ഇസ്ലാം: നന്മയുടെ വീണ്ടെടുപ്പിന്.



ധാർമിക മൂല്യങ്ങളിൽ നിന്ന് പിന്നോട്ട് ഗമിച്ച സമൂഹത്തിൽ ഇന്ന്
നന്മയുടെ വീണ്ടെടുപ്പിന് ഇസ്ലാം മാത്രമാണ് പരിഹാരം.
നബി(സ)പറഞ്ഞു:”ചിലപ്പോള്‍ നൂറ് ഒട്ടകങ്ങളുണ്ടെങ്കിലും യാ ത്രക്ക് പറ്റിയ ലക്ഷണമുള്ളത് ഒന്നും കണ്ടില്ലെന്നുവരും. അതു തന്നെയാണ് മനുഷ്യരുടെയും സ്ഥിതി”(ബുഖാരി, മുസ്ലിം).
“ലക്ഷം മാനുഷരൊന്നിച്ചുചേരുമ്പോള്‍ ലക്ഷണമൊത്തവ രൊന്നോ രണ്ടോ മാത്രം” എന്ന് കവി. പട്ടാപ്പകല്‍ ചൂട്ടുകത്തിച്ച് ഏദന്‍സിന്റെ തെരുവീഥികളിലൂടെ ഡയോജനിസ് തേടി നടന്നി രുന്നത് ആള്‍ക്കൂട്ടത്തിലെവിടെയെങ്കിലുമൊരു ‘മനുഷ്യന്‍’ ഉണ്ടോ എന്നായിരുന്നുവത്രെ!
ലോകരാഷ്ട്രങ്ങളെല്ലാം ജനസംഖ്യാവര്‍ധനവിനെ ഭയപ്പെടു കയും അതിനെതിരായി തങ്ങളാലാവുന്നതെല്ലാം ചെയ്തുകൊ ണ്ടിരിക്കുകയും ചെയ്യുമ്പോഴും ജനസംഖ്യ വര്‍ധിച്ചുകൊണ്ടേ യിരിക്കുകയാണ്. മനുഷ്യര്‍! സര്‍വത്ര മനുഷ്യര്‍! എന്നാല്‍ ഇവരി ല്‍ മനുഷ്യന്റെ മഹത്വങ്ങള്‍ സമ്മേളിച്ച മനുഷ്യരെത്ര? നബി(സ്വ) സൂചിപ്പിച്ചതു പോലെ, കവി പറഞ്ഞതുപോലെ ലക്ഷണമൊത്തവര്‍ അപൂര്‍വം.

മത-രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിലെല്ലാം ഒരുതരം ജീര്‍ ണിച്ച സംസ്കാരം വളര്‍ന്നുകൊണ്ടിരിക്കുന്നു. ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കുകിട്ടണം പണം” എന്ന കവി വാക്യത്തോ ടൊപ്പം ‘നമുക്കു കിട്ടണം അധികാരം’, ‘നമുക്കു കിട്ടണം സ്ഥാന മാനങ്ങള്‍’ എന്നുകൂടി ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. ഇവ യ്ക്കുവേണ്ടിയുള്ള കിടമത്സരത്തില്‍ എന്ത് നേറികേടുകാണി ക്കാനും ആളുകള്‍ക്ക് മടിയില്ല. പാപത്തില്‍ പരസ്പരം സഹാ യിക്കാന്‍ എമ്പാടും ആളുകളുണ്ട്. പുണ്യത്തില്‍ സഹായിക്കുന്ന വര്‍ വിരളവും. വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് കാണു ക:”നിങ്ങള്‍ പുണ്യത്തിന്റെയും ഭക്തിയുടെയും മാര്‍ഗത്തില്‍ സഹായിക്കുക. പാപത്തിലും വിദ്വേഷത്തിലും സഹകരിക്ക രുത്” (5:2)

പകയും വിദ്വേഷവും ചാലിട്ടൊഴുകുന്ന മനസ്സുകളാണിന്ന് അധികവും. ജാതിയുടെ, മതത്തിന്റെ, ദേശത്തിന്റെ, വേഷത്തി ന്റെ, ഭാഷയുടെ, വര്‍ണത്തിന്റെ, പാര്‍ട്ടിയുടെ….. അങ്ങനെ പലതിന്റെയും പേരില്‍ പകകൊണ്ട് പുകയുന്ന മനസ്സുമായി, അടുക്കുവാനും അടുപ്പിക്കുവാനും ശ്രമിക്കാതെ അടിക്കുവാനും അടിപ്പിക്കുവാനും ശ്രമിക്കുന്നവരാണെവിടെയും. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ, ഒരു സമൂഹം മറ്റൊരു സമൂഹത്തെ, ഒരു രാജ്യം മറ്റൊരു രാജ്യത്തെ അകാരണമായോ, നിസ്സാരമായ കാര ണത്താലോ കഠിന ശത്രുവായിക്കാണുകയും പിന്നെ ആ ശത്രു വെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ച ഇന്ന് പുത്തരിയല്ല. സത്യത്തിന്റെ മാനദണ്ഡം അംഗീകരിക്കാതെ വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ നീതികാണിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുന്നത് അധികാര കേന്ദ്രങ്ങളുടെ പക്ഷപാതിത്വവും അസഹിഷ്ണുതയും പ്രകടമാക്കുന്നു.

തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുവാനും അങ്ങനെ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുവാന്‍ പരിശ്രമിക്കുവാനുമാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്:
“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു” (41:34).

മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന സകല ഗുണങ്ങളും ഇസ്ലാം പഠിപ്പിക്കുന്നു. അത്തരത്തിലുള്ള ഗുണഗണങ്ങളെല്ലാം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് മുഹമ്മദ് നബി(സ്വ) ജീവിച്ചത്. വാക്കും പ്രവൃത്തിയും പരസ്പരവിരുദ്ധ മാകുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല.
വിട്ടുവീഴ്ച, ക്ഷമ, സത്യസന്ധത, വിശ്വസ്തത, നീതി, സല്‍സ്വഭാവം, ഗുണകാംക്ഷ, പരസ്പരസഹായം തുടങ്ങിയ ഉദാത്തമായ മാനുഷികമൂല്യങ്ങളുടെയെല്ലാം ഉടമയായിരിക്കണം ഒരു മുസ്ലിം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ക്ഷമയും സഹനവും
അക്ഷമയുടെ കോട്ടവും ക്ഷമയുടെ നേട്ടവും പലപ്പോഴും അനുഭവിച്ചറിഞ്ഞവരായിരിക്കും മിക്ക മനുഷ്യരും.ഖുര്‍ആനില്‍ എഴുപതോളം സ്ഥലങ്ങളില്‍ ക്ഷമയെ പരാമര്‍ശിച്ചിട്ടുണ്ട്. ക്ഷമിക്കുവാന്‍ കല്‍പിക്കുകയും ക്ഷമിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എടുത്തുപറയുകയും ചെയ്യുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്യുക….” (3:200).
“സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു” (2:253).
“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോ ഷവാര്‍ത്ത അറിയിക്കുക”(2:255).

മുഹമ്മദ് നബി(സ്വ) ഏറ്റവും വലിയ ക്ഷമാലുവായിരുന്നു. ക്ഷമയുടെ പ്രാധാന്യവും അതുകൊണ്ടുള്ള ഇഹ പരനേട്ടങ്ങളും അവിടുന്ന് അനുചരന്മാരെ പഠിപ്പിച്ചിരുന്നു. അതുല്യമായ ആ മാതൃക പിന്തുടരുവാന്‍ കല്‍പിക്കപ്പെട്ടവരാണ് മുസ്ലിംകള്‍.
നബി(സ്വ) പറഞ്ഞതായി സുഹൈബ്(റ)പറയുന്നു: “സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തോഷമുള്ള അവസ്ഥയില്‍ അവന്‍ നന്ദി കാണിക്കും. അതവന് ഗുണകരമാണ്. ദുഃഖമുള്ളപ്പോള്‍ അവന്‍ ക്ഷമപാലിക്കും. അതും അവന് ഗുണകരമാണ്” (മുസ്ലിം).
അബൂഹുറയ്റശ്(റ) നിവേദനം. നബി(സ്വ)പറഞ്ഞു: “ഒരു മുസ്ലിമിന്ന് ക്ഷീണം, രോഗം, ദുഃഖം, ക്ളേശം, വ്യസനം മുതലായവ ബാധിക്കുകയോ, ഒരു മുള്ളുതറക്കുകയോ ചെയ്താല്‍(വരെ) അത് (ക്ഷമിക്കുന്നതു) കാരണമായി അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും” (ബുഖാരി, മുസ്ലിം).
സത്യസന്ധത
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക യും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക” (9:119).
“ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും, ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാ മങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാ ഹുവിന്റെ ദാസന്‍മാര്‍)” (3:17).
ഇബ്നു മസ്ഊദ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “സത്യസന്ധത സല്‍കര്‍മങ്ങളിലേക്കും സല്‍കര്‍മങ്ങള്‍ സ്വര്‍ഗത്തിലേക്കും വഴിതെളിക്കും. സത്യസന്ധത പാലിക്കുന്നതുകൊണ്ട് മനുഷ്യന്‍ അല്ലാഹുവിങ്കല്‍ സത്യവാനെന്നു രേഖപ്പെടുത്തപ്പെടുന്നു………..” (ബുഖാരി, മുസ്ലിം).

നീതി
ആഇ(റ) പറയുന്നു: ഒരു മഖ്സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ഖുറൈശികള്‍ക്ക് വിഷമപ്രശ്നമായി. “അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?”. അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. “തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക”? ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി(സ്വ)യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി(സ്വ) ചോദിച്ചു: “അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?”. തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: “ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും”! (ബുഖാരി, മുസ്ലിം).

മുഹമ്മദ്നബി(സ്വ) യുടെ, മുകളില്‍കൊടുത്ത അത്യുജ്വലമായ പ്രഖ്യാപനം ലോകചരിത്രത്തില്‍ അതുല്യമാണ്; ആധുനിക ലോകത്തെ ഭരണാധികാരികള്‍ക്ക് ചിന്തിക്കുകപോലും അസാധ്യമായ പ്രഖ്യാപനം. നീതിയില്‍ നിലകൊള്ളുകയും നീതിക്കുവേണ്ടി വാദിക്കുകയും സ്വന്തം ചെയ്തികള്‍ നീതിയില്‍ അധിഷ്ഠിതമാക്കിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്ത പ്രവാചകന്‍ മാനവരില്‍ മഹോന്നതനാണെന്ന് ബോധ്യപ്പെടാന്‍ ഈയൊരു പ്രഖ്യാപനം മാത്രം പോരേ?
സ്വജനപക്ഷപാതത്തിന്റെ പിടിയിലമര്‍ന്നവരാണ് ഇന്നത്തെ മിക്ക ഭരണാധികാരികളും. ഇസ്ലാം അത് അംഗീകരിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിരുന്നാലും ശരി” (4:135).

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ടഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (5:8).
മാതാപിതാക്കളോടും ഇണകളോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും എന്നുവേണ്ട എല്ലാവ രോടും നീതിപാലിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നു. വ്യക്തികളെ നോക്കി നിലപാടെടുക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. നബിൃയെ കഠിനമായി വിമര്‍ശിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നവരായിരുന്നു ജൂതന്മാര്‍. അവരോട് കൈക്കൊള്ളേണ്ട നിലപാടിനെക്കുറിച്ച്അല്ലാഹു നബി(സ്വ)നല്‍കുന്ന ഉത്തരവില്‍ ഇപ്രകാരം കാണാം:
“….. എന്നാല്‍ നീ തീര്‍പുകല്പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീര്‍പുകല്പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു”(5:42).

വിശ്വസ്തത
“തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു” (26: 107, 125, 143…..).
മനുഷ്യനില്‍നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മാനുഷിക ഗുണമാണ് വിശ്വസ്തത. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളത്! ഭര്‍ത്താവിനു ഭാര്യയെയും ഭാര്യക്കു ഭര്‍ത്താവിനെയും വിശ്വസിക്കാന്‍ കഴിയുന്നില്ല. കച്ചവടരംഗത്തും തൊഴില്‍രംഗത്തും സാമ്പത്തിക ഇടപാടുകളിലും മറ്റുമെല്ലാം വഞ്ചന നിറഞ്ഞാടുകയാണ്. തട്ടിപ്പും വെട്ടിപ്പും സര്‍വത്ര. കടം വാങ്ങിയിട്ട് തിരിച്ചുകൊടുക്കാന്‍ കഴിവുണ്ടായിട്ടും തിരിച്ചുകൊടുക്കാതെ സഹായിച്ചവ രോടു നന്ദികേടു കാണിക്കുന്നവരെത്ര!
കടം വാങ്ങേണ്ടിവരുന്ന നിര്‍ബന്ധിത സാഹചര്യത്തില്‍ വാങ്ങാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ. എന്നാല്‍ ദുര്‍വിനിയോഗത്തിനുവേണ്ടി കടം വാങ്ങുന്നവരും ധാരാളമുണ്ട്. തിരിച്ചു കൊടുക്കണ മെന്ന് അവര്‍ക്ക് ഉദ്ദേശ്യമുണ്ടായിരിക്കുകയില്ല; ഉണ്ടെങ്കില്‍തന്നെ ധൂര്‍ത്തടിക്കുന്നവര്‍ക്ക് എത്ര കിട്ടിയാലും മതിയാവുകയില്ലെന്നതിനാല്‍ തിരിച്ചുകൊടുക്കാന്‍ സാധിക്കുകയുമില്ല. പ്രവാചകന്‍ (സ്വ)പറഞ്ഞു: “ദുര്‍വിനിയോഗത്തിന് ഏതൊരുവന്‍ കടം വാങ്ങുന്നുവോ അവനെ അല്ലാഹു നാശത്തിലേക്ക് ആനയിക്കും” (ബുഖാരി).

കടം വാങ്ങുന്നത് അത്രനല്ല ഒരേര്‍പാടല്ല. അതുകൊണ്ടുതന്നെ പ്രവാചകന്‍ അതിനെ നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ട്. “അല്ലാഹുവേ, പാപത്തില്‍നിന്നും കടബാധ്യതയില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു” എന്ന് നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഒരാള്‍ അദ്ദേഹത്തേട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് ധാരാളമായി കടബാധ്യതയില്‍നിന്ന് അഭയം തേടുന്നുണ്ടല്ലോ”. നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ കടത്തിലായിരിക്കുമ്പോള്‍ അവന്‍ കളവ് പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും’ (ബുഖാരി).

ഇന്നദിവസം തിരിച്ചുതരാമെന്ന് പറയുകയും അന്ന് കൊടുക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ അത് വാഗ്ദാന ലംഘനമാണ്. തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ അവന് കളവുകള്‍ പറയേണ്ടിവരികയും ചെയ്യും.

കച്ചവടത്തിലെ മര്യാദകള്‍
വഞ്ചന ഏറ്റവും കൂടുതല്‍ പ്രകടമായ ഒരു മേഖലയാണ് കച്ചവടം. ഇസ്ലാം പലിശ നിഷിദ്ധ മാക്കുകയും കച്ചവടം അനു വദനീയമാക്കുകയും ചെയ്തു. പാവപ്പെട്ടവന്‍ ചൂഷണം ചെയ്യപ്പെ ടുകയും ഉള്ളവന്‍ വീണ്ടും വീണ്ടും തടിച്ചുവീര്‍ക്കുകയും ചെയുന്നതാണ് പലിശ വ്യവസ്ഥ. അതുകൊണ്ടാണ് അത് നിഷിദ്ധമാക്കപ്പെട്ടത്. ന്യായമായ ലാഭമെടുത്ത് കച്ചവടം ചെയ്യാ ന്‍ ഇസ്ലാം അനുമതി നല്‍കിയപ്പോള്‍; അളവിലും തൂക്കത്തി ലും കൃത്രിമം കാണിക്കലും കൃത്രിമക്ഷാമം സൃഷ്ടിക്കലുമെല്ലാം തന്നെ ഒഴിവാക്കണമെന്ന് കണിശമായി പറഞ്ഞിട്ടുണ്ട്.

എന്നാല്‍, കച്ചവടത്തില്‍ ഇത്തരം നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ ആരുണ്ട്? കച്ചവടത്തില്‍ ഇന്നത്തെ കാലത്ത് അതൊ ന്നും നടക്കില്ല എന്നാണ് പലരും പറയാറുള്ളത്.
അളന്നും തൂക്കിയും കൊടുക്കുമ്പോള്‍ കൃത്യത പാലിക്കണ മെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വാങ്ങുന്നവര്‍ക്ക് ഒട്ടും കുറവുവരുത്താതിരിക്കാന്‍ സൂക്ഷ്മതയെന്നോണം അല്‍പം മുന്‍തൂക്കം നല്‍കാന്‍ നബി(സ്വ) നിര്‍ദേശിച്ചതായി കാണാം. ഒക്കല്‍ നബി(സ്വ)പറഞ്ഞു: ‘വല്ലതും വില്‍ക്കുകയാണെങ്കില്‍ ശരി ക്കും അളന്നുകൊടുക്കുക; വാങ്ങുമ്പോള്‍ ശരിക്കും അളന്നു വാങ്ങുകയും ചെയ്യുക’ (ബുഖാരി).

‘അളവില്‍ കമ്മിവരുത്തുന്നവര്‍’ എന്ന പേരില്‍ ഒരു അധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. “അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുക യാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ക്ക് അളന്നുകൊടു ക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരു ത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ? തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്” (83: 1-5).

വിപണിയിലിന്ന് മായം ചേര്‍ക്കാത്ത വസ്തുക്കള്‍ ദുര്‍ലഭം. ഏതെങ്കിലും കുഗ്രാമങ്ങളിലുണ്ടാക്കിയ വസ്തുക്കള്‍ വിദേശ നിര്‍മിതമെന്ന് പറഞ്ഞ് അമിത വിലയ്ക്ക് വില്‍ക്കുന്നു. നല്ല സാധനങ്ങള്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന രൂപത്തില്‍ പ്രദര്‍ശനത്തിനു വെച്ച്, അതുകണ്ട് വാങ്ങാന്‍ വരുന്നവര്‍ക്ക് ഗുണമേന്മ കുറഞ്ഞവ കൊടുക്കുന്ന സമ്പ്രദായം സാര്‍വത്രികം.
ഉള്ളില്‍ നനഞ്ഞ ധാന്യവും പുറമെ ഉണങ്ങിയതുമിട്ട് വില്‍പ നക്ക് വെച്ചിരിക്കുന്നത് നബി(സ്വ) യുടെ ദൃഷ്ടിയില്‍പെട്ടപ്പോള്‍ ‘ഉള്ളിലുള്ളത് നീ എന്തുകൊണ്ട് പുറത്തു കാണിച്ചില്ല?’ എന്ന് വളരെ ഗൌരവസ്വരത്തില്‍ ചോദിച്ചുകൊണ്ട് നബി(സ്വ)ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: ‘നമ്മെ ചതിച്ചവന്‍ നമ്മില്‍പെട്ടവനല്ല’ (മുസ്ലിം).

കൃത്രിമ ക്ഷാമമുണ്ടാക്കാനും അതുവഴി വില വര്‍ധിപ്പിക്കാനും വേണ്ടി ചരക്കുകള്‍ പൂഴ്ത്തിവെക്കുന്നവര്‍ക്ക് താക്കീതായി നബി (സ്വ)പറഞ്ഞു: ‘ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നവന്‍ നല്ലവനാണ്. എന്നാല്‍, അവ പൂഴ്ത്തിവെച്ച് വില കയറ്റുന്നവന്‍ ശപിക്കപ്പെട്ട വനാണ്’ (ഇബ്നുമാജ).
‘കറക്കാതെ അകിടു വീര്‍പ്പിച്ചു നിര്‍ത്തിയിട്ടുള്ള ഒട്ടകത്തെ യോ ആടിനെയോ ഒരാള്‍ വില്‍ക്കുകയും വാങ്ങിയവന്‍ അവ ന്റെ വീട്ടില്‍ കൊണ്ടുചെന്നിട്ട് കറന്നുനോക്കുമ്പോള്‍ വിറ്റവന്‍ പറഞ്ഞത്ര പാല്‍ ഇല്ലെന്നു കാണുകയും ചെയ്യുന്ന പക്ഷം മൂന്നു ദിവസംവരെ അത് വെച്ചുകൊണ്ടിരിക്കാന്‍ സ്വാതന്ത്യ്രമുണ്ടെ ന്നും അതിനുള്ളില്‍ അവന്‍ മടക്കിയാല്‍ വിറ്റവന്‍ തിരിച്ചെടു ക്കേണ്ടതാണെന്നും നബി(സ്വ) കല്‍പിച്ചിരിക്കുന്നു’ (മുസ്ലിം).
വില്‍പനച്ചരക്കുകളുടെ ന്യൂനതകള്‍ മറച്ചുവെച്ച് വഞ്ചന കാണിക്കുന്നതിനെപ്പറ്റി നബി(സ്വ) പറഞ്ഞു: ‘വില്‍പനച്ചരക്കുക ളുടെ ന്യൂനതകള്‍ വില്‍പനക്കാരന്‍ വാങ്ങുന്നവനു വിവരിച്ചു കൊടുക്കേണ്ടതാണ്. എങ്കില്‍ ആ ഇടപാട് സ്വീകാര്യംതന്നെ. അല്ലാത്തപക്ഷം അത് മ്ളേഛവുമാണ്’ (ബുഖാരി).
‘ഉള്ളതുപോലെ പറയുകയും വിശദീകരിക്കുകയും ചെയ്താ ല്‍ ഇടപാടില്‍ അവന്‍ അനുഗൃഹീതരാവും. കള്ളം പറയുകയും മറച്ചുവെക്കുകയും ചെയ്താല്‍ ഇടപാടിലെ അനുഗ്രഹം മായ് ക്കപ്പെടും’ (ബുഖാരി, മുസ്ലിം).
വിപണിയിലെ വിലനിലവാരം അറിയാത്ത ഉള്‍പ്രദേശക്കാ രെ ചൂഷണം ചെയ്യുന്നതിനായി സാധനങ്ങള്‍ വിപണിയിലെ ത്തുന്നതിനു മുമ്പായി വഴിമധ്യെ ഗ്രാമീണരെ കബളിപ്പിച്ച് സാധനങ്ങള്‍ ആദായത്തില്‍ തട്ടിയെടുക്കുന്ന ഏര്‍പാട് എവിടെയുമുണ്ട്. എന്നാല്‍ ഇസ്ലാം അതും ശക്തിയായി എതി ര്‍ക്കുന്നു.
പെരുമാറ്റ മര്യാദകള്‍
അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ആസ്വ്(റ) നിവേദനം.നബി(സ്വ) പറഞ്ഞു: “വല്ലവനും നരകാഗ്നിയില്‍നിന്നും വിദൂരമാകുവാനും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുവാനും മരണം അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചനിലക്ക് സംഭവിക്കുവാനും ആഗ്രഹിക്കുന്നുവെങ്കില്‍ ജനങ്ങള്‍ തങ്ങളോട് എങ്ങനെ സമീപിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അതുപോലെ അവന്‍ ജനങ്ങളോട് സമീപിക്കട്ടെ” (മുസ്ലിം).

എന്നെ എല്ലാവരും സ്നേഹിക്കണം. എന്നോട് എല്ലാവരും ദയയും അനുകമ്പയും കാണിക്കണം. എന്റെ അവിവേകത്തിന് എനിക്ക് മാപ്പുലഭിക്കണം. എന്റെ വിഷമസന്ധികളില്‍ എനിക്ക് സാന്ത്വനം ലഭിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ എനിക്ക് സഹായം ലഭിക്കണം. അപകടത്തില്‍ പെടുമ്പോള്‍ എ ന്നെ രക്ഷിക്കുവാനും സഹായിക്കുവാനും ആളുകള്‍ തയാറാവ ണം. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരില്‍നിന്നും എനിക്ക് യാതൊരു ഉപദ്രവവും ഉണ്ടാകരുത്. ഇങ്ങനെയെല്ലാം ആ ഗ്രഹിക്കാത്ത ആരുണ്ടീ ലോകത്ത്?

എന്നാല്‍, തിരിച്ച് മറ്റുള്ളവര്‍ തന്നില്‍നിന്ന് ആഗ്രഹിക്കുന്നതും ഇതെല്ലാമാണെന്നറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ വളരെ വിരളമാണ്. സ്വാര്‍ഥതയുടെ പര്യായ മായി മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നു. എല്ലാ നന്മകളും തനിക്കു സ്വന്തമാക്കണം; മറ്റുള്ളവരുടെ കാര്യം എന്തുമാകട്ടെ എന്നാണവന്റെ ചിന്ത. ആര്‍ക്കും ആരെയും സഹായിക്കുവാന്‍ സമയമില്ല.
സ്രഷ്ടാവിനുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് ഇസ്ലാം. ജീവിത പരിശുദ്ധി അതിന്റെ എല്ലാ അര്‍ഥത്തിലും മനുഷ്യന്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവും അവന്റെ തിരുദൂതനും കാണിച്ചുതന്ന പാതയില്‍ നിന്ന് വ്യതിചലിക്കാതെ ജീവിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്.

വിശ്വാസ കാര്യങ്ങളും കര്‍മപരമായ കാര്യങ്ങളും വിധിവിലക്കുകളും പെരുമാറ്റ-സംസാര മര്യാദകളുമെല്ലാം ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ മനുഷ്യന്‍ പാലിക്കേണ്ടതായി ഇസ്ലാം അനുശാസിക്കുന്ന ഓരോ കാര്യവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഗുണകരം മാത്രമാണ്. ഇസ്ലാം സുഭദ്രമായ ഒരു സാമൂഹിക ജീവിതത്തിന് ആവശ്യമായ മുഴുവന്‍ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണുവാന്‍ സാധിക്കും. ഒരു യഥാര്‍ഥ മുസ്ലിം അസൂയയില്‍ നിന്നും മുക്തി നേടിയവനായിരിക്കും. “നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകു തിന്നുന്നതു പോലെയോ പുല്ല് കരിച്ചു കളയുന്നതു പോലെയോ അസൂയ സല്‍കര്‍മങ്ങളെ നശിപ്പിച്ചു കളയും” എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

ഇതരരുടെ അഭിമാനത്തിന് ക്ഷതം വരുത്തുവാനും ധനം അപഹരിക്കുവാനും അന്യായമായി രക്തം ചിന്തുവാനും ഇസ്ലാം അനുവാദം നല്‍കുന്നില്ല. സൂക്ഷ്മതയോടുകൂടി ജീവിക്കുന്ന ഒരു സത്യവിശ്വാസിയില്‍ നിന്നും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ ഉണ്ടാവുകയില്ല.
വിശദ്ധഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളില്‍ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായിരുന്നേക്കാം”……..(49:11)
“സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക

തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (49:12).
ഉമര്‍(റ) ന്റെ ഭരണകാലത്ത് ഈജിപ്തിലെ ഗവര്‍ണറായ അംറുബ്നുല്‍ ആസ്വി(റ)ന്റെ പുത്രന്‍ മുഹമ്മദുബ്ദു അംറ് കോപ്റ്റിക് വിഭാഗത്തില്‍പെട്ട ഒരു സാധാരണക്കാരനെ തന്റെ കുതിരയുടെ മുമ്പില്‍ സ്വന്തം കുതിരയെ ഓടിച്ചതിന്റെ പേരില്‍ പ്രഹരിച്ചു. ‘ഞാന്‍ മാന്യന്റെ പുത്രനാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രഹരം. ഈ കേസ് ഖലീഫയുടെ അടുത്തെത്തി. അദ്ദേഹം ഗവര്‍ണറെയും പുത്രനെയും മദീനയിലേക്ക് വിളിപ്പിച്ചു. ഗവര്‍ണറുടെ നേരെ തിരിഞ്ഞുകൊണ്ട് ഉമര്‍ (റ) ചോദിച്ചു: “എന്നു മുതല്‍ക്കാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കിത്തുടങ്ങിയത്. അവരുടെ ഉമ്മമാര്‍ അവരെ പ്രസവിച്ചത് സ്വതന്ത്രരാ യിട്ടാണല്ലോ”. തുടര്‍ന്ന് ഈജിപ്തുകാരന്റെ കയ്യില്‍ ചാട്ടവാര്‍ കൊടുത്തുകൊണ്ട് ഖലീഫ കല്‍പിച്ചു. “അടിക്കൂ….. മാന്യന്മാരുടെ സന്താനത്തെ. ഇയാളുടെ അധികാരത്തിന്റെ തിണ്ണബലത്തിലാണ് അവന്‍ നിന്നെ പ്രഹരിച്ചത”. പുത്രനെ മാത്രമല്ല പിതാവിനെയും ഖലീഫ ശിക്ഷിക്കുകയുണ്ടായി.

‘ഞാന്‍ നിങ്ങളെ അക്രമികളും മര്‍ദകരുമായല്ല ജനങ്ങളുടെ മാര്‍ഗദര്‍ശികളും നേതാക്കളുമായാണ് നിയോഗിക്കുന്നത്. ജനങ്ങളെ മര്‍ദിച്ചുകൊണ്ട് അവരെ പതിതരും അഭിമാനവ്രണിതരുമാക്കുന്നത് സൂക്ഷിച്ചുകൊള്ളുക’ എന്ന് പ്രവിശ്യകളിലേക്ക് ഗവര്‍ണര്‍മാരെ നിശ്ചയിക്കുമ്പോള്‍ ഉമര്‍(റ) അവരെ ഉപദേശിക്കാറുണ്ടായിരുന്നു.
ഒരു വാക്ക് മതി അന്യന്റെ അഭിമാനത്തെ നശിപ്പിക്കാന്‍. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കല്‍ ദുഷ്ക്കരമാണ്. എന്തെങ്കിലും ഭൌതിക താല്‍പര്യത്തിന്റെ പേരില്‍ അല്ലെങ്കില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ അന്യന്റെ അഭിമാനം കശക്കിയെ റിയാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ എമ്പാടുമുണ്ട്. സര്‍വശക്തനായ അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുന്നവര്‍ അതില്‍ നിന്ന് ഒഴിവാകേണ്ടതുണ്ട്.

ഒരാളും അന്യായമായി ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വാക്കുകൊണ്ടും നോക്കുകൊണ്ടും കൈകാലുകള്‍ക്കൊണ്ടുമൊന്നും ഒരു സത്യവിശ്വാസി ഒരാളെയും ഉപദ്രവിക്കുവാന്‍ പാടില്ല. താന്‍ ഒരു നിലയ്ക്കും ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ആഗ്രഹിക്കുന്നവന്‍ അതേ ആഗ്രഹം എല്ലാവര്‍ക്കുമുണ്ടെന്ന് മനസ്സിലാക്കണം.

നാവ് വലിയ ഒരനുഗ്രഹമാണ്. അത് ഒരായുധവുമാണ്. അതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. നാവിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിലുണ്ടാകുന്ന ദോഷം മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം പലരിലും ഏഷണി, പരദൂഷണം, പരിഹാസം, പരനിന്ദ, കളവ് തുടങ്ങിയ ദുര്‍ഗുണങ്ങള്‍ കാണപ്പെടുന്നു. ഇത്തരത്തില്‍ അന്യന്റെ അഭിമാനത്തെ വ്രണപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുള്ളവര്‍ ആരെയാണോ അങ്ങനെ ചെയ്തത് അവരെ നേരില്‍കണ്ട് മാപ്പ് ചോദിക്കണമെന്നും ശേഷം സ്രഷ്ടാവിനോട് പശ്ചാത്തപിക്കണമെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അല്ലാത്തപക്ഷം അന്ത്യനാളില്‍ അവന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നാണ് പ്രവാചക വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

അബൂഹുറയ്റ (റ) യില്‍നിന്ന് നിവേദനം: നബി(സ്വ) ചോദിച്ചു: “പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?” സ്വഹാബികള്‍ പറഞ്ഞു: “പണവും വിഭവങ്ങളും ഇല്ലാത്തവനാണ് പാപ്പരായവന്‍”. നബി (സ്വ) പറഞ്ഞു: “എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഇവനാണ്-നമസ്കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി ദുഷ്പരാതി പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും” (മുസ്ലിം).
മറ്റൊരാളെ പരിഹസിക്കുന്നതും ചീത്തപ്പേര് വിളിക്കുന്നതും കടുത്ത ദ്രോഹമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്്:

“സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍” (49:11).
ഒരാള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന വാക്കുപറഞ്ഞാല്‍ നീണ്ടുനില്‍ക്കുന്ന വാശിക്കും വക്കാണത്തിനും പിണക്കത്തിനും അത് കാരണമായേക്കും. അതുകൊണ്ടുതന്നെ സൂക്ഷിച്ച് സംസാരിക്കണം.

ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ദോഷം ആരോപിക്കരുത്. ഖുര്‍ആന്‍ പറയുന്നു:
“സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപാം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (49:12).
‘ശവം തിന്നുക’ എന്ന ശക്തമായ ഉപമയില്‍നിന്നുതന്നെ ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെക്കുറിച്ച് കുറ്റം പറയുന്നതിന്റെ ഗൌരവം ബോധ്യമാണ്.
കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുകയും എന്നിട്ട് അത് നാട്ടില്‍ പാട്ടാക്കി കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന പലരും അതിന്റെ ഗൌരവം മനസ്സിലാക്കാറില്ല. ഉറ്റമിത്രങ്ങളെ പരസ്പരം ഏഷണിയിലൂടെ തമ്മില്‍ തല്ലിക്കുന്നതും അകറ്റുന്നതും പലര്‍ക്കും ഒരു വിനോദമാണ്.
നമ്മുടെ കടമ
മനുഷ്യരായ നാം ഈ ലോകത്തേക്കു വന്നത് നമ്മുടെ അനുവാദത്തോടുകൂടിയല്ല. ഇന്നോ നാളെയോ നാം ഈ ലോകത്തോടു യാത്ര പറയേണ്ടിവരും. അതും നമ്മുടെ അനുവാദത്തോടെയോ ഇഷ്ടത്തോടെയോ ആകില്ല. അതുകൊണ്ടുതന്നെ നവാന്‍ നാം തയാറായില്ലെങ്കില്‍ കത്തിയാളുന്ന നരകാഗ്നിയുടെ അവകാശികളായി നാം മാറും.
അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ കല്‍പിക്കപ്പെട്ടവരാണ് മനുഷ്യര്‍. അല്ലാഹു പറയുന്നു: “ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍….” (ഖുര്‍ആന്‍ 2: 21).

അതുകൊണ്ടുതന്നെ ആരാധനയുടെ പരിധിയില്‍ വരുന്ന യാതൊന്നും അല്ലാഹുവിനല്ലാതെ അര്‍പ്പിക്കാന്‍ പാടില്ല. പ്രാര്‍ഥനയാകുന്നു ആരാധനയുടെ ആത്മസത്ത. ലോകത്ത് ഇന്ന് അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരുപാടു മഹാന്മാരുണ്ട്. ആരാധിക്കപ്പെടുന്ന അചേതന വസ്തുക്കളുണ്ട്. എല്ലാ മഹാന്മാരും അചേതന വസ്തുക്കളും ഏകനായ ദൈവത്തിന്റെ സൃഷ്ടികളാണ്; അവരാരും ഒന്നും സൃഷ്ടിച്ചവരല്ല. എല്ലാറ്റിനും തുടക്കവും ഒടുക്കവുമുണ്ട്; ദൈവത്തിനൊഴികെ. അവന്‍ മാത്രമാണ് സര്‍വജ്ഞന്‍. സ്രഷ്ടാവിനു മാത്രമെ സൃഷ്ടികളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് പൂര്‍ണമായ അറിവുണ്ടാകൂ.

അതുകൊണ്ട് ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. അവന്റെയും അവന്‍ നിയോഗിച്ച അന്തിമദൂതന്റെയും കല്‍പനകളും നിര്‍ദേശങ്ങളും അനുസരിച്ച് ജീവിക്കുവാന്‍ മനുഷ്യരെല്ലാം ബാധ്യസ്ഥരാണ്. അതുകൊണ്ട് ഇഹത്തിലും പരത്തിലും നന്മ മാത്രമെ മനുഷ്യര്‍ക്കുണ്ടാകൂ.
യഥാര്‍ഥ ദൈവമായ അല്ലാഹുവിനെ വിട്ട് സൃഷ്ടികളെ ആരാധിക്കുന്നത് മഹാപാതകമാണെന്നും അല്ലാഹു അത് ഒരിക്കലും പൊറുക്കില്ലെന്നും അവര്‍ക്ക് നരകം ഉറപ്പാണെന്നും വിശുദ്ധ ഖുര്‍ആനിലൂടെ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്:
“പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്”(72:18).

“നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് എറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്…..” (2:186).
“തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്….” (4:48).
“തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: ‘(അല്ലാഹുവിന്) പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും” (39:65).
വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ് സുന്നത്ത് അഥവാ നബിചര്യ. നബി(സ്വ)യെ അനുസരിക്കല്‍ നമ്മുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു:
“പറയുക; നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍..” (3:32).

“ആര്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയും അവന്റെ (നിയമ)പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്” (4:14).
ആരാധനയ്ക്കര്‍ഹനായി അല്ലാഹു മാത്രമേയുള്ളൂ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവന്‍ ആ ആരാധ്യന്റെ മുഴുവന്‍ കല്‍പനാനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുവാന്‍ തയാറാകുമെന്നതില്‍ സംശയമില്ല. അവന്‍ സത്യവും ധര്‍മവും നീതിയും മറ്റു നന്മകളും കൈമുതലായുള്ളവനായിരിക്കും. അവനെക്കുറിച്ച് ആര്‍ക്കും നല്ലതേ പറയുവാനുണ്ടാകൂ. ഉന്നത വിദ്യാഭ്യാസം കൊണ്ടും ഉയര്‍ന്ന ജോലി കൊണ്ടുമൊന്നും മനുഷ്യന്‍ മനുഷ്യനാകില്ല. സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളിലുള്ള പ്രതീക്ഷയും ഭയവും ഉള്ളവര്‍ക്കേ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന ‘മനുഷ്യ’നായി മാറുവാന്‍ കഴിയൂ; നന്മയുടെ ജീവിക്കുന്ന ഉദാഹരണമായി മാറുവാന്‍ കഴിയൂ. അവന്‍ നന്മകള്‍ ചെയ്യുന്നത് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചു മാത്രമായിരിക്കും.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു” (2:215).
“അപ്പോള്‍ ആര്‍ ഒരണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും” (99:7).
“വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരനീതിയും കാണിക്കപ്പെടുകയില്ല” (6:161).