മക്ക; വിശ്വാസിയുടെ ഹൃദയം

വിശ്വാസികളുടെ ഹൃദയാന്തരങ്ങളിൽ വെട്ടിത്തിളങ്ങുന്ന പവിത്ര ഭൂമിയാണ് മക്ക.
ഇസ്ലാമിന്റെ തൂവെളിച്ചം ഉദയം കൊണ്ട നാട്, ഈമാനിന്റെ പ്രഭാ പ്രസരണ കേന്ദ്രം, പുണ്യനബിയുടെ ജന്മനാട്, ലോകത്തെ ആദ്യത്തെ പള്ളി, ദൈവിക സന്ദേശത്തിന്റെ പ്രഥമ കിരണങ്ങൾ പതിച്ച മണ്ണ്, കഅ്ബ എന്ന പുണ്യഗേഹം നിലകൊള്ളുന്ന നാട്, തുടങ്ങി ഒട്ടനവധി പ്രത്യേകതകളാൽ വിശ്വാസിയുടെ ഹൃദയം കീഴടക്കിയ നാടാണ് മക്ക.

ആകാശ ഭൂമികളെ സൃഷ്ടിച്ചതു മുതല്‍ മക്കയെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുക്കുകയും പവിത്രമാക്കുകയും ചെയ്തിരിക്കുന്നു.
 
ഇബനു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:  ആകാശ ഭൂമികളെ സൃഷ്ടിച്ചതു മുതല്‍ ഈ നാട് (മക്ക) അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍ വരേക്കും അത് പവിത്രമായിതന്നെ നിലനില്‍ക്കുകയും ചെയ്യും. (മുസ്ലിം:2/986)
ഇബ്‌നു ഉമറില്‍(റ)നിന്ന് നിവേദനം: നബി(സ്വ) മിനായില്‍വെച്ച് സ്വഹാബികളോട് ചോദിച്ചു: ‘ഈ ദിവസം ഏതാണെന്ന് നിങ്ങള്‍ക്കറിയുമോ?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിനും റസൂലിനുമറിയാം.’ നബി(സ്വ) പറഞ്ഞു: ‘തീര്‍ച്ചയായും ഇത് പവിത്രമായ ദിവസമാണ്. ഈ നാട് ഏതാണെന്ന് നിങ്ങള്‍ക്കറിയുമോ?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിനും റസൂലിനുമറിയാം.’ നബി(സ്വ) പറഞ്ഞു: ‘ഇത് പവിത്രമാക്കപ്പെട്ട നാടാണ്.’ (ബുഖാരി)
മക്ക പവിത്രമാണെന്ന് ഇബ്റാഹിം നബിയും(അ) പ്രഖ്യാപിച്ചിട്ടുണ്ട്.
അബ്ദുള്ള ഇബ്നു സൈദ് ബ്നു ആസ്വിമില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം ഇബ്റാഹിം (അ) മക്കയെ പവിത്രമായി പ്രഖ്യാപിക്കുകയും അതിനുവേണ്ടി പ്രാ൪ത്ഥിക്കുകയും ചെയ്തിരിക്കുന്നു. ……… (ബുഖാരി:4/346)
മക്കക്കു വേണ്ടിയുള്ള ഇബ്രാഹിം നബിയുടെ(അ) പ്രാ൪ത്ഥന അല്ലാഹു വിശുദ്ധ ഖു൪ആനിലൂടെ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. 
 

وَإِذْ قَالَ إِبْرَٰهِۦمُ رَبِّ ٱجْعَلْ هَٰذَا بَلَدًا ءَامِنًا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ ۖ وَبِئْسَ ٱلْمَصِيرُ
എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്‌.) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌. (അവന്ന്‌) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ. (ഖു൪ആന്‍:2/126)
 

അല്ലാഹു പവിത്രമാക്കിയ മക്കയില്‍ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും വസിക്കുന്നതിനുമെല്ലാം അല്ലാഹു നിര്‍ഭയത്വം നല്‍കിയിട്ടുണ്ട്.
 

إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ
(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ വസ്തുവും അവന്റേതത്രെ. ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:27/91)
 

ജാബിറില്‍(റ)നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ‘മക്കയിലേക്ക് ആയുധം ചുമന്ന് കൊണ്ടുവരിക എന്നത് നിങ്ങളില്‍ ഒരാള്‍ക്കും അനുവദനീയമല്ല’. (മുസ്‌ലിം)
അല്ലാഹുവിനും അവന്റെ റസൂലിനും(സ്വ) ഏറെ ഇഷ്ടമുള്ള നാടാണ് മക്ക.
അബ്ദുല്ലാഹിബ്‌നു അദിയ്യില്‍(റ)നിന്ന് നിവേദനം: റസൂല്‍(സ്വ) ഹസൂറയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ, തീര്‍ച്ചയായും അല്ലാഹുവിന്റെ ഭൂമിയില്‍ നല്ലത് നീയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നീയാണ്. നിന്നില്‍നിന്ന് എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പുറത്ത് പോകുമായിരുന്നില്ല’. (തിര്‍മിദി – നസാഈ –  അഹ്മദ്)
ദജ്ജാലിന്റെ ഫിത്നയില്‍ നിന്ന് അല്ലാഹു മക്കാ രാജ്യത്തിന് പ്രത്യേകം സുരക്ഷിതത്വം നല്‍കിയിട്ടുണ്ട്.
عَنْ أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ لَيْسَ مِنْ بَلَدٍ إِلاَّ سَيَطَؤُهُ الدَّجَّالُ، إِلاَّ مَكَّةَ وَالْمَدِينَةَ، لَيْسَ لَهُ مِنْ نِقَابِهَا نَقْبٌ إِلاَّ عَلَيْهِ الْمَلاَئِكَةُ صَافِّينَ، يَحْرُسُونَهَا، 
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: ‘ദജ്ജാല്‍ ചവിട്ടാത്തതായ ഒരു നാടും തന്നെയില്ല, മക്കയും മദീനയും ഒഴികെ. (ദജ്ജാല്‍) അവിടെ പ്രവേശിക്കുന്നതില്‍ നിന്നും തടയുന്നതിനായി അതിന്റെ കവാടങ്ങളില്‍ അല്ലാഹു മലക്കുകളെ അണിയണിയായി (കാവല്‍) നി൪ത്തിയിരിക്കുന്നു………..  (ബുഖാരി:1881)
 

അന്ത്യനാളിനോട് അടുക്കുമ്പോള്‍ ലോകത്ത് അവിശ്വാസം വ൪ദ്ധിച്ച് വിശ്വാസം ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഈമാന്‍ ചെന്നുചേരുന്ന നാട് മക്കയായിരിക്കുമെന്ന് നബി(സ്വ)പറഞ്ഞിട്ടുണ്ട്.
ഇബ്‌നു ഉമറില്‍(റ)നിന്ന് നിവേദനം. നബി(സ്വ)പറഞ്ഞു: ‘നിശ്ചയം ഇസ്‌ലാമിന്റെ തുടക്കം അപരിചിതമാണ്. അതിലേക്ക് തന്നെ അത് മടങ്ങും. അത് രണ്ട് പള്ളികള്‍ക്കിടയില്‍ ചെന്ന് ചേരും. പാമ്പ് അതിന്റെ മാളത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ.’ (മുസ്‌ലിം).
അല്ലാഹുവിനെ മാത്രം ആരാധിക്കാനായി ലോകത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരമായ കഅ്ബ സ്ഥിതിചെയ്യുന്നത് മക്കയിലാണ്.
 
ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻯ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِّﻠْﻌَٰﻠَﻤِﻴﻦَ
തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു).(ഖു൪ആന്‍ :3/96)
അബൂദര്‍റില്‍(റ) നിന്ന് നിവേദനം: ‘ഭൂമിയില്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ട പള്ളിയെക്കുറിച്ച് ഞാന്‍ നബിയോട്(സ്വ) ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘മസ്ജിദുല്‍ ഹറാം’. (ബുഖാരി –  മുസ്‌ലിം).
പ്രത്യേകം പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യാന്‍ നബി(സ്വ) അനുവദിച്ചിട്ടുള്ള മൂന്ന് പള്ളികളിലൊന്നുകൂടിയായ ഈ മസ്ജിദുല്‍ ഹറം മക്കയിലാണ്. 
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂലിന്റെ(സ്വ) പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189)
ലോകത്ത് ഇന്നും വറ്റാതെ നിലനില്‍ക്കുന്ന നീരുറവയായ സംസമിന്റെ നാടും മക്കയാണ്. ഈ പവിത്രമായ നാട്ടിലേക്കാണ് അല്ലാഹു അന്തിമ പ്രവാചകനെ അയച്ചിട്ടുള്ളതും  അവിടെയാണ് അന്തിമ വേദഗ്രന്ഥത്തിന്റെ അവതരണം ആരംഭിച്ചിട്ടുള്ളതും. 
പവിത്രമായ നിര്‍ഭയത്വമുള്ള ഈ രാജ്യത്തെ സത്യം ചെയ്തുകൊണ്ട് അല്ലാഹു വിശുദ്ധ ഖു൪ആനിലൂടെ സംസാരിക്കുന്നുണ്ട്.
 

لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. (ഖു൪ആന്‍:90/1)
 

وَهَٰذَا ٱلْبَلَدِ ٱلْأَمِينِ
നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം. (ഖു൪ആന്‍:95/3)
മക്കയില്‍ താമസിക്കുമ്പോഴും  അവിടം സന്ദ൪ശിക്കുമ്പോഴുമെല്ലാം ആ നാടിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന യാതൊരു പ്രവ൪ത്തനങ്ങളും നമ്മില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.