ആഭാസങ്ങളുടെ കാലത്തെ ഉസ്താദുമാരുടെ വിവാഹങ്ങൾ


നിക്കാഹും കല്ല്യാണവുമൊക്കെ നമ്മുടെ ദീനിൽ വലിയ പ്രാധാന്യമുള്ള പുണ്യകർമ്മങ്ങളാണല്ലോ. പലരും ഈ പുണ്യകർമ്മങ്ങളെ ആഭാസങ്ങളിലും ഒച്ചപ്പാട് കോലാഹലങ്ങളിലുമായി അന്തസ് തകർക്കുന്നു. അതിനാൽ പല കല്ല്യാണങ്ങളിലും പങ്കെടുക്കൽ പലപ്പോഴും അരോചകമാവാറുണ്ട്. എന്നാൽ ദർസ് പഠനകാലം തൊട്ടേ വലിയ അനുഭൂതിയും ആവേശവും നിറഞ്ഞ ഒന്നായിരുന്നു ഉസ്താദുമാരുടെ കല്ല്യാണങ്ങളിൽ പങ്കെടുക്കുക എന്നത്.മറ്റു കല്ല്യാണങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു തനിമയുള്ള ശൈലിയാണ് അതിന് കാണാറുള്ളത്. ശുഭ്രവസ്ത്രവും തലപ്പാവ് ധാരികളുമായ കുറേ പേർ കല്ല്യാണരാവിൽതന്നെ ഒരുമിച്ച് കൂടും. ഇശാ നിസ്കാര ശേഷം മദ്ഹ് ഗീതമായ ബുർദ്ദയോ മജ്ലിസുന്നൂറോ ഈണത്തിൽ പാരായണം ചെയ്യും. സദസ്യർ ഒന്നടങ്കം അവേശത്തോടെ അതേറ്റുചൊല്ലും.വിവാഹിതനാകുന്ന തങ്ങളുടെ സുഹൃത്തിനു വേണ്ടി പ്രാർത്ഥനയോടെ സമാപിക്കും. പിറ്റേ ദിവസം കല്യാണത്തിന് നിരവധി പണ്ഡിതരും മുതഅല്ലിമുകളും ഒത്തുചേരും... മാഷാ അല്ലാഹ്... മുബാറകായ സംഗമം...ശേഷം പുതിയാപ്പിളയൊരുങ്ങും. എല്ലാ അദബും സുന്നത്തുകളും പാലിച്ചുകൊണ്ട് എല്ലാറ്റിനും പണ്ഡിത സുഹൃത്തുക്കൾ കൂടെയുണ്ടാകും. ആഭാസങ്ങൾ തീരെ കാണുകയില്ല. ശേഷം മാതാപിതാക്കളുടെ കൈ പിടിച്ച് ഇറങ്ങും. ഉസ്താദുമാരും മുതഅല്ലിമുകളും പ്രാർത്ഥനയോടെ "ത്വലഅൽബദ്റു..." ഉരുവിട്ടു കൊണ്ട് നിക്കാഹിന്റെ സദസ്സിലേക്ക് ആനയിക്കും. തുടർന്ന് നിറയെ പണ്ഡിതന്മാർ ഒരുമിച്ചുകൂടിയ സദസ്സിൽ വെച്ച് നിക്കാഹ് കർമ്മം നടക്കുകയും വധൂവരന്മാർക്കായി പ്രാർത്ഥന നടത്തുകയും ചെയ്യും.പിന്നീട് നിക്കാഹ് കർമ്മത്തെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചും ഒരാൾ അൽപസമയം സംസാരിക്കും. കൂട്ടത്തിൽ വരനെയും പരിചയപ്പെടുത്തും. ശേഷം വധു വരന്മാരുടെയും അവരുടെ പിതാക്കന്മാരുടെയും പേര് കോർത്തിണക്കി അറബിയിൽ മംഗളഗാനം ആലപിക്കും.ശേഷം മംഗളപത്രം പിതാക്കന്മാർക്ക് കൈമാറും. പിന്നീട് "വലീമത്ത്" സൽക്കാരവും കഴിഞ്ഞ് റാഹത്തോടെ പിരിയും... ഹാ...മുബാറക്കായ മംഗല്ല്യം... കല്ല്യാണം ജോറാക്കാനായി അഭാസങ്ങളും അനിസ്ലാമികതയും കൊണ്ട് കൊഴുപ്പ് കൂട്ടുന്നവർക്ക് ഉസ്താദുമാരുടെ കല്ല്യാണങ്ങളിൽ മാതൃകയുണ്ട്. അല്ലേലും നിറയെ ശുഭ്രവസ്ത്രധാരികളായ പണ്ഡിതന്മാർ ഒരു സദസ്സിൽ ഒരുമിച്ച് കൂടുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്🥰💖....
തഖബ്ബലല്ലാഹ്....
✍✍✍✍✍✍✍✍✍
അലി സത്താർ ഫൈസി കൊളമ്പലം