‎‎‎‎ ഹിജാബ് അണിയുന്ന സഹോദരികളോട്

‎‎‎‎
 ഹിജാബ് അണിയുന്ന സഹോദരികളോട്...
       ഇസ്‌ലാം നിര്‍ദ്ദേശിക്കും പ്രകാരമുള്ള ഹിജാബ് ധരിക്കാന്‍ ദൃഢനിശ്ചയമെടുത്ത സഹോദരിമാര്‍ക്ക് തങ്ങളുടെ മനസ്സിലുണ്ടായിരിക്കേണ്ട ചില ചിത്രങ്ങളെക്കുറിച്ച ശ്ളഥ ചിന്തകള്‍ പങ്കുവെക്കുകയാണിവിടെ...

 ഹിജാബ് അല്ലാഹുﷻവിന് വഴിപ്പെടുന്നതിന്റെ അനേകംരൂപങ്ങളില്‍ ഒന്നാണ്. നാമത് ധരിക്കുന്നത് അല്ലാഹുﷻവിലുള്ള വിശ്വാസത്താലാണ്. അല്ലാഹു ﷻ അങ്ങനെയുള്ള വേഷവിധാനംസ്വീകരിക്കാന്‍ നമ്മോട് കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ ആ വ്യക്തി ഇഷ്ടപ്പെടുംവിധം പ്രവര്‍ത്തിക്കാനും അയാളെ തൃപ്തിപ്പെടുത്താനും ആയിരിക്കുമല്ലോ ശ്രമിക്കുക. ഈ ലോകത്ത് അത്തരം സ്‌നേഹത്തിനര്‍ഹന്‍ അല്ലാഹുﷻവിനെക്കവിഞ്ഞ് മറ്റാരുമില്ല. അതിനാല്‍ അവന്‍ ഇഷ്ടപ്പെടുംവിധം വസ്ത്രം ധരിക്കുക.

 ഹിജാബ് ധരിക്കുകയെന്ന് പറയുമ്പോള്‍ അതിന്റെ അന്തഃസത്ത എന്തെന്ന് നമുക്ക് ധാരണയുണ്ടായിരിക്കണം. തലയില്‍ മഫ്തയിടുക, സ്‌കാര്‍ഫ് ധരിക്കുക, പര്‍ദയിടുക എന്നുതുടങ്ങി ബാഹ്യമാത്രമോടിയല്ല ഹിജാബുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നാം മനസ്സിലാക്കണം. പുരുഷന്‍മാരുടെ ശ്രദ്ധാകേന്ദ്രമാകാതെയും പ്രലോഭനമാകാതെയും ഹൃദയവിശുദ്ധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വേഷവിധാനമാണ് ഹിജാബ്. 

 ചില ആളുകളുണ്ട്, ഹിജാബ് ധരിച്ച് കുറച്ചുമാസം കഴിയുമ്പോള്‍ അവര്‍ അതുപേക്ഷിക്കുന്നു. ഹിജാബ് തങ്ങളുടെ ചില താല്‍പര്യങ്ങളെ ഹനിക്കുന്നുവെന്ന് അപ്പോഴാണ് അവര്‍ക്ക് ബോധോദയം ഉണ്ടായതെന്നുതോന്നും അതുകാണുമ്പോള്‍. തങ്ങളുടെ താല്‍പര്യങ്ങളെ അല്ലാഹുﷻവിന്റെ താല്‍പര്യങ്ങളുമായി താരതമ്യംചെയ്ത് ബോധ്യപ്പെട്ടശേഷം മാത്രം മതി ഹിജാബിലേക്ക് കൂടുമാറേണ്ടത് എന്നാണ് പറഞ്ഞുവന്നത്.  

 യഥാരത്ഥത്തില്‍ ഹിജാബ് നിങ്ങളെത്തന്നെയാണ് സംരക്ഷിക്കുന്നത്. അത് നിങ്ങളെ തടസ്സപ്പെടുത്താനോ, ഉള്ളറകളിലൊതുക്കിനിര്‍ത്താനോ വേണ്ടി സ്വീകരിക്കരുത്. യഥാര്‍ത്ഥത്തില്‍ അത് നിങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമൂഹികദൗത്യം നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുന്നു.

 ഫാഷന്റെ നാടോട്ടത്തിനിടയില്‍ ഹിജാബിന്റെ ഉത്തരാധുനികഭാഷ്യങ്ങളെ സ്വീകരിക്കുമ്പോഴും അല്ലാഹുﷻവിന്റെ ഭാഷ്യത്തെ മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഹിജാബ് വിനയത്തെയും അച്ചടക്കത്തെയും പ്രതീകവത്കരിച്ച് ആദരംനേടിത്തരുന്ന അവസ്ഥയാണ്.

 ഇസ്‌ലാമിക നിയമപ്രകാരം നിബന്ധന സ്വരത്തിലുള്ള ഒന്നായിരിക്കാം ഹിജാബെങ്കിലും ദീനീബോധ
മുള്ളതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും സ്വാധീനംചെലുത്തുന്ന സവിശേഷ വേഷവിധാനമാണത്. സ്ത്രീവര്‍ഗത്തിന് സംരക്ഷണം നല്‍കുന്ന വസ്ത്രധാരണമാണ് ഹിജാബ്.

 സ്വഭാവവിശുദ്ധി എല്ലാ മനുഷ്യരെയും സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. മുസ്‌ലിമേതര സമൂഹങ്ങള്‍ പോലും ശരീരം ശരിയായ രീതിയില്‍ മറച്ച് നടക്കുന്ന സ്ത്രീകളെ ശരീരപ്രദര്‍ശനം നടത്തുന്ന സ്ത്രീകളെക്കാള്‍ ആദരിക്കുന്നുവെന്നതാണ് വസ്തുത.

 ഹിജാബ് ധരിക്കുന്നതോടെ സ്ത്രീ ഉപഭോഗ വസ്തുവല്ലെന്ന ചിന്താഗതി മേല്‍ക്കൈ നേടുന്നു. അവള്‍ വിലമതിക്കുന്ന ആത്മാവുള്ളവളായി ഉയര്‍ത്തപ്പെടുന്നു. ഇന്ന് വിനോദ-വാര്‍ത്താമാധ്യമങ്ങള്‍ പറയുന്നത് സ്ത്രീകള്‍ എത്രമാത്രം ശരീരം തുറന്നിടുന്നുവോ അത്രമാത്രം സ്വതന്ത്രകളാണെന്നാണ്. ശരീരം മറച്ചുനടക്കുന്നവര്‍ അടിമകളാണെന്നും. ഹിജാബണിഞ്ഞ സ്ത്രീകളാകട്ടെ, ആണുങ്ങള്‍ ഇത്രമാത്രം കണ്ടാല്‍മതിയെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

 ആളുകള്‍ക്ക് തങ്ങളെ സുന്ദരിയായി തോന്നില്ലെന്നും അതിനാല്‍ തങ്ങളെ നോക്കില്ലെന്നും അപകര്‍ഷബോധം മനസ്സില്‍ കൊണ്ടുനടക്കുന്ന സ്ത്രീകള്‍ പക്ഷേ ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ആളുകളുടെ അഭിപ്രായത്തെക്കാളും പരിഗണനയെക്കാളും എത്രയോ ഉന്നതമായ പ്രതിഫലം അല്ലാഹുﷻവിന്റെ അടുക്കലാണെന്ന കാര്യം അവര്‍ അറിയുന്നില്ല. ആ സഹോദരിമാര്‍ ഈ ഭൗതിക ജീവിതത്തെക്കാള്‍ പരലോക വിചാരണയും വിജയവുമാണ് പ്രധാനമെന്ന് മനസ്സിലാക്കേണ്ടതായിരുന്നു. അത്തരത്തില്‍ ഇരുലോകത്തിലും വിജയത്തിന് സഹായകരമാണ് ഹിജാബ്.

 ഹിജാബ് സ്ത്രീകള്‍ അണിയുന്നത് ആണുങ്ങളുടെ സ്വഭാവം കാരണമാണ് എന്ന് അധികമാളുകളും തെറ്റിധരിച്ചിരിക്കുന്നു. അതായത്, ആണുങ്ങള്‍ തുറിച്ചുനോക്കുകയും നയനരതി നടത്തുകയും ചെയ്യുന്നു. അതിന് സ്ത്രീകള്‍ വഴിയൊരുക്കാതിരിക്കാനാണ് ഹിജാബ് ധരിക്കുന്നതത്രേ. പക്ഷേ, സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് അല്ലാഹുﷻവിന്റെ പ്രീതി ലാക്കാക്കിയാണ്. അല്ലാഹു ﷻ അത് ധരിക്കാന്‍ കല്‍പിച്ചു. അതിനാല്‍ അവനെ ഇഷ്ടപ്പെട്ടുകൊണ്ട് ധരിക്കുന്നു. അല്ലാതെ സൃഷ്ടികളെ ഭയന്നോ അവരെ തൃപ്തിപ്പെടുത്താനോ അല്ല സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. 

 അന്ത്യനാളില്‍ അത് മറ്റുള്ളവരെയല്ല, നിങ്ങളെത്തന്നെയാണ് സഹായിക്കുക. പുരുഷന്‍മാര്‍ എപ്പോഴും തങ്ങളുടെ  പ്രവൃത്തികള്‍ക്ക് ഉത്തരം പറയേണ്ടവരായിരിക്കും. എന്നിരുന്നാലും സ്ത്രീകള്‍ തങ്ങളുടെ ചുമതല നിര്‍വഹിച്ചിരിക്കണം. സദാചാര-സ്വഭാവവിശുദ്ധിയും വിനയവുമാണ് അതിന്റെ ആണിക്കല്ല്.

 ഹിജാബ് ധരിക്കുകയെന്നത് ഇക്കാലത്ത് വലിയ വെല്ലുവിളിയാണ്. സത്യത്തില്‍ നാം ഹിജാബിനെ വല്ലാതെ പര്‍വതീകരിച്ച് പ്രശ്‌നമാക്കിയതാണ്. എല്ലാറ്റിനുമുപരി അല്ലാഹുﷻവിന്റെ തൃപ്തിയുദ്ദേശിച്ച് പ്രയാസമനുഭവിക്കുന്നത് നമുക്ക് ഏറെ പ്രതിഫലം നേടിത്തരുന്നു. അതു തന്നെയാണ് വിലപിടിപ്പുള്ളത്.

 ഹിജാബ് അണിയാനുള്ള നമ്മുടെ തീരുമാനത്തിനുപിന്നിലെ പ്രചോദകം അല്ലാഹുﷻവിനെ അനുസരിക്കുകയെന്നതായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍ നമ്മില്‍ പലരും അതിനെ ചെറുതായി കാണുന്നു. നമ്മുടെ മുന്‍ഗാമികളായ സത്യവാന്‍മാര്‍ തങ്ങളുടെ മുദ്രാവാക്യമായി സ്വീകരിച്ചത് ‘അല്ലാഹു ﷻ പറഞ്ഞത് ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു’ എന്നതാണ്. ആത്മീയപ്രധാനമോ ഭൗതികപ്രധാനമോ ആയ ഏതുവിഷയത്തിലും അല്ലാഹുﷻവിനെ അനുസരിക്കാന്‍ എല്ലാ ത്യാഗവുമനുഷ്ഠിക്കുകയെന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. 

 ഹിജാബ് ഇക്കാലത്ത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ സംരക്ഷണമാണെന്നുതന്നെ പറയാം. ഇക്കാലത്ത് ഹൈസ്‌കൂള്‍ തലം മുതല്‍ക്കുതന്നെ അവള്‍ ശരീരമാത്ര സാധ്യതയുള്ള ഭോഗവസ്തുവായിരിക്കുന്നു. കമ്പോളം അവളുടെ ശരീരത്തെ തങ്ങളുടെ ഉല്‍പന്നങ്ങളെ വിറ്റഴിക്കാനുള്ള ഉപാധിയായി സ്വീകരിച്ചതാണ് ഏറ്റവും വലിയ സാമൂഹികദുരന്തം. സ്ത്രീകള്‍ തങ്ങളെത്തന്നെ വിലയിരുത്തുംവിധം അവരുടെ ചിന്താമണ്ഡലത്തില്‍ വലിയൊരളവോളം കമ്പോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

 വഴിയിലൂടെ നടക്കുമ്പോള്‍ ആണുങ്ങള്‍ തങ്ങളെ സദാ നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുമാറ് വേഷവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഒരുപാട് പെണ്‍കുട്ടികളുണ്ട്. അതിലൂടെയാണ് അവര്‍ തങ്ങളുടെ സ്വത്വബോധവും ആത്മവിശ്വാസം കണ്ടെടുക്കുന്നതെന്നതാണ് ഏറ്റവും പരിതാപകരം. 

 തങ്ങളുടെ വിലനിശ്ചയിക്കാന്‍ പുരുഷന്‍മാരെ ഏല്‍പിച്ചുകഴിഞ്ഞാല്‍ പിന്നെ അവിടെ സംഭവിക്കുന്നത് അവളുടെ ശരീരപുഷ്ടിയുടെ വിലയിടല്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഇനിയും സ്ത്രീകള്‍ക്ക് തിരിച്ചറിയാനായില്ലെന്നോ?! അതിനാല്‍ സ്ത്രീകള്‍ ഹിജാബിലൂടെ ആത്മീയ-ഭൗതികതലങ്ങളിലെല്ലാം  തന്റെ മൂല്യം വര്‍ധിപ്പിക്കട്ടെ.