ആരാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വീര ശൂര പോരാളി?
ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെയും, മലബാറിലെ ഹൈന്ദവജന്മിമാർക്കെതിരെയും പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്.
ജീവിതരേഖ
മലബാർ ജില്ലയിലെ വള്ളുവങ്ങാട് താലൂക്കിലെ നെല്ലിക്കുത്തിലെ ചക്കി പറമ്പൻ കുടുംബത്തിൽ 1870 ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി പിതാവും, കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മ മാതാവുമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലർത്തുന്നവരായിരുന്നു. സാമൂതിരിയുടെ കോഴിക്കോട് രാജ്യം നിലവിൽ ഉണ്ടായിരുന്നപ്പോൾ കച്ചവട കുടുംബമായിരുന്നു ചക്കി പറമ്പത്തുകാർ. സമ്പത്തും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന ഈ തറവാട്ടുകാർ കോഴിക്കോട് രാജ്യം ബ്രിട്ടീഷുകാർ പിടിച്ചെടുത്തതിന് ശേഷം നിസ്സഹകരണ സമീപനമായിരുന്നു പുലർത്തിയിരുന്നത്. തുടർന്ന് പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകൾക്ക് ഈ കുടുംബാംഗങ്ങൾ തിരി കൊളുത്തിയിരുന്നു. പ്രതികാരമായി ചക്കി പറമ്പത്തുകാരുടെ സ്വത്തുവകകൾ ബ്രിട്ടീഷുകാർ പലപ്പോഴായി കയ്യടക്കി. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടർന്ന് ചക്കി പറമ്പത്ത് നിന്നും വാരിയൻ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെ തുടർന്ന് വാരിയൻ കുന്നൻ എന്നായിരുന്നു പിൽകാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്.
ബാലകൃഷ്‌ണൻ എഴുത്തച്ഛൻ, വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ എന്നിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുഞ്ഞികമ്മു മൊല്ലയുടെ ഓത്തുപള്ളി, ആലി മുസ്ലിയാരുടെ സഹോദരൻ മമ്മദ് കുട്ടി മുസ്ലിയാരുടെ ദർസ് എന്നിവിടങ്ങളിൽ നിന്ന് മത വിദ്യാഭ്യാസവും നേടി. മരവ്യാപാരിയായിരുന്ന പിതാവിനെ ചെറുപ്പകാലം തൊട്ടേ കുഞ്ഞഹമ്മദ് ഹാജി സഹായിച്ചിരുന്നു. പോർച്ചുഗീസുകാരോട് യുദ്ധം ചെയ്ത് കൊല്ലപ്പെട്ട കുഞ്ഞി മരക്കാർ ആയിരുന്നു ഹാജിയുടെ വീര പുരുഷൻ. ബ്രീട്ടീഷ് ഗവർമെൻറ് നിരോധിച്ച യുദ്ധ കീർത്തനങ്ങളും, മറ്റു ശുഹദാ മൊലീദ് പാരായണവും സംഘടിപ്പിക്കുന്നതിലടക്കം സജീവമായിരുന്ന ഹാജി ഇക്കാരണങ്ങളാൽ പോലീസ് മേധാവിയായ ചേക്കുട്ടിയുടെ നോട്ടപ്പുള്ളിയായി മാറിയതോടെ മൂന്നോളം തവണ അദ്ദേഹത്തിന് നാട് വിടേണ്ടതായി വന്നു. മക്കയിലും,ബോംബെയിലും ഉള്ള പ്രവാസി ജീവിതത്തിനിടെ അറബി, ഉർദു, പേർഷ്യൻ ഭാഷകൾ പരിചയിച്ചു
1905 ൽ മക്കയിൽ നിന്ന് മടങ്ങിയ കുഞ്ഞഹമ്മദ് ഹാജി ഉണ്ണി മുഹമ്മദിന്റെ മകളായ റുഖിയയെ വിവാഹം കഴിച്ചു.
1908-ൽ അവളുടെ നിര്യാണത്തിനുശേഷം ഒരു സുഹൃത്തിന്റെ സഹോദരിയായ സൈനബയെ വിവാഹം കഴിച്ചു. 1920 ൽ ഹാജി തന്റെ അമ്മാവൻ കോയാമ്മു ഹാജിയുടെ മകളായ മാളു ഹജ്ജുമ്മയെ (പരവെട്ടി ഫാത്തിമ) വിവാഹം കഴിച്ചു.
ഇത് ഇരുവരുടെയും മൂന്നാം വിവാഹമായിരുന്നു. ഹാജിയുടെ ജീവിതത്തിൽ മാളുവിന് ഒരു പ്രധാന പങ്കുണ്ടായിരുന്നു. വിപ്ലവകാലത്ത് ഒപ്പം നിന്ന് പൊതുരംഗത്ത് ഹാാജിയെ സഹായിച്ചു. വിവാഹ ശേഷം നടന്ന എല്ലാ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലും ഹാജിയോടൊപ്പം മാളു ഹജ്ജുമ്മയും പങ്കെടുത്തു.
ഹാജിയുടെ വിയോഗത്തിന് ശേഷം അവർ ജീവിച്ചത് ജന്മനാടായ കരുവാരക്കുണ്ടിലായിരുന്നു. ഹാജിയുടെ വിയോഗത്തിന് ശേഷം അവരുടെ സ്വത്തുക്കൾ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് വിട്ടുകിട്ടുന്നതിനായി നിയമയുദ്ധം നടത്തിയതും മാളു ഹജ്ജുമ്മയായിരുന്നു.
ബ്രിട്ടീഷ് സർക്കാരിനെതിരെ അരങ്ങേറിയ 1894 മണ്ണാർക്കാട് ലഹളയെ തുടർന്ന് ഹാജിയുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു. പിഴയായി ഭീമമായ തുക ഹാജിയുടെ കുടുംബത്തിൽ നിന്നും ഈടാക്കിയ ബ്രിട്ടീഷ് അധികാരികൾ കുടുംബ സ്വത്തുക്കളും കണ്ടുകെട്ടി. ഇത് ഹാജിയിലെ ബ്രിട്ടീഷ് വിരുദ്ധ വികാരം വർദ്ധിപ്പിക്കാൻ കാരണമായി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ കാരണം രണ്ടാമതും നാടുവിടേണ്ടി വന്ന ഹാജി മടങ്ങി വന്നെങ്കിലും ജന്മനാട്ടിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകാതെ വീണ്ടും മക്കയിലേക്ക് തിരിച്ചയച്ചു. 1915 ലാണ് പിന്നീട് ഹാജി മടങ്ങി വരുന്നത്. തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിയെ മലബാറിൽ പ്രവേശിക്കാൻ സർക്കാർ അനുവദിച്ചില്ല. പിന്നീട് ജന്മ ഗ്രാമമായ നെല്ലിക്കുത്തിൽ കയറരുത് എന്ന നിബന്ധനയിൽ വിലക്ക് നീക്കി. തിരികെ വന്ന് കച്ചവടം പുനഃരാരംഭിച്ച ഹാജി സ്വപ്രയത്നത്താൽ സമ്പന്നനായി മാറി. പിതാവിന്റെ വസ്തു വകകൾ തിരിച്ചു പിടിക്കാനും ബ്രിട്ടീഷുകാരെ കെട്ട് കെട്ടിക്കാനുമുള്ള പ്രതികാരവാഞ്ജ ഉള്ളിൽ അടക്കി പിടിച്ചായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. നാളുകൾക്കു ശേഷം ജന്മ ഗ്രാമത്തിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചെങ്കിലും 1916-ൽ മലബാർ ജില്ല കലക്ടർ ഇന്നിസിനെ കരുവാരകുണ്ടിൽ വെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്ററ് ചെയ്യപ്പെട്ടു. തെളിവുകൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന് പിന്നീട് വിട്ടയക്കപ്പെട്ടു.
കച്ചവടം പച്ച പിടിച്ചതോടെ പൊതുരംഗത്ത് സജീവമായ ഇടപെടലുകൾക്ക് ഹാജി തുനിഞ്ഞിറങ്ങി. കച്ചവടത്തിൽ ലഭിക്കുന്ന സമ്പത്ത് ദരിദ്രർക്കും കുടിയാന്മാർക്കും കീഴാളർക്കും വീതം വെക്കുന്നതിനു ഹാജിക്ക് മടിയുണ്ടായിരുന്നില്ല. മൗലോദ്, റാതീബ്, പടപ്പാട്ട് എന്നിവകൾ സംഘടിപ്പിച്ചു അന്നദാനം നടത്തിയും, നേർച്ചകളിലെയും അതിൽ നടത്തുന്ന കോൽക്കളി ദഫ് കൈകൊട്ടി പാടലുകളുടെ സംഘാടകനായുമൊക്കെ കുഞ്ഞഹമ്മദ് ഹാജി പ്രശസ്തനായി. ലോകപരിചയം, ഭാഷാ പരിജ്ഞാനം, സ്വതസ്സിദ്ധമായ സംസാര ചാതുരി, കുടിയാൻ പ്രശ്നങ്ങളിലും, സാമൂഹിക -മതാചാര തലങ്ങളിലുമുള്ള സജീവ സാന്നിധ്യം എന്നിവയൊക്കെ കീഴാളർക്കിടയിലും, മാപ്പിളാർക്കിടയിലും ഹാജിക്ക് സ്വാധീനം വർദ്ധിപ്പിച്ചു. “സുൽത്താൻ കുഞ്ഞഹമ്മദ്” എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്.
അന്നത്തെ ഡെപ്യൂട്ടി കലക്ടർ സി. ഗോപാലൻ നായർ ഹാജിയെ കുറിച്ച് പറഞ്ഞത്:
ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയൻ കുന്നൻ ചമഞ്ഞിരുന്നത്
എന്നാണ്.
ജന്മി ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തെങ്കിലും ഹാജി അത് സ്വീകരിച്ചില്ല.
ശരീര പ്രകൃതം
പൊതുവേ ശാന്തനും പക്വമതിയും, മാപ്പിള കുടിയാന്മാരോടും കീഴാളന്മാരോടും അനുകമ്പ നിറഞ്ഞവനുമായാണ് സഹപ്രവർത്തകരായിരുന്ന മാധവൻ നായരും, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ഹാജിയെ വിശേഷിപ്പിക്കുന്നത്. സ്വന്തത്തിലുള്ളവർ തന്നെ തെറ്റ് ചെയ്താൽ കഠിനമായി ശിക്ഷിക്കുന്ന നീതി ബോധവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇരുനിറത്തിൽ മെലിഞ്ഞു കുറുതായ ആരോഗ്യദൃഢഗാത്രനായിരുന്നു ഹാജി. കള്ളി മുണ്ട്, മേൽക്കുപ്പായം, തുർക്കി തൊപ്പി, അതിന് മേലേ പച്ച ഉറുമാൽ, കഴുത്തിൽ തകിട് കൊണ്ടുള്ള രക്ഷ, കൈതോളിൽ ഉറുക്ക്, വിരലിൽ കല്ല് മോതിരം ഇതായിരുന്നു ഹാജിയുടെ വേഷവിധാനം. ഹാജിയുടെ മഞ്ചേരി ആഗമനത്തെ കുറിച്ച് സർദാർ ചന്ദ്രോത്ത് പറയുന്നു
“കുറുതായി മെലിഞ്ഞ് കറുത്ത്, കവിളൊട്ടി, താടിയിൽ കുറേശ്ശെ രോമം വളർത്തി, തടിച്ച വെള്ള ഷർട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്, അതിനു ചുറ്റും വെള്ള ഉറുമാൽ കെട്ടി, കാലിൽ ചെരുപ്പും കൈയിൽ വാളുമായി നിൽക്കുന്ന ധീര നേതാവിനെ കണ്ടപ്പോൾ അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയം പടപടാ ഇടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാന്തശക്തിയുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സോവിയറ്റ് യൂണിയൻ ആദരവോടെ നോക്കിക്കണ്ട ചക്കിപ്പറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെ മൂത്ത പുത്രൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ആയിരുന്നു അത്.
ഹാജിയുടെ വ്യക്തി പ്രഭാവം ദേശാതിരുകൾ താണ്ടിയിരുന്നു. വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയും, മലബാർ കലാപത്തെ പറ്റിയും ചൈനീസ് വിപ്ലവകാരി മാവോ സേതൂങ്, സോവിയറ്റ് യൂണിയൻ വിപ്ലവ നേതാവ് വ്ലാഡിമിർ ലെനിൻ എന്നിവർ കുറിപ്പുകൾ തയ്യാറാക്കിയെന്നത് തന്നെ മലബാറിലെ കുഗ്രാമങ്ങളിൽ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട ഹാജി നേടിയ പ്രസിദ്ധിയാണ് വരച്ചു കാട്ടുന്നത്. മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ പോരാളി എത്രത്തോളം ശക്തനാണെന്ന് മനസ്സിലാക്കാൻ”
ബോംബയിൽ ഉള്ള പ്രാവാസ ജീവിതത്തിനിടെ ഗാന്ധിജിയുടെ ആശയങ്ങളിൽ കുഞ്ഞഹമ്മദ് ഹാജിക്ക് പ്രതി പത്തി തോന്നിയിരുന്നു. 1908ൽ മഞ്ചേരി രാമയ്യർ മുഖേന കോൺഗ്രെസ്സിലെത്തുന്നതും അങ്ങനെയാണ്.1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന മലബാർ ജില്ലയിലെ മുസ്ലിംകളുടെ ഒരു യോഗത്തിൽ മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവർത്തന മേഖല അതായി മാറി. 1920 ആഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും, ഷൗക്കത്തലിയും സംബന്ധിച്ച കോഴിക്കോട് കടപ്പുറത്തെ അമ്പതിനായിരത്തോളം പേർ പങ്കെടുത്ത യോഗത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ, കൊന്നാര മുഹമ്മദ് കോയ തങ്ങൾ, കുമരംപുത്തൂർ സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ എന്നിവർ പ്രതേക ക്ഷണിതാക്കളായി സംബന്ധിച്ചു. ഖിലാഫത്ത് പ്രവർത്തനങ്ങൾ ഏറനാട്ടിലും വള്ളുവ നാട്ടിലും സജീവമായി നടക്കാൻ തുടങ്ങിയത് ഇതിനു ശേഷമാണ്. ബ്രിട്ടീഷ് അധികാരികളിൽ നിന്നും ജന്മികളിൽ നിന്നും കുടിയാന്മാർക്കെതിരായുള്ള ഒഴിപ്പിക്കലും, തൃശൂരിലെ ഖിലാഫത്ത് പ്രകടനം, മാധവ മേനോൻ, യാക്കൂബ് ഹസ്സൻ എന്നിവരുടെ അറസ്ററ്, ഹാജിയുടെ പ്രസംഗങ്ങൾ നിരോധിച്ചു കലക്ടർ ഉത്തരവ് പോലുള്ള ചില പ്രകോപനങ്ങൾ ഒഴിച്ച് നിർത്തിയാൽ ആഗസ്ററ് 19 വരെ മലബാർ മേഖല ഏറെ കുറെ ശാന്തമായിരുന്നു.
ആഗസ്ററ് 19-ന് ബ്രിട്ടീഷ് സൈന്യം മമ്പുറം കിഴക്കേ പള്ളിയിൽ നടത്തിയ തിരച്ചിലാണ് മലബാർ കലാപത്തിൻറെ മൂല ഹേതു. ഇതിനു കാരണമായ സംഭവവികാസങ്ങൾ അരങ്ങേറുന്നതാവട്ടെ ആഗസ്ററ് മാസം തുടക്കത്തിലും. പൂക്കോട്ടൂർ കോവിലകത്തെ കാര്യസ്ഥനായ വടക്കേ വീട്ടിൽ മമ്മദ്നു ലഭിക്കേണ്ട കൂലിയെ പറ്റിയുള്ള തർക്കത്തെ തുടർന്ന് തിരുമൽപ്പാട് മമ്മദിനെ അറസ്റ്റു ചെയ്യിപ്പിക്കാൻ കരുക്കൾ നീക്കി. ഇൻസ്‌പെക്ടർ നാരായണ മേനോനെ വളഞ്ഞ മാപ്പിളമാർ അറസ്റ് ചെയ്യില്ലെന്ന് മമ്പുറം തങ്ങൾളുടെ പേരിൽ നാരായണ മേനോനെ കൊണ്ട് സത്യം ചെയ്യിക്കുകയും സ്വരാജിന് ജയ് വിളിപ്പിക്കുകയും ചെയ്തു. പൂക്കോട്ടൂർ തോക്ക് കേസ് നടന്ന അതേ വാരമാണ് വിലക്ക് ലംഘിച്ചു ആലിമുസ്ലിയാരും സംഘവും ചേരൂർ മഖ്ബറ തീർത്ഥാടനം നടത്തുന്നതും. ഈ രണ്ട് സംഭവങ്ങളും അരങ്ങേറിയത്തിൽ അരിശം പൂണ്ട മലബാർ കലക്ടർ തോമസ് മുൻകാലങ്ങളെ പോലെ മാപ്പിളമാർ ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുണ്ടെന്നും ചേരൂർ മഖാം സന്ദർശനം അതിനു മുന്നോടിയാണെന്നും, മമ്പുറം പള്ളികളിൽ ആയുധ ശേഖരം ഉണ്ടെന്നും അത് പിടിച്ചെടുക്കണമെന്നും ഉത്തരവിട്ടതിനെ തുടർന്ന് ആഗസ്ത് 19ന് ബ്രിട്ടീഷ് പട്ടാളം മമ്പുറം കിഴക്കേ പള്ളി റൈഡ് ചെയ്തു. ആയുധങ്ങൾ ഒന്നും കണ്ടെടുക്കപ്പെട്ടില്ലെങ്കിലും കാര്യങ്ങൾ അതോടെ കൈവിട്ടു പോയി. വെള്ളപ്പട്ടാളം മമ്പുറം മഖാം പൊളിച്ചെന്നും കിഴക്കേ പള്ളി മലിനമാക്കിയെന്നുമുള്ള വ്യാജ വാർത്ത പരക്കെ പരന്നു. നിമിഷാർദ്ധത്തിൽ ആയിരക്കണക്കിനാളുകൾ മമ്പുറത്തേക്ക് ഒഴുകി. കാരണമന്വേഷിക്കുവാൻ ചെന്ന ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടി വെച്ചതോടു കൂടി ജനക്കൂട്ടം അക്രാമകസക്തരായി പട്ടാളത്തെ എതിരിട്ടു. പട്ടാളം പിന്തിരിഞ്ഞോടി. ഇതോടെയാണ് ലഹള ആരംഭിക്കുന്നതും വാരിയൻകുന്നന്റെ കീഴിൽ വിപ്ലവ സർക്കാർ രൂപീകരിക്കപ്പെടുന്നതും. 20 മുതൽ 30 വരെ ആലിമുസ്ലിയാർ ആയിരുന്നു സമാന്തര സർക്കാർ ഭരണാധികാരി. ആലി മുസ്ലിയാരിനു ശേഷം സമ്പൂർണ്ണർത്ഥത്തിൽ വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി രാജാവായി മാറി.
തിരൂരങ്ങാടി റൈഡും,ആലി മുസ്‌ലിയാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും അറിഞ്ഞ വാരിയൻ കുന്നൻ രക്ഷാ പദ്ധതികൾ മിനഞ്ഞു. പദ്ധതികളുടെ വിജയത്തിനായി നെബി മൗലൂദും അന്നദാനവും നേർച്ചയാക്കി.ആചാരങ്ങൾ പൂർത്തിയാക്കി തിരൂരങ്ങാടിയിൽ പോയി മുസ്ലിയാരെ മോചിപ്പിക്കണം എന്നതായിരുന്നു ലക്ഷ്യം. ഏകദേശം ആയിരത്തോളം ആളുകൾ സംബന്ധിച്ച മൗലൂദും പ്രാർത്ഥനയും, ഭക്ഷണം വിതരണവും കഴിഞ്ഞു തുറന്ന പോരാട്ടമെന്ന ഹസ്ര്വ പ്രസംഗം നടത്തി ആളുകളെയും കൂട്ടി ഹാജി പാണ്ടിക്കാട്ടേക്ക് മാർച് ചെയ്തു. പാണ്ടിക്കാട്ട് പോലീസ് സ്റ്റേഷനിലേക്ക് വരുന്ന ഹാജിയെയും കൂട്ടരെയും കണ്ട് സർക്കിൾ അഹമ്മദ് കുട്ടിയടക്കം പോലീസുകാർ മുഴുവനും ഓടി രക്ഷപ്പെട്ടു. സ്റ്റേഷൻ ആക്രമിച്ചു ആയുധങ്ങൾ കവർന്ന വാരിയൻ കുന്നന്റെ സൈന്യം . ബ്രിട്ടീഷ് ഓഫീസർ ഈറ്റൺ സായിപ്പിനെ തേടി പിടിച്ചു കൊന്നു കവലയിൽ നാട്ടി വെച്ചു
രാഷ്ട്ര പ്രഖ്യാപനം
പട്ടാളവും പോലീസും ബ്രിട്ടീഷ് അധികാരികളും പാലായനം ചെയ്തതോടെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകൾ കേന്ദ്രീകരിച്ചു സ്വാതന്ത്ര്യ രാജ്യ പ്രഖ്യാപനം നടന്നു. മലയാള രാജ്യം എന്നാണ് സ്വന്ത്രത്യ രാജ്യത്തിനു നൽകിയ പേര്. ഹിച്ച് കോക്ക് പറയുന്നത് രാജ്യത്തിന്റെ പേര് ദൗല എന്നാണ്. ആഗസ്റ്റ് 21 ന് തെക്കേകുളം യോഗം വിപ്ലവ സർക്കാരിൻറെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തി. ആഗസ്റ്റ് 22 ന് പാണ്ടിക്കാട് നടന്ന വിപ്ലവ കൗൺസിൽ വിപ്ലവ പ്രദേശങ്ങളെ നാലു മേഖലകളായി തിരിച്ച് ഓരോന്നിന്റെയും ചുമതല ഓരോ നേതാവിന് നൽകി. നിലമ്പൂർ ,പന്തല്ലൂർ ,പാണ്ടിക്കാട്, തുവ്വൂർ എന്നീ പ്രദേശങ്ങൾ ഹാജി തന്റെ കീഴിലാക്കി. ചെമ്പ്രശ്ശേരി തങ്ങൾ മണ്ണാർക്കാടിന്റെ അധിപനായി. ആലി മുസ്ലിയാർ തിരൂരങ്ങാടിയിലെ ഖിലാഫത്ത് രാജാവായി. വള്ളുവനാടിന്റെ ബാക്കി പ്രദേശങ്ങൾ സീതിക്കോയ തങ്ങളുടെ കീഴിലാക്കി .
1921 ആഗസ്റ്റ് 25-ന് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് വിപ്ലവ സർക്കാരിന്റെ കീഴിൽ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കുമ്പിൾ കഞ്ഞി, കാണഭൂമി എന്നിവ അവസാനിപ്പിച്ചും കുടിയാന്മാരെ ഭൂ ഉടമകളാക്കിയും രാഷ്ട്ര പ്രഖ്യാപനം നടന്നു. ഒരു കൊല്ലം നികുതിയിളവ് നൽകി, വയനാട്ടിൽ നിന്നും തമിഴ് നാട്ടിലേക്കുള്ള ചരക്കു നീക്കത്തിന് നികുതി ഏർപ്പെടുത്തി. ബ്രിട്ടീഷ് രീതിയിൽ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. ബ്രിട്ടീഷുകാരെ പോലെ കലക്ടർ, ഗവർണർ, വൈസ്രോയി, രാജാവ് എന്നിങ്ങനെയായിരുന്നു ഭരണ സംവിധാനം. കുഞ്ഞഹമ്മദ് ഹാജിയുടെ ഈ പരിശ്രമം വിജയകരമായി ഏറെക്കാലം നടന്നില്ല. ആലി മുസ്ലിയാർ അറസ്റ് ചെയ്യപ്പെട്ടു. മുസ്ലിയാരുടെ അറസ്റ്റിനു ശേഷം ഭരണ ചുമതല വാരിയൻ കുന്നനിൽ വന്നു ചേർന്നു .
വ്യവസ്ഥാപിതമായ രീതിയിൽ ഭരണം കെട്ടിപ്പടുക്കാൻ ഹാജിക്ക് കഴിഞ്ഞിരുന്നു. സമാന്തര സർക്കാർ, കോടതികൾ, നികുതി കേന്ദ്രങ്ങൾ, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങൾ, സൈന്യം, നിയമ പോലീസ്, എന്നിവ സ്ഥാപിച്ചു. രാഷ്ട്രത്തിലുള്ളവർക്കു പാസ്പോർട് സംവിധാനം ഏർപ്പെടുത്തി സമരത്തിന്റെ നേതൃത്വം കുഞ്ഞഹമ്മദ് ഹാജി ഏറ്റെടുത്തതോടെ കലാപത്തിന്റെ ഉദ്ദേശ്യം വിപുലമായി. അരാജകസ്ഥിതി വരാതെ എല്ലാം ക്രമമായും മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് നിർബന്ധമുണ്ടായിരുന്നു. മാപ്പിളമാരും, കീഴാളന്മാരും അടങ്ങുന്ന തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു, അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു.
പള്ളിക്ക് മുമ്പിൽ പന്നിയുടെ ശവം കൊണ്ടിട്ടപ്പോൾ ഒരുമിച്ചു കൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷ്-ജന്മി ദല്ലാളന്മാർ ചെയ്തതാണെന്ന് ഓർമ്മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങൾക്കും ഹാജി തടയിട്ടു. അമ്പലത്തിനുള്ളിൽ പശു കിടാവിൻറെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി. മേലാറ്റൂരിലെ നായർ ജന്മിമാർ ഖിലാഫത്ത് പ്രവർത്തകരോട് അനുഭാവം പുലർത്തിയവരായിരുന്നു ബ്രിട്ടീഷ് പക്ഷക്കാർ ഖിലാഫത്ത് വേഷത്തിൽ അവരെ അക്രമിക്കാനിടയുണ്ട് എന്ന ഭീതിയിൽ മേലാറ്റൂരിൽ ശക്തമായ പാറാവ് ഏർപ്പെടുത്താൻ ഹാജി നിർദ്ദേശിച്ചിരുന്നതും പ്രസക്തമാണ്. കുത്സിത പ്രവർത്തനങ്ങളിലൂടെ സാമ്രാജത്വ വിരുദ്ധ നീക്കത്തെ വഴിതിരിച്ചു വിടാൻ ശ്രമിച്ച സർക്കാർ ജന്മി ആശ്രിതരെ ശിക്ഷിച്ചു കൊണ്ടാണ് ഹാജി അത്തരം നീക്കങ്ങളെ തടഞ്ഞു നിർത്തിയത്. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യുന്നതിൽ നിന്ന് സംരക്ഷിച്ചതും, പുല്ലൂർ നമ്പൂതിരിയുടെ ബാങ്ക് കൊള്ള ചെയ്ത കൊള്ളക്കാരെ കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ചതും നമ്പൂതിരിക്ക് നഷ്ടപരിഹാരമായി ഖജാനയിൽ നിന്ന് പണം നൽകിയതും നിലമ്പൂരിലെ കോവിലകത്തിന് കാവലായതും വിപ്ലവം വഴി തിരിച്ചു വിടാനുള്ള ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കി എന്ന മട്ടിലായിരുന്നു
1921 സപ്റ്റംബർ 16-ന് നിലമ്പൂർ ആസ്ഥാനമായി സമാന്തര രാഷ്ട്ര പ്രഖ്യാപനം നടന്നു. മഞ്ചേരി നാൽക്കവലയിൽ വച്ചു ചെയ്ത ആദ്യ പ്രഖ്യാപനത്തിന്റെ പതിപ്പ് തന്നെയായിരുന്നു ഇതും.
മഞ്ചേരി പ്രഖ്യാപനം
ഒറ്റുകാരായ തദേശി വാസികളെയും ജന്മികളെയും സർക്കാർ അനുകൂലികളെയും ശിക്ഷിക്കാൻ വാരിയൻ കുന്നൻ ഒരാമന്തവും കാണിച്ചിരുന്നില്ല. സർക്കാർ അനുകൂല ജന്മികളായ തമ്പുരാക്കന്മാരുടെ പൂക്കോട്ടൂർ കോവിലകം ആക്രമിച്ച മാപ്പിള സൈന്യം സ്വത്തുക്കൾ കവർന്നെടുത്ത് കോവിലകം കുടിയാന്മാരായ കീഴാളന്മാർക്കു വീതിച്ചു നൽകി. ബ്രിട്ടീഷ് പക്ഷ പ്രമാണി മണ്ണാടൻ മൊയ്തീൻ കുട്ടിയുടെ ബംഗ്ളാവ് ഹാജിയുടെ സൈന്യം ആക്രമിച്ചു ഭക്ഷ്യ വിഭവങ്ങൾ കൊള്ളയടിച്ചു, ബ്രിട്ടീഷ് അനുകൂലികളായ കൊണ്ടോട്ടി തങ്ങന്മാരെ ആക്രമിച്ചതാണു മറ്റൊരു പ്രധാന സംഭവം. ഇത്തരം ആക്രമണങ്ങളിൽ ചരിത്രത്തിൽ ഇടം പിടിച്ച ആക്രമണമാണ് ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ് വധം. ബ്രിട്ടീഷ് അനുകൂലിയായ ചേക്കുട്ടിയെ കൊന്ന് തലയറുത്ത് പ്രദർശിപ്പിച്ചു കൊണ്ട് മഞ്ചേരിയിൽ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സർക്കാറിന്റെ മാർഷൽ ലോ ആയാണ് കണക്കാക്കുന്നത്.
“ഏറനാട്ടുകാരെ നമ്മൾ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരായി ത്തീർന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം.ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു.(വധശിക്ഷ നടപ്പിലാക്കപ്പെട്ട ചേക്കുട്ടി സാഹിബിൻറെ തല ചൂണ്ടിക്കൊണ്ട്) ആനക്കയത്തെ പോലീസ്, ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധി ചേക്കുട്ടിയുടെ തലയാണിത്. ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവർ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവർത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങൾ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നെ ഇവിടെയിട്ട് കൊല്ലണം. (ഇല്ല നിങ്ങൾ ചെയ്തത് ശരിയാണ് ജനക്കൂട്ടം ആർത്തു വിളിച്ചു)
ഞാൻ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളിൽ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സിൽബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേർന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാൽ ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിർദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും.ഇത് മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെൻറിൻറെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തൽക്കാലം കൈയിലില്ലാത്തവർ ചോദിച്ചാൽ, ഉള്ളവർ കൊടുക്കണം. കൊടുക്കാതിരുന്നാൽ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവർക്ക് ആഹാരം നല്കണം. അവർ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവർക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാൽ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ നാം തയ്യാറാണ്, ഇൻശാ അല്ലാഹ്
സുശക്തമായ സൈനിക സംവിധാനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഹാജി വെള്ള പടയെ നേരിട്ടിരുന്നത്. പട്ടാളത്തിൽ നിന്നും പിരിഞ്ഞവരായിരുന്നു ഹാജിയെ സഹായിക്കാൻ ഉണ്ടായിരുന്നത്. സൈനികരുടെ രജിസ്റ്ററുകൾ റിക്കാർഡുകൾ എന്നിവ ഉണ്ടാക്കി. ആയുധങ്ങൾ നൽകുമ്പോഴും തിരിച്ചു വാങ്ങുമ്പോഴും രസീത് കൊടുക്കുന്ന സമ്പ്രദായം നടപ്പിലാക്കി. ബ്രിട്ടീഷ് പട്ടാളത്തെ പോലെ സിഗ്നൽ സിസ്റ്റം ഉപയോഗിച്ച് പട്ടാളക്കാരെ സൂക്ഷ്മ നിരീക്ഷണം ചെയ്തു.
കരുവാന്മാർ ആയുധ നിർമ്മാണം നടത്തി. ഭക്ഷ്യ ചുമതല കീഴാളന്മാരും മാപ്പിളന്മാരും നിർവഹിച്ചു.
വെട്ടിക്കാട് ഭട്ടതിരിപ്പാട്, പാണ്ടിയാട്ട് നാരായണൻ നമ്പീശൻ എന്നിവർ പണവും ഭൂമിയും ഭക്ഷണവും നൽകി. മാപ്പിളമാരോടൊപ്പം കീഴാളരും, അഞ്ഞൂറോളം ഹിന്ദുക്കളും വാരിയൻ കുന്നന്റെ സൈന്യത്തിൽ സേവനമനുഷ്ടിച്ചിരുന്നു.
വെള്ളുവങ്ങാട് ജുമുഅത്തു പള്ളിയിൽ ഒത്തുകൂടി പ്രാർത്ഥനയോടെ മാത്രമേ മൊയ്തീൻ കുട്ടി ഹാജിയും പിന്നീട് കുഞ്ഞഹമ്മദ് ഹാജിയും യുദ്ധത്തിന് പുറപ്പെട്ടിരുന്നുള്ളൂ. യതിവര്യൻ സയ്യിദ് അഹ്മദ് ബുഖാരി കോയകുട്ടിയുടെ മഖാം സ്ഥിതി ചെയ്യുന്ന ഇടമാണിത്. ആലിമുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഈ പള്ളിയിൽ വെച്ചായിരുന്നു. ഇവിടം വുദു എടുക്കുന്നതിനായി വലിയൊരു കുളമുണ്ട്. ഈ കുളത്തിനുള്ളിൽ മണ്ണാത്തിപ്പുഴയിലേക്കുള്ള ഒരു തുരങ്കം ഉണ്ടായിരുന്നു. ഏകദേശം ഒരു കിലോമീറ്ററിലധികമുള്ള തുരങ്കത്തിലൂടെ യുദ്ധസമയത്ത് യാത്ര ചെയ്തിരുന്നു എന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ യുദ്ധതന്ത്രത്തിനും ബുദ്ധി സാമർഥ്യത്തിനും മതിയായ തെളിവാണ്. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങൾ ഇന്നും വെള്ളുവങ്ങാട് തെക്കേമണ്ണ കുന്നിൻ മുകളിൽ കാണാം. ബ്രിട്ടീഷുകാർ വെള്ളുവങ്ങാട്ടേക്കു കടക്കാതിരിക്കുന്നതിന് കാക്കത്തോട് പാലം കുഞ്ഞഹമ്മദ് ഹാജി തകർത്തിരുന്നു. അക്കാലത്തെ പ്രധാന പാതയിതായിരുന്നതിനാൽ ബ്രിട്ടീഷുകാർ പാലം പുതുക്കി പണിയുകയും ചെയ്തിരുന്നു. കാക്കത്തോട് വഴി കടലുണ്ടി പുഴയിലൂടെയായിരുന്നു ഹാജിയും കൂട്ടരും സഞ്ചരിച്ചിരുന്നത്.
ഒറ്റുകാരേയും ബ്രിട്ടീഷ് ചാരന്മാരേയും സമരക്കാർ വകവരുത്തിയിട്ടുണ്ട്. അവരിൽ ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടായിരുന്നു. അതേസമയം ഹിന്ദുവീടുകൾക്ക് സമരക്കാരിൽ നിന്നും മുസ്ലിംകൾ കാവൽ ഏർപ്പെടുത്തിയിരുന്നു. ഹിന്ദു സ്ത്രീകളെ മഞ്ചലിൽ എടുത്ത് വീട്ടിൽ എത്തിച്ച് കൊടുത്ത സംഭവങ്ങൾ വരേ ഉണ്ടായിട്ടുണ്ട്.
ബ്രിട്ടീഷുകാർക്കെതിരെ ഒട്ടനവധി ആക്രമണങ്ങൾ ഈ ആറുമാസ കാലയളവിൽ ഉണ്ടായി. തുറന്ന പോരാട്ടം മിന്നലാക്രമണം ഗറില്ലാ യുദ്ധം എന്നിങ്ങനെ വ്യത്യസ്ത തലത്തിലുള്ള യുദ്ധങ്ങൾ. ഒന്നാം ലോക മഹായുദ്ധത്തിലെ ഭീതി സ്വപ്നമായ ഗൂർഖ റെജിമെന്റിനെ ഇറക്കിയായിരുന്നു അവസാന തലത്തിലെ ബ്രിട്ടീഷ് പോരാട്ടം. ഇതോടെ കുഞ്ഞഹമ്മദ് ഹാജിയുടെ വിപ്ലവ സർക്കാർ ഭീതിയോടെ കീഴടങ്ങിമെന്നു സർക്കാർ ന്യായമായും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഖൂർഖ ക്യാംപിൽ കയറി ആക്രമണം നടത്തിയായിരുന്നു വാരിയൻ കുന്നനും കൂട്ടരും ഖൂർഖാ സൈന്യത്തിന് സ്വാഗതമോതിയത്. നിരാലംബരായ മാപ്പിളമാരെ കൂട്ടക്കൊല ചെയ്തും, മാപ്പിള സ്ത്രീകളെ ബലാൽസംഘം ചെയ്തു കൊന്നുമായിരുന്നു ഗൂർഖ സൈന്യം ഇതിനു പ്രതികാരം തീർത്തത്. സ്വന്തം രാജ്യത്ത് മാത്രമല്ല അയൽ നാടുകളിലെ ബ്രിട്ടീഷ് സർക്കാർ പ്രവർത്തനം പോലും മന്ദീഭവിപ്പിക്കാൻ കുഞ്ഞഹമ്മദ് ഹാജിക്ക് കഴിഞ്ഞിരുന്നു ഗൂഡല്ലൂർ പോലീസ് ട്രയിനിംഗ് ക്യാമ്പ് ആക്രമിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തിയത് അത്തരത്തിലൊരെയോ സംഭവമാണ്. 1921 ലെ മലബാർ പോലീസ് സൂപ്രണ്ട് റോബര്ട്ട് ഹിച്ച്കോക്കിന്റെ നിരീക്ഷണത്തിൽ :
“ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടമാണ്”
മുടിക്കോട് വെച്ച് കോൺസ്റ്റബിൾ ഹൈദ്രോസിനെ വെടിവെച്ചു കൊന്ന ഹാജി പിന്നീട് ബ്രിട്ടീഷ് പക്ഷ ജന്മി ഗൂഡല്ലൂരിലെ ചെട്ടിയെയും വകവരുത്തി, ക്യാമ്പിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഇൻസ്‌പെക്സ്റ്റർ ശൈഖ് മുഹ്യുദ്ധീനെയും രണ്ട് കോൺസ്റ്റബിൾ മാരെയും ഗൂഡല്ലൂരിൽ വെച്ച് വധിച്ചു. 1921 ഡിസംബറിൽ പന്തല്ലൂർ മുടിക്കോടുള്ള സർക്കാർ ഓഫീസുകൾക്ക് നേരെ പോരാളികൾ അക്രമം അഴിച്ചുവിട്ടു. നിലമ്പൂർ സബ് ഇൻസ്പെക്ടറായിരുന്ന ചോലക ഉണ്ണീൻറെ കൈയിൽ ദേശീയ പതാക നൽകി, ജാഥയുടെ മുൻപിൽ നടത്തി ഹാജി മുദ്രാവാക്യം വിളിച്ച് കൊടുത്തു: ഖിലാഫത്ത് കോൺഗ്രസ് സിന്ദാബാദ്,....മഹാത്മാഗാന്ധി കീ ജയ്.. മുദ്രാവാക്യം ഏറ്റു വിളിക്കാൻ ഉണ്ണീൻ നിർബന്ധിതനായി. കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങൾ സർക്കാറിനെ അലോസരപ്പെടുത്തി. അദ്ദേഹത്തെ തകർക്കാൻ പലതും പയറ്റി.ഹാജിയേയും സംഘത്തേയും പിടികൂടാൻ ബ്രിട്ടീഷ് ഗവണ്മെൻറ് ഇന്ത്യയിലുണ്ടായിരുന്ന മൂന്നിൽ ഒന്ന് സൈനികരെയും മലബാറിൽ വിന്യസിച്ചു. പോലീസ്, എം.എസ്.എഫ്, യനിയർ, ലിൻസ്റ്റൺ, ഡോർസെറ്റ്, രജതപുത്താന, ചിൻ, കച്ചിൻ, ഖൂർഖ റെജിമെന്റുകൾ എന്നിവരുടെയെല്ലാം സംയുക്തമായ സൈനിക ആക്രമണങ്ങൾ ഫലം കാണാതെ വന്നപ്പോൾ ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമർത്താൻ സാധ്യമല്ലെന്ന നിഗമനത്തിലെത്തിയ ബ്രിട്ടീഷ് അധികാരികൾ പുതു വഴികൾ തേടി. ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് തലവൻ മോറിസ് വില്യംസ് മലബാറിൽ താവളമടിച്ചു. ലോയലിസ്റ്റുകളായവരെ (ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്ലിം- ഹിന്ദു) മുന്നിൽ നിർത്താനും, ഒറ്റുകാരെ സൃഷ്ടിക്കാനുമായിരുന്നു തീരുമാനങ്ങൾ. ഇതനുസരിച്ചു പദ്ധതികൾ നടപ്പാക്കാൻ തുടങ്ങി. ലഹള വർഗ്ഗീയ ലഹളയാണെന്നു കാണിച്ചു ലഖുലേഘ വിതരണങ്ങൾ നടന്നു. പദ്ധതികൾ പ്രാവർത്തികമാക്കിയതിനെ തുടർന്ന് മാർഷൽ ലോ കമാണ്ടന്റ് കേണൽ ഹംഫ്രി മലബാറിലെത്തി. ഹംഫ്രിയുടെ നേതൃത്വത്തിൽ വിവിധ പട്ടാള വിഭാഗം കമാണ്ടർമ്മാരുടെയും ഇന്റലിജന്സ് വിഭാഗത്തിന്റെയും യോഗം ചേർന്ന് 'ബാറ്ററി' എന്നപേരിൽ സ്പെഷ്യൽ ഫോയ്സ് രൂപികരിച്ചു. തുടർന്നാണ് ചെമ്പ്രശ്ശേരി തങ്ങളേയും, സീതി തങ്ങളേയും പിന്നീട് ഹാജിയേയും അറസ്റ്റ് ചെയ്യുന്നത്. ചെമ്പ്രശേരി സീതി തങ്ങന്മാരെ ചതിവിൽ പെടുത്തി കീഴ്പ്പെടുത്തിയതിനു ശേഷം ഹാജിയെ പിടിക്കാനായി ഉറ്റ സുഹൃത്ത് പൊറ്റയിൽ ഉണ്യാലി മുസ്ലിയാരെ അധികാരികൾ സമീപിച്ചു. ഹാജിയെ സന്ദർശിക്കാനും സമാന്തര സർക്കാർ പിരിച്ചു വിട്ട് കീഴടങ്ങിയാൽ കൊല്ലാതെ എല്ലാവരേയും മക്കത്തേക്ക് നാട് കടത്തുകയെ ഉള്ളുവെന്ന സർക്കാർ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടു. ഉണ്യാൻ മുസ്ലിയാരോടൊപ്പം ഹാജിയുമായി സൗഹൃദ ബന്ധമുള്ള രാമനാഥ അയ്യർ എന്ന സർക്കിളും ഉണ്ടായിരുന്നു. ലോ കമാന്റർ ഹംഫ്രി നൽകിയ എഴുത്ത് കാട്ടി മക്കത്തേക്കു അയക്കുന്ന കാര്യം അവതരിപ്പിച്ചപ്പോൾ ഹാജി പൊട്ടി ചിരിച്ചു. ദൂതന്മാരെ പിന്തുടർന്ന് ക്യാമ്പ് വളഞ്ഞിരുന്ന ബാറ്ററി സ്പെഷ്യൽ കമാൻഡോസ് നിസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഹാജിയെ കീഴ്പ്പെടുത്തി.
ഹാജിയുമായി ഗാഢ സൗഹൃദ ബന്ധമുണ്ടായിരുന്ന രാമനാഥൻ അയ്യർ ആ സ്നേഹം ആയുധമാക്കിയപ്പോൾ ഹാജി അടിതെറ്റി വീഴുകയായിരുന്നു. സായാഹ്ന പ്രാർത്ഥന സമയമായപ്പോൾ അയ്യർക്കു മുന്നിൽ ആയുധങ്ങളെല്ലാം കൂട്ടിയിട്ട് ഹാജിയടക്കമുള്ള വിപ്ലവ സംഘങ്ങൾ വുദു എടുക്കാൻ നീങ്ങി ആയുധങ്ങൾ മാറ്റിയിട്ട അയ്യരും സംഘവും അടയാളം കാട്ടിയതോടെ പ്രതേക പരിശീലനം ലഭിച്ച സേനാംഗങ്ങൾ അവരെ കീഴ്പ്പെടുത്തുകയായിരുന്നു. നിരായുധരാണെങ്കിലും കീഴടങ്ങാൻ കൂട്ടാക്കാതെ ഹാജിയും കൂട്ടരും ചെറുത്തു നിന്നതിനാൽ ആറ് മണിയോടു കൂടി മാത്രമാണ് പ്രത്യേക സംഘത്തിന് ഇവരെ കീഴടക്കാനായത്. ചെറുത്ത് നിൽപ്പിനിടെ രണ്ട് ബാറ്ററി ഫോഴ്സ് അംഗങ്ങൾക്കും നാല് ഖിലാഫത്ത് പടയാളികൾക്കും ജീവൻ നഷ്ടമായി. കീഴടക്കിയ ഹാജിയെ രണ്ട് ബറ്റാലിയൻ ഗൂർഖ പട്ടാളക്കാരുടെ അകമ്പടിയോടെ കാളികാവിലെത്തിച്ചു.
1922 ജനുവരി 5ന് ചെണ്ടവാദ്യം മുഴക്കിയും, നൃത്തം ചെയ്തും ആരവങ്ങളോടെ ബ്രിട്ടീഷ് സൈന്യം ഹാജിയെ പൊതു പ്രദർശനം നടത്തി മഞ്ചേരിയിലേക്ക് കൊണ്ട് പോയി. ചങ്ങലകളിൽ ബന്ധിച്ചു, മീശ രോമങ്ങൾ പറിച്ചെടുത്തു ചവിട്ടിയും,ബയണറ്റിനാൽ കുത്തിയും പാതയിലൂടെ വലിച്ചയച്ചു കൊണ്ട് ആവുവോളം രോഷം തീർത്ത് കൊണ്ടായിരുന്നു പട്ടാളത്തിൻറെ ആ യാത്ര. 1922 ജനുവരി 6-നാണ് ഹാജിയുടെ അറസ്റ് രേഖപ്പെടുത്തുന്നത്. കളക്ടർ ആർ ഗേളി,. ഡി.എസ്.പി. ഹിച്ച്ക്കോക്ക്, പട്ടാള ഭരണത്തലവൻ ഹെൽബർട് ഹംഫ്രി, ഡി.വൈ.എസ്.പി ആമു, സർക്കിൾ ഇൻസ്‌പെക്ടർ നാരായണ മേനോൻ, സുബേദാർ കൃഷ്ണപ്പണിക്കർ എന്നിവരുടെ മുന്നിൽ തല ഉയർത്തി പിടിച്ച ഹാജി ഹംഫ്രിയോട് ചിരിയോടെ പറഞ്ഞു
“വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. മാപ്പുതന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനാം ചെയ്ത് താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചനയ്ക്കു വേണ്ടി പുണ്യഭൂമിയെ കരുവാക്കിയ നിങ്ങളുടെ സ്വാർത്ഥത. എന്നെ പ്രലോഭിപ്പിക്കാൻ മക്കയെ ഉപയോഗിച്ച തരംതാണ പ്രവർത്തിക്കിടെ അങ്ങൊരു കാര്യം മറന്നു. ഞാൻ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാൻ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങൾ രചിക്കപ്പെട്ട ഈ ഏറനാടൻ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാൻ സ്നേഹിക്കുന്നത്. ഈ മണ്ണിൽ മരിച്ചു ഈ മണ്ണിൽ അടങ്ങണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തിൽ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണിൽ മരിച്ച് വീഴാൻ എനിക്കിപ്പോൾ സന്തോഷമുണ്ട്. നിങ്ങൾ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കാൻ നിങ്ങൾക്ക് മാസങ്ങൾ വേണ്ടിവരും. ഇപ്പോൾ സ്വതന്ത്രമാണ് ഈ മണ്ണ്..”
1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാർഷൽ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിച്ചു. വിധി കേട്ട കുഞ്ഞമ്മദാജി പറഞ്ഞു ; “എന്റെ നാടിനു വേണ്ടി രക്തസാക്ഷിയാവാൻ അവസരം തന്നതിന് രണ്ട് റക്അത്ത് നിസ്കരിച്ചു ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ് തരണം”
മരണം
1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.
“നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം”
എന്ന് ഹാജി ആവശ്യപ്പെട്ടു. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി. . മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി.
ഇനി ഒരിക്കലും വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മകൾ തിരിച്ചു വരരുത് എന്ന് സാമ്രാജത്വ തീരുമാനം നടപ്പിലാക്കാൻ കത്തിത്തീർന്ന ചാരത്തിൽ ബാക്കിയായ എല്ലുകൾ വരെ സൈന്യം പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ട് പോയി.
Post a Comment