പലിശ എന്താണ്? എന്ത് കൊണ്ടാണ് ഹറാമാക്കിയത്? എന്താണ് പരിഹാരം?
'റിബ' എന്ന അറബി പദത്തിന് 'വര്‍ധന' എന്നാണര്‍ത്ഥം. മറ്റു സാമ്പത്തിക ഇടപാടുകളിലൂടെയുള്ള സാമ്പത്തിക വര്‍ധനവ് ഖുര്‍ആന്‍ 'റിബ'യില്‍ ഉള്‍പ്പെടുത്തുന്നില്ല. രണ്ടുവിധത്തിലുള്ള പലിശ ഇടപാടുകളാണ് നിലവിലിരുന്നത്.
1) നിലവിലുള്ള കടത്തിന്റെ അവധി നീട്ടിക്കൊടുക്കുകയും തിരിച്ചടക്കേണ്ട സംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യുക.
2) കടം നല്‍കുകയും നിശ്ചിത കാലാവധിക്കുശേഷം കൂടുതല്‍ തുക ഈടാക്കുകയും ചെയ്യുക.
ഒരു കടത്തിന്മേല്‍ തിരിച്ചടക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യത്തിനനുസരിച്ച് വരുത്തുന്ന വര്‍ധനവാണ് പലിശ (റിബാ).
'അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്യുന്നു' (2:275).
'അല്ലാഹു പലിശ നിര്‍മാര്‍ജ്ജനം ചെയ്യുന്നു' (2:276)
'വിശ്വാസികളേ, നിങ്ങള്‍ക്ക് ദൈവത്തെ ഭയമുണ്ടെങ്കില്‍ പലിശമുതല്‍ ഉപേക്ഷിക്കുക, നിങ്ങള്‍ വിശ്വാസികളായേക്കാം. അതല്ലെങ്കില്‍ അല്ലാഹുവില്‍ നിന്നും ദൂതനില്‍ നിന്നുമുള്ള യുദ്ധ പ്രഖ്യാപനത്തെ കാതോര്‍ക്കുക' (278).
രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനങ്ങള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് രക്ഷിതാവിങ്കല്‍ അവരഹ്ഹിക്കുന്ന പ്രതിഫലമുണ്ട് അവര്‍ക്ക്. അവര്‍ക്ക് ഭയമേതുമില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല. പലിശ ഭക്ഷിക്കുന്നവന്‍ പിശാചു ബാധ എഴുന്നേല്‍ക്കുന്നത് പോലെ (വേച്ച് വേച്ച്) ആയിരിക്കും (പുനരുത്ഥാന നാളില്‍ ) എഴുന്നേല്‍ക്കുക. കച്ച്വവും പലിശ പോലെത്തന്നെയാണ് എന്നും വാദിച്ചതു കൊണ്ടാണ് അവര്‍ക്കീഗതി വന്നു പെട്ടത്. അല്ലാഹു അനുവദനീയമാക്കുകയും പലിശ നിഷിമാക്കുകയും ചെയ്തിരിക്കുന്നു. ഒരാള്‍ക്ക് തന്റെ രക്ഷിതാവിന്റെ പക്ക്‌ലല്‍ നിന്നുള്ള ഉപദേശം വന്നു കിട്ടുകയും (പലിശയടപാടില്‍ നിന്ന്) അവന്‍ വിരമിക്കുകയും ചെയ്താണ്. അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഇനി ആരെങ്കിലും (പലിശ ഇടപാടിലേക്ക്) മടങ്ങുന്നുവെങ്കില്‍ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ സാശ്യത വാസികളായിരിക്കും.
‘ഇടപാടുകളുടെ സമയത്ത് ശറഇന്റെ മാനദണ്ഡമനുസരിച്ച് അളവ് അറിയപ്പെടാതെയോ കൈമാറ്റ വസ്തുക്കളില്‍ രണ്ടും തന്നെയോ അല്ലെങ്കില്‍ ഒന്നുമാത്രമോ പിന്നിപ്പിച്ചുകൊണ്ടോ പ്രത്യേക വിനിമയവസ്തുക്കളില്‍ നടത്തുന്ന ഇടപാടാണ് പലിശ’. (തുഹ്ഫ: 4/272).
ഈ നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുതരം പലിശകള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.
1. അന്യോന്യം പകരം നല്‍കപ്പെടുന്ന വസ്തുക്കളില്‍ ഒന്നിനെ മറ്റേതിനെക്കാള്‍ വര്‍ദ്ധിപ്പിക്കുന്ന അധികപ്പലിശ.
2. വസ്തുവും വിലയും പരസ്പരം കൈമാറുന്നതിന് മുമ്പ് ഇടപാട് നടത്തിയവരില്‍ ഒരാള്‍ സദസ്സ് വിട്ടുപിരിയുമ്പോഴുണ്ടാവുന്ന കൈപലിശ.
3. പരസ്പരം വിനിമയം ചെയ്യപ്പെടുന്ന രണ്ടു വസ്തുക്കളില്‍ ഒന്നില്‍ മാത്രം അവധി നിശ്ചയിക്കുന്ന അധികപ്പലിശ. (ഫത്ഹുല്‍ മുഈന്‍)
ഈ തരം തിരുവുകള്‍ക്ക് തിരുമേനിയുടെ വ്യക്തമായ ഹദീസ് സാക്ഷ്യമുണ്ട്. നബി (സ) പറയുന്നു: പൊന്നിനു പകരം പൊന്നും വെള്ളിക്കു പകരം ഗോതമ്പിന് പകരം ഗോതമ്പും യവത്തിനു പകരം യവവും കാരക്കക്കു പകരം കാരക്കയും ഉപ്പിനു പകരം ഉപ്പും സമത്തിന് സമമായും റൊക്കത്തിന് റൊക്കമായും കൈക്ക് കൈയ്യായുമല്ലാതെ നിങ്ങള്‍ വില്‍ക്കരുത്. ഇവയില്‍ ഒരിനം മറ്റൊരിനത്തിന് പകരം വില്‍ക്കുന്ന പക്ഷം റൊക്കത്തിന് റൊക്കമായി നിങ്ങള്‍ ഉദ്ദേശിക്കും വിധം വിറ്റുകൊള്ളുക. നിരവധി മസ്അലകളടങ്ങിയ ഈ ഹദീസിന്റെ വിശകലനം ദൈര്‍ഘ്യം ഭയന്ന് ഒഴിവാക്കുന്നു.
ഈ ഹദീസിന്റെ വെളിച്ചത്തിലുള്ള മൂന്നു തരം പലിശകള്‍ക്ക് പുറമെ നാലാമതായി പണ്ഡിതന്മാര്‍ മറ്റൊരിനം പലിശ കൂടി എണ്ണുന്നുണ്ട്; കടപ്പലിശ. കടം കൊടുത്തവന് ആധാരം ലഭിക്കാനുപയുക്തമായ വ്യവസ്ഥ വെക്കലാണത്. (ഫത്ഹുല്‍ മുഈന്‍).
തിരുമേനി (സ) യുടെ തിരുവാക്യങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. : ‘ഉപകാരം പ്രതീക്ഷിച്ചുള്ള എല്ലാ കടവും പലിശയാകുന്നു.’
⁉ അനസ് (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നു: ‘നിങ്ങളില്‍ ~ഒരാള്‍ വല്ല കടവും നല്‍കിയാല്‍ കടം വാങ്ങിയവന്‍ അവന് വല്ലതും സമ്മാനിക്കുകയോ അവനെ വാഹനത്തില്‍ കയറ്റുകയോ ചെയ്യുന്നുവെങ്കില്‍ ആ വാഹനപ്പുറത്ത് അവന്‍ കയറുകയോ ആ സമ്മാനം സ്വീകരിക്കുകയോ ചെയ്യരുത്; അതിന് മുമ്പ് അങ്ങനെ പതിവുണ്ടെങ്കിലൊഴികെ.’ (ഇബ്‌നുമാജ, ബൈഹഖി).
⁉ ഒരു ഹദീസില്‍ അബ്ദുല്ലാഹിബ്‌നു സലാം (റ) അബൂബക്കര്‍ (റ) നോട് പറഞ്ഞു: ‘പലിശ വ്യാപിച്ച ഒരിടത്താണ് താങ്കളിപ്പോഴുള്ളത്. അതിനാല്‍ താങ്കള്‍ക്ക് വല്ല വ്യക്തിയില്‍ നിന്നും വല്ല കടവും കിട്ടാനുണ്ടെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ഒരു ചുമട് വൈക്കോലോ ഒരു ചുമട് യവമോ ~ഒരു ചുവട് ക്ലോവര്‍ ചെടിയോ സമ്മാനിക്കുന്നുവെങ്കില്‍ താങ്കളത് സ്വീകരിക്കരുത്. എന്തുകൊണ്ടെന്നാല്‍ അത് പലിശയാകുന്നു’ (ബുഖാരി 3814).
അക്കൌണ്ടില്‍ വന്ന പലിശ കൊണ്ട് വാഹന ഇന്‍ഷുറന്‍സ് അടക്കാമോ...?
✅ പലിശ പണം ഒരിക്കലും അത് കിട്ടിയ ആളുടേതാവുന്നില്ല. സ്വന്തം ആവശ്യത്തിനായി അത് ഉപയോഗിക്കല്‍ ഒരു നിലക്കും അനുവദനീയവുമല്ല. അത് ഇന്‍ഷൂറന്‍സ് പോലോത്തതിലേക്ക് അടക്കുന്നതും പലിശകൊണ്ടുള്ള ഉപകാരമെടുക്കല്‍ തന്നെയാണല്ലോ. അത് അനുവദനീയമല്ല. അങ്ങനെ ഉപയോഗിച്ചുപോയെങ്കില്‍ അതിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടേണ്ടതാണ്.
ബാങ്കില്‍ നിന്ന് വസ്തു പണയം വെച്ച് പലിശക്ക് പൈസ എടുത്തിട്ടുണ്ട് .. അതിന്റെ ഗൌരവത്തെ പറ്റി ബോധ്യമായത് ഇപ്പോഴാണ്.. ഇപ്പോഴും പലിശ അടച്ച് കൊണ്ടിരിക്കുന്നു.. അമലുകള്‍ സ്വീകരിക്കപെടുമോ
✅ ചെയ്ത തെറ്റിനു ആത്മാര്‍ത്ഥമായി തൌബ ചെയ്യുകയാണ് വേണ്ടത്. ദോശത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കലും ആ തെറ്റിലേക്ക് വീണ്ടും മടങ്ങില്ലെന്ന ദൃഢ നിശ്ചയവും തൌബ സ്വീകരിക്കാനുള്ള നിബന്ധനകളാണ്. പണയം വെച്ച് പലിശ കൊടുക്കുന്ന തെറ്റില്‍ നിന്നു തൌബ ചെയ്യുമ്പോള്‍ അതില്‍ നിന്നു മാറി നില്‍ക്കണം. പക്ഷേ, പണയം വെക്കുകയും പിന്നീട് അതില്‍ ഖേദം വരികയും പലിശ കൊടുക്കാതെ മാറി നില്‍ക്കാന്‍ കഴിയാത്ത ഒരു ദുരവസ്ഥയിലെത്തുകയും പലിശയുടെ കെണിയില്‍ നിന്നു എത്രയും പെട്ടെന്നു രക്ഷപ്പെടാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു വെങ്കില്‍ അല്ലാഹു കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമാണ്. അതിനാല് സ്വീകരിക്കപ്പെടുകയില്ലെന്ന നിരാശ നിമിത്തം തൌബ ഉപേക്ഷിക്കരുത്. അത്മാര്‍ത്തമായി ശരീഅതിന്റെ നിയമങ്ങള്‍ പാലിച്ച് അമലുകള്‍ ചെയ്യുക. ഇന്‍ ശാഅല്ലാഹ് അള്ളാഹു സ്വീകരിക്കും. തെറ്റുകള്‍ ചെയ്തത് കൊണ്ട് അമലുകള്‍ സ്വീകരിക്കപ്പെടാതിരിക്കില്ല.
ബാങ്ക് അക്കൌണ്ടില്‍ വരുന്ന പലിശ എന്തുചെയ്യണം
✅ എത്രമാത്രം സൂക്ഷിച്ചാലും വര്‍ഷത്തില്‍ ഒരു ചെറിയ സംഖ്യ പലിശയായി ചിലപ്പോള്‍ വന്നേക്കാം. ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ പലിശ ഇനത്തില്‍ അക്കൌണ്ടിലേക്ക് വരുന്നത് ഒരിക്കലും നമ്മുടെ കാശ് അല്ലെന്നും അത് മറ്റുള്ളവരില്‍നിന്ന് അക്രമപരമായി പിടിച്ചുവാങ്ങിയതാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. (ബാങ്കിന്റെ സ്രോതസ്സ് പലിശക്ക് കടം കൊടുക്കലാണെന്നതിനാല്‍ ).
ഇങ്ങനെ വരുന്ന പണം എന്തുചെയ്യണമെന്നതാണ് മറ്റൊരു കാര്യം. ഹറാമായ സ്വത്ത് കൈയ്യില്‍ പെട്ടുപോയാല്‍ എന്ത് ചെയ്യണമെന്ന് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പലിശയിലും പ്രയോഗിക്കാവുന്നതാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം, നമുക്ക് പലിശയായി ലഭിച്ചത്, ബാങ്ക് ആരില്‍നിന്ന് പലിശ ഇനത്തില്‍ പിടിച്ചെടുത്തതാണെന്ന് അറിയാന്‍ സാധിക്കുമെങ്കില്‍ അത് മനസ്സിലാക്കി അവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയാണ് ആദ്യമായി വേണ്ടത്. അവര്‍ മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍, അവരുടെ അനന്തരാവകാശികള്‍ക്ക് കൊടുക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അതേ ബാങ്കില്‍നിന്ന് ഗത്യന്തരമില്ലാതെ ലോണ്‍എടുത്ത് പലിശയില്‍ കുടുങ്ങിയ ആര്‍ക്കെങ്കിലും അവരുടെ പലിശയിലേക്ക് തിരിച്ചടക്കണമെന്ന നിര്‍ബന്ധത്തോടെ നല്‍കാവുന്നതാണ്. അതും സാധ്യമല്ലെങ്കില്‍ ആ ബാങ്കിലേക്ക് പലിശയിനത്തില്‍ അടച്ച ആളുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വിധം വഴി, പാലം തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം മുതലായവക്ക് ഉപയോഗിച്ച് ഇത് വയറ്റിലേക്ക് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും മറ്റുള്ളവരോട് ഉപദേശിക്കുകയും വേണം.
പലിശ പണം പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്ന് പറഞ്ഞിരുന്നു . ഒരു വ്യക്തിയുടെ ആവശ്യത്തിന്നു കൊടുക്കാമോ? ഉദാഹരണം ബൈത്തുര്‍റഹ്മ പോലുള്ളതിന്
✅ ഹറാമായ സമ്പത്ത് ഉടമയെ അറിയില്ലെങ്കില്‍ പൊതു ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ ദരിദ്രര്‍ക്കു സ്വദഖ ചെയ്യാവുന്നതുമാണ്. പാവപ്പെട്ടവര്‍ക്ക് അത് ഹലാലാണ്. അവര്‍ക്കു നല്‍കാനായി സത്യസന്ധനായ ആളെ ചുമതലപ്പെടുത്തുന്നതാണ് സ്വയം നല്‍കുന്നതിനേക്കാള്‍ ഉത്തമം. ഹറാമായ പണം കൈവശമുള്ളവന്‍ ദരിദ്രനെങ്കില്‍ ആവശ്യത്തിനനുസരിച്ച് സ്വയം ഉപയോഗിക്കലും ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു നല്‍കലും അനുവദനീയമാണ്. ഇമാം ഗസാലി (റ)യില്‍ നിന്നുദ്ധരിച്ച് കൊണ്ട് ഇമാം നവവി (റ) ശര്‍ഹുല്‍ മുഹദ്ദബില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ബേങ്കില്‍ നിന്ന് ലോണെടുത്ത് പലിശ കൊടുത്തു. ആ പലിശ പൊരുത്തപ്പെട്ടു കൊൊടുത്താല്‍ ഹറാമില്‍ നിന്ന് ഒഴിവാകാന്‍ പറ്റുമോ?
✅ പലിശ മഹാപാപമാണ്. അത് കൊടുക്കുന്നവനും വാങ്ങുന്നവനും അതില്‍ സഹായിക്കുന്നവനും തെറ്റുകാരാണ്. പലിശ ഹറാമാണെന്നത് അന്യന്‍റെ സ്വത്ത് അന്യായമായി കൈകൊണ്ടു എന്നതു മാത്രമല്ലെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലായല്ലോ. അങ്ങനെയായിരുന്നുവെങ്കില്‍ വാങ്ങുന്നവന്‍ തെറ്റുകാരനാണെന്ന് നബി(സ) പഠിപ്പിക്കുമായിരുന്നില്ല. മാത്രമല്ല, പല പലിശ ഇടപാടുകളിലും ഇരു വിഭാഗവും പരസ്പര ധാരണയിലും തൃപ്തിയോടെയുമാണ് മുതല്‍ കൈമാറ്റങ്ങള്‍ നടക്കാറുള്ളത്. ഭക്ഷണം, നാണയങ്ങള്‍ എന്നിവ പരസ്പരം കൈമാറ്റ വില്‍പനകളില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിച്ചിട്ടില്ലെങ്കിലും പലിശ വന്നു ചേരുന്നതും പരസ്പരം പൊരുത്തമില്ലായ്മയല്ല പലിശ ഹറാമാകാനുള്ള ഏക നിധാനം എന്നു മനസ്സിലാക്കാം. ഇവിടെ പലിശ എന്ന സമ്പ്രദായം തന്നെ വലി തെറ്റാണ്. ഈ നിഷിദ്ധ സമ്പ്രദായത്തെ ഏതു നിലക്കുള്ള സഹായവും തെറ്റാണ്. ആ ഹറാമില്‍ നിന്ന് രക്ഷപ്പെടാന്‍ നസ്വൂഹായ തൌബ തന്നെ ചെയ്യണം. പലിശ വാങ്ങിയവനോട് കൊടുത്തവന്‍ പൊരുത്തപ്പെട്ടു കൊടുക്കുന്നതോടെ മാത്രം ഈ ഹറാമിന്‍റെ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
പണയം വെച്ച സ്വര്‍ണ്ണത്തിനു പലിശ കൊടുത്തു കൊണ്ടിരിക്കുന്ന ഒരാളുടെ തൗബ, പ്രസ്തുത സ്വര്‍ണ്ണം തിരിച്ചെടുക്കുന്നത് വരെ സ്വീകരിക്കുമോ?
✅ ദോശത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കലും ആ തെറ്റിലേക്ക് വീണ്ടും മടങ്ങില്ലെന്ന ദൃഢ നിശ്ചയവും തൌബ സ്വീകരിക്കാനുള്ള നിബന്ധനകളാണ്. സ്വര്‍ണ്ണം പണയം വെച്ച് പലിശ കൊടുക്കുന്ന തെറ്റില്‍ നിന്നു തൌബ ചെയ്യുമ്പോള്‍ അതില്‍ നിന്നു മാറി നില്‍ക്കണം. പക്ഷേ, പണയം വെക്കുകയും പിന്നീട് അതില്‍ ഖേദം വരികയും പലിശ കൊടുക്കാതെ മാറി നില്‍ക്കാന്‍ കഴിയാത്ത ഒരു ദുരവസ്ഥയിലെത്തുകയും പലിശയുടെ കെണിയില്‍ നിന്നു എത്രയും പെട്ടെന്നു രക്ഷപ്പെടാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു വെങ്കില്‍ അല്ലാഹു കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമാണ്. അതിനാല് സ്വീകരിക്കപ്പെടുകയില്ലെന്ന നിരാശ നിമിത്തം തൌബ ഉപേക്ഷിക്കരുത്. എന്നാല്‍ മറ്റു തെറ്റുകളില്‍ നിന്നുള്ള തൌബ സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ ഇതു കാരണമല്ല.
ക്രെഡിറ്റ് കാര്‍ഡ് മുഖേനെ ലോണ്‍ എടുക്കുമ്പോള്‍ ബാങ്ക്ചാര്‍ജ്ജ് ഈടാക്കുന്നു. ഇത് പലിശയുടെ പരിധിയില്‍ വരുമോ?
✅ കടമിടപാടില്‍ കടം നല്‍കുന്നവന്‍ ഈടാക്കുന്ന ഏതു തുകയും പലിശയുടെ പരിധിയില്‍ വരും. എന്നാല്‍ കടമിടാപാടിനൊപ്പം മറ്റു സേവനങ്ങള്‍ കൂടി ഉള്‍പ്പെടുന്നെങ്കില്‍ ആ സേവനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഈടാക്കുന്ന കൂലി ഈടാക്കാം. കടമിടപാട് കൂടിയുള്ളത് കൊണ്ട് അധികം ഈടാക്കിയാല്‍ അത് പലിശയുടെ പരിധിയില്‍ വരുകയും ഹറാമായി തീരുകയും ചെയ്യും.
ബാങ്കില്‍നിന്ന് ലോണ്‍ എടുക്കുന്നത് മാത്രമാണോ പലിശ ഇനത്തില്‍ ഉള്‍പ്പെടുക? നമ്മള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്‍ പണം നിക്ഷേപിക്കുന്നതില്‍ പലിശ ഇല്ലേ?
✅ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പ്രതിവര്‍ഷം ബാങ്ക് നല്‍കുന്നതും പലിശ തന്നെയാണ്. നാം നിബന്ധന വെക്കുന്നില്ലെങ്കിലും ബാങ്കിന്‍റെ വ്യവസ്ഥകളില്‍ അത് വ്യക്തമായി പ്രതിപാദിച്ചതാണല്ലോ. അതോടൊപ്പം, നാം ബാങ്കില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗപ്പെടുത്തിയാണ് അവര്‍ മറ്റുള്ളവര്‍ക്ക് പലിശ ഈടാക്കി ലോണ്‍ നല്‍കുന്നത് എന്നതിനാല്‍ അത് പലിശയെ സഹായിക്കുന്ന ഇനത്തിലും ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പലിശ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകളുമായി ഇടപാട് നടത്തുന്നതില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അതോടൊപ്പം ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കുന്ന ഇസ്ലാമിക് ബാങ്കുകള്‍ തുടങ്ങാനും പരമാവധി ശ്രമിക്കാവുന്നതാണ്.
❎ പലിശയുമായി ബന്ധപ്പെടുന്ന എല്ലാ മേഖലഖളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ അല്ലാഹു തൌഫീക്ക് നൽകട്ടെ
Post a Comment