കാണാമറയത്ത് നിന്ന് കൊള്ളക്കാരെമെതിയടി കൊണ്ട് വീഴ്ത്തിയപ്പോള്‍..!!




_🎵ഖാഫിലക്കാരരെ കള്ളര്‍ഫിടിച്ചാരെ_
_കാണാനിലത്തിന് ഖബ്ഖാബാല്‍ കൊന്നോവര്‍🎵_

     ഹിജ്‌റ 555 സഫര്‍ 3 ഞായര്‍.
ശൈഖ് അബൂ അംറ് ഉസ്മാന്‍ സരീഫിനിയും (റ) ശൈഖ് അബൂ മുഹമ്മദ് അബ്ദുല്‍ ഹഖ് ഹരീമിയും (റ) ഒരിക്കല്‍ മുഹിയുദ്ധീന്‍ ശൈഖ്(റ)വിന്റെ അരികിലായിരുന്നു. 

 തന്റെ മദ്രസ്സയില്‍ നിന്ന് മഹാനവര്‍കള്‍ വുളൂഅ്‌ ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിച്ചു. സലാം വീട്ടിയ ഉടനെ മഹാനവര്‍കള്‍ ഒരട്ടഹാസത്തോടെ തന്റെ കാലില്‍ ധരിച്ചിരുന്ന മെതിയടികളിലൊന്ന് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. അത് അപ്രത്യക്ഷമായി. വീണ്ടും മഹാനവര്‍കള്‍ അട്ടഹസിച്ചു കൊണ്ടു മറ്റെ മെതിയടിയും അന്തരീക്ഷത്തിലേക്കെറിഞ്ഞു. അതും അപ്രത്യക്ഷ്യമായി. എന്നിട്ട് മഹാനവര്‍കള്‍ അവിടെ ഇരുന്നു. എന്താണ് പ്രശ്‌നമെന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. 

******
23 ദിവസങ്ങള്‍ക്കു ശേഷം..
അനറബികളായ ഒരു യാത്രാ സംഘം ശൈഖവര്‍കളുടെ സമക്ഷം വന്നെത്തി. അവരുടെ അരികില്‍ ശൈഖവര്‍ക്കുള്ള നേര്‍ച്ചയുണ്ടായിരുന്നു. മഹാനവര്‍കള്‍ മുമ്പ് പറഞ്ഞ ശൈഖന്മാരോട് (ശൈഖ് അബൂ അംറ് ഉസ്മാന്‍ സരീഫിനി, ശൈഖ് അബൂ മുഹമ്മദ് അബ്ദുല്‍ ഹഖ് ഹരീമി) അവരുടെ നേര്‍ച്ച സാധനങ്ങള്‍ വാങ്ങി വെക്കാന്‍ പറഞ്ഞു. പട്ടുവസ്ത്രങ്ങളും സ്വര്‍ണ്ണങ്ങളും വാങ്ങി വെച്ച കൂട്ടത്തില്‍ മുമ്പ് ശൈഖവര്‍കള്‍ എറിഞ്ഞ രണ്ട് മെതിയടികളുമുണ്ടായിരുന്നു.

 ശൈഖന്മാര്‍ക്ക് അത്ഭുതമായി. അവര്‍ ആ യാത്രാസംഘത്തോട് മെതിയടിയെ കുറിച്ചന്വേഷിച്ചു. അവര്‍ പറഞ്ഞു: "സഫര്‍ 3 ന് ഞങ്ങള്‍ യാത്ര ചെയ്യുന്നതിനിടക്ക് ഒരു കാട്ടറബി കൊള്ള സംഘം രണ്ട് തലവന്മാരുടെ നേതൃത്വത്തില്‍ ഞങ്ങളുടെ നേരെ വന്നു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന സ്വത്തുവകകള്‍ അവര്‍ അപഹരിച്ചു. ഞങ്ങളില്‍ ചിലരെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അവര്‍ ഒരു മലയുടെ താഴ് വരയിലിരുന്ന് സ്വത്തുക്കള്‍ ഓഹരി ചെയ്യുകയായിരുന്നു. ആ താഴ് വരയുടെ മറ്റൊരു ഭാഗത്ത് ഞങ്ങള്‍ വിഷമിച്ചിരുന്നപ്പോഴാണ് മുഹിയുദ്ധീന്‍ ശൈഖ്(റ)വിനെ കുറിച്ചോര്‍ത്തത്. ശൈഖവര്‍കള്‍ക്ക് ഒരു ഭാഗം നേര്‍ച്ചയാക്കിയാല്‍ നന്നാവുമെന്ന് കരുതി. 

 പെട്ടന്നതാ രണ്ടു ഘോരമായ ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങു ന്നു. ആ താഴ് വരയിലാകെ അതിന്റെ ശബ്ദം പ്രകമ്പനം കൊണ്ടു. കൊള്ളസംഘം ആകെ ഭയപ്പെടുന്നതായി ഞങ്ങള്‍ കണ്ടു. വേറെ വല്ല കൊള്ളക്കാരും അവരെ അക്രമിച്ചുണ്ടാകുമെന്ന് കരുതിയിരുന്നപ്പോഴാണ് ആ സംഘത്തില്‍ നിന്നും ചിലര്‍ ഞങ്ങളെ സമീപിച്ചു കൊണ്ട് പറഞ്ഞു: "നിങ്ങള്‍ വന്നു നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടുപോയിക്കൊള്ളൂ. ഞങ്ങള്‍ക്ക് നേരിട്ട വിപത്തിനെ പറ്റി നിങ്ങള്‍ ചിന്തിക്കണേ.." തുടര്‍ന്ന് അവര്‍ ഞങ്ങളെ അവരുടെ തലവന്മാരുടെ അടുത്തേക്ക് കൊണ്ടു പോയി. നോക്കുമ്പോഴതാ ആ രണ്ടു തലവന്മാരും മരിച്ചു കിടക്കുന്നു. അവരിലോരോരുത്തരുടെയും അരികില്‍ ഓരോ മെതിയടിയുണ്ടായിരുന്നു. മെതിയടികള്‍ വെള്ളം കൊണ്ട് നനഞ്ഞിരുന്നു. ഇതില്‍ എന്തോ വലിയ ഒരു രഹസ്യമുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു.  
  ( بهجة الأسرار )

 ശൈഖവര്‍കളുടെ ബറകത്ത് കൊണ്ട് അല്ലാഹു ﷻ എല്ലാ വിധ ആപത്തുകളില്‍ നിന്നും നമ്മെ കാക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ