മുഹമ്മദ് നബി(സ)യുടെ പ്രബോധന മാതൃക

ഒരിക്കല്‍ പ്രവാചകന്‍ (സ) തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു രോഗിയെ സന്ദര്‍ശിച്ചു. ഏറെക്കാലം നബിക്ക് വേണ്ടി സേവനങ്ങള്‍ ചെയ്തിരുന്ന ഒരു ജൂതബാലനായിരുന്നു രോഗിയായി കിടന്നിരുന്നത്. പ്രവാചകന് വുദുവെടുക്കാന്‍ വെള്ളമെടുത്ത് കൊണ്ടുവരിക പോലുള്ള കാര്യങ്ങള്‍ ചെയ്തിരുന്നത് ഈ ജൂത ബാലനായിരുന്നു. ഏതാനും ദിവസങ്ങളായി കാണാതായപ്പോഴാണ് പ്രവാചകന്‍(സ) അവനെ തിരക്കിയിറങ്ങുന്നത്.

രോഗിയാണെന്ന് അറിഞ്ഞ് അവനെ സന്ദര്‍ശിച്ച് രോഗവിവരങ്ങള്‍ തിരക്കാനാണ് തിരുമേനിയുടെ വരവ്.
പ്രവാചകന്‍ (സ) കുട്ടിയുടെ വീട്ടില്‍ വന്ന് അവന്റെ അരികില്‍ വന്നിരുന്നു. കുട്ടിയുടെ പിതാവും നബിക്ക് അഭിമുഖമായി ഇരിക്കുന്നുണ്ട്. തിരുമേനി വാത്സല്യത്തോടെ അവനെ നോക്കി. ചെറിയ പ്രായത്തിലെ രോഗം മൂലം മരണാസന്നനായിക്കിടക്കുന്ന ആ ബാലനെകണ്ടിട്ട് പ്രവാചകന്‍ (സ) ദുഃഖമടക്കാന്‍ പ്രയാസപ്പെട്ടു.
ഈ സന്ദര്‍ഭത്തില്‍ ആ ബാലന് ഏറ്റവും ആവശ്യമായ കാര്യം തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യമാണെന്നും അതിനാല്‍ നീ നിന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോള്‍ ഏതുമതത്തിലായിരിക്കുമെന്നത് വളരെ പ്രധാനമാണെന്നു പ്രവാചകന്‍ തിരുമേനി ആ ബാലനോട് പറഞ്ഞു. എന്നിട്ട് പറഞ്ഞു ‘മകനേ, ഇസ്‌ലാം സ്വീകരിക്കൂ. അല്ലാഹുവല്ലാതെ മറ്റൊരു ദൈമില്ലെന്നും ഞാന്‍ അവന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുക’. നബി (സ) യുടെ ഈ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ ആ കുട്ടിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല. കാരണം, കാലങ്ങളായി പ്രവാചകന്റെ ഭൃത്യനാണവന്‍. പ്രവാചകനോടൊപ്പം സഹവസിച്ച കുറഞ്ഞ കാലംകൊണ്ടുതന്നെ പ്രവാചകന്റെ സ്വഭാവവും പെരുമാറ്റ രീതിയും കുട്ടിക്ക് നന്നായി അറിയാം. പ്രവാചകന്റെ സ്വഭാവ സവിശേഷതകളില്‍ നിന്നുതന്നെ ഇതൊരു ദൈവദൂതന്റെ സ്വഭാവഗുണങ്ങളാണെന്ന് കുട്ടി തിരിച്ചറിഞ്ഞതാണ്.
എങ്കിലും, പിതാവിന്റെ അനുവാദം കൂടാതെ കുട്ടിക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യമല്ല. അനുവാദം അഭ്യര്‍ത്ഥിച്ചുകൊണ്ട് കുട്ടി പിതാവിന്റെ മുഖത്തേക്ക് നോക്കി. കുട്ടിയുടെ ജീവന്‍ പോയിക്കൊണ്ടിരിക്കുന്നത് കണ്ട് പ്രവാചകന്‍ വീണ്ടും പറഞ്ഞു. ‘മോനെ, ഇസ്‌ലാം ആശ്ലേഷിക്കൂ’. ഇതുകണ്ട് കുട്ടിയുടെ പിതാവ് പറഞ്ഞു. ‘മോനേ, അബുല്‍ ഖാസിമിനെ അനുസരിച്ചു കൊള്ളൂ. മുഹമ്മദ് എന്താണോ പറയുന്നത് അതനുസരിക്കൂ മകനേ’. അങ്ങനെ കുട്ടി ശഹാദത്ത് കലിമ ചൊല്ലി.
‘ അല്ലാഹു വല്ലാതെ മറ്റൊരു ദൈവമില്ലെന്നും. പ്രവാചകന്‍ മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ ശഹാദത്ത് കലിമ ചൊല്ലി ഏറെ കഴിഞ്ഞില്ല കുട്ടി അന്ത്യ ശ്വാസം വലിച്ചു. കുട്ടിയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ തിരുമേനി (സ) പറഞ്ഞു. ഒരു കുട്ടിയെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ എന്നെ സഹായിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും തന്റെ അനുചരന്മാരെ വിളിച്ച് പ്രവാചകന്‍ പറഞ്ഞു: ‘ നിങ്ങളുടെ സഹോദരന് വേണ്ടി ജനാസ നമസ്‌ക്കരിക്കുക.’
വ്യത്യസ്ത മതവിശ്വാസികളോടുള്ള പ്രവാചകന്റെ സമീപനരീതി എങ്ങനെയായിരുന്നുവെന്ന് പഠിപ്പിക്കുന്ന ഒരു സംഭവമാണിത്. തന്റെ ഭൃത്യനാവാന്‍ പ്രവാചകന്‍ തിരഞ്ഞെടുത്തത് ഒരു ജൂത ബാലനെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വാസ്തവത്തില്‍ പ്രവാചകന്റെ എത്രയോ അനുചരന്മാര്‍ പ്രവാചകന് സേവനം ചെയ്യാന്‍ സന്നദ്ധരായിരുന്നു. പ്രവാചകനെ പരിചരിക്കാന്‍ തങ്ങളുടെ മക്കള്‍ക്ക് അവസരം കിട്ടിയിരുന്നുവെങ്കില്‍ എന്ന് സഹാബികളില്‍ എത്രയോ പേര്‍ ആഗ്രഹിച്ചിരുന്നു. എന്നിട്ടും പ്രവാചകന്‍ തന്റെ സേവകനായി നിയോഗിച്ചത് ഒരു ജൂത ബാലനെയായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ജനങ്ങളോട് സന്തുലിതവും സൗഹാര്‍ദപരവുമായ സമീപനം സ്വീകരിക്കേണ്ടതെങ്ങനെയെന്ന് ഈ സംഭവത്തിലൂടെ പ്രവാചകന്‍ (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. അമുസ്‌ലിംകള്‍, അവര്‍ ആരുമാകട്ടെ അവരുമായി സ്‌നേഹോഷ്മളമായ ബന്ധം നിലനിര്‍ത്തുന്നതിന് അവരുടെ മതം പ്രവാചകന് തടസ്സമായിരുന്നില്ല.



മുസ്‌ലിംകളും ജൂതന്മാരും ബഹുദൈവരാധകരുമുള്ള ഒരു സദസ്സില്‍ ചെന്നാല്‍ അവരോടൊപ്പം ഇരിക്കുകയും അവരോട് സംസാരിക്കുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുമായിരുന്നു നബി(സ). അമുസ്‌ലിംകളെ അവരുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കും, അവരുടെ ക്ഷണം സ്വീകരിക്കും. അവരെ നബിതിരുമേനിയുടെ വീട്ടിലേക്കും ക്ഷണിക്കും.
അമുസ്‌ലിംകളുമായി ഇടപഴകുക എന്നത് ഇസ്‌ലാമിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ്. ജനങ്ങള്‍ക്കിടയിലുള്ള മറകള്‍ നീങ്ങാനും മറ്റുള്ളവര്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കാനുമുള്ള വഴികള്‍ ഇതുവഴി തുറക്കപ്പെടും. അതുകൊണ്ടാണ് ഇവിടെ ആ ജൂത ബാലന്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാം എന്താണെന്ന് ആ കുട്ടി മനസ്സിലാക്കിയിരുന്നു. എങ്ങനെയാണ് പ്രവാചകന്‍ മറ്റുളളവരോട് പെരുമാറുന്നതെന്ന് ആ കുട്ടി നേരിട്ടറിഞ്ഞതാണ്. അദ്ദേഹത്തിന്റെ സത്യസന്ധതക്കും ആത്മാര്‍ത്ഥതക്കും ആ കുട്ടി സാക്ഷിയായിരുന്നു. അവനുമായുള്ള പ്രവാചകന്റെ വളരെ അടുത്ത ഇടപഴകലാണ് പ്രവാചകനില്‍ വിശ്വസിക്കാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ചത്. അത്തരം ഒരു ജീവിതവും ഇടപഴകലും നബി (സ) യുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത് കൊണ്ടാണ് സന്നിഗ്ധ ഘട്ടത്തില്‍ ആ കുട്ടിക്ക് ഇസ്‌ലാം ആശ്ലേഷിക്കാന്‍ കഴിഞ്ഞത്. അമുസ്‌ലിംകളുമായുള്ള നമ്മുടെ ഇടപെടലുകള്‍ തീര്‍ച്ചയായും സ്‌നേഹത്തോടെയും അനുകമ്പയോടെയുമാകണം. ലോകത്തിന് മുഴുവനും കാരുണ്യമായ പ്രവാചകന്റെ അനുയായികളും കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അങ്ങനെതന്നെയാവാനാണ്.
രോഗ ബാധിതരായ അമുസ്‌ലിംകളെ സന്ദര്‍ശിക്കണമെന്ന് നമ്മോട് അനുശാസിക്കപ്പെട്ടിട്ടുണ്ട്. യുദ്ധ സന്ദര്‍ഭത്തില്‍ പോലും പിടിക്കപ്പെടുന്ന ശത്രുക്കളോട് മാന്യമായി പെരുമാറാനും അവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും നല്‍കാനാണ് മുസ്‌ലിംകള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു ജൂതന്റെ ശവം കൊണ്ടുപോകുന്നത് കണ്ട് ആദര സൂചകമായി എഴുന്നേറ്റുനിന്ന പ്രവാചകന്‍നോട്  അനുചരന്മാര്‍ എന്തിനാണ് എഴുന്നേറ്റതെന്ന് ചോദിച്ചു. അവനും മനുഷ്യനാണല്ലോ എന്നായിരുന്നു തിരുമേനിയുടെ മറുപടി.
നബി സന്ദര്‍ശിച്ചത് സ്ഥാനമാനങ്ങളുള്ള പ്രഗല്‍ഭനോ പ്രമാണിയോ ആയ അമുസ്‌ലിമിനെയല്ല. ഒരു ഭൃത്യന്‍ മാത്രമായിരുന്ന അടിമയെയാണ്. ഒരു മനുഷ്യനായി അവനെ പ്രവാചകന്‍ പരിഗണിച്ചു. ഇത്തരം ഉല്‍കൃഷ്ടമായ സ്വഭാവഗുണങ്ങളാണ് അനേകരെ ഇസ്‌ലാമിലേക്ക് ആനയിച്ചത്. പ്രവാചകനെ പിന്‍പറ്റുന്നവരുടെ ബാധ്യതയാണ് ഇത്തരം ഉന്നത സ്വഭാവ ഗുണങ്ങള്‍ അനുകരിക്കുക എന്നത്.