ഒരു തഫ്സീറിലും കാണാത്തവിധം ശിർക്കിൽ വർഗ്ഗീകരണം ‎നടത്തി ‎വഹാബികൾ ‎إياك ‏نعبد ‏وإياك ‏نستعين

✒️എം.ടി അബൂബക്കർ ദാരിമി 


ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ഇലാഹില്ല) എന്നു മാത്രമല്ല ശഹാദത്ത്. മുഹമ്മദുർ റസൂലുല്ലാഹ് (മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂലാണ്) എന്നുകൂടിയാണ് ശഹാദത്ത്.

മുഹമ്മദ്‌ നബിയിലൂടെ അല്ലാഹുവിലേക്കെത്തണം. മുഹമ്മദ്‌ നബിയിലൂടെ അല്ലാഹുവിനെ മനസ്സിലാക്കണം. അല്ലാതെ വെറുതെ അല്ലാഹ്... അല്ലാഹ്....എന്നിങ്ങനെ പറഞ്ഞാൽ അത് യഥാർത്ഥമാകില്ല.

ഫാതിഹയിൽ 'വ ഇയ്യാക നസ്തഈൻ' (നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) എന്ന്, പതിനേഴല്ല പതിനേഴായിരവും പതിനേഴു ലക്ഷവുമൊക്കെ ഓതുന്നവരാണ് സുന്നികൾ. അത് ഒരു പ്രത്യേക സഹായം മാത്രമല്ല. എല്ലാ സഹായതേട്ടവും അല്ലാഹുവിനോട് മാത്രം എന്നാണ് അതിന്റെ വിവക്ഷ. അല്ലാതെ, "അഭൗതികം അല്ലാഹുവിനോട്, ഭൗതികം മനുഷ്യരോട്" എന്ന്, തനി ശിർക്കിന്റെ വർഗീകരണം വഹ്ഹാബികളല്ലാതെ ലോകത്ത് ഒരു പ്രാമാണികനും പറഞ്ഞിട്ടില്ല. കാരണം അത് ഖുർആനിനും പ്രവാചകന്മാർക്കും എതിരായ വർഗീകരണമാണ്. ഒരൊറ്റ തഫ്സീറിലും ആ വർഗീകരണം കാണില്ല. 'വഹ്ഹാബീ മത'ത്തിലല്ലാതെ.

മനുഷ്യൻ കേവലം ഭൗതിക ജീവിയാണോ? അല്ല. മനുഷ്യനും മനുഷ്യന്റെ സഹായവും ഭൗതികവും അഭൗതികവുമാണ്. ഇസ്‌ലാമിന്റെ പ്രാഥമിക വിവരമുള്ള ഏതൊരാൾക്കും അതറിയാം.

ആര് ആരോട് സഹായം ചോദിച്ചാലും ആര് ആർക്ക് സഹായം നൽകിയാലും അത് ഭൗതികമായാലും അഭൗതികമായാലും സഹായത്തിന്റെ ഉടമസ്ഥനും ദാതാവും യഥാർത്ഥത്തിൽ അല്ലാഹുവാണ്. അതിനാൽ യഥാർത്ഥത്തിൽ സഹായ തേട്ടം അല്ലാഹുവിനോടാണ് എന്നാണ് ആ വാക്യത്തിന്റെ വിവക്ഷ.

തൊട്ടുമുമ്പുള്ള അൽഹംദുലില്ലാഹി (എല്ലാ സ്തുതിയും അല്ലാഹുവിന് മാത്രം) എന്ന വാക്യത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. ഹംദ് അഥവാ സ്തുതി എന്നാൽ ഒരാൾ മറ്റൊരാളെ നല്ലതു പറഞ്ഞ് പുകഴ്ത്തുക, വാഴ്ത്തുക എന്നാണല്ലോ. നോക്കൂ, അല്ലാഹുവിനെ മാത്രമാണോ നാം വാഴ്ത്താറുള്ളത്. അഷ്‌റഫുൽ ഖൽഖിനെ നാം വാഴ്ത്താറില്ലേ? സ്തുതിക്കാറില്ലേ? നാം തന്നെ തമ്മതമ്മിൽ സ്തുതിക്കാറില്ലേ? ഉണ്ട്. എന്നിട്ടും ദിനേന പതിനേഴു പ്രാവശ്യം നിർബന്ധമായും നാം പറയുന്നു: "അൽഹംദുലില്ലാഹ്" എന്ന്. എല്ലാ സ്തുതിയും അല്ലാഹുവിന് മാത്രമെന്ന്. എന്താണതിനർത്ഥം? എല്ലാ സ്തുതിയുടെയും അത് സൃഷ്ടികൾ തമ്മിലാണെങ്കിലും അതിന്റെയൊക്കെ അത്യന്തിക ഉടമയും നാഥനും അല്ലാഹു മാത്രമെന്നാണ് വിവക്ഷ. അല്ലാതെ, അഭൗതിക സ്തുതി അല്ലാഹുവിനും ഭൗതിക സ്തുതി മനുഷ്യനും എന്നല്ല. കാരണം അത് ശുദ്ധ ശിർക്കിന്റെ തരംതിരിക്കലാണ്. വഹ്ഹാബിസത്തിന്റെ ജൽപ്പനമാണത്. തങ്ങളുടെ ഈ ഭോഷ്‌ക് ജനങ്ങൾ മനസ്സിലാക്കാതിരിക്കാൻ അവർ മറ്റുള്ളവർക്കു മേൽ ശിർക്കാരോപിച്ചു കൊണ്ടേയിരിക്കും.