ചേലാകർമ്മവും ഇസ്‌ലാമും
ചേലാകർമത്തിന്റെ ആരോഗ്യഗുണങ്ങൾ
വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും അതിയായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെയാണ് ഇന്ന് ആഗോളതലത്തിൽ സാർവത്രികമായ ചേലാകർമത്തെ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ചതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരാസവാദികളുമടക്കം ജനലക്ഷങ്ങൾ നടത്തുന്ന ഒന്നായി ചേലാകർമം മാറിയിട്ടുണ്ടെന്നതു പരമ സത്യമാണ്. അമേരിക്കയിൽ മാത്രം വർഷം തോറും ഒരു മില്യണിലധികം പേർ ചേലാകർമത്തിനു വിധേയരാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. ക്രിസ്തുവിന് നാലായിരം വർഷം മുമ്പ് സുമേറിയക്കാർ ഇറാഖിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്തപ്പോൾ അവിടെയെല്ലാം ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്.
ഗർഭ കാലത്ത് ലിംഗാഗ്ര ചർമം കുഞ്ഞിന്റെ അനിവാര്യതയാണ്. ഗർഭപാത്രത്തിൽ കിടക്കു മ്പോഴുള്ള പലതരം അണുബാധയിൽ നിന്നും ലിംഗമുഖത്തെ സംരക്ഷിച്ചുവെക്കലാണ് അപ്പോഴുള്ള പുറംതൊലിയുടെ ധർമമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭസ്ഥശിശു പോഷകങ്ങളും ഓക്‌സിജനും വലിച്ചെടുക്കുന്ന പ്ലാസന്റയുടെ ആവശ്യം പ്രസവ ശേഷമില്ലാത്തതു കൊണ്ട് അത് ഒഴിവാക്കാലാണ് പതിവ്. ജനനം മുതൽ കുഞ്ഞ് വായ കൊണ്ട് ഭക്ഷിക്കാനും ശ്വാസകോശം കൊണ്ടു ശ്വസിക്കാനും തുടങ്ങുമല്ലോ. അതുപോലെ തന്നെയാണ് ജനനത്തിനു ശേഷമുള്ള ലിംഗാഗ്ര ത്തിന്റെ അവസ്ഥയും. വിസർജനവും പ്രജനനവുമടക്കമുള്ള വലിയ ധർമങ്ങൾ നിർവഹിക്കാനുള്ളതു കൊണ്ടു തന്നെ ആവശ്യമില്ലാത്തതും ദോഷം ചെയ്യുന്നതുമായ ലിംഗാഗ്ര ചർമത്തെ മുറിച്ചു മാറ്റുന്നത് കൂടുതൽ സുരക്ഷ നൽകുന്നതുകൊണ്ടാണ് ഇസ്‌ലാം ഇതു നിർദേശിക്കുന്നത്.
ജന്മനാ അഗ്രചർമം ഛേദിക്കപ്പെടാത്തവർക്ക് ചേലാകർമം നടത്തൽ നിർബന്ധമാണെന്നാണ് ഇസ്‌ലാമിക പ്രമാണം. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).
പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി). ഖത്വീബുശ്ശിർബീനി(റ) എഴുതുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം നടത്തിയത് ഇബ്‌റാഹീം നബി(അ)യും സ്ത്രീകളിൽ നിന്നു ഹാജർ ബീവി(റ)യുമാണ്. ആദം(അ), ശീസ്(അ), നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്വ്(അ) ശുഐബ്(അ), യൂസുഫ്(അ), മൂസാ(അ), സുലൈമാൻ(അ), സകരിയ്യ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ), തുടങ്ങിയവരെല്ലാം സുന്നത്ത് കഴിഞ്ഞവരായാണ് ജനിച്ചത് (മുഗ്‌നിൽ മുഹ്താജ് 4/203).
തിരുനബി(സ്വ) ചേലാകർമം കഴിഞ്ഞവരായാണ് പ്രസവിക്കപ്പെട്ടതെന്നതു നിരവധി ഹദീസുകളിൽ വന്നിട്ടുള്ള യാഥാർത്ഥ്യമാണ്. ഇമാം അബൂനുഐം(റ) രേഖപ്പെടുത്തുന്നു: ഇബ്‌നു ഉമർ(റ)യിൽ നിന്നു നിവേദനമുള്ള ഒരു ഹദീസിൽ ‘നബി(സ്വ) സുന്നത്തു കർമം കഴിക്കപ്പെട്ടവരായാണ് പ്രസവിക്കപ്പെട്ടതെന്നു വന്നിട്ടുണ്ട്’ (അഖ്ബാറു ഇസ്വ്ബഹാൻ). അനസ്(റ)വിൽ നിന്നു നിവേദനമുള്ള മറ്റൊരു ഹദീസിൽ നബി(സ്വ) പറഞ്ഞു: ‘ഞാൻ സുന്നത്തു കർമം നിർവഹിക്കപ്പെട്ടവരായി പ്രസവിക്കപ്പെട്ടതും എന്റെ സ്വകാര്യാവയവം ഒരാളും കണ്ടിട്ടില്ലെന്നതും എന്റെ രക്ഷിതാവ് എന്നെ ആദരിച്ചതിന്റെ ഭാഗമാണ്’ (ദലാഇലുന്നുബുവ്വ).
ചേലാകർമത്തിന്റെ മതപക്ഷം
പരിച്ഛേദനം, മാർക്കം കഴിക്കൽ, മാർഗക്കല്യാണം, സുന്നത്തു കല്യാണം എന്നീ പേരുകളിലറിയപ്പെടുന്ന ചേലാകർമം പ്രായപൂർത്തിയാകുന്നതിനു മുമ്പു നടത്തലാണ് സുന്നത്ത്. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക് വളരെ പെട്ടെന്നു തന്നെ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 9/199). ലിംഗത്തിന്റെ അഗ്രഭാഗത്തെ വലയം ചെയ്യുന്ന തൊലി പൂർണമായും നീക്കം ചെയ്യലാണ് പുരുഷ ചേലാകർമം. സ്ത്രീയുടെ മൂത്രദ്വാരത്തിനു മീതെ ഉയർന്നു നിൽക്കുന്ന തൊലിയിൽ നിന്ന് വളരെ ചെറിയ ഭാഗം നീക്കം ചെയ്യലാണ് സ്ത്രീയുടെ ചേലാകർമം (തുഹ്ഫ 9/198-199).
സാധിക്കുമെങ്കിൽ പ്രസവം കഴിഞ്ഞ ഏഴാമത്തെ ദിവസം തന്നെ ഖിതാൻ(ചേലാകർമം) നടത്തലാണ് സുന്നത്ത്. നബി(സ്വ) ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ ഖിതാൻ നടത്തിയത് ഏഴാമത്തെ ദിവസമാണെന്ന ആഇശാ(റ)വിൽ നിന്നുള്ള ഹദീസ് ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നുണ്ട്. അതിനു മുമ്പ് നടത്തൽ കറാഹത്താണ്. ഏഴാമത്തെ ദിവസം നടത്തുന്നില്ലെങ്കിൽ പിന്നെ നാൽപതാം ദിവസവും അതിനും സൗകര്യപ്പെട്ടില്ലെങ്കിൽ ഏഴാമത്തെ വയസ്സിലും നിർവഹിക്കൽ സുന്നത്താണ്. കാരണം അതു നിസ്‌കാരം കൊണ്ടു കൽപ്പിക്കപ്പെടുന്ന പ്രായമാണല്ലോ (മുഗ്‌നിൽ മുഹ്താജ് 4/203).
ഖിതാനിന്റെ കാര്യത്തിൽ ദിവസം കണക്കാക്കുന്നത് പ്രസവത്തിന്റെ തൊട്ടു ശേഷമുള്ള പകൽ മുതലാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവിച്ച പകൽ എണ്ണത്തിൽ ഗണിക്കില്ലെന്നർത്ഥം. ഉദാഹരണമായി തിങ്കളാഴ്ച പകലിലോ തിങ്കൾ അസ്തമിച്ച രാത്രിയിലോ ആണ് പ്രസവം നടന്നതെങ്കിൽ അടുത്ത തിങ്കളാഴ്ചയാണ് ഏഴാം ദിവസമായി കണക്കാക്കപ്പെടുക. ഈ നിയമം ഖിതാനുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ എന്നാൽ കുട്ടിക്കു പേരിടുന്നതിലും അഖീഖത്ത് അറുക്കുന്നതിലും മുടി കളയുന്നതിലുമെല്ലാം പ്രസവം നടന്ന പകലുൾപ്പെടെയാണ് ഏഴാമത്തെ ദിവസം കണക്കാക്കുന്നത് (തുഹ്ഫ, ശർവാനി 9/200).
അതേസമയം വല്ല അപകട സാധ്യതയുമുണ്ടെങ്കിൽ ചെറിയ പ്രായത്തിൽ ഖിതാൻ നടത്തുന്നതു നിഷിദ്ധമാണ്. മാത്രമല്ല അത്തരം സാഹചര്യത്തിലും ഖിതാൻ നടത്തുകയും അതിനെ തുടർന്ന് കുഞ്ഞ് മരണപ്പെടുകയും ചെയ്താൽ ഒരു മുസ്‌ലിമിനെ ബോധപൂർവം കൊല നടത്തിയ ഗണത്തിലാണ് അതു പെടുക. എന്നാൽ അപകട സാധ്യതയില്ലെന്നു മനസ്സിലാക്കി ഖിതാൻ നടത്തിയതിനെത്തുടർന്ന് കുട്ടി മരിക്കാനിടയാവുന്നത് കുറ്റകരമാവുകയുമില്ല (തുഹ്ഫ 9/200-201). ചേലാകർമം കഴിഞ്ഞ തൊലിഭാഗം കുഴിച്ചു മൂടൽ സുന്നത്തതാണ് (തുഹ്ഫ 3/161).
ഖിതാൻ നടത്തപ്പെട്ട നിലയിൽ പ്രസവിച്ച കുട്ടിയെ വീണ്ടും ഖിതാൻ ചെയ്യൽ നിർബന്ധമില്ല. എന്നാൽ മുറിവാകാത്ത വിധം ലിംഗാഗ്രത്തിൽ കത്തി നടത്തുന്നതു സുന്നത്തുണ്ട്. (നിഹായ, മുഗ്നി) അതു പോലെത്തന്നെ ഖിതാൻ നടത്താതെ മരണപ്പെട്ട വ്യക്തിയുടെയും ചേലാകർമം ചെയ്യാൻ പാടില്ല. അകാരണമായി ഖിതാൻ നടത്താത്തവനാണെങ്കിലും നിയമം അങ്ങനെ തന്നെ യാണ്(തുഹ്ഫ 3/113). ഇങ്ങനെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോൾ ലിംഗത്തിന്റെ അഗ്രഭാഗം മൂടിക്കിടക്കുന്നതു നിമിത്തം അതിന്റെ ഉൾഭാഗത്തേക്കു വെള്ളം പ്രവേശിക്കാൻ സാധിക്കാതെ വരുമ്പോൾ കുളിക്കു പുറമെ തയമ്മും കൂടി ചെയ്യൽ നിർബന്ധമാണ്. കാരണം ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ മുഴുവനും വെള്ളമാവൽ കുളിയിൽ നിർബന്ധമാണല്ലോ. ലിംഗാഗ്രവും ശരീരത്തിന്റെ ബാഹ്യഭാഗമായാണ് ഗണിക്കപ്പെടുന്നത് (ഫത്ഹുൽ മുഈൻ 151).
പരിച്ഛേദനത്തിന്റെ ശാസ്ത്രീയത
ലോകാരോഗ്യ സംഘടന 2007-ൽ നടത്തിയ സർവേയനുസരിച്ച് 664,500,000 പേർ ചേലാകർമം നടത്തിയവരാണ്. ഇതിൽ എഴുപതു ശതമാനത്തോളമാണ് മുസ്‌ലിംകളുള്ളത്. ചേലാകർമത്തിന്റെ രോഗപ്രതിരോധ ശേഷിയും സുരക്ഷയും കണക്കിലെടുത്തു കൊണ്ടു തന്നെയാണ് മുസ്‌ലിംകളല്ലാത്ത പലരും ചേലാകർമത്തിനു വിധേയരാവുന്നത്. ലിംഗത്തിന്റെ അധികമുള്ള ചർമഭാഗം മുറിച്ചുമാറ്റാത്ത പക്ഷം ഒട്ടേറെ അണുക്കൾ ആ ചർമത്തിനും മാംസത്തിനുമിടയിൽ വസിക്കുകയും അവ പലവിധ രോഗങ്ങൾക്ക് നിമിത്തമാവുകയും ചെയ്യുന്നു. അങ്ങനെ ഫംഗസുകളും ബാക്ടീരിയകളും വൈറസുകളും പല തരത്തിൽ ശരീരത്തെ ആക്രമിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ചേലാകർമം മുഖേന സാധിക്കും.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്, ചേലാകർമം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കിനു കുട്ടികളിൽ നടത്തിയ പഠനത്തിൽ ചേലാകർമം ചെയ്യാത്തവരിൽ ചെയ്തവരെ അപേക്ഷിച്ചു മൂത്രസംബന്ധിയായ രോഗങ്ങൾ കൂടുതലുണ്ടെന്നാണ് കണ്ടെത്തിയത്. മാത്രമല്ല, ചേലാകർമം വൈകുംതോറും യൂറിനറി അണുബാധ കൂടി വരുന്നതായും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചർമത്തിൽ ബാക്ടീരിയകൾക്കു വളരാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ അണുബാധയ്ക്കുള്ള സാധ്യത വർധിക്കുകയാണു ചെയ്യുന്നത്.
ചേലാകർമം ചെയ്യാത്തവരുടെ ലിംഗാഗ്രചർമം കീഴോട്ടിറങ്ങാത്ത ഫൈമോസിസ്, മുകളിലേക്കു കയറാത്ത പാരാഫൈമോസിസ് എന്നീ അവസ്ഥകൾ രൂപപ്പെടുകയും ലിംഗത്തിനും ചർമത്തിനുമിടയിൽ രണ്ടുതരത്തിലുള്ള പഴുപ്പുണ്ടാവുന്നതും സ്വാഭാവികമാണ്. തൊലി മൂടിക്കിടക്കുമ്പോഴുള്ള ചൂടും മൂത്രം പൂർണമായി പുറത്തുപോകാതിരിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയുമാണ് അണുക്കൾക്കു വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നത്. ആന്റിബയോട്ടിക്കുകളും ആന്റിഫംഗൽ ലേപനവുമുപയോഗിച്ചാണ് ഇതിന്റെ ചികിത്സ നടക്കുന്നത്. എന്നാൽ ഇതു പൂർണമായി ഭേദമാവാനും ആവർത്തിക്കാതിരിക്കാനും ചേലാകർമം നിർവഹിക്കുക മാത്രമാണ് പോംവഴിയെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. ലിംഗത്തിനും അതിന്റെ അഗ്രചർമത്തിനുമിടയിൽ നിലകൊള്ളുന്ന ‘സ്‌മെഗ്മ’യാണ് ഇതിനുള്ള കാരണം.
ചർമത്തിന്റെ അടിയിൽ കെട്ടിനിൽക്കുന്ന സ്‌മെഗ്മ എന്ന പദാർത്ഥം കാൻസറിനു വഴി തെളിക്കുന്നതാണ്. അഗ്രചർമം പുറകോട്ടാക്കി സ്‌മെഗ്മ എന്ന വെളുത്ത പദാർത്ഥം വൃത്തിയാക്കി യില്ലെങ്കിൽ മേൽപറഞ്ഞ പ്രശ്‌നമുണ്ടാവാം. അതു കൊണ്ട് തന്നെ ചേലാകർമം ചെയ്യാത്തവർ അഗ്രചർമം ദിവസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പിറകോട്ടാക്കി ശുദ്ധ വെള്ളം കൊണ്ട് വൃത്തിയാക്കണമെന്നാണ് വൈദ്യശാസ്ത്ര നിർദേശം. സുന്നത്തു ചെയ്തവർക്ക് ഏതായാലും അവിടെ വൃത്തിയായിരിക്കുകയും ചെയ്യും.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് 2012 ഓഗസ്റ്റ് 27-ന് നടത്തിയ പഠനത്തിൽ ഇത് ഏറെ ഉപകാരപ്രദമാണെന്ന് വ്യക്തമാക്കുകയുണ്ടായി. ചേലാകർമം ചെയ്യപ്പെട്ട പുരുഷന്മാരുമായുള്ള സ്ത്രീകളുടെ ബന്ധം മൂലം അവർക്കുണ്ടാവുന്ന ലൈംഗിക രോഗങ്ങളും സെർവിക്കൽ കാൻസർ (ഗർഭാശയ മുഖ അർബുദം) പോലെയുള്ള മഹാമാരികളും ഇല്ലാതാവുന്നു. 2013 നവംബറിലെ ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ ചേലാകർമം നടത്തിയ പുരുഷന്മാരുമായുള്ള ബന്ധത്തിൽ സ്ത്രീകളിൽ രതിമൂർച്ച കുറയുന്നുവെന്ന യുക്തിവാദികളുടെ വാദം നിരർത്ഥകമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
പുരുഷ ലിംഗാർബുദവും സെർവിക്കൽ കാൻസറും ഹ്യൂമൺ പാപില്ലോമ വൈറസുകളുടെ സംഭാവനകളാണെന്നും ചേലാകർമം നടത്തിയവർക്ക് ഈ അണുബാധക്ക് സാധ്യതയില്ലെന്നും ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ലിംഗമുഖത്തെ ആവരണം ചെയ്തിട്ടുള്ള തൊലിക്കുള്ളിൽ സൂക്ഷ്മ രോഗാണുക്കൾ കുടിയിരിക്കുന്നതു നിമിത്തമാണ് ചേലാകർമം ചെയ്യാത്തവരിൽ ഈ രോഗം ഉണ്ടാകൻ കാരണമെന്നും ഗവേഷകർ അനുമാനിക്കുന്നു. സ്ത്രീകളിൽ നിന്ന് പുരുഷന്മാരിലേക്ക് സംക്രമിക്കുന്ന എച് ഐ വി അണുബാധയെ ചേലാകർമം നല്ലൊരു പരിധി വരെ പ്രതിരോധിക്കുമെന്നതിനു ശക്തമായ തെളിവുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നാഷൻസ് പ്രോഗ്രാമിന്റെയും സംയുക്ത പ്രസ്താവനയിലുള്ളത്.
ചേലാകർമം ചെയ്യാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലിംഗത്തിന്റെ പുറം തൊലിയുടെ ഉൾഭാഗത്ത് സ്വാഭാവികമായുണ്ടാവുന്ന സൂക്ഷ്മമായ മുറിവുകൾ യോനീ ഭിത്തിയിൽ സമ്പർക്കം പുലർത്തുന്നതു മൂലം പുരുഷ രക്തത്തിലേക്ക് അണുസംക്രമണത്തിനു വഴിയൊരുക്കുകയും പിന്നീട് പുരുഷലിംഗത്തിന്റെ തളർച്ചാ സമയത്ത് അവ സുരക്ഷിതമായി തൊലിക്കുള്ളിൽ വളർന്നു പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്നാൽ ചേലാകർമം ചെയ്തവരിൽ, ലിംഗമുഖം അനാവൃതമായതിനാൽ ഇത്തരം അണുക്കളെ പുറന്തള്ളാൻ അനായാസം സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ലിംഗാഗ്രം മൂടിക്കിടക്കുന്നതിനാൽ ചെറിയ അളവിൽ മൂത്രവും ശുക്ലവും അവിടെ കെട്ടിക്കിടക്കുന്നതു നിമിത്തം പലതരം ബാക്ടീരിയകൾ വസിക്കുന്നത് തടയാനും യൂറിനറി ഇൻഫക്ഷൻ വരാതിരിക്കാനും ചേലാകർമം അത്യുത്തമമാണ്. പുരുഷലിംഗ കാൻസറിന്റെ പ്രധാന കാരണക്കാരായ ഫൈമോസിസും എച്ച് പി വി അണുബാധയും ഇതു തടയുന്നു. 2015-ൽ നടന്ന ഒരു പഠന പ്രകാരം പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യതയും ചേലാകർമം ചെറുക്കുന്നു. ശരിയായ സംവേദനക്ഷമതയും ഉദ്ധാരണദൃഢതയും ചേലാകർമം നിർവഹിക്കുന്നവർക്കു മാത്രമേ അനുഭവിക്കാൻ കഴിയുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇത്രയും വസ്തുതകൾ നിലനിൽക്കുന്നതിനാൽ ശിശു പീഡമെന്നോ പ്രകൃതി വിരുദ്ധമെന്നോ പറഞ്ഞ് ഇതിനെ എതിർക്കുന്നത് അന്യായമാണെന്ന് ചുരുക്കം.
പെൺചേലാർകർമം: വിവാദങ്ങളിലെ വസ്തുതയെന്ത്?
ഇസ്‌ലാമിക നിയമങ്ങളെ കരുവാക്കി മുസ്‌ലിംകളെ അലോസരപ്പെടുത്തുക എന്നത് ഇസ്‌ലാം വിരുദ്ധരുടെ എക്കാലത്തെയും രീതിയാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിക്കകത്ത് വരുന്ന പെൺചേലാകർമമാണ് ഇപ്പോൾ ചിലർ വിവാദമാക്കിയിരിക്കുന്നത്. ഇസ്‌ലാമിനെ പരിഷ്‌കരിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് ധരിച്ച് വശായവർ ‘കാളപെറ്റൂ എന്ന് കേട്ടപാതി കയറെടുത്ത്’ ചാടിയിരിക്കുന്നത് സഹതാപകരമാണ്. വിവാദമുയർത്തിത്തുടങ്ങിയത് ആരാണെന്നറിയാൻ ശ്രമിക്കാതിരുന്നത് ആവേശം കൊണ്ടായിരിക്കാമെന്ന് കരുതുന്നു.
മുസ്‌ലിം സ്ത്രീകൾ മാന്യമായി ശരീരം മറക്കുന്നതും മറക്കണമെന്ന് നിഷ്‌കർഷിക്കുന്നതും പ്രാകൃതമെന്നും സ്ത്രീവിരുദ്ധമെന്നും പറയുന്നവർ തന്നെയാണ് ചേലാകർമ വിഷയത്തിലും രംഗത്തെത്തിയിരിക്കുന്നത്. അവർക്കാണ് പിന്തുണ നൽകുന്നതെന്ന് ആലോചിക്കാൻ പ്രതിഷേധക്കാർക്ക് കഴിയാതെ പോയത് കാര്യമായ എന്തിന്റെയോ കുറവുമൂലമാണ്. യഥാർത്ഥത്തിൽ ഇസ്‌ലാമിലെ മതപരമായ ചേലാകർമം എന്താണെന്ന് മനസ്സിലാക്കാത്തതിനാലാണ് വിമർശനത്തിൽ ഇവരും പങ്ക് ചേരുന്നത്. സ്ത്രീ ചേലാകർമത്തെ സാധൂകരിക്കുന്നതിനും മതപരിധിയിൽ മനസ്സിലാക്കുന്നതിനും പ്രമാണത്തിന്റെയും പാരമ്പര്യത്തിന്റെയും അംഗീകാരത്തിന്റെയും പിന്തുണയുണ്ട്. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ടതാണത്.
മതം കൽപിച്ചു എന്ന നിലയിലാണ് ആൺ ചേലാകർമത്തിന്റെ വേദന മുസ്‌ലിംകൾ സ്വീകരിക്കുന്നത്. അതേ ന്യായത്തിൽതന്നെ പെൺചേലാകർമവും വേദനയുണ്ടെങ്കിലും മുസ്‌ലിംകൾ സ്വീകരിക്കുന്നു. തണുപ്പുള്ള പുലർക്കാലത്ത് പ്രഭാത നിസ്‌കാരത്തിലും ഉഷ്ണമുള്ളകാലത്താണെങ്കിലും റമളാൻ വ്രതകാര്യത്തിലും ആൾത്തിരക്കുള്ള ഹജ്ജനുഷ്ഠാനത്തിലും മറ്റും വിശ്വാസി സഹനത്തോടെ ആവേശം കാണിക്കുന്നത് മതത്തിന്റെ അനുഷ്ഠാനമായതിനാലാണ്. താരതമ്യേന ലളിതമായ ഒരു കർമത്തിന് വേണ്ടി തയ്യാറാവുന്നതിൽ വിശ്വാസികൾക്ക് വിമുഖതയുണ്ടാവുകയില്ല. അവർ അതേറ്റെടുക്കാൻ സന്നദ്ധരായിരിക്കും. സമൂഹത്തിന്റെ പ്രയോഗശീലങ്ങളിൽ ചിലത് സർവ സാധാരണത്വം കൈവരിക്കാതെ വരാറുണ്ട്. അതിൽപെട്ടതാണ് പെൺചേലാകർമം. അതിനാൽ തന്നെ മതവിരുദ്ധർക്ക് പിന്തുണ നൽകുന്ന രീതി തികച്ചും അനുചിതമായി എന്നു പറയാതെവയ്യ.
ആൺ ചേലാകർമത്തിന് നിരത്തപ്പെടുന്ന ശാസ്ത്രീയവും ആരോഗ്യപരവുമായ ന്യായങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമം ചില ഇസ്‌ലാം വിരുദ്ധ കേന്ദ്രങ്ങളിൽനിന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിന്റെ മതപരം എന്ന അവസ്ഥ തന്നെയാണ് അതു സ്വീകരിക്കാൻ പ്രേരകം. അതുപോലെതന്നെ മത നിർദേശമുള്ളതിനാൽ പെൺചേലാകർമത്തെ എങ്ങനെ കാണണമെന്നതിനും മറ്റു ന്യായങ്ങൾ വേണ്ടതില്ല. മതപരമായി അംഗീകൃതവും സുസ്ഥിരവുമായ ഒരു നിയമത്തെ വിരുദ്ധവാദങ്ങളോട് മാറ്റുരച്ച് ന്യൂനത കാണുന്നത് വിശ്വാസിക്ക് ഗുണകരമല്ല. ഒരു കർമത്തെ അതിന്റെ മൗലിക സ്വഭാവത്തിൽ അംഗീകരിക്കണമെന്നത് അനുഷ്ഠാനത്തേക്കാൾ അടിസ്ഥാനപരമാണ്. അഥവാ അംഗീകരിക്കൽ അനിവാര്യമാണ്. പ്രയോഗമാവട്ടെ, സാധ്യതയെ അടിസ്ഥാനപ്പെടുത്തിയുമാണ്.
പെൺചേലാകർമവിഷയത്തിൽ അതൊരു ശാരീരിക ക്രിയ എന്നതിനാൽ മതവും ശാസ്ത്രവും കടന്നുവരിക സ്വാഭാവികം. ശാസ്ത്രത്തിന്റെ പൊതുവായതും കേവലവുമായ സ്വഭാവമാണ് മാറ്റങ്ങളും അഭിപ്രായവ്യത്യാസങ്ങളും. ശാസ്ത്ര ഗവേഷകനായി രംഗത്തുവരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സർവാംഗീകാരം പൊതുവെ കുറവായിരിക്കും. ഒരു ന്യൂനപക്ഷമെങ്കിലും തിരുത്തുമായി രംഗത്തുവന്നേക്കാം. സൗകര്യവും സാധ്യതയും മനോഭാവവും ഗവേഷണത്തിൽ പ്രതിഫലിക്കുന്നതുമായിരിക്കും. മതനിയമങ്ങൾക്കെതിരെ ശാസ്ത്രീയ നിഗമനങ്ങൾ മുന്നോട്ട് വെക്കുന്നവരും ഈ അവസ്ഥയിൽ നിന്നൊഴിവല്ല. എന്നാൽ മത നിയമങ്ങളുടെയും കർമങ്ങളുടെയും ശാസ്ത്രീയത മതപക്ഷത്തുനിന്നും പൊതുപക്ഷത്തുനിന്നും പലപ്പോഴും വെളിവാക്കപ്പെട്ടതാണ്. അത്തരം ശാസ്ത്രീയതകൾ പരിഗണിച്ച് മതനിയമത്തെയോ മതത്തെയോ സ്വീകാര്യമാക്കാൻ മറ്റു ശാസ്ത്രകാരന്മാർക്ക് കഴിയുന്നില്ല. ഒരാൾ ശാസ്ത്രീയമെന്ന് തെളിയിക്കുന്നത് തന്നെ മറ്റൊരാൾക്ക് സ്വീകാര്യമാവണമെന്നില്ല എന്നർത്ഥം.
പെൺചേലാകർമത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആൺ-പെൺ ചേലാകർമങ്ങൾകൊണ്ടുള്ള ഗുണങ്ങൾ വിവരിക്കപ്പെട്ടതാണ്. ആരോഗ്യപരമായതും ആത്മീയമായതും അവയിലുണ്ട്. ബ്രിട്ടനിലെ ഝൗലലി െുമൃസ വീുെശമേഹ യഹമരസ യൗൃിലും സൗദിയിൽ ടലരൗൃ്യേ എീൃരല െഒീുെധശമേഹ ഞശ്യമറവ ലും മറ്റും സേവനം ചെയ്ത, സുഡാനിൽ സ്‌ത്രൈണരോഗ, പ്രസവ വിഭാഗത്തിൽ അഡൈ്വസറുമായിരുന്ന ഡോ. സിത്തുൽബനാത്ത് ഖാലിദ് മുഹമ്മദലി (ഉൃ. ടല േഅഹയമിൗമേ) ഇത് സംബന്ധമായി പ്രമുഖരുടെ പ്രബന്ധങ്ങൾ ക്രോഡീകരിച്ച് ഗവശമേി ഇൃരൗാശരശീി എന്ന ബൃഹത്തായ ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷയാണതിൽ പ്രധാനം. ഒരു ആചാരത്തിനോ അനുഷ്ഠാനത്തിനോ ഉള്ള അടിസ്ഥാന വിധിവിലക്കുകൾക്ക് നാമൊരു ന്യായം കണ്ടെത്തിയെന്നാൽ അത് നിലവിലില്ലാതാവുന്നിതിനോടൊപ്പം വിധിവിലക്കുകളും ഇല്ലാതാവുമെന്നല്ല. പ്രത്യേകിച്ചും മതനിയമങ്ങളുടെ അസ്ഥിവാരം നാം നിർദ്ധാരണം ചെയ്യുന്നതും സങ്കൽപിക്കുന്നതമായ ന്യായയുക്തികളായിരിക്കില്ല.
എന്താണ് പെൺചേലാകർമം
കുരുടൻ ആനയെകണ്ടത് പോലെയാണ് ഭഗശിശ്‌നികാ ഛേദ. എലാമശഹല ഏലിശമേഹ ങൗശേഹമശേീി, ജവമൃമീിശര ഇവശൃരൗാരശശെീി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചേലാകർമ(?) രീതികളെ ഉയർത്തിക്കാട്ടിയാണ് ഇസ്‌ലാമിലെ ഖഫ്‌ള് എന്ന പെൺചേലാകർമത്തെ വിമർശിക്കുന്നത്. ഉപരി പേരുകളിലറിയപ്പെടുന്ന പ്രാകൃതവും ക്രൂരവുമായ രീതികൾ ഇസ്‌ലാമിക നിയമ വ്യവസ്ഥിയിൽ സാധൂകരണം നേടാത്തതാണ്. ഇസ്‌ലാമികമായ പെൺ സുന്നത്ത് മനസ്സിലാക്കാത്തതോ കണ്ണടച്ചിരുട്ടാക്കുകയോ ആണ്.
ലോകാരോഗ്യ സംഘടന ഇതിനെ നാല് ടൈപ്പുകളിലായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന്. ക്‌ളിറ്റോറിസ് ഭാഗികമോ പൂർണമോ ആയി നീക്കം ചെയ്യുക.
രണ്ട്. ഒന്നാം ടൈപ്പിന്റെ കൂടെ ലാബിയ മിനോറ ലാബിയ മാജറ യും കൂടിയോ, ലാബിയ മിനോറ സ്വന്തമായോ നീക്കം ചെയ്യുക.
മൂന്ന്. മൂത്രനാളി കുടുസ്സാക്കുക. രണ്ട് ലാബിയകളുടെയും വഴിയോ ചിലപ്പോൾ തുന്നിക്കൂട്ടുന്നതോടൊപ്പം ഭഗശിശ്‌നിക നീക്കം ചെയ്തും ചെയ്യാതെയും ഇത് സാധിക്കും.
നാല്. ആരോഗ്യാവശ്യത്തിനല്ലാതെ കള്ളക്കടത്തിനോ മറ്റോ സ്ത്രീ ജനനേന്ദ്രിയം ഉപയോഗപ്പെടുത്തുക.
മുകളിൽ പരാമർശിച്ച വ്യത്യസ്ത രീതികൾ 2017 ഫെബ്രുവരിയിൽ അപ്‌ഡേറ്റ് ചെയ്ത ഫാക്ട് ഷീറ്റിൽ അക്കിമിട്ട് നിരത്തിയതാണ്.
ഈ വിവരിച്ച നാല് രൂപങ്ങളും അവയുടെ വകഭേദങ്ങളും ഇസ്‌ലാമിക നിയമവ്യവസ്ഥയിൽ വിവരിക്കുന്നതല്ല. അനാവശ്യവും അരുതാത്തതുമായ കാര്യങ്ങളാണ്. അതിനാൽ തന്നെ ഇവയെ ഉയർത്തിക്കാട്ടി ഇസ്‌ലാമിനെയും വിശ്വാസി സമൂഹത്തെയും പ്രാകൃതമേൽവിലാസം ചുമത്തുന്നത് അക്രമമാണ്. ക്‌ളിറ്ററിസിന് ഭംഗം വരുത്തുന്ന വിധത്തിൽ പെൺജനനേന്ദ്രിയത്തിൽ ഒരു കൈക്രിയ ഇസ്‌ലാമിലില്ല. അത് ഇസ്‌ലാമിന് മേൽ ചാർത്തുന്നത് അന്ധമായ ഇസ്‌ലാം – മുസ്‌ലിം വിരോധത്തിന്റെ അടയാളമായേ കാണാനാവൂ.
പരമ്പരാഗതമായി ഏതെങ്കിലും ജനവിഭാഗങ്ങളോ കുടുംബങ്ങളോ പ്രാകൃതം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഭഗശിശ്‌നികാഛേദമോ അധിലധികമോ നടത്തുന്നുവെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. പെൺ ചേലാകർമത്തിനെതിരെ എന്ന നിലയിൽ ഉയർത്തിക്കാണിക്കുന്ന ആധുനിക പണ്ഡിതന്മാർതന്നെയും ഈ പ്രാകൃത രീതികളെയാണ് വിമർശിച്ചിരിക്കുന്നത്. യൂനിസെഫും ണഒഛയും പരിഗണിച്ചതും അവയെ തന്നെയാണ് എന്നാണ് മനസ്സിലാക്കാനാവുന്നത്. വിവേചിച്ചറിയാൻ ശ്രമിക്കുന്നതിന്റെ കുറവാണ് അവയെ ഇസ്‌ലാമിക സമൂഹത്തോട് കൂട്ടിക്കെട്ടാൻ എല്ലാവരെയും പ്രേരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ഇസ്‌ലാമികമായ പെൺചേലാകർമമെന്നും അതിന്റെ പ്രമാണവും പണ്ഡിത നിലപാടുമെന്നും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഇസ്‌ലാമിക വ്യവസ്ഥ സുതാര്യവും സുവ്യക്തവുമാണ്. ജ്ഞാനികൾ അത് കൃത്യമായി വിവരിച്ചിട്ടുണ്ട്. പടിഞ്ഞാറിന്റെ സ്വാധീനത്തിൽ പരിഷ്‌കാര വികാരം ഭ്രാന്തമായിപ്പോയവർ മാത്രമാണ് കാര്യമറിയാതെ കലഹിക്കുന്നത്. നൂറ്റാണ്ടുകളിൽ സമൂഹത്തെ വൈജ്ഞാനികമായും ആത്മീയമായും നയിച്ച പൂർവിക പണ്ഡിതർ പെൺചേലാകർമത്തെ കൃത്യമായി വിവരിച്ചിട്ടുണ്ട്. മദ്ഹബുകളുടെ വലയം ഭേദിച്ച് പുറത്തുനിന്ന് സ്വതന്ത്രമായി മതം പറയുന്ന ആധുനിക പണ്ഡിതരും ഇതെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകാലത്തെ അംഗീകാരമുള്ള ഒരു കാര്യം ആരുടെയെങ്കിലും വികല ചെയ്തികളോട് ചേർത്തുവായിക്കുന്നത് വിവര ദോഷമാണെന്നേ പറയേണ്ടൂ.
ചേലാകർമ വിരോധികൾ പറയുന്നതും ചൂണ്ടിക്കാട്ടുന്നതുമല്ല ഇസ്‌ലാമിലെ ചേലാകർമം. ഖിതാൻ എന്ന സാങ്കേതിക ശബ്ദത്തിന്റെ അർത്ഥം പ്രസിദ്ധ നിഘണ്ടുക്കളിൽ കാണാം. ഇബ്‌നു മൻദൂർ വിവരിക്കുന്നു: ഖതന – ആൺ/പെൺ കുട്ടിയെ ചേലാകർമം ചെയ്തു എന്നാണതിന്റെ അർത്ഥം. ഖത്‌ന് എന്ന് ആൺ ചേലാകർമത്തിനും ഖഫ്‌ള് എന്ന് പെൺ ചേലാകർമത്തിനും പറയും. ഹദീസിൽ വന്നിട്ടുള്ള ഖിതാനാനി എന്നതിലെ ഖിതാൻ ചേലാകർമത്തിൽ ഛേദിക്കപ്പെട്ട സ്ഥലമെന്നാണ്. ഛേദിക്കപ്പെട്ട ഭാഗങ്ങൾ തമ്മിൽ ചേരുകയെന്നാൽ ജനനേന്ദ്രിയത്തിൽ പ്രവേശിക്കുക എന്നാണ്. കാരണം ഛേദിക്കപ്പെടുന്ന ഭാഗം മുകൾ ഭാഗത്താണ്. അതിനാൽ ഛേദിക്കപ്പെട്ട സ്ഥലങ്ങൾ തമ്മിൽ സ്പർശിക്കുക എന്നല്ല (ലിസാനുൽ അറബ്).
പെൺ ചേലാകർമത്തിന് ഖഫ്‌ള് എന്ന പ്രത്യേക പ്രയോഗം തന്നെയുണ്ട്. കർമശാസ്ത്ര പണ്ഡിതരും ഇപ്രകാരം വിശദീകരിച്ചതു കാണാം. ഇമാം നവവി(റ) എഴുതി: സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ മൂത്രനാളിയുടെ മുകളിൽ പൂവൻകോഴിപ്പൂ പോലെയുള്ള തൊലിയിൽ നിന്ന് അൽപം നീക്കലാണ്. മുറിക്കുന്നത് വളരെ ചെറിയ ഭാഗമാകണം, അധികമാക്കരുത്. പ്രവാചകർ(സ്വ) മദീനയിൽ ചേലാകർമം ചെയ്തിരുന്ന ഉമ്മു അത്വിയ്യ(റ)യോട് നീ അധികമാക്കരുത്. അതാണ് പെണ്ണിന് കൂടുതൽ സന്തോഷകരവും ഭർത്താവിന് ഇഷ്ടകരവും എന്ന് കൽപിച്ചിരുന്നു (മജ്മൂഅ്).
ഇമാം സകരിയ്യൽ അൻസ്വാരി(റ) പറയുന്നു: പ്രസ്തുത ചർമം ഛേദിക്കപ്പെട്ടാൽ അതിന് താഴ്ഭാഗം ഒരു ചെറിയ കുരുവിന് സമാനമായി നിലനിൽക്കും (അദ്ദുററുൽ ബഹിയ്യ). അഥവാ ഭഗശിശ്‌നിക യാതൊരു ഛേദനത്തിനും വിധേയമാകുന്നില്ല. കർമശാസ്ത്ര പണ്ഡിതന്മാരുടെ വശദീകരണത്തിൽ നിന്നെല്ലാം ഭഗശിശ്‌നിക അല്ല അതിന് മുകളിലുള്ളതാണ് ചേലാകർമത്തിൽ ഛേദിക്കുന്നതെന്നും അതുതന്നെ തീരെ ചെറിയ ഒരു അംശമാണെന്നും വ്യക്തമാണ്.
ഇമാം മാവർദി(റ) വിശദീകരിക്കുന്നു: പെൺ ചേലാകർമമായ ഖഫ്‌ള് എന്നാൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിലെ ഒരു ചർമഭാഗം ഛേദനം നടത്തലാണ്. മൂത്രനാളിയുടെയും ലിംഗപ്രവേശന ദ്വാരത്തിന്റെയും മുകളിലെ ചർമത്തിൽ നിന്നാണ് എടുക്കുന്നത്. അതിന്റെ താഴ്ഭാഗമോ അടിസ്ഥാനമോ അല്ല (അൽ ഹാവിൽ കബീർ). കർമശാസ്ത്ര ജ്ഞാനികൾ നാല് മദ്ഹബിൽ പെട്ടവരും ഇതേ രൂപത്തിലാണ് വിവരിച്ചിട്ടുള്ളത്. പുരുഷ ലിംഗത്തിലെന്ന പോലെ സ്ത്രീ ജനനേന്ദ്രിയത്തിനു മുകളിലെ ചർമമാണത് എന്നാണ് ഗ്രഹിക്കാനാവുന്നത്.
മദ്ഹബിൽ നിന്ന് സ്വതന്ത്ര ചിന്തകളുമായി പുറത്തുകടന്നവരായി ഗണിക്കപ്പെടുന്ന ഇബ്‌നു തൈമിയ്യയും ശിഷ്യൻ ഇബ്‌നു ഖയ്യിമും പെൺ ചേലാകർത്തെ ശരിവെച്ചിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം തുഹ്ഫത്തുൽ മൗദൂദിലും ഇബ്‌നു തൈമിയ്യ ഫതാവയിലും പെൺ ചേലാകർമത്തെ സംബന്ധിച്ചു വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ ന്യായങ്ങളും കാരണങ്ങളും തെളിവുകളും ഉദ്ധരിക്കുന്ന ഇബ്‌നു തൈമിയ്യ ചേലാകർമം ചെയ്യാത്ത സ്ത്രീയെ വിശേഷിപ്പിക്കുന്നത് ഖൽഫാഅ് എന്നാണ്. ഉപരി ചർമം നീക്കാത്തവൾ എന്നാണതിനർത്ഥം.
ആധുനിക പണ്ഡിതനായ മുൻശൈഖുൽ അസ്ഹർ ശൈഖ് ജാദുൽ ഹഖ് അലി ജാദുൽ ഹഖ് നൽകിയ ഒരു ഫത്‌വ ഇങ്ങനെ: ഉമ്മു അത്വിയ്യ(റ)യോട് റസൂൽ(സ്വ) നൽകിയ നിർദേശമടങ്ങുന്ന ഹദീസ് അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര പണ്ഡിതർ പെൺ ചേലാകർമത്തെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ശൗകാനി ഉദ്ധരിച്ച അബൂഹുറൈറ നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ‘നബി(സ്വ) പറഞ്ഞു; അൻസ്വാരി സ്ത്രീകളേ, നിങ്ങൾ ഖിഫാള് ചെയ്യുക. നിങ്ങൾ അമിതമായി ഛേദിക്കരുത്…(നൈലുൽ ഔതാർ). ഇത് പോലെയുള്ള ഹദീസുകളും ഇതിനു തെളിവാണ്… ചെറിയ കുട്ടികൾ മാതാപിതാക്കളുടെ കയ്യിൽ അമാനത്താണ്. അതിനാൽ ശരീഅത്തിന്റെ വിധി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. പാഴാക്കാൻ പാടില്ലാത്തതാണ് (ഫതാവ നമ്പർ. 709).
ഡോ. അലി ജുമുഅ ഡ്രീം-2 ചാനലിൽ 2003 സെപ്തംബർ 12-ന് നടത്തിയ പ്രഭാഷണത്തിൽ പെൺ ചേലാകർമത്തെ കുറിച്ച് വിശദമായി ചർച്ച നടത്തുകയുണ്ടായി. ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഇതു സംബന്ധമായി വന്ന പരാമർശങ്ങൾ ഈ പ്രഭാഷണത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. ഡോ. മുനീർ മുഹമ്മദ് ഫൗസി, ഡോ. ഹാശിം ശിൽബി, ഡോ. ആദിൽ ഹസൻ അബ്ദുൽ ഫത്താഹ്, ഡോ. യഹ്‌യാ സായിദ്, ഡോ. സൂസനുൽ ഗസ്സാലി, ഡോ. മുഹമ്മദ് അൽ ബാർറ് തുടങ്ങിയ വൈദ്യശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് ഇതിന്റെ ശാസ്ത്രീയത സമർത്ഥിക്കുന്നതും കാണാം.
നബി(സ്വ) നിയോഗിതരാകുന്ന കാലത്ത് അറബികൾക്കിടയിൽ ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നു. ഇബ്‌റാഹീമിയ്യ മില്ലത്തിന്റെ തുടർച്ചയായിരുന്നു അത്. നബി(സ്വ) അത് സംബന്ധമായി നിർദ്ദേശം നൽകി സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. മദീനയിൽ പെൺ ചേലാകർമം നിലവിലുണ്ടായിരുന്നു. ഉമ്മു അത്വിയ്യ(റ)ക്ക് നബി(സ്വ) നിർദേശം നൽകിയത് ഹദീസിലുണ്ട് (അബൂദാവൂദ്). നബി(സ്വ) പ്രത്യേകമായി അവരുടെ സംശയം തീർത്തതും ചെയ്യാൻ സമ്മതം നൽകിയതും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകരുടെ കാലത്തും ശേഷവും നടന്നുവന്നതാണിതെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് ഇടം പിടിച്ചത്. സുന്നത്തും ഹിതവുമായ രീതിയാണ് ഫുഖഹാക്കൾ വിവരിച്ചത്. പ്രാകൃതമായ രീതികൾ ആരെങ്കിലും നടപ്പാക്കിയെങ്കിൽ അതിന് ഇസ്‌ലാമും മുസ്‌ലിംകളും ഉത്തരവാദികളല്ല. ഇപ്രകാരം വ്യവഛേദിച്ചാകണം പരിഛേദന മനസ്സിലാക്കേണ്ടത്.
ഇതിന് പ്രാമാണിക തെളിവുകളുണ്ടോ?
സ്ത്രീകളുടെ ചേലാകർമത്തിന് ഹദീസിൽ സൂചനകളുണ്ട്. കുളി നിർബന്ധമാകുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന സ്ഥലത്ത് ഇബ്‌നുമാജ(റ) ഉദ്ധരിച്ച ഒരു ഹദീസിൽ കാണാം: ‘ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ കുളി നിർബന്ധമാകും’. ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ എന്നാണ് ഇവിടെ പ്രവാചകർ(സ്വ) പറഞ്ഞത്. പുരുഷ-സ്ത്രീ ലിംഗങ്ങളുടെ സംസർഗമാണുദ്ദേശ്യം. രണ്ടു വിഭാഗത്തിന്റെതും ഖിതാൻ ചെയ്യുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ. അതുപോലെ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ അഞ്ചു കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ് എന്ന് കാണാം. ഇതിൽ ഒന്ന് ചേലാകർമം ചെയ്യുക, രണ്ട് ഗുഹ്യരോമം നീക്കുക, മൂന്ന് നഖം മുറിക്കുക, നാല് കക്ഷരോമം പറിക്കുക, അഞ്ച് മീശ വെട്ടുക എന്നിവയാണ്.
ഖതീബു ശിർബീനി(റ) മുഗ്‌നി അൽമുഹ്താജ് എന്ന കർമശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഇബ്‌റാഹിം നബി(അ)യും സ്ത്രീകളിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഹാജറ ബീവി(റ)യുമാണ്.’ വളരെ പണ്ടു മുതൽക്കുതന്നെ ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ് ചേലാകർമം എന്ന് ഇതെല്ലാം മനസ്സിലാക്കിത്തരുന്നു.
ഇതെങ്ങനെ ചെയ്യണമെന്നാണ് പണ്ഡിതർ പറയുന്നത്. സംക്ഷിപ്ത വിവരണം നൽകാമോ?
ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിലും മറ്റു കർമശാസ്ത്ര ഗ്രന്ഥങ്ങളിലും സ്ത്രീകളുടെ ചേലാകർമത്തെ കുറിച്ച് അപഗ്രഥിച്ചിട്ടുണ്ട്. പ്രസവിച്ചതിന്റെ ഏഴാം നാളിൽ ചെയ്യലാണ് സുന്നത്ത്. ഏഴാം നാളിൽ ചെയ്യുന്നില്ലെങ്കിൽ നാൽപത് ദിവസമാകുമ്പോൾ ചെയ്യുക. അന്നും ചെയ്തില്ലെങ്കിൽ ഏഴ് വയസ്സാകുന്ന സമയത്ത് ചെയ്യുക എന്ന് കർമശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ഇസ്‌ലാം വളരെ ലളിതമായാണ് ഇത് പഠിപ്പിക്കുന്നത്. ക്രൂരം എന്നും അതിക്രൂരമെന്നും പറയാൻ പറ്റിയ സ്വഭാവമല്ല ഇതിനുള്ളത് എന്ന് വളരെ വ്യക്തമാണ്.
സ്ത്രീകളുടെ ചേലാകർമം നടത്തുന്നതു മൂലം അവർക്ക് കൂടുതൽ മുഖപ്രസന്നതയുണ്ടാവുകയും ഭർത്താവിനടുക്കൽ കൂടുതൽ വിഹിതം ലഭിക്കുകയും ചെയ്യുമെന്ന് പ്രവാചകർ(സ്വ) പറഞ്ഞതായി ഹാക്കിം മുസ്തദറക് എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഹദീസിൽ കാണാം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നബി തിരുമേനിയാണല്ലോ ഏറ്റവും വലിയ ശാസ്ത്രജ്ഞനും പരിഷ്‌കർത്താവും. അതുകൊണ്ടു തന്നെ നബി(സ്വ) പറഞ്ഞ ഏതൊരു കാര്യത്തിലും മനുഷ്യന് ഒരുപാടു ഗുണങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലതന്നെ.
Post a Comment