അക്ബർ- ജബ്ബാർ സംവാദത്തിൽ സംഭവിച്ചതെന്ത്? - എം.ടി അബൂബക്കർ ദാരിമിയുടെ നിരീക്ഷണം

 ഇസ്‌ലാം - നാസ്തികത സംവാദം ഓർമ്മപ്പെടുത്തുന്നത്


ഇന്ത്യൻ ഭരണഘടന മഹത്തരമാണെന്ന് ഓരോ ഇന്ത്യക്കാരനും ഉൽഘോഷിക്കുന്നു. അതിലെ ആമുഖവും മൗലിക തത്വങ്ങളുമാണ് ഇന്ത്യയുടെ ആത്മാവ്. ഭരണഘടനയുടെ ഉപവകുപ്പുകൾ മാത്രമേ സമ്പൂർണ്ണ പാർലമെന്റിനുപോലും കാലാനുസൃതം ഭേദഗതിപ്പെടുത്താൻ പറ്റൂവെന്നാണല്ലോ. 


എന്നാൽ, ഇതു മഹാത്മാഗാന്ധിയുടെയും അംബേദ്കറുടെയും നെഹ്‌റുവിന്റെയുമൊക്കെ പരിമിത അറിവും ചിന്തയും അന്നത്തെ ജനതയ്ക്ക് ഉൾകൊള്ളാവുന്നതുമായ ഭരണഘടന മാത്രമാണ്. ഈ ഭരണഘടനയിൽ സയൻസിന്റെ അറിവുകൾ ഇല്ല, ടെക്നോളജി ഒന്നും പറഞ്ഞില്ല, രോഗത്തിന് മരുന്നുകളും പ്രതിരോധത്തിന് വാക്‌സിനുകളുമില്ല.....അതിനാൽ ഭരണഘടന അടിമുടി തിരുത്തിയേ തീരൂ എന്ന് വാദിച്ചാൽ എങ്ങനെയിരിക്കും. അതു ഭരണഘടനാ വിരുദ്ധവും ഇന്ത്യയെ തന്നെ ഇല്ലാതെയാക്കുന്നതുമായ വിതണ്ഡവാദമല്ലേ. 

ഇപ്പറഞ്ഞത്, യുക്തിഭദ്രതയോ ശാസ്ത്രീയതയോ ഇല്ലാത്ത കേരളത്തിലെയും ആഗോളത്തിലേയും യുക്തിവാദികൾ 'ഖുർആനിൽ ശാസ്ത്രമെവിടെ' എന്ന് ചോദിക്കുന്നതിലെ വിഡ്ഢിത്തം സൂചിപ്പിക്കാനാണ്. എന്നാൽ ഖുർആനിൽ ആധുനിക ശാസ്ത്രവുമുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുപക്ഷേ ശാസ്ത്ര പഠനത്തിനു വേണ്ടിയല്ല. ഏതു ശാസ്ത്ര കണ്ടുപിടുത്തങ്ങളും സ്രഷ്ടാവിനെ സ്മരിക്കാൻ മനുഷ്യനെ പര്യാപ്തമാക്കുന്നു എന്നറിയിക്കാനാണ്. 

ഖുർആനിക വാക്യം, വാക്ക്, വാക്യഘടന എന്നിവയിലെല്ലാം തെളിഞ്ഞതും ഒളിഞ്ഞതുമായ അറിവുകൾ അനന്തമാണ്. അതിൽ സാർവ്വജനീനവും പ്രത്യക്ഷവുമായി എല്ലാ വിഭാഗം ആളുകൾക്കും വേഗം മനസ്സിലാകുന്ന അർത്ഥങ്ങളാണ് സാധാരണഗതിയിൽ തഫ്സീറായി ഒറ്റവാക്കിലും പരിമിത വാക്യങ്ങളിലുമായി പല തഫ്സീർ  ഗ്രന്ഥങ്ങളിലുമുണ്ടാകുക. എന്നാൽ അതു മാത്രമാണോ ഖുർആൻ വെളിച്ചം വീശുന്ന അറിവുകൾ? അല്ല. ഖുർആനിന്റെ  دلالة ، إشارة (മാർഗദർശനം, സൂചന) കൾ വിപുലവും വിശാലവുമായിരിക്കും. എന്നാൽ അടിസ്ഥാന അർത്ഥത്തോട് വിഘടിക്കാത്തതുമായിരിക്കും. വിപുലമായ ഖുർആനിക ആശയങ്ങൾ തഫ്സീർ ഗ്രന്ഥങ്ങളെക്കാൾ വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം, സംസ്കരണ ശാസ്ത്രം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ വിരചിതമായ ഗ്രന്ഥങ്ങളിലാണുള്ളത്. 

ഖുർആനിക ആയത്തുകൾക്ക് അവതരണ പശ്ചാത്തലത്തിനനുസൃതമായ സാന്ദർഭിക വിവക്ഷ മാത്രമേ ചിലപ്പോൾ ചില തഫ്സീറുകളിലുണ്ടാകൂ. പക്ഷേ ഖുർആനിന്റെ പദപ്രയോഗങ്ങൾ സാർവ്വകാലികവും സകല ബാധകവുമായിരിക്കും. ഉദാഹരണം:-

 وَلَوۡ أَنَّهُمۡ إِذ ظَّلَمُوۤا۟ أَنفُسَهُمۡ جَاۤءُوكَ فَٱسۡتَغۡفَرُوا۟ ٱللَّهَ وَٱسۡتَغۡفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابࣰا رَّحِیمࣰا)
[Surah An-Nisa' 64]

വിശ്വിസികളായ പാപികൾ നബി(സ)യോട് ശഫാഅത്തപേക്ഷിക്കാൻ ഈ ആയത്ത് തെളിവാണ്. ഇമാം റാസി(റ) രേഖപ്പെടുത്തുന്നതു കാണുക:-
 والآيَةُ تَدُلُّ عَلى أنَّ الرَّسُولَ مَتى اسْتَغْفَرَ لِلْعُصاةِ والظّالِمِينَ فَإنَّ اللَّهَ يَغْفِرُ لَهم، وهَذا يَدُلُّ عَلى أنَّ شَفاعَةَ الرَّسُولِ في حَقِّ أهْلِ الكَبائِرِ مَقْبُولَةٌ في الدُّنْيا، فَوَجَبَ أنْ تَكُونَ مَقْبُولَةً في الآخِرَةِ
എന്നാൽ ഈ ആയത്തിന്റെ سبب النزول (അവതരണ കാരണം) നബിയുടെ കാലത്തുള്ള മുനാഫിഖുകളുടെ (കപട വിശ്വാസികൾ) നബിവിരുദ്ധ പ്രവൃത്തികളാണ്; അതിനാൽ മുസ്‌ലിംകൾക്കോ, നബിയുടെ വഫാത്തിനു ശേഷമോ ഈ ആയത്തിനു പ്രസക്തിയില്ലെന്നാണ് കാലങ്ങളായി എംഎം അക്ബർ ഉൾപ്പെടെയുള്ള വഹ്ഹാബികൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഖുർആനിനെ മനസ്സിലാക്കുന്നതിൽ എംഎം അക്ബർ ഉൾപ്പെടെയുള്ളവർക്ക് സംഭവിച്ച ഭീമമായ മൗലികാബദ്ധമാണിത്. അവതരണ പശ്ചാത്തലം മുനാഫിഖുകളാണെന്നത് ശരി. നബിയോട് ധിക്കാരം കാണിച്ചതാണ് പ്രശ്നം. അതേകുറിച്ചാണ് ആയത്തിറങ്ങിയത്. പക്ഷേ അല്ലാഹു ഉപയോഗിച്ച പദപ്രയോഗം നോക്കൂ:-
إِذ ظَّلَمُوۤا۟ أَنفُسَهُمۡ
(അവർ _സ്വന്തത്തോട്_ അക്രമം കാണിച്ചപ്പോൾ / കാണിക്കുമ്പോൾ)

അപ്പോൾ ഏതു പാപിക്കും ഏതു കാലത്തുമുള്ള പ്രതിവിധിയായിട്ടാണ് ഖുർആൻ പദം പ്രയോഗിച്ചത്. العبرة بعموم اللفظ لا بخصوص السبب (പ്രയോഗത്തിന്റെ വ്യാപ്തിയാണ്, കാരണത്തിന്റെ പരിമിതിയല്ല പരിഗണിക്കേണ്ടത്) എന്ന അടിസ്ഥാന നിയമത്തിലെ അജ്ഞതയാണ് പലപ്പോഴും വഹ്ഹാബികളെ ഈ അബദ്ധത്തിൽ വീഴ്ത്തുന്നത്. 

ഖുർആനിന്റെ വ്യാഖ്യാനപരതയിൽ സുപ്രധാനമായ ഒരു തത്വമാണ് നബി(സ) പറഞ്ഞ താഴെ ഹദീസ്:-

ما نزلَ من القرآنِ آيةٌ إلا لها ظهرٌ وبطنٌ ولكلِّ حرفٍ حدٌّ ولكلِّ حدٍّ مطلعٌ
(ഖുർആനിലെ ഏത് ആയത്തിനും പ്രത്യക്ഷമായ അർത്ഥവും സൂക്ഷ്മവും പരോക്ഷവുമായ അർത്ഥങ്ങളുമുണ്ട്. ഓരോ അക്ഷരത്തിനും അതിരുണ്ട്. ഓരോ അതിരിനും വെളിവാകുന്ന സമയവും സ്ഥലവുമുണ്ട്.)

ഖുർആനിലെ ശാസ്ത്ര സൂചനകൾ പിൽക്കാലത്തു കണ്ടുപിടിക്കുമ്പോഴായിരിക്കും അങ്ങനെയൊരു തഫ്സീർ കൂടി അതിനുണ്ടെന്ന് നമുക്ക് വെളിവാകുകയെന്നർത്ഥം. പക്ഷേ മുമ്പ് രേഖപ്പെടുത്തിയ തഫ്സീറുകൾ അതേപടി നിലനിൽക്കുകയും ചെയ്യും. 

എംഎം അക്ബർ - ഇഎ ജബ്ബാർ സംവാദത്തിൽ ഖുർആനിലെ സമുദ്രാന്തർ സംഭവങ്ങൾ ഉപമയാക്കിയ സൂക്തം ഉദ്ധരിച്ചത് ജബ്ബാറിനെ ഉലച്ചുവല്ലോ. പക്ഷേ ജബ്ബാർ പ്രതിരോധം തീർത്തത് വഹ്ഹാബികളുടെ ഉസൂൽ (തത്വം) വെച്ചുകൊണ്ടായിരുന്നു. അഥവാ ആ ആയത്തിനു അവതരണ പശ്ചാത്തലത്തിലെ  അഭിസംബോധിതർക്ക് മനസ്സിലാകുന്ന പ്രത്യക്ഷ അർത്ഥം മാത്രം നൽകിയ പരിഭാഷകളെയാണ് ജബ്ബാർ മറുപടിക്ക് ഉദ്ധരിച്ചത്. അതു മാത്രമേ അർത്ഥമുള്ളൂ എന്ന വഹ്‌ഹാബിയൻ തത്വത്തെ ജബ്ബാർ ഉപയോഗപ്പെടുത്തുകയായിരുന്നില്ലേ? അവതരണ പശ്ചാതലത്തിന് ബാധകമായ അർത്ഥം മാത്രമേ ഖുർആനിക ആയത്തുകൾക്കുള്ളൂ എന്ന തെറ്റായ തത്വം ഉപയോഗിച്ചുകൊണ്ടാണ് അക്ബറുൾപ്പെടെയുള്ള വഹ്ഹാബികൾ മുസ്‌ലിംകൾക്കെതിരെ സംസാരിക്കാറുള്ളത്.  അതേ തത്വം ജബ്ബാറും പയറ്റിയതാണ് സംവാദത്തിൽ കണ്ടത്. 

നബി ചെയ്യാത്തതെല്ലാം ദുഷിച്ചതാണെന്ന് പറയുന്ന അക്ബർ പക്ഷേ നബി ചെയ്യാത്ത ഓൺലൈൻ നികാഹ് നടത്തിയതിലെ ഇരട്ടത്താപ്പും അനിസ്‌ലാമികതയും നാം നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു. ജബ്ബാറുമായുള്ള സംവാദത്തിലെ മികവോടൊപ്പം, ഓർമ്മപ്പെടുത്തിയ പാഠവുമുൾക്കൊള്ളാൻ എംഎം അക്ബർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കട്ടെ.

 എംടി അബൂബക്ർ ദാരിമി 
 10 / 01 / 2021