തൃപ്പനച്ചിയിലെ കൊടിമരങ്ങൾ : ഇതിന് പിന്നിലെ സംഭവം ഇതാണ്


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഹാന്‍മാരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും അവരുമായി ആത്മീയ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നവരുമായിരുന്നു വലിയ്യുല്ലാഹി തൃപ്പനച്ചി ഉസ്താദ് (ന:മ). ഞാന്‍ മുഹ്‌യിദ്ദീന്‍ ശൈഖില്‍ നിന്ന് നേരിട്ട് ത്വരീഖത് സ്വീകരിച്ചവനാണെന്ന് മഹാനവര്‍കള്‍ പറയാറുണ്ടായിരുന്നു. 

ഉസ്താദ് താമസിച്ചിരുന്ന മലയുടെ മുകളിലുള്ള രണ്ട് കൊടിമരങ്ങളിലൊന്ന് മുഹ്‌യിദ്ദീന്‍ ശൈഖിന്റെയും മറ്റൊന്ന് രിഫാഈ ശൈഖിന്റെയും പേരിലുള്ളതാണ്. മഹാന്‍മാരില്‍നിന്നുള്ള ആത്മീയ നിര്‍ദേശങ്ങള്‍ വഴിയാണ് അവയവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.  മുഹ്‌യിദ്ദീന്‍ ശൈഖ്(റ)വിന്റെ പേരിലുള്ള കൊടിമരം ക്രിസ്തുവര്‍ഷം 2000ത്തിലെ മുഹര്‍റം ഒന്നിനാണ് സ്ഥാപിക്കപ്പെട്ടത്. അതിന്റെ പിന്നില്‍ ഒരു ചരിത്രസംഭവമുണ്ട്.

 ഉസ്താദും കുഞ്ഞാപ്പു ഹാജിയും കൂടി അജ്മീര്‍സിയാറത്തിന് പുറപ്പെട്ടു. യാത്ര ചെയ്ത് ബോംബെയിലെത്തി.  അവിടെ നിന്ന് രണ്ട് മൂന്ന് ദിവസം എടുത്ത് ചെയ്ത് തീര്‍ക്കേണ്ട ചില കാര്യങ്ങള്‍ കുഞ്ഞാപ്പു ഹാജിക്ക് ഒരു ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. യാത്ര തുടര്‍ന്ന് ഏകദേശം രാത്രി ഒമ്പത് മണി സമയത്ത് അവര്‍ അജ്മീറിലെത്തി. 

സാധാരണ ദര്‍ഗ അടക്കാനുള്ള സമയമായിട്ടും അവിടത്തെ ഖാദിം അന്ന് ദര്‍ഗ അടച്ചിട്ടില്ല. ഉസ്താദിനും സഹയാത്രികനും സിയാറത്തിനു വേണ്ട സര്‍വ സൗകര്യങ്ങളും ചെയ്തു കൊടുത്തു. ഞങ്ങള്‍ ഭക്ഷണം കഴിച്ച് വരാമെന്ന് പറഞ്ഞപ്പോള്‍ വേണ്ട, നിങ്ങള്‍ക്ക് വേണ്ടത് ഞാന്‍ തന്നെ കൊണ്ടുവന്ന് തരാമെന്നു പറയുകയും കിടക്കാനുള്ള സൗകര്യങ്ങളും ആ മനുഷ്യന്‍ ചെയ്തു കൊടുത്തു. സിയാറത്ത് കഴിഞ്ഞ് കുഞ്ഞാപ്പുഹാജി സുഖമായി ഉറങ്ങി. 

പിറ്റേ ദിവസം രാവിലെ ഉസ്താദ് ചോദിച്ചുവത്രെ നിങ്ങള്‍ സുഖമായി ഉറങ്ങിയല്ലേ. ഞാന്‍ രാത്രി അവസാനിക്കരുതെന്ന് കൊതിച്ചുപോയി. കാരണം ഞാന്‍ ഇവരുമായി ധാരാളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അന്ന് അവിടെയുള്ള ദര്‍ഗകളൊക്കെ സിയാറത്ത് ചെയ്ത് മലയുടെ മുകളില്‍ കയറി മുഹ്‌യിദ്ദീന്‍ ശൈഖ് അജ്മീര്‍ സന്ദര്‍ശന വേളയില്‍ ഇരുന്ന സ്ഥലത്ത് ചെന്നിരുന്ന് ശൈഖവര്‍കളുമായി ആത്മീയമായി അഭിമുഖം നടത്തി.

ആ അഭിമുഖ സംഭാഷണത്തിനിടയില്‍ നല്‍കിയ നിര്‍ദേശങ്ങളിലൊന്ന് നിങ്ങളുടെ നാട്ടിലെ മലമുകളില്‍ ഒരു കൊടി നാട്ടണമെന്നായിരുന്നു. സമയമാവുമ്പോള്‍ ഞാന്‍ പറയാമെന്നും അവിടുന്ന് പറഞ്ഞു. അങ്ങനെയാണ് 20 വര്‍ഷങ്ങള്‍ക്കു ശേഷം മുഹര്‍റം ഒന്നിന് ആ കൊടിമരം സ്ഥാപിക്കപ്പെടുന്നത്.