പതിച്ച മുസീബത്ത് പോലോത്തത് എത്താൻ സാധ്യതയുണ്ടെന്ന് ഇബ്നു ഹജർ ഹൈതമി (റ) രേഖപ്പെടുത്തുന്നു. അല്ലാഹു ﷻ നമ്മെ കാക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
_🎵അവർക്കൊരു ഫാതിഹ എഫോഴും ഓതുകിൽ_
_അവരെ ദുആയും ബർക്കത്തും എത്തുമേ🎵_
Post a Comment