ബല്ലെ നിലത്തീന്നും എന്നെ വിളിപ്പോർക്ക്



ബല്ലെ നിലത്തീന്നും എന്നെ വിളിപ്പോർക്ക്
ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവർ


(വല്ല സ്ഥലത്ത് നിന്നും എന്നോട് സഹായം ചോദിക്കുന്നവർ വായ്കൂടും മുമ്പ് (വേഗത്തിൽ) ഞാൻ സഹായം എത്തിക്കും എന്ന് ശൈഖ് അവർകൾ പറഞ്ഞു)

عن الشيخ أبي القاسم البزار قال سمعت السيدي محي الدين عبد القادر رضي الله عنه يقول من استغاث بي في كربة كشفت عنه ، ومن ناداني في شدة فرجت عنه ، ومن توسل بي في حاجة قضيت له ) ،

ശൈഖ് അബുൽ ഖാസിം ബസാർ പറയുന്നു:- ശൈഖ് ജീലാനി ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. വല്ല പ്രയാസത്തിലും എന്നോട് ആരെങ്കിലും സഹയം ചോദിച്ചാൽ ഞാൻ അവന്റെ പ്രയാസം അകറ്റും. വല്ല പ്രശ്നത്തിലും എന്നെ ആരെങ്കിലും വിളിച്ചാൽ അവന്റെ പ്രശ്നം ഞാൻ പരിഹരിക്കും. (ബഹ്‌ജ) ശൈഖിന്റെ 'റാഖ വഖ്തീ നളർത്തു ബിഐനിൽ ഫിക്‌രി' തുടങ്ങിയ ഫുതുഹുൽ ഗൈബിലെ പദ്യങ്ങളിലും ഈ ആശയം കാണാം.

എവിടെ വെച്ചും ആര് എപ്പോൾ വിളിച്ചാലും ഉടനെ സഹായിക്കാനും പ്രശ്നം പരിഹരിക്കാനും ശൈഖ് അവർകൾക്ക് കഴിയും എന്ന് തന്നെയാണ് അദ്ധേഹം ഈ പറഞ്ഞത്. മഹാത്മാക്കളെ സംബന്ധിച്ചുള്ള തെളിവുകൾ പരിശോധിക്കുമ്പോൾ ഇങ്ങനെയല്ലാതെ ഒരിക്കലും സമ്മതിക്കാനൊക്കില്ല. ഏതാനും തെളിവുകൾ നമുക്ക് പരിശോധിക്കാം.
അല്ലാഹു ഖുർആനിൽ പറയുന്നു.

 إِنَّمَا وَلِيُّكُمُ اللَّهُوَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ

തീർച്ചയായും നിങ്ങളുടെ സഹായികൾ അല്ലാഹുവും അവന്റെ റസൂലും നിസ്കാരം നിലനിർത്തുകയും സകാത്ത് നിർവഹിക്കുകയും റു‌കൂഅ് ചെയ്യുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്. അല്ലാഹുവിനേയും റസൂലിനേയും സത്യവിശ്വാസികളെയും ആരെങ്കിലും സഹായികളാക്കിയാൽ അല്ലാഹുവിന്റെ ആ സംഘമാകുന്നു വിജയികൾ. (ഖുർആൻ)

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي رَوْضَاتِ الْجَنَّاتِلَهُم مَّا يَشَاءُونَ عِنْدَ رَبِّهِمْ ذَلِكَ هُوَ الْفَضْلُ الْكَبِيرُ

വിശ്വസിക്കുകയും സൽക്കർമങ്ങൾ നിർവഹിക്കുകയും ചെയ്തവർ സ്വർഗ്ഗത്തോപ്പുകളിലാണ്. അവർക്ക് തങ്ങളുടെ നാഥന്റെ അരികിൽ അവർ ഉദ്ധേഷിച്ചതെല്ലാമുണ്ട് (ഖുർആൻ 42:22)

إِنَّ الَّذِينَ قَالُوارَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ

തീർച്ചയായും ഞങ്ങളുടെ നാഥൻ അല്ലാഹുവാണെന്ന് പറയുകയും പിന്നെ സത്യത്തിൽ മാത്രം നിലകൊള്ളുകയും ചെയ്തവർക്ക് മലക്കുകൾ അവതരിക്കും. 'നിങ്ങൾ ഭയപ്പെടരുത്. മുശിയുകയുമരുത് 'നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ്ഗം കൊണ്ട് നിങ്ങൾ സന്തോഷിക്കുക. ഭൗതിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ഞങ്ങൾ നിങ്ങളുടെ സഹായികളാണ് എന്ന സന്ദേശവുമായി..(ഖുർആൻ)

 إِنَّ اللَّهَ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ

അല്ലാഹു ഉദ്ധേഷിച്ചവർക്ക് കണക്കില്ലാതെ നൽകും. (ഖുർആൻ)

أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَّجْعَلَهُمْ كَالَّذِين َآمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَّحْيَاهُمْ وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ

പാപങ്ങൾ ചെയ്തവർ വിചാരിക്കുന്നോ, വിശ്വസിക്കുകയും സൽക്കർമ്മം അനുവർത്തിക്കുകയും ചെയ്തവരെ പോലെ അവരെ നാം ആക്കുമെന്ന്. ? വിശ്വസിച്ച് സൽക്കർമ്മം ചെയ്തവരുടെ ജീവിതവും മരണവും സമമാണ്. (ഖുർആൻ )

حدثني محمد بن عثمان بن كرامة، حدثنا خالد بن مخلد، حدثنا سليمان بن بلال، حدثني شريك بن عبد الله بن أبي نمر، عن عطاء، عن أبي هريرة، قال: قال رسول الله صلى الله عليه وسلم: " إن الله قال: من عادى لي وليا فقد آذنته بالحرب، وما تقرب إلي عبدي بشيء أحب إلي مما افترضت عليه، وما يزال عبدي يتقرب إلي بالنوافل حتى أحبه، فإذا أحببته: كنت سمعه الذي يسمع به، وبصره الذي يبصر به، ويده التي يبطش بها، ورجله التي يمشي بها، وإن سألني لأعطينه، ولئن استعاذني لأعيذنه، وما ترددت عن شيء أنا فاعله ترددي عن نفس المؤمن، يكره الموت وأنا أكره مساءته "

അല്ലാഹു വീണ്ടും പറയുന്നു. ' എന്റെ അടിമ സുന്നത്തായ കാര്യങ്ങൾ മുഖേന എന്നിലേക്ക് അടുക്കും. തുടർന്ന് ഞാനവനെ സ്നേഹിച്ചാൽ അവന്റെ കാതും കണ്ണും കയ്യും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ തീർച്ച ഞാൻ നൽകും. അവൻ എന്നോട് കാവൽ ചോദിച്ചാൽ തീർച്ച ഞാൻ കാവൽ നൽകും. (ബുഖാരി)

ഇവിടെ എന്തെല്ലാം ആശയങ്ങളാണ് പറഞ്ഞുപോയത്. മഹാത്മാക്കൾ സഹായികളാണ്. അവർ ഉദ്ധേശിച്ചതെല്ലാം അവരുടെ നാഥൻ അവർക്ക് നൽകുന്നു. അവർക്ക് മലക്കുകൾ അവതരിക്കും. ഭയവും ദുഖവും വേണ്ട. നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്. ഇഹത്തിലും പരത്തിലും ഞങ്ങൾ നിങ്ങളുടെ സഹായികളാണ് ' എന്നിങ്ങനെ മലക്കുകൾ സന്ദേശം നൽകും. മഹാത്മക്കൾക്ക് കണക്കും കയ്യുമില്ലാതെ അല്ലാഹു കഴിവ് നൽകും. അവരുടെ ജീവിതവും മരണവും സമമാണ്. അവരുടെ കയ്യും കണ്ണും കാതും കാലുമെല്ലാം അല്ലാഹുവാകും. അഥവാ ഈ അംഗങ്ങൾക്കെല്ലാം ദൈവീകമായ ശക്തി ലഭിക്കും. അവർ എന്ത് ചോദിച്ചാലും അല്ലാഹു നൽകും. അവർ എന്തിനെക്കുറിച്ച് കാവൽ ചോദിച്ചാലും അല്ലാഹു കാവലേകും. എന്നിങ്ങനെ നിരവധി ആശയങ്ങൾ ഇവിടെ പ്രകടമാണ്.

    അല്ലാഹു ഇത്തരം കഴിവുകൾ നൽകുന്ന മഹാത്മാക്കൾക്ക് എവിടെ നിന്ന് ആര് എങ്ങനെ വിളിച്ചാലും സഹായിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു യഥാർത്ഥ വിശ്വാസിക്ക് സംശയിക്കാനില്ല.

അസ്‌റാഈൽ(അ)റൂഹ് പിടിക്കുകയും മുൻകർ നകീർ(അ) ചോദ്യം നടത്തുകയും മീക്കാഈൽ (അ) മഴ വർഷിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ വ്യക്തിയുടേയോ രാജ്യത്തിന്റേയോ അടുപ്പമോ അകൽച്ചയോ കടലോ കരയോ അന്തരീക്ഷമോ കുന്നോ മലയോ അവർക്ക് പ്രശ്നമല്ല. എല്ലാം നൊടിയിട കൊണ്ട് അവർ നിർവ്വഹിക്കും. ലോകത്തിന്റെ ഏത് ഭാഗത്ത് സ്ഥിതി ചെയ്യുന്നവരുടെ റൂഹും ഒരേ നിമിഷത്തിൽ അസ്‌റാഈലിന് പിടിക്കാൻ സാധിക്കുന്നു. ഒരേ സമയത്ത് എവിടെയും ചോദ്യം ചെയ്യാൻ മുൻകർ-നകീറിന് സാധിക്കുന്നു. ഒരേ നിമിഷത്തിൽ മഴ വർഷിപ്പിക്കാൻ മീക്കാഈലിന് കഴിയുന്നു. എല്ലാ പണിയും ഒരേ നിമിഷത്തിൽ പലയിടത്തുമായി നിർവ്വഹിക്കുന്നു.

ഇതെല്ലാം എങ്ങിനെ കഴിയുന്നു എന്ന് ചോദിച്ചാൽ അല്ലാഹു അതിനു അവർക്ക് ശക്തി നൽകുന്നു എന്ന് തന്നെ മറുപടി. ഇതല്ലെ ' എന്റെ ദാസന്റെ കണ്ണും കാതും കയ്യും കാലും ഞാനാകും ' എന്നും മറ്റും അല്ലാഹു പറഞ്ഞത്. എന്നാൽ ഇങ്ങനെയുള്ള ഇഷ്ട്ടദാസന്മാരിൽ ഒരാളായ ശൈഖ് ജീലാനിക്ക് മാത്രം ഇതുപോലെ അല്ലാഹു കഴിവ് നൽകില്ല എന്ന് പറയാൻ ഒരു തെളിവുമില്ലല്ലൊ. മറിച്ചു നൽകും എന്നു തന്നെയാണ് ഇതുവരെ പറഞ്ഞ തെളിവുകൾ കാണിക്കുന്നത്.

   ഔലിയാക്കളിൽ പെട്ട ആസഫുബ്‌നു ബർഖിയാ ബിൽക്കീസിന്റെ സിംഹാസനം യമനിൽ നിന്ന് ബൈത്തുൽ മുഖദ്ദസിലേക്ക് കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ കൊണ്ടുവരാമെന്ന് ഏറ്റതും കൊണ്ടുവന്നതും ഖുർആനിൽ സ്ഥിരപ്പെട്ട കാര്യമാണ്.

قَالَ يَا أَيُّهَا الْمَلَأُأَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَنْ يَأْتُونِيَ مُسْلِمِينَ قَالَ عِفْريتٌ مِنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَنْ تَقُومَ مِنْ مَقَامِكَ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَنْ يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَذَا مِنْ فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَنْ شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَنْ كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ

' ഇഷ്ട്ടദാസന്റെ കണ്ണും കാതും കയ്യും കാലും ഞാനാകും' എന്നും മറ്റും അല്ലാഹു പറഞ്ഞതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇതെല്ലാം.

    ആസഫുബ്നു ബർകിയാ ജീവിച്ചിരിക്കുമ്പോഴാണല്ലൊ ഇത് ചെയ്തത് എന്നു പറഞ്ഞാൽ ഫലമില്ല. കാരണം ജീവിച്ചിരിക്കുന്ന എല്ലാവർക്കും ചെയ്യാവുന്നതാണോ അദ്ധേഹം ചെയ്തത്.? ' മഹാത്മാക്കളുടെ ജീവിതവും മരണവും സമമാണ് 'എന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് മരിച്ച മൂസ(അ) ആകാശത്തെത്തി നബി(സ)യെ സഹായിച്ചത് അനിഷേധ്യമായി നിലകൊള്ളുന്നു. ബൈത്തുൽ മുഖദ്ദസിൽ നബി(സ) യൊന്നിച്ചു 'മഅ്‌മൂമാ'യി നിസ്കരിച്ച മൂസ(അ)യാണ് നബി(സ) ആകാശത്തെത്തിയപ്പോൾ നബിയെ സ്വീകരിക്കാനും സഹായിക്കാനും അവിടെ എത്തിയിരിക്കുന്നത്.

   ജീവിച്ചിരിക്കുന്ന നബി(സ) ആകാശത്തെത്തിയ പോലെ മരിച്ചു രണ്ടായിരം വർഷം കഴിഞ്ഞ മൂസ(അ)യും അവിടെ എത്തി എന്നർത്ഥം. 'മഹാത്മാക്കളുടെ ജീവിതവും മരണവും സമമാണ് ' എന്നതിന് ഇതിലധികം തെളിവുകളുടെ ആവശ്യമില്ല. ചുരുക്കത്തിൽ ജീവിതമോ മരണമോ അല്ല പ്രശ്നം. മഹാത്മാവാണോ അല്ലേ എന്നത് മാത്രമാണ്.

     മരിച്ച മഹാത്മാക്കൾ കേൾക്കുമോ, അറിയുമോ, കാണുമോ സംസാരിക്കുമോ, നടക്കുമോ, സഹായിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം മറുപടി ഈ പറഞ്ഞ തെളിവുകൾ ധാരാളം മതി. ഇനിയും ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത് സംശയ നിവാരണത്തിനാകാനിടയില്ല. മർക്കടമുഷ്ടിയാണ്. എന്നാൽ തന്നെയും ഇനിയും കൂടുതൽ തെളിവുകൾ ഖുർആനിലും ഹദീസിലും കാണിക്കാൻ പ്രയാസമില്ല. സത്യം ഗ്രഹിക്കാനാഗ്രഹിക്കുന്നവർക്ക് പക്ഷെ ഇതുമതി.

      മൂസ(അ)ന്റെ സംഭവത്തിൽ മരിച്ച മഹാത്മാക്കൾ സംസാരിക്കുക,നടക്കുക, അറിയുക, സംഭാഷണം നടത്തുക, സഹായിക്കുക, തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും തെളിവുണ്ട്. പക്ഷേ ഇതൊക്കെ നിഷേധിക്കുന്നവർക്കു ഖുർആനിലോ‌ സുന്നത്തിലോ തെളിവോ വെളിവോ ഇല്ല.