സമസ്ത: അണമുറിയാത്ത പ്രയാണ വീഥി

കേരളീയ മുസ്‌ലിംകളുടെ അസ്‌തിത്വരൂപീകരണത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച നേതൃപരവും ദാര്‍ശനികവുമായ പങ്ക്‌ നിസ്‌തുലവും നിസ്സീമവുമാണ്‌. വഹാബി, മസോണിയന്‍ ചിന്തകള്‍ വമിപ്പിച്ച പുകപടലങ്ങളില്‍പെട്ട്‌ വഴിയും ദിശയുമറിയാതെ തിങ്ങിക്കൂടിനിന്ന ഒരു ജനപഥത്തെ തീഷ്‌ണമായ വെളിപാടുകളുടെ ദിവ്യപ്രകാശത്തില്‍ മുന്നോട്ട്‌ നയിച്ച ഈ പ്രസ്ഥാനം എട്ടരപതിറ്റാണ്ടിന്റെ കര്‍മ്മസാഫല്യത്തിലാണിപ്പോള്‍. മതേതരത്വത്തിന്റെ ഉള്‍കാമ്പ്‌ തിരിച്ചറിഞ്ഞ്‌ ഇന്ത്യന്‍ പരിതസ്ഥിതിയിലെ സാമൂഹ്യ ക്രമങ്ങളുടെ ഘടനാവിശേഷം വ്യവഛേദിച്ച്‌ മനസ്സിലാക്കി സര്‍വ്വാദരണീയവും എന്നാല്‍ തീര്‍ത്തും സ്വകീയവുമായ ജൈവിക ജീവിതപരിസരം നിര്‍വചിച്ചതിലൂടെ കേരളീയ മുസ്‌ലിമിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമാണ്‌ രേഖപ്പെടുത്തപ്പെട്ടത്‌.

കേരളംപോലുള്ള നാനാവിധ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്താനിണങ്ങുന്നതും എന്നാല്‍ അത്യന്തം ആകര്‍ഷണീയവുമായ ഒരു സാംസ്‌കാരിക ഇസ്‌ലാമിനെ നിവര്‍ത്തിച്ചെടുത്തത്‌ സമസ്‌തയാണ്‌. തീര്‍ത്തും കേരളീയമായ മുണ്ടും ഷര്‍ട്ടും പണ്ഡിതവേഷമായിപ്പോലും സ്വീകരിച്ചതിലൂടെ ഒരു സമുദായത്തിന്റെ വളര്‍ച്ചക്ക്‌ മുമ്പില്‍ വൈതരണി ആവേണ്ടിയിരുന്ന സാംസ്‌കാരികമായ ബാരിക്കേഡുകളെ അയത്‌നലളിതമായാണ്‌ ഈ സംഘബോധം ചാടിക്കടന്നത്‌. ഇത്‌ പരസ്‌പരം അറിയാനും അറിയിക്കാനും ഉതകുന്ന ഒരു പാരസ്‌പര്യം ഉണ്ടാക്കുന്നതില്‍ ഏറെ ഉപകരിക്കുക തന്നെ ചെയ്‌തു. കേരളീയ മുസ്‌ലിംകള്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ മുസ്‌ലിംകളെപോലെ സ്വന്തമായൊരു ഭാഷയും വേഷവും സ്വീകരിക്കാതിരുന്നത്‌ വര്‍ഗീയ പാര്‍ശ്വചിന്തകള്‍ നാമ്പിട്ട്‌ വളരാതിരിക്കാന്‍ വളരെ ഏറെ സഹായിച്ചുവെന്ന സമകാലീന ദേശീയ ചരിത്ര നിരീക്ഷണം ഇതിനോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ വായിക്കേണ്ടതാണ്‌.

ഭാഷയുടെ കാര്യത്തില്‍ മലയാളതതെ വിനിമയ ഭാഷയായി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സ്വീകരിക്കുന്നതോടൊപ്പം തന്നെ, മുസ്‌ലിം ലോകം മുഴുവന്‍ ഹൃദയത്തോട്‌ ചേര്‍ത്തുപിടിക്കുന്ന ഖുര്‍ആനിന്റെ ഭാഷയായ അറബിയെ എങ്ങനെ മാറ്റിനിര്‍ത്തും എന്ന പ്രതിസന്ധിയിലാണ്‌ `അറബി മലയാളം' എന്ന മനോഹരമായ സമന്വയമുണ്ടായത്‌. ഒരു വേള ഉത്തരേന്ത്യന്‍ മുസ്‌ലിംകളെപ്പോലെ ഉര്‍ദുവിന്റെ പിന്നാലെ പോകാമായിരുന്നിട്ടും അതിന്‌ പ്രോത്സാഹനം നല്‍കാതെ കേരളീയ മുസ്‌ലിമായി തന്നെ ജീവിക്കണമെന്നുള്ള ഒരഭിനിവേശം കൂടി ഇതിന്റെയൊക്കെ പിന്നിലുണ്ട്‌.

നീണ്ട എട്ടരപതിറ്റാണ്ട്‌ കാലം കേരളീയ മുസ്‌ലിംകളുടെ ജീവിതത്തെ ആപാദചൂടം നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്‌ത ഒരു സംഘടന അനാവശ്യമായ ഇത്തരം വര്‍ഗീകരണങ്ങളെ പ്രോത്സാഹിപ്പിച്ചില്ല എന്നത്‌ ചരിത്രത്തില്‍ ജീവിതം രൂപപ്പെടുന്നതിനെകുറിച്ചുള്ള തിക്തബോധത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. സമൂഹങ്ങളോട്‌ സംവദിക്കുവാനും വ്യവഹാരങ്ങളിലേര്‍പ്പെടാനും കഴിയാത്ത, ഒരു സമൂഹത്തിന്‌ നേതൃത്വം നല്‍കാന്‍ പ്രാപ്‌തിയില്ലാത്ത ഒരു പ്രസ്ഥാനത്തിനും ചരിത്രത്തെ ഏറെകാലം നയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ഒരു വസ്‌തുതയാണ്‌. കാരണം ചരിത്രത്തിന്റെ ബാലതന്ത്രവും വ്യാകരണവും ബഹുസ്വരതയാണ്‌. ഇസ്‌ലാമാകട്ടെ വൈവിധ്യങ്ങളോട്‌ സംവദിക്കുന്നതില്‍ അനല്‍പമായ ക്ഷമത പ്രകടിപ്പിച്ചിട്ടുള്ള സംഹിതയുമാണ്‌. എല്ലാ വൈരുദ്ധ്യങ്ങളെയും തുടച്ച്‌ നീക്കി അവസാനിപ്പിക്കുക എന്നതല്ല, വൈരുദ്ധ്യങ്ങളെ സംഘട്ടനങ്ങളാവാതെ കാത്തുവെക്കുകയാണ്‌ ഇസ്‌ലാം ചെയ്‌തത്‌. അങ്ങനെയാണ്‌ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളോട്‌ ദാര്‍ശനികമായി വിയോജിക്കുകയും പ്രായോഗികമായി അവയെ സംരക്ഷിക്കുകയും ചെയ്‌തത്‌.

തമ്മിലറിഞ്ഞും ഇണങ്ങിയും ഇതര സമുദായങ്ങളോടൊപ്പം ജീവിക്കാന്‍ കേരളീയ ജനതക്ക്‌ പ്രേരകമായത്‌ അത്‌ ജീവിതത്തില്‍ സ്വയം എടുത്തണിഞ്ഞ സമുദായ നേതാക്കള്‍ തന്നെയായിരുന്നു. കാലത്തിനനുസരിച്ചുള്ള വിവിധങ്ങളായ ഊഷരചിന്തകള്‍ പടര്‍ന്ന്‌ പിടിച്ചെങ്കിലും നാളിതുവരെയുള്ള സാംസ്‌കരികമായ വിനിമയത്തെ ജീവസുറ്റതാക്കി നിലനിര്‍ത്തുന്നതില്‍ ദര്‍ഗ്ഗകളും അതിനോട്‌ ബന്ധപ്പെട്ട നേര്‍ച്ചകളും ഉറൂസുകളും വഹിച്ച പങ്ക്‌ അനിഷേധ്യവും അവിസ്‌മരണീയവുമാണ്‌. കേരളത്തിലെ പല ദര്‍ഗ്ഗകളിലേക്കും ഇതര മതവിശ്വാസികള്‍ ഇന്നും ഒഴുകിയെത്തുന്നത്‌ ഈ വസ്‌തുതയെ ശരിവെക്കുന്നതാണ്‌. ഇതിനര്‍ത്ഥം പാരമ്പര്യത്തിലൂന്നിനിന്നുള്ള മുസ്‌ലിം ജീവിതക്രമം കേരളത്തിന്റെ പൊതുവായ ജീവിതപരിസരങ്ങളെപോലും നിര്‍മ്മിച്ചെടുക്കുന്നതില്‍ അന്യാദൃശ്യമായ പങ്ക്‌ തന്നെ വഹിച്ചിട്ടുണ്ട്‌ എന്നാണ്‌. മലയാളത്തിന്റെ പ്രശസ്‌ത സഞ്ചാര സാഹിത്യകാരന്‍ എസ്‌.കെ. പൊറ്റക്കാട്‌ ഒരനുഭവം കുറിച്ച്‌ വെക്കുന്നുണ്ട്‌.

``ഞാനും അച്ഛനും കോഴിക്കോട്‌ ഇടിയങ്ങരപ്പള്ളിയുടെ അടുത്തൂടെ നടന്ന്‌ പോവുകയായിരുന്നു. പള്ളിയുടെ അടുത്തെത്തിയപ്പോള്‍ ആശാന്‍ തുണിയുടെ മടക്ക്‌ അഴിച്ചിടുകയും റോഡരികിലുണ്ടായിരുന്ന നേര്‍ച്ചപ്പെട്ടിയില്‍ എന്തോ നിക്ഷേപിക്കുകയും ചെയ്‌തു. കുറച്ച്‌ മുന്നോട്ട്‌ പോയപ്പോള്‍ ഞാന്‍ അച്ഛനോട്‌ ചോദിച്ചു അതൊരു മുസ്‌ലിമിന്റേതല്ലേ...! ഒരു നിമിഷംപോലും കളയാതെ അച്ഛന്‍ പറഞ്ഞു: അദ്ദേഹം വലിയ ആളാണ്‌. മതമേതായാലും വലിയവര്‍ വലിയവര്‍ തന്നെയാണ്‌.''

ഇത്തരമൊരഭിപ്രായം ഉരുത്തിരിയുന്നത്‌ ക്ഷണികമായിട്ടല്ല. മറിച്ച്‌ ഇതപര്യന്തം കണ്ടും കേട്ടും അനുഭവിച്ച ജീവിതത്തിന്റെ നനവൂറുന്ന അനുഭവങ്ങളില്‍നിന്നാണ്‌. അതുകൊണ്ടുണ്ടായത്‌ ഒരു ജനതയുടെ സ്വതം അടയാളപ്പെടുത്തപ്പെട്ടുവെന്നത്‌ കൂടിയാണ്‌.

സാമൂഹിക ജീവിതത്തിലെ ഏത്‌ കാര്യത്തിലും തീര്‍ത്തും മധ്യമമായ ഒരു കാഴ്‌ചപ്പാടോടെ സമസ്‌ത മുന്നില്‍നിന്നത്‌ ഉണ്ടാക്കീട്ടുള്ള നന്മ, വൈവിധ്യങ്ങള്‍ നിറഞ്ഞ ചുറ്റുപാടില്‍ ആര്‍ക്കും ബോധിക്കാവുന്ന ഒരു സംസ്‌കാരമായി ഇസ്‌ലാമിനെ സ്ഥാപിച്ചെടുക്കാന്‍ സാധിച്ചതാണ്‌. എതിര്‍പ്പിലോ വിധേയത്വത്തിലോ തീവ്രതകളില്ലാതെ നിലകൊള്ളാന്‍ വേണ്ട ഉദ്‌ബോധനങ്ങള്‍ ഇതിലൂടെ കൈമാറപ്പെട്ടു. ഏതു ശത്രുവിലും ഒരു മിത്രത്തിന്റെ സാധ്യതയുണ്ടെന്ന പ്രവാചക നിരീക്ഷണത്തിന്‌ അടിവരയിടുന്നതോടൊപ്പം ശുദ്ധമായ മഖ്‌ദൂമിയന്‍ പാരമ്പര്യത്തിന്റെ പ്രകാശനവും കൂടിയായിരുന്നു ഈ സമീപനം. ചിന്താപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും പൊതുകാര്യങ്ങളില്‍ എങ്ങനെ സഹകരിക്കണമെന്നതിന്റെ നേര്‍ചിത്രം പകര്‍ത്തി തികഞ്ഞ ശാഫിഈ പണ്ഡിതനായിട്ടും തന്റെ പോര്‍ച്ചുഗീസ്‌ അധിനിവേശ വിരുദ്ധ ഗ്രന്ഥമായ തുഹ്‌ഫത്തുല്‍ മുജാഹിദീന്‍ ഹൈദരാബാദ്‌ ഭരണാധികാരിയും തികഞ്ഞ ശാഫിഈ വിശ്വാസിയുമായ അലി അദില്‍ഷാക്ക്‌ സമര്‍പ്പിച്ച സൈനുദ്ദീന്‍ മുഖ്‌ദൂമിന്റെ ദര്‍ശനം തന്നെയായിരുന്നത്‌. നീണ്ട എട്ടരപതിറ്റാണ്ടിന്റെ ഇടയില്‍ നടന്ന എല്ലാ സംഭവ വികാസങ്ങളിലും സമസ്‌തയുടെ നയം ഇത്‌ തന്നെയായിരുന്നു.

ജനങ്ങള്‍ക്ക്‌ ആത്മശാന്തിയും കുളിരുമായിരുന്ന മതത്തെ ഖണ്ഡനമണ്ഡലങ്ങളില്‍ തളച്ചിട്ടത്‌ പുരോഗമനത്തിന്റെ പെരുപ്പം മുഴക്കിയ ഉല്‍പതിഷ്‌ണു വിഭാഗങ്ങളാണ്‌. കണ്ണില്‍ കാണുന്നതിനെയൊക്കെ കുഫ്‌റും ശിര്‍ക്കുമാക്കിയാലേ പുരോഗമനം പുലരൂ എന്ന്‌ കരുതിയവര്‍ മതത്തെ സാന്ത്വനത്തിന്റെ ഒരു പുല്‍നാമ്പും മുളക്കാത്ത മരുപ്പറമ്പാക്കി മാറ്റുകയാണ്‌ ചെയ്‌തത്‌. ഇത്‌ ഇസ്‌ലാമിന്റെ ഐക്യത്തിലും അസാമാന്യമായ ഒത്തൊരുമയിലും വേപഥു പൂണ്ട്‌ നടന്നിരുന്ന പലരുടെയും താല്‍പര്യം കൂടിയായിരുന്നു. പാരമ്പര്യബോധം നല്‍കുന്ന കാര്‍ക്കശ്യത്തെ തകര്‍ക്കാന്‍ ആവില്ലെന്ന്‌ സ്വാതന്ത്ര്യ സമരകാലത്ത്‌ മലബാര്‍ ഏരിയകളില്‍നിന്ന്‌ വലിയ അളവില്‍ മനസ്സിലാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു പ്രധാനമായും ആ താല്‍പര്യക്കാര്‍. അതുകൊണ്ട്‌ തന്നെ മുസ്‌ലിം സമൂഹത്തിനിടയില്‍ ദാര്‍ശനികമായ ഒരസ്ഥിരത ഉണ്ടായിത്തീരല്‍ അവര്‍ക്കൊരനിവാര്യതയായിരുന്നു. അവിടെയാണ്‌ വഹാബി, സലഫീ ചിന്തകള്‍ രൂപം കൊള്ളുന്നത്‌. ആദ്യകാല നേതാക്കളുടെ പാന്റ്‌സിലും ഷര്‍ട്ടിലുംപോലും ആ പാശ്ച്യാത്യവിധേയത്വം കാണാനാവും. വിശ്വാസത്തെ യുക്തിയുടെ ആലയില്‍ കെട്ടാന്‍ ആവുന്നതും ശ്രമിച്ച അവര്‍ പാരമ്പര്യത്തിന്റെ സകല പ്രതീകങ്ങളെയും വിമര്‍ശിക്കുകയും വിചാരണക്ക്‌ നിര്‍ത്തുകയും ചെയ്‌തു.

``നബിയെ അങ്ങൊരു വീട്ടില്‍ താമസമാക്കിയാല്‍ അവിടെ വിളക്കിന്റെ ആവശ്യമില്ല.'' എന്നര്‍ത്ഥം വരുന്ന മന്‍ഖൂസ്‌ മൗലിദിലെ വരിയെ യുക്തിയുടെ വിളക്കത്ത്‌ കാട്ടി, നബിയുടെ വീട്ടില്‍ വിളക്ക്‌ കത്തിച്ചിരുന്നിരുന്നെന്ന്‌ ആഇശാ ബീവി പറഞ്ഞിട്ടുണ്ടല്ലോ എന്ന്‌ അഭിപ്രായം പറയുന്നത്‌ വരെയെത്തി അവരുടെയൊക്കെ `ബുജിത്വം'. അല്ലെങ്കിലും വിശ്വാസം തുലാസിലിട്ട്‌ കനം നോക്കുന്ന രൂപത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ ``ചക്കരപന്തലില്‍ തേന്‍മഴ കൊള്ളും രാജകുമാരാ'' എന്ന കവിത കേട്ടാല്‍ ``അവിടെയാകെ ഉറുമ്പാകും ല്യേ...'' എന്ന്‌ എങ്ങനെ പ്രതികിരിക്കാതിരിക്കാനാവും.

സാഹിതീയമായ എല്ലാവിധ ഗുണവിശേഷണങ്ങളം ഒത്തിണങ്ങിയ ഇത്തരം മൗലിദുകളും മാലകളും മുസ്‌ലിംകളുടേത്‌ മാത്രമായ ഒരു സാഹിത്യ കലാ സ്വത്വത്തിന്‌ കാരണമായിട്ടുണ്ട്‌ എന്നത്‌ ചരിത്രപരമായ ഒരു വസ്‌തുതയാണ്‌. ഇന്ന്‌ പടര്‍ന്ന്‌ പന്തലിച്ച്‌ നാനാവിധമായ മുഖങ്ങള്‍ സ്വീകരിച്ചിട്ടുള്ള മാപ്പിളപ്പാട്ട്‌ ഗാനശാഖപോലും ഒരു കാലത്ത്‌ ഊര്‍ജ്ജം വലിച്ചെടുത്ത്‌ തളിര്‍ത്തത്‌ ഇതുപോലുള്ള സാഹിത്യ സങ്കേതങ്ങളില്‍നിന്ന്‌ തന്നെയാണ്‌. മുസ്‌ലിംകളെ ബ്രിട്ടീഷ്‌ വിരുദ്ധപോരാട്ടങ്ങളുടെ മുഖത്തെത്തിക്കുന്നതില്‍ സുപ്രധാനമായ പങ്ക്‌ വഹിച്ചിട്ടുള്ള പടപ്പാട്ടുകളില്‍ മാല-മൗലിദുകളുടെ വന്‍തോതിലുള്ള സ്വാധീനം തന്നെ കണ്ടെത്താനാവുന്നതാണ്‌. ഇതിലൊക്കെയുള്ള വര്‍ണ്ണനകളെയും ഭാവനാ സമീപനങ്ങളെയും കുഫ്‌റും ശിര്‍ക്കുമാക്കി ചിത്രീകരിക്കുന്ന ഉല്‍തിഷ്‌ണുക്കളുടെ പ്രചാരവേലക്ക്‌ തലവെച്ച്‌ കൊടുത്തിരുന്നെങ്കില്‍ കേരളീയ മുസ്‌ലിംകള്‍ എല്ലാ അര്‍ത്ഥത്തിലും ശൂന്യരാവുമായിരുന്നു. എന്നാല്‍ തീര്‍ത്തും അസഹിഷ്‌ണുതാപരമായ ഇത്തരം എല്ലാ വിമര്‍ശനങ്ങളെയും അതിജീവിക്കാന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തിയ ധീരോദാത്തമായ ശ്രമങ്ങളിലൂടെ അവഗണയുടെ അരക്കല്ലില്‍ അരഞ്ഞ്‌ പോവുമായിരുന്ന ഒരു ജനതയ്‌ക്ക്‌ സാഹിതീയമായ ഒരു സ്വീകാര്യത കൂടി നിര്‍മിച്ചെടുക്കുകയായിരുന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്തവിധം മുസ്‌ലിം രാഷ്‌ട്രീയം കേരളത്തിന്റെ ഭൂമികയില്‍ വേര്‌ പിടിച്ചതില്‍ സമസ്‌തക്കുള്ള നാനോന്മുഖമായ പങ്ക്‌ അനിഷേധ്യമാണ്‌. കാലങ്ങളുടെ ശ്രമഫലമായി സമസ്‌ത ഉണ്ടാക്കിയിട്ടുള്ള ഒരധ്യാത്മിക ചിന്തയും ജീവിത ക്രമത്തിലെ ഒരു മതകീയ പരിസരവും ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ഇത്തരമൊരു രാഷ്‌ട്രീയ ധാരക്ക്‌ ഒരിക്കലും വളരാന്‍ സാധിക്കുകയില്ലായിരുന്നു എന്ന ചരിത്ര നിരീക്ഷണം അനവഗണനീയമാണ്‌. അതല്ലെങ്കില്‍ കേരളത്തേക്കാള്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബീഹാര്‍, മദ്ധ്യപ്രദേശ്‌ തുടങ്ങിയ ആറോളം സംസ്ഥാനങ്ങളില്‍ ലീഗ്‌ എന്തുകൊണ്ട്‌ പച്ച പിടിച്ചില്ല? അതിലേറെ ഖാഇദേ മില്ലത്തിന്‌ സ്വന്തം നാടായ തമിഴ്‌നാട്ടില്‍ പോലും സ്വന്തം രാഷ്‌ട്രീയ പ്രസ്ഥാനത്തെ ഒരനിഷേധ്യ സാന്നിധ്യമാക്കി മാറ്റാന്‍ എന്തുകൊണ്ട്‌ സാധിച്ചില്ല? ഉത്തരം വളരെ വ്യക്തം. അവിടെയൊന്നും കേരളത്തില്‍ സമസ്‌ത ഉണ്ടാക്കിയതുപോലുള്ള അദ്ധ്യാത്മിക ചിന്തകളാല്‍ ഫലഭൂയിഷ്‌ഠമായ ഒരു പരിസരം ഉണ്ടായിരുന്നില്ല എന്നത്‌ തന്നെ. കാഴ്‌ചപ്പാടുകളിലേയും നിലപാടുകളിലെയും സര്‍വ്വസ്വീകാര്യത ലീഗിനെ ജനപിന്തുണയാര്‍ജ്ജിക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുട്ടെങ്കിലും കേരളീയ മുസ്‌ലിംകളുടെ മതബോധം നല്‍കിയ സുരക്ഷിതത്വം ഇതിന്റെയൊക്കെ മുന്നില്‍ തന്നെയാണ്‌. അത്‌ ഉണ്ടായതുകൊണ്ട്‌ തന്നെയാണ്‌ ലീഗും കോണ്‍ഗ്രസും സി.പി.എമ്മും മൂന്നായി വേര്‍തിരിഞ്ഞ്‌ ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി സത്താര്‍ സേട്ടുവും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി അതികായനായ മുഹമ്മദ്‌ അബ്ദുര്‍റഹ്‌മാന്‍ സാഹിബും മത്സരിച്ച പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പോലും ലീഗിന്‌ വിജയക്കൊടിപ്പാറിക്കാനായത്‌. ബാഫഖി തങ്ങള്‍ പ്രചരണത്തിന്‌ ഇറങ്ങിയതിനാലാണ്‌ ഞാന്‍ പരാജയപ്പെട്ടതെന്ന്‌ അബ്ദുറഹിമാന്‍ സാഹിബ്‌ തന്നെ പില്‍ക്കാലത്ത്‌ എഴുതിയിട്ടുണ്ട്‌. പൂക്കോയ തങ്ങളും ബാഫഖി തങ്ങളും ലീഗില്‍ സജീവമായിതോടെയാണല്ലോ ഒരര്‍ത്ഥത്തില്‍ ജനങ്ങള്‍ ലീഗിലേക്ക്‌ ഒഴുകിയെത്തിയതും.

ഇതിന്റെയൊക്കെ കൂടെ ഈ കാലയളവില്‍ സമസ്‌ത നടത്തിയിട്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പരിശോധനക്ക്‌ വിധേയമാക്കുമ്പോള്‍ കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്നവര്‍ നിരായുധരായി കാഴ്‌ചക്കാരാവേണ്ടിവരും. കാരണം കേരളീയ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പരമായ പുരോഗതിയുടെ വാക്താക്കളും വിധാതാക്കളുമാവാന്‍ മറ്റാരും അര്‍ഹരല്ല എന്നത്‌ തന്നെ. കാലാനുസൃതമായി പരിവര്‍ത്തനങ്ങള്‍ക്കും അവ നിര്‍മ്മിതികള്‍ക്കും അനവരതം വിധേയമായിട്ടുള്ളത്‌ തന്നെയാണ്‌ സമസ്‌തയുടെ വിദ്യാഭ്യാസ പരമായ കാഴ്‌ചപ്പാടുകള്‍. ഒരുകാലത്ത്‌ പള്ളിക്കൂടങ്ങളും ഓത്തുപള്ളികളും പള്ളിദര്‍സുകളും കേന്ദ്രീകരിച്ചായിരുന്നു വൈജ്ഞാനിക മുന്നേറ്റമെങ്കില്‍, ഭൗതിക വിദ്യാഭ്യാസം സമൂഹത്തില്‍ സാര്‍വ്വത്രികമായതോടെ, അത്ഭുതാവഹമായ ക്രമീകരണത്തിലൂടെ മദ്‌റസാ സമ്പ്രദായം നിലവില്‍ വന്നു. അതോടൊപ്പം പള്ളി ദര്‍സുകളെ കുറച്ച്‌ കൂടെ നവീകരിച്ച്‌ അറബി ഭാഷാ വ്യതിയാനങ്ങളെയും കാലികമായ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനായി അറബിക്‌, ഇസ്‌ലാമിക ആന്റ്‌ ആര്‍ട്‌സ്‌, ശരീഅത്ത്‌ കോളേജുകള്‍ ആരംഭിച്ചു തുടങ്ങി. അതിനിടെ മദ്‌റസകളുടെ സമയക്രമീകരണങ്ങളെ തകിടം മറിക്കും രൂപത്തില്‍ ഇംഗ്ലീഷ്‌ മീഡിയകള്‍ മുളച്ച്‌ പൊന്താന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലീഷ്‌ മീഡിയങ്ങള്‍ക്കായി പ്രത്യേക പഠന സമയ പരീക്ഷാ ക്രമീകരണങ്ങള്‍ സമസ്‌ത നടത്തി. അങ്ങനെ തീര്‍ത്തും കാലികവും അവസരോചിതവുമായ വിദ്യാഭ്യാസ പദ്ധതികളുമായി മുന്നോട്ട്‌ പോവുന്നതിനിടയില്‍ ഒരു പതിറ്റാണ്ട്‌ കാലത്തെ ചിന്താപരമായ ഒരു വലിയ സ്‌തംഭനാവസ്ഥ സമസ്‌തയുടെ ചരിത്രത്തിലുണ്ടായി എന്നത്‌ പരാമര്‍ശിക്കാതിരിക്കാനാവില്ല. 1983-1993 വരെയുള്ള കാലമാണിത്‌. ഒരുവേള കേരളത്തില്‍ മുജാഹിദ്‌- വഹാബീ ചിന്തകള്‍ പോലും തങ്ങളുടെ ഇടം കണ്ടെത്തിയത്‌ ഈ സമയത്താണ്‌. കാന്തപുരത്തിന്റെ നേതൃത്വമോഹവും അതിന്‌ വേണ്ടിയുള്ള മാര്‍ക്കിസ്റ്റ്‌ സമവാക്യങ്ങളും ഇതിനെയെല്ലാം മറച്ചുവെക്കുന്ന പണമേധവും നിറഞ്ഞാടിയ ഈ കാലത്തെ കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ശാപമായിട്ടേ വിലയിരുത്താനാവൂ.

ബിദഈ കക്ഷികളുമായി നടന്നിരുന്ന ചര്‍വ്വിത ചര്‍വ്വണങ്ങള്‍ മുസ്‌ലിം പണ്ഡിതര്‍ക്ക്‌ അവരുടെ ജ്ഞാനനികേതങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങാന്‍ വലിയൊരവസരമായിരുന്നു. ഇത്‌ ബൗദ്ധികവും ധൈഷണികവുമായ വലിയൊരു സന്നാഹം തന്നെ പ്രദാനം ചെയ്‌തു. എന്നാല്‍ സമസ്‌തയും വിഘടിത വിഭാഗങ്ങളും തമ്മില്‍ നടന്ന വാക്‌മുറകള്‍ കേവലം വാചകമേളകള്‍ മാത്രമായിരുന്നു. കാരണം സമയം കളഞ്ഞ്‌ ചര്‍ച്ച ചെയ്യാന്‍ മാത്രം സ്ഥാനമോഹങ്ങള്‍പ്പുറം ഒരടിസ്ഥാന ഭിന്നതയും ഈ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഇല്ല എന്നത്‌ തന്നെ. അതേ സമയം, ചിന്തയും മനനവുമായി മുന്നേറിയിരുന്ന പല പണ്ഡിതരും തങ്ങളുടെ സകല ക്രിയേറ്റിവിറ്റികളും മാറ്റിവെച്ച്‌ ഈ പൊല്ലാപ്പിനെ നേരിടാനുള്ള പണിപ്പുരയിലേക്ക്‌ പോവുകയും ചെയ്‌തു. അതുകൊണ്ട്‌ തന്നെ ഇസ്‌ലാമിക ചിന്താലോകത്ത്‌ താര്‍ത്താരികളുടെ പടയോട്ടം ഉണ്ടാക്കിയതിന്‌ തുല്യമായ നഷ്‌ടമാണ്‌ കേരളീയ മുസ്‌ലിം ജനതയ്‌ക്ക്‌ കാന്തപുരത്തിന്റെ പുറപ്പാട്‌ നല്‍കിയത്‌. അതോടൊപ്പം ഇത്രയും കാലമായിട്ടും എത്രയോ ആസ്‌തിയും വലിയ സന്നാഹങ്ങളും ഉണ്ടായിട്ടും കാന്തപുരം വിഭാഗം ക്രിയാത്മകമായ എന്ത്‌ സംഭാവനയാണ്‌ എടുത്തുപറയാന്‍ മാത്രം മുസ്‌ലിംകള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌ എന്നും വിചിന്തനത്തിന്‌ വിധേയമാക്കേണ്ടത്‌ തന്നെയാണ്‌.

അക്ഷരാര്‍ത്ഥത്തില്‍ ഈയൊരു കാലത്തെ പൊല്ലാപ്പുകള്‍ കേരളീയ മുസ്‌ലിം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രതിസന്ധി ഉണ്ടാക്കാന്‍ മാത്രം തക്കതായിരുന്നു. പ്രത്യേകിച്ച്‌ ഭൗതിക വിദ്യാഭ്യാസം കണ്ണും മൂക്കുമില്ലാതെ വ്യാപിക്കുകയും ജനങ്ങളതിനോട്‌ പരിധിക്കപ്പുറം ആവേശം കാണിക്കുകയും ഗള്‍ഫ്‌ പണം മലയാളിയുടെ മേശപ്പുറത്ത്‌ കുന്ന്‌കൂടി കിടക്കുകയും ചെയ്‌ത ഒരുകാലം. എന്നാല്‍ സമസ്‌തയുടെ മുറ്റത്ത്‌ വേരുറപ്പിച്ച്‌ ആകാശങ്ങളിലേക്ക്‌ ചില്ലകള്‍ നീട്ടിയ `വാഫി- ഹുദവി' എന്നീ സമന്വയ വിദ്യാഭ്യാസ ചിന്തകള്‍ നല്‍കിയ നെഞ്ചുറപ്പും നെഞ്ചൂക്കും ഈ അരക്ഷിത കാലത്തെ മറികടക്കാന്‍ നമ്മെ ഏറെ സഹായിച്ചു എന്ന്‌ തന്നെ വേണം കരുതാന്‍.

സമന്വയ വിദ്യാഭ്യാസം മൂലം മതമേഖല, വിശിഷ്യാ പള്ളി ദര്‍സുകള്‍ ക്ഷീണിക്കുമെന്ന കാഴ്‌ചപ്പാടുകള്‍ തുടക്കങ്ങളില്‍ ഉണ്ടായിരുന്നു. കോളിലും കാറ്റിലും പെട്ട്‌ മതവിദ്യാഭ്യാസത്തിന്റെ വിളക്കണയാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാവലിരുന്നവര്‍ക്ക്‌ അങ്ങനെ ശങ്കിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുമുണ്ട്‌. എന്നാല്‍ പുതിയ കാലത്തെ സമന്വയരീതികളില്ലെങ്കില്‍ മതവിദ്യയുടെ വിളക്കത്തിരിക്കാന്‍ ആളുണ്ടാവില്ലെന്ന വസ്‌തുത കേരളീയ മുസ്‌ലിം സമൂഹം പെട്ടെന്ന്‌ തന്നെ മനസ്സിലാക്കി. ഇത്തരം സംവിധാനങ്ങളില്ലെങ്കില്‍ കേവലം ഭൗതിക കലാലയങ്ങളില്‍ ഉടഞ്ഞ്‌ പോവുമായിരുന്ന ഒരു വലിയ സംഘത്തെയാണ്‌ ഇതിലൂടെ മതവിദ്യയിലേക്ക്‌ തിരിച്ചു വിടുന്നതെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇത്‌ സമന്വയ വിദ്യാഭ്യാസ സംരംഭങ്ങള്‍ വൈക്കോല്‍ തുരുമ്പിന്‌ തീപിടിച്ചപോലെ കേരളത്തിലങ്ങോളമിങ്ങോളം വ്യാപിക്കാന്‍ ഇടവരുത്തി. തെന്നിന്ത്യയിലെ ഏറ്റവും വലിയ മതകലാലയമായ ജാമിഅഃ നൂരിയ്യ തന്നെ ജൂനിയര്‍ കോളേജുകള്‍ സ്ഥാപിച്ച്‌ ഈ തിരിച്ചറിവിന്‌ ശരിയിട്ടു.

വാഫി- ഹുദവി വിദ്യാര്‍ത്ഥികള്‍ ലോകത്തങ്ങളോമിങ്ങോളം പല സുപ്രധാന സ്ഥാനങ്ങളിലും ജോലി ചെയ്യുന്നതോടൊപ്പം ഇന്ത്യയിലെയും ഇന്ത്യക്ക്‌ പുറത്തെയും ഉന്നത കലാലയങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഉപരിപഠനം നിര്‍വഹിക്കുകയും ചെയ്യുന്നു. ഇതിലൂടെ സമസ്‌തയും സമസ്‌തയുടെ അനുഭാവികളും തെര്യപ്പെടുത്തുന്നത്‌ സമസ്‌ത കാലാധിവര്‍ത്തിയായ ഒരു പ്രസ്ഥാനം ആണെന്ന്‌ തന്നെയാണ്‌. ഏത്‌ കാലത്തായാലും അതിന്റെ സകല സാകല്യങ്ങള്‍ക്കും മുന്നേനിന്ന്‌ ജനത്തെ നയിക്കാന്‍ വേറെ ഒരാള്‍ക്കും ആവില്ല എന്ന എളിയ സത്യവും ഇതിലൂടെ അനാവൃതമാവുന്നുണ്ട്‌. ഇതൊരു വലിയ വിജയമാണ്‌. കാല പ്രവാഹങ്ങളിലൂടെ താഴ്‌ത്തിപ്പിടിച്ച തസ്‌ബീഹ്‌ മാലകളുമായി യാത്രപോയ മനീഷികളുടെ പ്രാര്‍ത്ഥനയുടെയും നിഷ്‌കളങ്കതയുടെയും സമയങ്ങളെപോലും അതിജീവിക്കുന്ന പ്രാര്‍ത്ഥനാ ഫലം. അതിന്റെ മുമ്പില്‍നിന്ന്‌ നമുക്ക്‌ വിനയപൂര്‍വ്വം ചോദിക്കാം: വലിയ വലിയ പുരോഗമനം പറഞ്ഞ്‌ സമസ്‌തയുടെ നേതാക്കളെ തനി യാഥാസ്‌ഥിതികരും അറുപിന്തിരിപ്പന്മാരും ലോകം തിരിയാത്ത മൗലാനമാരുമായി ചിത്രീകരിച്ചവര്‍ ഇന്നും പുളിക്കലേയും അരീക്കോട്ടേയും അഫ്‌ളലുല്‍ ഉലമ കോളേജുകള്‍ക്കപ്പുറം പോന്നിട്ടുണ്ടോയെന്ന്‌ നീലം മുക്കിയ മുണ്ടും കുപ്പായവും ധരിച്ചതിന്റെ പേരില്‍ മുഖ്യധാരയില്‍നിന്ന്‌ മാറ്റിനിര്‍ത്തപ്പെട്ട പാവങ്ങളായ പണ്ഡിതരുടെ പിന്‍മുറക്കാരുടെ കരളുപൊട്ടിയ ചോദ്യമാണ്‌. അല്ലെങ്കിലും അറബി ഭാഷ നേരാവണ്ണം അറിയാത്തതുകൊണ്ട്‌ പ്രത്യേകിച്ച്‌ തങ്ങളുടെ ആശയം ജനങ്ങളിലെത്തിക്കാന്‍ വേറെ വഴിഇല്ലാത്തുകൊണ്ട്‌ ഖുതുബ മലയാളത്തിലാക്കണമെന്ന്‌ വാദിച്ച്‌ ജനങ്ങളെ അറബിയില്‍നിന്ന്‌ മലയാളത്തിലേക്ക്‌ പുരോഗമിപ്പിച്ചവര്‍ക്ക്‌ അഫ്‌ളലുല്‍ ഉലമ വലിയ നവോത്ഥാനമായതിലെന്തിന്‌ അത്ഭുതപ്പെടണം.

സ്വാതന്ത്ര്യ സമര പോരാട്ടകാലത്ത്‌ ചില പണ്ഡിതര്‍ `ഇംഗ്ലീഷ്‌ നരകത്തിലെ ഭാഷയാണെന്ന്‌' പറഞ്ഞതിലെ അര്‍ത്ഥവും ആത്മാര്‍ത്ഥതയും സ്വന്തം ഭാഷയെ ഉയര്‍ത്തിപ്പിടിച്ച്‌ സാമ്രാജ്യത്തെ നേരിടാന്‍ ഒരു ജനത കാണിച്ച ചങ്കുറപ്പിനെയും മനസ്സിലാക്കുന്നതിന്‌ പകരം അത്‌ സമസ്‌തയുടെ തലയില്‍ ചാര്‍ത്തി സമുദായത്തെ പിറകോട്ട്‌ വലിച്ചുവെന്ന്‌ പെരുമ്പറയടിക്കുന്നവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. സമസ്‌തയുടെ ഭരണഘടനയില്‍ ഉദ്ദേശലക്ഷ്യം (ഡി) ആയി രേഖപ്പെടുത്തിയിട്ടുള്ളത്‌ ``മതവിദ്യാഭ്യാസം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്‌ പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസത്തിനും വേണ്ടത്‌ പ്രവര്‍ത്തിക്കുക'' എന്നാണ്‌. 1934-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭരണഘടനയിലാണ്‌ ഇതെന്ന്‌ ഓര്‍ക്കണം.

സമസ്‌ത എന്ന ഉലമാ സംഘടന 1925-ല്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ മീറാന്‍ മുസ്‌ലിയാര്‍ മതപണ്ഡിതനും ആബിദും സൂഫിയുമായിരുന്നു. അതേയവസരത്തില്‍ അറബി, ഉര്‍ദു, ഇംഗ്ലീഷ്‌, ഫാര്‍സി, തമിഴ്‌ എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുകയും ചെയ്‌തിരുന്നു. 1926-ല്‍ പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഒട്ടനവധി ഭാഷകള്‍ അറിയുന്ന മഹാപണ്ഡിതനായിരുന്നു. സമസ്‌തയുടെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന പാങ്ങില്‍ 1924-ല്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം സ്ഥാപിച്ചപ്പോള്‍ അതിന്റെ സിലബസില്‍ കിതാബുകള്‍ക്കൊപ്പം ഇംഗ്ലീഷടക്കമുള്ള ഇതര ഭാഷകളും പഠിപ്പിക്കാന്‍ നിഷ്‌കര്‍ശിച്ചിരുന്നു. സമസ്‌തയുടെ നാലാമത്തെ പ്രസിഡണ്ടായിരുന്ന മൗലാനാ അബ്ദുല്‍ബാരി അറബി, ഉര്‍ദു, ഫാര്‍സി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രാവീണ്യമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്‌മെന്റില്‍ ഒരു സ്‌കൂള്‍ പോലും നടന്നിരുന്നു. 1957 മുതല്‍ 1996 വരെയുള്ള നീണ്ടകാലം സമസ്‌തയുടെ ജനറല്‍ സെക്രട്ടറി പദവി അലങ്കരിച്ച മഹാനായ ശംസുല്‍ ഉലമാ അറബി, ഉര്‍ദു, ഫാര്‍സി, ഇംഗ്ലീഷ്‌, സുരിയാനി ഭാഷകള്‍ അയത്‌ന ലളിതമായി ചെയ്‌തിരുന്നത്‌ ഏറെ സുവിധിതമാണ്‌.

ചുരുക്കത്തില്‍ കേരളീയ മുസ്‌ലിംകളുടെ സ്വത്വവും സ്വകീയതയും രൂപപ്പെടുന്നതില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ നാളിതുവരെ വഹിച്ചിട്ടുള്ള പങ്ക്‌ നിസ്‌തുലമാണ്‌. സമസ്‌തയെ മാറ്റിനിര്‍ത്തി കേരളീയ മുസ്‌ലിമിന്റെ നവോത്ഥാനത്തെ വിചാരണ ചെയ്‌താല്‍ ഫലം അമ്പരപ്പിക്കുംവിധമുള്ള ശൂന്യതയായിരിക്കും. സമസ്‌ത ഒരനിവാര്യതയാണ്‌. പ്രതിസന്ധികളുടെ കൊടുങ്കാറ്റിനിടയിലും തകര്‍ത്ത്‌ പെയ്യുന്ന ഭീഷണികളുടെ പേമാരിക്കിടയിലും കശക്കിയെറിയപ്പെടാതെ സമസ്‌തയെ കാത്തുവെച്ചത്‌ ഈ സാന്നിധ്യമാണ്‌. അറിവിന്റെ അനുഗൃഹീത നാളങ്ങളായി വെളിച്ചം പകരുമ്പോഴും സമൂഹ സൃഷ്‌ടിയുടെ നിയോഗമത്‌ മറന്നില്ല. കാലത്തിന്റെ അലംഘനീയ പ്രവാഹത്തിനിടയില്‍ വളര്‍ച്ചയുടെ അനന്തമായ പ്രയാണ വീഥികളില്‍ അത്‌ നമുക്ക്‌ മാര്‍ഗം കാണിച്ചുതന്നു. തലമുറകള്‍ക്കും ഈ ത്യാഗം ഒരു പാഥേയമായി അവശേഷിക്കണം. പിറകില്‍ വരുന്ന വഴിയാത്രക്കാര്‍ക്കായി നാം ഈ മഹാ പ്രസ്ഥാനത്തെ കാത്തുവെക്കുക, പ്രാര്‍ത്ഥനകളോടെ.