മജ്ലിസുന്നൂർ മഹത്വം


ബദ്രീങ്ങളുടെ അപദാനങ്ങളും നാമങ്ങളും കോർത്തിണക്കിയ ബദ്ർ ബൈത്തിന്റെ വരികളാണ് മജ്ലിസുന്നൂറിന്റ സത്ത.
തിരുനബിയുടെ കീർത്തനങ്ങൾക്ക് മഹത്വമുള്ളത് പോലെ തന്നെ ശുഹദാക്കളുടെ അപദാനങ്ങൾക്കും പോരിശ ഏറെയുണ്ട്.
 മലക്കുകള്‍ വരാനും തിരുനബിയുടെ തന്നെ കാരുണ്യകടാക്ഷത്തിനും ബദ്ർ ബൈത്തും മൗലിദു പാരായണവും നിമിത്തമാകും. ഇമാം ഇബ്നു ഹജറുല്‍ഹൈതമി ഉദ്ധരിക്കുന്നത് കാണുക ഇമാം സുയൂഥി (റ) അല്‍വസാഇല്‍ഫീ ശറഹിശ്ശമാഇല്‍ എന്ന ഗ്രന്ഥത്തില്‍ എഴുതി;

 നബി(സ)യുടെ പേരില്‍ മൗലിദ് ഓതുന്ന വീട്ടില്‍ മലക്കുകള്‍ ഇറങ്ങുന്നതും വീട്ടുകാര്‍ക്ക് വേണ്ടി കാരുണ്യതേട്ടം നടത്തുന്നതുമാണ്. ആ ഭവനത്തില്‍ നിന്ന് ക്ഷാമം, പ്ലേഗ്, തീപ്പിടുത്തം തുടങ്ങിയ അപകടങ്ങളും ഒഴിവാകും. അസൂയ, കണ്ണേറ്, കള്ളന്‍റെ ശല്യം എന്ന വീടിനു വരാതിരിക്കാനും മൗലിദ് പാരായണം ഉപകരിക്കും.
(അന്നിഅ്മതുല്‍ കുബ്റാഅലല്‍ആലം 11/12)

മഹാന്മാരെ പുകഴ്ത്തുന്ന മാല,ബൈത്ത് പാരായണത്തിനും ഇത്തരത്തില്‍ മഹത്വം ഉണ്ട്. 
ബദ്ര്‍ മാലയുടെ മഹത്വം പരാമര്‍ശിച്ച് മാലയുടെ ആമുഖത്തിലെ വരികള്‍ കാണുക.

“ഇതിനെ പുരയില്‍ എഴുതികരുതുകില്‍
ഇതമാകയില്ലാ കളവില്‍ അതെന്നോവര്‍
മതിലുകള്‍ പൊട്ടലും തിയ്യുകള്‍ കത്തലും
മറ്റും ഫിത്നാ വരവില്ലാ എന്നോവര്‍”

നബി(സ)ക്കു ശേഷം മഹത്വമുള്ളവരാണ് ബദ്രീങ്ങള്‍. തിരുനബി(സ) അവരുടെ നേതാവാണ്. നാല് ഖലീഫമാരും ബദ്രീങ്ങള്‍ തന്നെ. അതിനാല്‍ അവരുടെ പേരുകള്‍ വീടിനകത്ത് ആദരവോടെ എഴുതി വെക്കുന്നതും മജ്ലിസുന്നൂറിലൂടെ അത് പാരായണം ചെയ്ത് അവരെ സ്മരിക്കുന്നതും അവരോടുള്ള സ്നേഹത്തിന്‍റെ ഭാഗമായി അല്ലാഹു കണക്കാക്കും. നീ ആരെ സ്നേഹിക്കുന്നോ അവരോടൊപ്പമാണെന്നാണ് നബി(സ) പറഞ്ഞത്. ഇതനുസരിച്ച് നമ്മുടെ വീടുകളില്‍ സുരക്ഷിത്വത്തിന് അവരുടെ നല്ലപേരുകള്‍ സൂക്ഷിക്കുകയും മജ്ലിസുന്നൂർ ചൊല്ലുകയും വേണം.
നാലു നൂറ്റാണ്ടിന്‍റെ പാരന്പര്യം അവകാശപ്പെടുന്ന മുഹ്യിദ്ദീന്‍ മാലയിലെ ഒരു വരികാണുക
“അവര്‍ക്കൊരു ഫാതിഹ എപ്പോഴും ഓതുകില്‍
അവരുടെ ദുആയും ബര്‍കതും എത്തുമേ.,”
മുഹ്യിദ്ദീന്‍ മാലയുടെ കര്‍ത്താവ് ഖാളി മുഹമ്മദ് മഹാ പണ്ഡിതനും സൂഫിയുമാണ്. തന്‍റെ അനുഭവ സാക്ഷ്യമായിട്ടാണ് ഈ വരികള്‍ മഹാന്‍ കുറിക്കുന്നത്. ഇതു പറഞ്ഞത് മുഹ്യുദ്ദീൻ ശൈഖ് അവറുകളെ കുറിച്ചാണ്. എങ്കിൽ ബദ്രീങ്ങളുടെ പേരിൽ ഒരു ഫാതിഹ ഓതിയാൽ എത്ര മാത്രം ഫലവത്താകുമതന്ന് നമുക്ക് മനസ്സിലാക്കാം.
ബദ്രീങ്ങളുടെ പേരിൽ ഏഴ് ഫാതിഹ ഓതിക്കൊണ്ടാണ് നാം മജ്ലിസുന്നൂർ തുടങ്ങാറുള്ളത്.

ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍…” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779).

ബദ്‌ര്‍ പോരാളികളെ നബി(സ)യും അനുചരന്മാരും ആദരിച്ച, പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ഹദീസില്‍ കാണാം. ബദ്‌റില്‍ പോരാടിയ ഈ 313 പേരെ അല്ലാഹുവും റസൂലും(സ) പൂര്‍ണ്ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് (സ)യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില്‍ അവരെ ഏറ്റവും ശ്രേഷ്ടരാക്കിയ പോലെ, ബദ്‌റില്‍ പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും ജിബ്‌രീല്‍(അ) അറിയിച്ചു. വാനലോകത്തും, ഭൂമിയിലും ബദ്ര്‍ പോരാളികള്‍ ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില്‍ നബി(സ) അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള്‍ അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.

മഹാത്മാക്കളുടെ ഈ പാരമ്പര്യം ഇന്നും മുസ്‌ലിംകള്‍ കൈവിടാതെ സൂക്ഷിക്കുന്നു. കേരളക്കരയിലെ നിരവധി ദേശങ്ങളിൽ രക്തസാക്ഷികളുടെയും പോരാളികളുടെയും മഹത്വം ഘോഷിക്കുന്ന മജ്ലിസുന്നൂർ, അപദാനങ്ങള്‍ പാടുന്നു, ഭക്ഷണം ദാനം ചെയ്യുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന മജ്ലിസുന്നൂർ ജീവിതം സംശുദ്ധവും സുധീരവുമാക്കാന്‍ നമുക്ക് പ്രേരണ ആകേണ്ടതാ‍ണ്.

ബദറില്‍ പങ്കെടുത്ത 313 സഹാബികളുടെ പേരുകള്‍ കോര്‍ത്ത മജ്ലിസുന്നൂറിലെ ഈരടികള്‍ പ്രായമായവര്‍ക്കൊക്കെ മനപാഠമായിരുന്നു. ആ പേരുകളുടെ ഈണത്തിലുള്ള വായന എല്ലാ വീടുകളില്‍ സജീവമായിരുന്നു. ബദരീങ്ങളുടെ പേരുകള്‍ക്കു എന്തു മാത്രം പോരിശകള്‍… അതെല്ലാം അനുഭവത്തില്‍ അറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍, ആ പേരുകള്‍ പോലും കാവല്‍, വാതില്‍ക്കലവ‍ എഴുതിത്തൂക്കി ദൂരയാത്ര പോയ ബഗ്ദാദിലെ കച്ചവടക്കാരന്‍റെ വീട് കുത്തിത്തുറന്ന കള്ളന്‍മാര്‍ തട്ടിന്‍ പുറത്തെ തട്ടും മുട്ടും കേട്ട് തടിയെടുത്ത കഥ  ഹദീസില്‍ വായിക്കാന്‍ നമുക്ക് കഴിയും. ഇന്നത്തെ തലമുറ അതെല്ലാം മജലിസുന്നൂറിലൂടെ സ്മരിക്കുന്ന കാഴ്ച ഇന്ന് ജീവിച്ചിരിക്കുന്ന ആ പ്രായമായവരുടെ ഹൃദയം ഒരുപാട് സന്തോഷിപ്പിക്കാൻ കാരണമാകുന്നു.
മരണപ്പെട്ടവർക്കത് തണൽ മരം പോലെ കുളിരേകുന്നു.

ബദരീങ്ങള്‍ക്ക് ഒരു പ്രാഥാന്യവും നല്‍കാതെ അവരെ അവമതിക്കുന്ന കക്ഷികള്‍ ഇന്നും നമ്മുക്കിടയിലുണ്ട്, ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ ഈ ബിദഈകക്ഷികളെ നാം അകറ്റി നിര്‍ത്തുകയും, നമ്മുടെ തലമുറയെ അവരുടെ ശര്‍റില്‍ നിന്ന് കാത്തു കൊള്ളാന്‍  ഈ മജ്ലിസ് ഉപകാരപ്രദമാകുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

അള്ളാഹു നമ്മുടെ ജീവിതത്തില്‍,  നമ്മുടെ കുടുംബത്തില്‍,  നമ്മുടെ സമുദായത്തില്‍….    ബദരീങ്ങളുടെ കാവല്‍ എല്ലായിപ്പോഴും സദാ വര്‍ഷിക്കുമാറാകട്ടെ (ആമീന്‍ )