ശൈഖുനാ കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍

സ്വൂഫിവര്യനായ ആനക്കര കോയക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിനുശേഷം സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി കടന്നുവന്ന പ്രമുഖ പണ്ഡിതനും ആധ്യാത്മിക രംഗത്തെ വിശുദ്ധ സാന്നിധ്യവുമായിരുന്നു കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍. തന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ നാഥന്‍ കാത്തുവെച്ച അലങ്കാരമായിരുന്നു അദ്ദേഹത്തിന് സമസ്ത പ്രസിഡന്റ് സ്ഥാനം. കേരളീയ മുസ്‌ലിം പാണ്ഡിത്യത്തിന് കൈവരുന്ന അനുഗ്രഹീതമായ ഒരു സ്ഥാനം എന്ന നിലക്ക് കുറച്ചു കാലമാണെങ്കിലും അത് അലങ്കരിച്ച് കടന്നുപോകാനായിരുന്നു അല്ലാഹു അവരെ തെരഞ്ഞെടുത്തിരുന്നത്. നിസ്തുലമായ പാണ്ഡിത്യത്തിനും ജീവിത വിശുദ്ധിക്കും കൈവന്ന ഇലാഹിയ്യായ ഒരംഗീകാരമായിരുന്നു ഇത്.

1942 ലാണ് ഉസ്താദിന്റെ ജനനം. ആമ്പാടത്ത് പുന്നപ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പുവാണ് പിതാവ്. മാതാവ് പെരിമണ്ണില്‍ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. ഭാര്യാപിതാവ് അറിയപ്പെട്ട പണ്ഡിതനും കാലങ്ങളോളം ദര്‍സ് നടത്തിയ പ്രഗല്‍ഭനുമായിരുന്നു. നീണ്ട പഠനത്തിനൊടുവില്‍ ഉസ്താദിന്റെ മകളെത്തന്നെ വിവാഹം കഴിക്കുകയായിരുന്നു. കുമരംപുത്തൂര്‍ പള്ളിക്കുന്നാണ് ഉസ്താദിന്റെ സ്വദേശം.

പ്രാഥമിക വിദ്യാഭ്യാസം ഓത്തുപള്ളിയില്‍ വെച്ചാണ് ഉസ്താദ് നേടിയത്. മുങ്കത്ത് മൊയ്തീന്‍ മൊല്ല എന്നവരായിരുന്നു ഓത്തുപള്ളിയിലെ ഉസ്താദ്. ശേഷം പിതാവിന്റെ അനിയനായ ബീരാന്‍ കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ഭാര്യപിതാവായ ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്‌ലിയാരുടെ അടുക്കലെത്തി തുടര്‍ന്ന് സമസ്ത മുശാവറ മെമ്പറായിരുന്ന പോത്തന്‍ അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും മണ്ണാര്‍ക്കാട് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ അടുത്ത് രണ്ട് വര്‍ഷവും പഠനം നടത്തി. വീണ്ടും ഭാര്യാ പിതാവിന്റെ ദര്‍സില്‍ തന്നെ ചേര്‍ന്ന് വിവിധ കിതാബുകള്‍ തഹ്ഖീഖാക്കി. ജാമിഅയിലെത്തുന്നത് വരെ അവിടെ തന്നെയായിരുന്നു പഠിച്ചിരുന്നത്.1963 ലാണ് മുഹമ്മദ് മുസ്‌ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വിദ്യാര്‍ത്ഥിയായി എത്തിയത്. സ്ഥാപനത്തിന്റെ പ്രാരംഭകാലമായിരുന്നു ഇത്. അവിടെ അദ്ദേഹം മുഖ്തസറില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. മൂന്ന് കൊല്ലത്തോളം അവിടെ കഴിച്ചുകൂട്ടി. മൊത്തം 27 പേരാണ് അന്ന് ജാമിഅയിലുണ്ടായിരുന്നത്. നാല് പേര്‍ മുതവ്വലിലും ബാക്കി മുഖ്തസറിലും. രണ്ട് ബാച്ചിനും ഒപ്പമാണ് അന്ന് സനദ് നല്‍കപ്പെട്ടിരുന്നത്. ജാമിഅയിലെ പ്രഥ സനദ് ദാന സമ്മേളനമായിരുന്നു അത്.

ഭാര്യാപിതാവ് ആമ്പാടത്ത് മുഹമ്മദ് മുസ്‌ലിയാരായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഗുരുവര്യന്‍. ദീര്‍ഘ കാലമുള്ള അദ്ദേഹത്തിനു കീഴിലെ പഠനങ്ങളിലൂടെയാണ് വിവിധ വൈജ്ഞാനിക മേഖലകളില്‍ അടിത്തറയൊരുക്കുന്നത്. ജാമിഅയില്‍ എത്തിയതോടെ പ്രഗല്‍ഭരായ ഗുരുവര്യന്മാരുടെ ശിഷ്യത്വം നേടാന്‍ സാധിച്ചു. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വൈജ്ഞാനിക അഭിവൃദ്ധിയില്‍ ഏറെ സ്വാധീനിച്ച ഉസ്താദുമാരാണ്.

വൈജ്ഞാനിക മേഖലയില്‍ അപാരമായ കഴിവും അവഗാഹവുമായിരുന്നു ഉസ്താദിന്. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ തന്നെ തുടരാനും സേവനം ചെയ്യാനുമായിരുന്നു താല്‍പര്യം. തന്റെ പിന്നീടുണ്ടായ അധ്യാപന യാത്രകള്‍ ഈ വൈജ്ഞാനിക തൃഷ്ണയുടെ ആഴം വ്യക്തമാക്കുന്നു. മതവിജ്ഞാന പ്രസരണ രംഗത്ത് ഉസ്താദിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. വിജ്ഞാനവും കര്‍മശാസ്ത്രവും പരസ്പര പൂരകങ്ങളാണ് എന്ന് എപി ഉസ്താദ് ശിഷ്യഗണങ്ങളെ ഇടക്കിടെ ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. പഠിക്കുന്ന ഓരോ കാര്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുക എന്ന തന്റെ ജീവിത ശൈലിയില്‍ തന്നെ ശിഷ്യഗണങ്ങളും വളര്‍ന്ന് വരണം എന്ന അദമ്യമായ ആഗ്രഹം ഉസ്താദിന് എപ്പോഴുമുണ്ടായിരുന്നു.

ജാമിഅയില്‍ നിന്ന് വിട്ട ശേഷം ഒറമ്പുറത്തായിരുന്നു ഉസ്താദിന്റെ സേവനം. അധ്യാപന രംഗമാണ് ഉസ്താദ് എന്നും തെരഞ്ഞെടുത്തിരുന്നത്. ശേഷം, വിവിധ കാലങ്ങളിലായി മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പല പ്രമുഖ ദര്‍സുകളിലും മുദരിസായി ഉസ്താദ് പ്രവര്‍ത്തിച്ചു. മാട്ടൂല്‍തെക്ക്, കൊളപ്പറമ്പ്, മണലടി, എപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശേരി, പള്ളിശ്ശേരി, നന്തി, ആലത്തൂര്‍ പടി, പാലക്കാട് ജന്നത്തുല്‍ ഉലൂം, ചെമ്മാട്, മടവൂര്‍, കാരത്തൂര്‍ തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ്. താന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പ്രശംസനീയമാംവിധം ദര്‍സുകള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ ഉസ്താദിന് സാധിച്ചിരുന്നു.


ഒടുവില്‍ താന്‍ പഠിച്ചുവളര്‍ന്ന ജാമിഅ നൂരിയ്യയില്‍തന്നെ മുദരിസായി ഉസ്താദ് ക്ഷണിക്കപ്പെട്ടു. വൈജ്ഞാനിക മേഖലയിലെ ഉസ്താദിന്റെ അപാരമായ കഴിവും നീണ്ട കാലത്തെ ദര്‍സീ പാരമ്പര്യവുമായിരുന്നു ഇതിനു നിദാനം. ജാമിഅയില്‍ പ്രമുഖരായ പണ്ഡിതന്മാരോടൊപ്പം ഇതോടെ പുതിയൊരു വൈജ്ഞാനിക യാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു.
രണ്ടു പതിറ്റാണ്ടു കാലം നീണ്ടുനില്‍ക്കുന്നതായിരുന്നു ജാമിഅയില്‍ ഉസ്താദിന്റെ സേവനം. കൃത്യമായി പറഞ്ഞാല്‍ 22 വര്‍ഷം. അനേകം പണ്ഡിത ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ ഈ കാലയളവില്‍ ഉസ്താദിന് സാധിച്ചു. വിവിധ വിജ്ഞാന ശാഖകളിലുള്ള തന്റെ അറിവും പാണ്ഡിത്യവും ഉസ്താദ് ശരിക്കും ഉപയോഗപ്പെടുത്തിയത് ഈയൊരു കാലയളവിലായിരുന്നു.
അധ്യാപന ജീവിതത്തിന്റെ ആദ്യഘട്ടത്തിലും ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജാമിഅയില്‍ അഞ്ച് വര്‍ഷത്തോളം അദ്ദേഹം സേവനം ചെയ്തിരുന്നു.

ശംസുല്‍ ഉലമയും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരും ജാമിഅയില്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുന്ന സമയത്ത് ഉസ്താദും മുദരിസായി അവിടെ ഉണ്ടായിരുന്നു. അവരുമായുള്ള സഹവാസമാണ് ഉസ്താദിനെ സമസ്തയുടെ നേതൃസ്ഥാനത്തേക്ക് എത്തിച്ചത്. ബാഫഖി തങ്ങളും ശംസുല്‍ ഉലമയും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയിരുന്നു. ജാമിഅയിലെ നാളുകള്‍ ഉസ്താദിനെ ആത്മീയമായും വൈജ്ഞാനികമായും ഉയര്‍ച്ചയിലെത്തിച്ചു. നല്ലവരുമായുള്ള സഹവാസം നല്ലതിലേക്കെത്തിചേരാന്‍ സഹായിക്കുമല്ലോ. അത് കൊണ്ട് തന്നെ പഴയ പണ്ഡിതരുടെ താഴ്മയും വിനയവും രൂപവും ഭാവവുമെല്ലാം ഉസ്താദിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. വിജ്ഞാനം നുകരുന്നതും നുകര്‍ന്നുകൊടുക്കുന്നതും പ്രധാനമാണെങ്കിലും അതിലെ മര്‍മ്മപ്രധാനം അറിവനുസരിച്ച് പ്രവര്‍ത്തിക്കലാണ്. വിജ്ഞാനത്തെ കര്‍മപഥത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ ജ്ഞാനിയായിത്തീരുന്നത്. ഉസ്താദ് വിജ്ഞാനം നുകരുന്നതോടൊപ്പം സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും തന്റെ ശിഷ്യഗണങ്ങളെ അതിന് പ്രേരിപ്പിക്കാനും വളരെയധികം ശ്രദ്ധചെലുത്തിയിരുന്നു. അന്ത്യ നാളില്‍ ശക്തമായ ശിക്ഷ ലഭിക്കുക അറിവനുസരിച്ച് പ്രവര്‍ത്തിക്കാത്ത ജ്ഞാനിക്കാണെന്ന് പ്രവാചകന്‍ (സ)യുടെ വചനത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടവരായിരുന്നു കുമരംപുത്തൂര്‍ എപി ഉസ്താദ്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ തുടങ്ങി ഇന്ന് പ്രമുഖ തലങ്ങളില്‍ സേവനം നടത്തിക്കൊണ്ടിരിക്കുന്ന അനവധി ശിഷ്യന്മാര്‍ക്ക് ജ്ഞാന വെളിച്ചം പകരാന്‍ ഉസ്താദിന് സാധിച്ചു. ഇന്ന് മത വൈജ്ഞാനിക മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന പ്രധാനികളുടെ ഗുരുവര്യന്‍ എന്നതുകൊണ്ടുതന്നെ ഉസ്താദുല്‍ അസാതീദ് എന്നൊരു അപരനാമവും ഉസ്താദിന് കൈവന്നിട്ടുണ്ട്.

ജീവിത വഴിയില്‍ വിനയവും ഇഖ്‌ലാസും കൈമുതലാക്കി സുന്നത്ത് ജമാഅത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും വേണ്ടി നിരന്തരമായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 1995 ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമാവുന്നത്. ചെമ്മാട് പള്ളിദര്‍സില്‍ മുദരിസായി സേവനം ചെയ്യുന്ന കാലമായിരുന്നു ഇത്.

കിതാബുകള്‍
മനസ്സിലാക്കുന്നതിലും മസ്അലകള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിലും തന്റെ അസാധാരണമായ കഴിവ് പരിഗണിച്ച് താമസിയാതെത്തന്നെ ഫത്‌വ കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മുശാവറയിലെത്തി രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്.മണ്ണാര്‍ക്കാട് താലൂക്ക് സമസ്തയുടെ പ്രഥമ സെക്രട്ടറിയായാണ് ഉസ്താദ് സമസ്തയുടെ നേതൃരംഗത്ത് സജീവമായി തുടങ്ങുന്നത്. എസ്. എം. എഫ് ജില്ലാ പ്രസിഡണ്ട്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, മദ്രസാ മാനേജ്‌മെന്റ് കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിലും ഉസ്താദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇഖ്‌ലാസ്വിന്റെ പണ്ഡിത വഴിയില്‍
ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, കണ്ണ്യാല മൗല അടക്കമുള്ള മഹത്തുക്കളുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നു ഉസ്താദ്. അതുകൊണ്ടുതന്നെ, ആത്മീയ മേഖലയില്‍ സ്വന്തമായ ഒരിടം തന്നെ അദ്ദേഹം നിലനിര്‍ത്തിയിരുന്നു. ആരാധനകളിലും ഭക്തിയിലും വളരെ മുന്‍പന്തിയിലായിരുന്നു. കര്‍മശാസ്ത്രത്തിന്റെ ആഴങ്ങളില്‍ വിരാജിക്കുന്നതോടൊപ്പം തസ്വവ്വുഫിന്റെ ആത്മസൗന്ദര്യം അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിന് മാറ്റ് കൂട്ടിയിരുന്നു.
തന്റെ മികവും കഴിവും മനസ്സിലാക്കി മുഹഖിഖായ ആലിം എന്ന് കണ്ണ്യാല മൗല അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി. ഒരു യഥാര്‍ത്ഥ പണ്ഡിതന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയിരുന്ന ഉസ്താദ് ഭൗതികതക്ക് മുന്നില്‍ പരിത്യാഗിയായി എന്നും എല്ലാവര്‍ക്കും മാതൃകയായിട്ടാണ് ജീവിച്ചിരുന്നത്. തീര്‍ത്തും വിനയാന്വിതവും സാത്വികവുമായിരുന്നു ആ ജീവിതം. ഇഖ്‌ലാസ്വായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര.


1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറാ അംഗമായും 2012 ല്‍ സമസ്ത ഉപാധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു ഉസ്താദ്. സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ വഫാത്തോടെ സമസ്തയുടെ പത്താമത്തെ പ്രസിഡണ്ടായി ഐകകണ്ഠ്യാന നിയമിക്കപ്പെടുകയായിരുന്നു.