എരുമാട് സൂഫി ശഹീദ് ദര്‍ഗ




ആത്മീയതയുടെയും മാനവമൈത്രിയുടെയും സന്ദേശമുയര്‍ത്തി എരുമാട് സൂഫി ശഹീദ് ദര്‍ഗ .

പ്രകൃതി രമണീയവും ഹൃദ്യമനോഹാരിയുമാണ് കര്‍ണ്ണാടകയിലെ കൊടക് ജില്ല. മനസ്സിന് കുളിരേകുന്നതും നയനമനോഹരവുമായ എത്രയെത്ര കാഴ്ചകള്‍. കാടും മലയും ചുരവും പാടവും പറമ്പും തോടും തോട്ടവും വിളനിലവും കാര്‍ഷികാഭിവൃദ്ധിയും കൊണ്ട് എന്തൊരഴകും ആകര്‍ഷണീയവുമാണ് ഇവിടുത്തെ ഓരോ പ്രദേശങ്ങള്‍ക്കും.

 പഴങ്ങളും പച്ചക്കറികളും കാര്‍ഷിക വിളകളും സമൃദ്ധമായി തൂങ്ങിക്കിടക്കുന്ന പച്ചപ്പിന്റെയും കാനനങ്ങളുടെയും ഇടവഴികളില്‍ നീങ്ങുമ്പോള്‍ ഭൂമിയിലെ പറുദീസയാണെന്നേ തോന്നൂ. തേയിലയും കാപ്പിയും ഓറഞ്ചും പേരക്കയും നാരങ്ങയും കരിമ്പും കുരുമുളകും വൈവിധ്യമായ പൂവുകളും ഏലച്ചെടികളും കാറ്റാടി മരങ്ങളുമെല്ലാം കൊടകിന് കുളിരും ഐശ്വര്യവും നല്‍കുകയാണ്.

കൊടകിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് എരുമാട് സൂഫി ശഹീദ് മഖ്ബറ. അനുഗ്രഹങ്ങളും പുണ്യങ്ങളും പെയ്തിറങ്ങുന്നയിടം. മാനവികതാബോധത്തിന്റെയും മതമൈത്രിയുടെയും ഈറ്റില്ലം, വൈവിധ്യവും നിറപ്പകിട്ടുമാര്‍ന്ന സംസ്‌കാരങ്ങളും ഭാഷാ വൈജാത്യങ്ങളും ഒത്തുകൂടുന്ന സംഗമഭൂമി. മടിക്കേരിയില്‍ നിന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എരുമാട് എത്താം. വൈജ്ഞാനിക പ്രഭാവവും പണ്ഡിത സാന്നിധ്യവും കൊണ്ട് നിറഞ്ഞ ഈ പ്രദേശത്താണ് സൂഫി ശഹീദ് (റ)യും അന്ത്യവിശ്രമം കൊള്ളുന്ന്.

 പ്രവാചകര്‍ (സ)യുടെ കാലത്ത് തന്നെ ഇസ്ലാം കേരളത്തിലെത്തുകയും തുടര്‍ന്ന് കേരളത്തിന്റെ വിവിധയിടങ്ങളില്‍ പള്ളികള്‍ പണിയുകയും ചെയ്തു. കൂട്ടത്തില്‍ മംഗലാപുരത്തും (മാഞ്ചല്ലൂര്‍) നിര്‍മ്മിച്ചു. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് നിര്‍മ്മിച്ച പള്ളി വഴിയാണ് ഇസ്ലാം കൊടകിലെത്തുന്നത്. സൂഫി ശഹീദ് (റ) ഇവിടെയെത്തുമ്പോഴേക്കും ഇസ്ലാം അത്രമാത്രം പ്രചരിച്ചിരുന്നില്ല.
വൈജ്ഞാനിക നവോത്ഥാനത്തിന്റെ വിളനിലമായ ഈജിപ്തില്‍ നിന്നാണ് സൂഫി ശഹീദ് (റ) കേരളത്തിലെത്തുന്നത്. കേരളത്തിലെ വിവിധയിടങ്ങളില്‍ സഞ്ചരിച്ച ശേഷം ഒടുവിലാണ് കൊടകിലെത്തുന്നത്. കൊടകിലെ കുന്ന് നാട് എന്ന പ്രദേശത്താണ് ആദ്യം എത്തിപ്പെടുന്നത്.

ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടിലായിരുന്നു.
ഭീതിതമായ കൊടുങ്കാടുകളും പാറക്കൂട്ടങ്ങളും ചുറ്റപ്പെട്ട ഈ പ്രദേശത്ത് വന്യമൃഗങ്ങളും ഇഴജന്തുക്കളും സൈ്വര വിഹാരം നടത്തുകയായിരുന്നു. ഇവിടെ സൂഫി ശഹീദും സഹോദരിയും കഴിച്ച് കൂട്ടി. ഉറവകളില്‍ നിന്ന് ഒലിച്ച് വരുന്ന ജലം കുടിച്ച് പാചകം ചെയ്തു ധ്യാന നിമഗ്‌നരായി കഴിഞ്ഞു. അന്ന് പാറമുകളില്‍ തീര്‍ത്ത അടുപ്പും ഉപയോഗിച്ച പാത്രങ്ങളും ചട്ടികളും ഇന്നും മൂകസാക്ഷിയായി നിലനില്‍ക്കുന്നു.
എരുമാടിലെത്തിയ സൂഫി ശഹീദ് ജനങ്ങള്‍ക്കിടയില്‍ മാനവമൈത്രിയും മതസൗഹാര്‍ദ്ദവും പ്രചരിപ്പിച്ചും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും പാരസ്പര്യവും സ്‌നേഹവും സമസൃഷ്ടി ബോധവും സഹകരണവും പരസഹായങ്ങളുടെയും പാഠങ്ങള്‍ പഠിപ്പിച്ച് കൊടുത്തു.
ഇതുവഴി സൂഫി ശഹീദ് ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു.

നാടിന്റെ വിവിധയിടങ്ങളില്‍ നിന്ന് അവിടത്തെ അനുഗ്രഹങ്ങള്‍ തേടിയെത്തി. അവിടത്തെ വിശ്വാസവും കര്‍മ്മവും ആചാരാനുഷ്ഠാനങ്ങളും ഉള്‍ക്കൊള്ളാനും ജനം ആവേശം കാണിച്ചു.
സൂഫി ശഹീദ് (റ)വിന്റെ ആഗമനത്തോടെ എരുമാടും പരിസര പ്രദേശങ്ങളിലും സത്യത്തിന്റെ വെളിച്ചം പരന്നു. ഒരിക്കല്‍ സൂഫി ശഹീദ് (റ) വീട്ടിലേക്ക് നടന്ന് വരുമ്പോള്‍ വെടിയേറ്റുവീണു. ശത്രുക്കള്‍ സ്ഥലംവിട്ടപ്പോഴേക്കും മഹാന്‍ മെല്ലെ നടന്ന് നീങ്ങി തൊട്ടടുത്ത വയലിലുള്ള പാറക്കല്ലില്‍ ഇലാഹീ ചിന്തയില്‍ നിമഗ്‌നനായി കഴിഞ്ഞുകൂടി.
തമസിയാതെ തന്നെ തൊട്ടടുത്ത വയലില്‍ മേഞ്ഞ് കൊണ്ടിരുന്ന പശു തന്റെ കയറോടെ അവിടെ ഓടിക്കിതച്ചെത്തി അകിടില്‍ നിന്ന് പാല്‍ കുടിക്കാന്‍ അധത്ത് വെച്ച് കൊടുക്കുകയായിരുന്നു. മൂന്ന് ദിവസം ഇങ്ങനെ ആവര്‍ത്തിക്കപ്പെട്ടു. മൂന്നാം ദിവസം തന്റെ ആലയില്‍ നിന്ന് കറവപ്പശു കയറോടെ ഓടിപ്പോവുന്ന രംഗം ഉടമ കണ്ടപ്പോള്‍ അദ്ദേഹവും പശുവിനെ പിന്തുടരുകയായിരുന്നു. ഒടുവില്‍ ഒരു പാറക്കല്ലിന്‍ മുകളില്‍ പ്രദേശവാസികള്‍ 'സൂഫി' എന്ന് വിളിച്ചിരുന്ന മഹാന്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതും തന്റെ പശു അദ്ദേഹത്തിന് മുലയൂട്ടുന്നതുമായാണ് അന്യമത വിഭാഗക്കാരനായ ആ സഹോദരന്‍ കണ്ടത്. കുടിക്കാന്‍ അല്‍പം വെള്ളം കൊടുക്കാമെന്ന് കരുതി തോട്ടിലിറങ്ങി ശിരോവസ്ത്രം ശുദ്ധീകരിച്ച് അതില്‍ അല്‍പം വെള്ളവുമായി എത്തുമ്പോഴേക്കും സൂഫി ശഹീദ് (റ) കണ്ണടച്ച് കഴിഞ്ഞിരുന്നു. ഈ പറക്കല്ലും പശുവിന്റെ കുളമ്പും കയര്‍ വീണ അടയാളവും വര്‍ഷങ്ങള്‍ കഴിഞ്ഞും മായാത്ത മുദ്രയായി നിലനില്‍ക്കുകയാണ്. ഇക്കാരണത്താലാണ് രക്തസാക്ഷിയായ ആത്മാചാര്യന്‍ എന്ന അര്‍ത്ഥത്തില്‍ 'സൂഫി ശഹീദ്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്.

മഹാന്റെ പേരില്‍ പ്രതിവര്‍ഷവും ഉറൂസ് പരിപാടികള്‍ നടന്നുവരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ എത്തിപ്പെടുന്നത്. സര്‍ക്കാര്‍തലത്തില്‍ നിന്ന് തന്നെ സഹകരണവും ആവശ്യമാവുന്ന പരിഗണനയും പിന്തുണയും ലഭിച്ച് കൊണ്ടിരിക്കുന്നു. വര്‍ഗ്ഗ-വര്‍ണ-ദേശ-ഭാഷ-വേഷ വൈജാത്യമില്ലാത്ത സര്‍വ്വരും ആദരിക്കുകയും ഒത്തൊരുമിക്കുകയും ചെയ്യുന്ന എരുമാട് ദര്‍ഗ്ഗ ദക്ഷിണ കന്നഡയിലെ മറ്റൊരു അജ്മീര്‍ കൂടിയാണ്.