സ്വലാത്തിന്റെ മഹത്വവും പ്രതിഫലങ്ങളും.



സൗഭാഗ്യങ്ങളുടെ മന്ത്രോച്ചാരണമാണ് തിരുനബി(സ) യുടെ സ്വലാത്ത്. സ്വലാത്തിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ധാരാളം തിരുമൊഴികള്‍ ഹദീസ് സമാഹാരങ്ങളില്‍ കാണാന്‍ കഴിയും. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഭൗതികവും പാരത്രികവുമായ നിരവധി അനുഗ്രഹങ്ങള്‍ സ്വലാത്തിലൂടെ ലഭിക്കുന്നതാണ്. ചില ഹദീസുകള്‍ കാണുക.
അബൂഹറൈറ(റ) വില്‍നിന്ന് നിവേദനം റസൂല്‍ (സ) പറഞ്ഞു. എനിക്ക് ആരെങ്കിലും ഒരു സലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്തുകള്‍ (റഹ്മത്തുകള്‍) അവനുവേണ്ടി അല്ലാഹു നിര്‍വ്വഹിക്കുന്നതാണ്. മുസ്‌ലിം 408( തുര്‍മുദി-485 അബൂദാവൂദ് 1530)
ഒരാള്‍ എനിക്കുവേണ്ടി ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ പത്ത് സ്വലാത്ത് വര്‍ഷിക്കുന്നതാണ്. അതുകാരണം അവന് പത്ത് പദവികള്‍ ഉയര്‍ത്തുന്നതാണ്. പത്ത് ദോഷങ്ങള്‍ പൊറുക്കുന്നതാണ്. (ബുഖാരി അദബുല്‍ മുഫ്‌റദ്. 643) അനസ്ബ്‌നു മാലിക് (റ) നിവേദനം ചെയ്യുന്നു നബി (സ) പറഞ്ഞു. ഒരാള്‍ എന്റെമേല്‍ ഒരുസ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു പത്തു സ്വലാത്തുകള്‍ ചൊരിയും. ഒരാള്‍ എന്റെ മേല്‍ പ്ത്ത് സ്വലാത്ത് ചൊല്ലിയാല്‍ ആ വ്യക്തിയുടെ മേല്‍ അല്ലാഹു നൂറ് സ്വലാത്ത് ചൊരിയും . ആരെങ്കിലും നൂറ് സ്വലാത്ത് എന്റെ മേല്‍ ചൊല്ലിയാല്‍ ആവ്യക്തിയുടെ ഇരു കണ്ണുകള്‍ക്കു മിടയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നതാണ്. ഈ വ്യക്തി, കാപട്യത്തില്‍ നിന്ന് സുരക്ഷിതനാണ്. നരകത്തില്‍ സുരക്ഷിതനാണ്. അന്ത്യനാളില്‍ ഈ വ്യക്തിയെ രക്തസാക്ഷികളായ ബഹുമാന്യരോടൊപ്പം അല്ലാഹു താമസിപ്പിക്കുന്നതാണ്.(ത്വബ്‌റാനി)
അലി(റ) നിവേദനം നബി (സ) പറഞ്ഞു. ഏതൊരുവന്‍ എന്റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിന് പ്രതിഫലമായി നിശ്ചയിക്കുന്നത് അല്ലാഹു ഉഹ്ദ് മലപോലുള്ള രത്‌നമാണ്. (അബ്ദുറസാഖ്.)- അനസ്(റ) നിവേദനം. നബി(സ) പറയുന്നു . ഖിയാമത്ത് നാളില്‍ ഓരോ ഇടങ്ങളിലും എന്നോട് തൊട്ടടുത്ത് നില്‍ക്കുന്നത് ദുനിയാവില്‍ വെച്ച് എന്റെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലിയവരാണ്. വെള്ളിയാഴ്ച പകലും രാത്രിയും എന്റെ മേല്‍ നൂറ് സ്വലാത്ത് ചെല്ലുന്നവര്‍ക്ക് നൂറ് ആവശ്യങ്ങള്‍ അല്ലാഹു നിറവേറ്റിക്കൊടുക്കുന്നതാണ്. അതില്‍ എഴുപത് ആവശ്യങ്ങള്‍ പരലോകത്തതും മുപ്പതെണ്ണം ദുനിയാവിലേതുമാണ്. ശേഷം ആ സ്വലാത്ത് ഒരു മലക്കിനെ ഏല്‍പിക്കുന്നതാണ്. മലക്കു അതുമായി എന്റെ സന്നിധിയിലേക്ക് കടന്നു വരും. നിങ്ങളുടെ അടുക്കല്‍ സമ്മാനങ്ങളുമായി വരുന്നതുപോലെ ശേഷം എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയവന്റെ പേരും തറവാടും കുടുംബവും എനിക്ക് പറഞ്ഞു തരുന്നു. ഞാനതു എന്റെ കൈവശമുള്ള ഒരു വെളുത്ത റിക്കാര്‍ഡില്‍ കുറിച്ചു വെക്കുകയും ചെയ്യുന്നു.(ബൈഹഖിയ്യ്)
മനുഷ്യന്റെ സകല വിജയങ്ങള്‍ക്കും അല്ലാഹുവിന്റെ അപാരമായ റഹ്മത്ത് ആവശ്യമാണ്. അവന്റെ കരുണാ കടാക്ഷമില്ലാത്ത ഒരു നിമിഷവും ജീവിക്കാന്‍ കഴിയില്ല. ആരുമില്ലാത്ത ഖബറിലും മഹ്ശറിലും റഹ്മത്ത് കിട്ടാന്‍ വേണ്ടിയാണ് നാം പാടുപെടുന്നത്. പക്ഷെ ഈ അപാരമായ റഹ്മ്ത്തിന് അര്‍ഹത നേടാന്‍ എങ്ങനെ കഴിയും? അത് കൈവരിക്കണമെങ്കില്‍ റഹ്മത്തിനെ നിര്‍ബന്ധമായും നമ്മിലേക്ക് വരുന്ന സംഗതികള്‍ വേണം. അതില്‍ വളരെ പ്രധാനപ്പെട്ടതാണ് സര്‍വ്വലോകത്തിന് റഹ്മത്തായി അല്ലാഹു നമുക്ക് കനിഞ്ഞേകിയ അഷ്‌റഫുല്‍ ഹല്‍ഖ് മുഹമ്മദുറസുലുള്ളാഹി-അല്ലാഹു അലൈഹിവസെല്ലം. അവിടുത്തെ അപനാദങ്ങളും സ്വലാത്ത് മദ്ഹ് ഗീതങ്ങളും എല്ലാം റഹ്മത്താണ്. ഒരു സ്വലാത്തില്‍ അല്ലാഹു പത്ത് റഹ്മത്താണ് ചൊരിയുന്നത്. പത്തിനു നൂറും നൂറിന് ആയിരവും റഹ്മത്ത ചെയ്യുന്നു. ഈ സ്വലാത്ത് കൊണ്ടാണ് അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്. നമ്മള്‍ ദൂആ ചെയ്യുന്നു. അതെ, ദുആ വലിയ ഇബാദത്താണ്. പക്ഷെ ദൂ അക്ക് ശര്‍ത്വകളുണ്ട്, അതു പാലിച്ചെങ്കിലെ ആ റഹ്മത്ത് ലഭിക്കു ആരെങ്കിലും ദുആ ചെയ്താല്‍ അവനിക്ക് റഹ്മത്തിന്റെ വാതിലുകള്‍ തുറന്നു എന്ന് ഹദീസ് പറഞ്ഞപോലെ ആവണമെങ്കില്‍ ആ ദുആകളില്‍ നിബന്ധന പൂര്‍ത്തിയാക്കണം. അതെസമയം ഇതേ റഹമത്ത് ഒരിക്കലും ഉപേക്ഷയില്ലാതെ കിട്ടാന്‍ കാരണനായ സ്വലാത്ത് ചൊല്ലിയാലോ? അതു കൊണ്ടാണ് പൂര്‍വ്വീകരായ മഹത്തുക്കള്‍ രണ്ട് ഖുതുബകള്‍ക്കിടയിലെ ദുആക്ക് ഉത്തരം കിട്ടുന്ന സമയത്ത് സ്വലാത്ത് ചൊല്ലുന്നതും അതു സമൂഹത്തിനു പഠിപ്പിച്ചതും. ഒരു ഹദീസ് വിവരം കാണുക.
ഉബയ്യബ്‌നു കഅബ്(റ) നിവേദനം: അദ്ദേഹം പറയുന്നു ഞാന്‍ ചോദിച്ചു അല്ലാഹുവിന്റെ റസൂലെ ഞാന്‍ അവിടുത്തെ മേല്‍ ധാരാളം സ്വലാത്തുകള്‍ ചെല്ലാറുണ്ട് എന്നാല്‍ എത്ര ഭാഗമാണ് അവിടുത്തേക്ക് സ്വലാത്ത് ചൊല്ലാന്‍ വേണ്ടി ഞാന്‍ നീക്കി വെക്കേണ്ടത്. തിരുനബി പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യുക ഞാന്‍ പറഞ്ഞു നാലില്‍ ഒരു ഭാഗമായാലോ? റസൂല്‍(സ) പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്യുക വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണകരമാവുന്നതാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ പകുതിയാക്കാം റസൂല്‍(സ) പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യുക .വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണമാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ മൂന്നില്‍ രണ്ടു ഭാഗമാക്കാം. റസൂല്‍(സ) പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യുക. ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ നിനക്ക് ഗുണകരമാണ്. ഞാന്‍ പറഞ്ഞു എങ്കില്‍ എന്റെ ദുആ മുഴുവനും അങ്ങേക്ക് വേണ്ടി സമര്‍പ്പിക്കാം. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. എന്നാല്‍ നിന്റെ വിഷമങ്ങള്‍ പരിഹരിക്കപ്പെടും. നിന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും(അഹ്മദ് 5/136 തുര്‍മുദി 2457,513)