ഉമ്മുൽ മദാരിസ് ജാമിഅഃ നൂരിയ്യഃ


തെന്നിന്ത്യയിലെ പ്രമുഖ മുസ്ലിം മതകലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്.                               മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. . ഇവിടെ നിന്നും മൗലവി ഫാസിൽ ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഇസ്ലാം മത പഠന ബിരുദ ദാന കലാലയമായിട്ടാണ് ജാമിഅഃ നൂരിയഃ അറബിക് കോളെജ് അറിയപ്പെടുന്നത്. പ്രമുഖ മുസ്ലിം നവോത്ഥാന നായകനായിരുന്ന പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങളാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് നേതൃത്വം വഹിച്ചത്. സമ്പന്നനും ഉദാരമതിയുമായ ബാപ്പുഹാജി എന്ന വ്യക്തിയാണ് ജാമിഅ നൂരിയ അറബിക് കോളേജ് സ്ഥാപിക്കുന്നതിന്ന് 250ഓളം ഏക്കർ സ്ഥലവും സമ്പത്തും നൽകി സഹായിച്ചത്. ഈ സ്ഥാപനത്തിൻറെ തന്നെ ഇപ്പോഴത്തെ പ്രിൻസിപ്പലുമായ പ്രൊഫ.ആലികുട്ടി മുസ്ലിയാർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്,എസ്.വൈ.എസ്. എന്നിവയുടെ സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, മുൻ കേരള വഖഫ്‌ ബോർഡ്‌ ചെയർമാൻ പരേതനായ പാണക്കാട് സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങൾ, സത്യധാര ദ്വൈവാരിക പത്രാതിപർ അബ്ദുൽ ഹമീദ്‌ ഫൈസി അമ്പലക്കടവ്,ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ദർശന ടിവി ചാനൽ സി.ഇ.ഒ സിദ്ധീഖ്‌ ഫൈസി വാളക്കുളം, എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന വൈസ് പ്രസിഡെന്റ് നാസർ ഫൈസി കൂടത്തായി, ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഫൈസി ഓണംപിള്ളി, സോഷ്യൽ ഡമോക്രാറ്റിക്‌ പാർട്ടി ഓഫ്‌ ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്‌ ഫൈസി, വളാഞ്ചേരി മർകസ് പ്രിൻസിപാൾ അബ്ദുൽ ഹകീം ഫൈസി ആദ്രശ്ശേരി, കാരന്തൂർ മർകസ് മാനേജർ സി. മുഹമ്മദ് ഫൈസി എന്നിവർ ഈ സ്ഥാപനത്തിൽ നിന്നും മൗലവി ഫാസിൽ ഫൈസി ബിരുദം നേടിയവരിൽ പ്രമുഖരാണ്. ഓരോ വർഷവും നടക്കുന്ന വാർഷിക സനദ് ദാന സമ്മേളനത്തിൽ വെച്ചാണ് നൂറുകണക്കിന് ഫൈസികൾക്ക് ബിരുദം നൽകുന്നത്.

മുത്വവ്വൽ , മുഖ്തസർ കോഴ്സുകളിലേക്ക് പ്രവേശനം നൽകപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാർഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് നൂറുൽ ഉലമാ എന്ന വിദ്യാർത്ഥി സമാജം. ഇതിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് അൽമുനീർ മാസിക.

മുസ്‌ലിം കേരളത്തിന്റെ  സാമൂഹ്യ നവോത്ഥാന പ്രക്രിയയില്‍ അനിഷേധ്യമായ ഭാഗധേയമാണ്  ജാമിഅഃ നൂരിയ്യഃ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ആത്മ നിര്‍വൃതിയാണ്  അന്‍പത്തിമൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ജാമിഅഃക്കു പറയാനുള്ളത്. അഭിമാനകരമായ മുന്നേറ്റമാണ് അന്‍പത്തിമൂന്നാണ്ടിന്റെ ജാമിഅഃ ചരിത്രം.

പ്രവര്‍ത്തന ഗോദയില്‍ പുതിയ മുന്നേറ്റങ്ങളുമായി  രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ ജ്ഞാന പരിസരത്തും സാമൂഹിക വികാസത്തിലും   അതുല്യമായൊരു ഇടമുള്ള ജാമിഅഃ നൂരിയ്യഃയിലൂടെ  പുതിയ മുന്നേറ്റങ്ങള്‍ക്ക് കാതോര്‍ക്കുക കൂടിയാണ് ഓരോ വാര്‍ഷിക വേളയും.     വിവര സാങ്കേതിക രംഗത്തും ധൈഷണിക മേഖലയിലും ലോകം അനുസ്യൂതം പുരോഗമിക്കുമ്പോള്‍ മത വിദ്യാഭ്യാസ രംഗവും ചില പുതുവഴികള്‍ തേടുന്നുണ്ട്. ഇത്തരം കാലത്തിന്റെ വിളിയാളവും സാഹചര്യങ്ങളുടെ ആവശ്യകതയും മനസിലാക്കിയുള്ള മത വിദ്യാഭ്യാസത്തിന്റെ പുനര്‍ക്രമീകരണ പാതയിലാണ് ജാമിഅഃ ഇപ്പോഴുള്ളത്. ഈ പുതിയ തീരുമാനങ്ങളുടെയും ആലോചനകളുടെയും പശ്ചാത്തലത്തിലാണ് ജാമിഅഃ നൂരിയ്യഃ അതിന്റെ വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് സക്ഷിയാകുന്നത്.

1963-ല്‍ ആരംഭിച്ചു മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക വിഹായസില്‍ നക്ഷത്ര ശോഭയോടെ പ്രഭ ചൊരിഞ്ഞ ഈ അനുപമ കലാലയം സമകാലിക വെല്ലുവിളികള്‍ ഏറ്റെടുത്ത് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ്. ദേശാന്തര പ്രശസ്തി നേടിയ ജാമിഅഃ നൂരിയ്യഃ ഒരു മതകലാലയം എന്നതിനേക്കാളുപരി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന പാതയിലെ അതിനിര്‍ണായകമായൊരു നാഴികക്കല്ലായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മുസ്‌ലിം കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഏറ്റവും വലിയ ചാലക ശക്തികളിലൊന്ന് ഈ വിദ്യാഭ്യാസ നവോത്ഥാന സ്ഥാപനമാണ്.
അഞ്ച് പതിറ്റാണ്ടിനകം കേരളത്തിലുണ്ടായ പള്ളികള്‍, സംസ്ഥാനത്ത് പ്രചുര പ്രചാരം നേടിയ മദ്‌റസാ പ്രസ്ഥാനം, അനാഥ അഗതി കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍ തുടങ്ങിയ സമുദായം നേടിയ പുരോഗതികളിലെല്ലാം ജാമിഅഃയുടെ മുദ്രചാര്‍ത്താന്‍ സന്തതികളിലൂടെയും നേതാക്കളിലൂടെയും ജാമിഅഃക്ക് സാധിച്ചിട്ടുണ്ട്.

 സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചാരണ രംഗത്ത് നാം കാണുന്ന പ്രഭാഷകര്‍, എഴുത്തുകാര്‍, സംഘാടകര്‍ തുടങ്ങിയവരില്‍ ഫൈസിമാരോ അവരുടെ ശിഷ്യന്‍മാരോ അല്ലാത്തവര്‍ വളരെ വിരളമാണ്. ചുരുക്കത്തില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് അലിഗഢ് മൂവ്‌മെന്റ്, ദേശീയ തലത്തില്‍ ചെലുത്തിയ സ്വാധീനത്തിലേറെ മതരംഗത്ത് മുസ്‌ലിം കേരളത്തെ ജാമിഅഃ സ്വാധീനിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ ജാമിഅഃ എന്ന് പറഞ്ഞാല്‍ ജാമിഅഃമില്ലിയ്യഃയെങ്കില്‍ കേരളത്തില്‍ ജാമിഅഃഎന്നുപറഞ്ഞാല്‍ ജാമിഅഃനൂരിയ്യഃഅറബിയ്യഃതന്നെയാണ്.
വിശുദ്ധ പ്രവാചകരുടെ കാലം തൊട്ട് തന്നെ ഇസ്‌ലാമിക സാന്നിധ്യം കൊണ്ടനുഗ്രഹീതമായ കേരളം മത വിജ്ഞാന പ്രചാരണ രംഗത്തും ഏറെ മുന്നേറിയിരുന്നു.

പ്രവാചക നൂറ്റാണ്ടില്‍ തന്നെ സ്ഥാപിതമായ പള്ളികളും തുടര്‍ന്ന് സ്ഥാപിതമായ പള്ളി ദര്‍സുകളും ഈ നാടിന്റെ സുകൃതമായിരുന്നു.
അഞ്ച് നൂറ്റാണ്ടു മുമ്പ് മഖ്ദൂമുമാര്‍ പൊന്നാനിയിലെത്തിയതോടെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അന്തര്‍ദേശീയ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ മക്കയെന്ന് ജനം പൊന്നാനിയെ വിളിച്ചു. ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് പുറമേ പല ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നും മതപഠനത്തിന് വിദ്യാര്‍ഥികള്‍ പൊന്നാനിയിലെത്തി. അറബ് ലോകത്ത് നിന്ന് വിശിഷ്യ യമനിലെ ഹളര്‍മൗത്തില്‍ നിന്ന് സയ്യിദ് കുടുംബങ്ങളും പണ്ഡിത കുടുംബങ്ങളും തുടരേ കേരളത്തിലെത്തിയതോടെ ഈ നാട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
സഹസ്രാബ്ദങ്ങളുടെ അറബ് കേരള ബന്ധം കുടുതല്‍ ശക്തിപ്പെട്ടു.
പാശ്ചാത്യ അധിനിവേഷങ്ങള്‍ ഇവയെല്ലാം തകര്‍ത്തു. പൊന്നാനിയുടെ യശസ്സ് മങ്ങി. കേരളത്തിലെ മത പണ്ഡിതന്മാര്‍ക്ക് പോലും ഉന്നത മതപഠനത്തിന് വിദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വന്നു.

1921ലെ ഖിലാഫത്ത് പ്രക്ഷോഭം മലബാറിലെ മുസ്‌ലിംകളെ കൂടുതല്‍ പിറകിലാക്കി. ഇസ്‌ലാമിക ഉന്നത പഠനത്തിന് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിനേയോ ഉത്തര്‍ പ്രദേശിലെ ദയൂബന്ത് ദാറുല്‍ ഉലൂമിനേയോ ആശ്രയിക്കേണ്ടി വന്ന കേരളത്തിലെ മിക്ക പണ്ഡിതന്മാര്‍ക്കും ഉപരിപഠനം ഒരു മരീചികയായി അവശേഷിച്ചു. കടുത്ത കാലാവസ്ഥയും യാത്രാക്ലേശങ്ങളും അതിലേറെ ക്ഷയിച്ച സാമ്പത്തിക സ്ഥിതിയും കാരണം വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് മത ബിരുദം നേടാന്‍ സാധ്യമായത്.
ഇസ്‌ലാമിക ജ്ഞാനങ്ങള്‍  പ്രാപ്തിയോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പണ്ഡിത നിരയുടെ അഭാവം സമുദായത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ വിപത്തുകളെക്കുറിച്ച് മുസ്‌ലിം കേരളത്തിന്റെ അഭിവന്ദ്യനായ നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ദീര്‍ഘമായി ചിന്തിച്ചു.
വിഷയം സമസ്തയുടെ ആദരണീയ പണ്ഡിതന്മാര്‍ മുമ്പാകെ സമര്‍പ്പിച്ചു. സമസ്ത കേരളത്തില്‍ തന്നെ മികച്ചൊരു മതകലാലയം പണിയാന്‍ തീരുമാനിച്ചു.

കൊടുവായക്കല്‍ ബാപ്പു ഹാജിയുടെയും മറ്റു പൗര പ്രമുഖരുടെയും സഹായ ഹസ്തങ്ങള്‍ ഈ പദ്ധതിയുടെ വേഗത വര്‍ധിപ്പിച്ചു. ജാമിഅഃ നൂരിയ്യഃ എന്ന ഈ ജ്ഞാന ഗോപുരത്തെ മനസാ വാചാ കര്‍മണാ സമുദായം ഏറ്റെടുത്തു.
മുസ്‌ലിം കേരളത്തിന്റെ ചരിത്ര നിര്‍മിതിയില്‍ എക്കാലെത്തെയും ശ്രദ്ധേയമായ വ്യക്തികളാണ് ജാമിഅഃ നൂരിയ്യഃക്ക് നേതൃത്വം നല്‍കിയത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍,  പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.

6323 പണ്ഡിതന്മാരെയാണ് ഇതിനകം ജാമിഅഃ നൂരിയ്യഃ സമുദായത്തിന് സമര്‍പ്പിച്ചത്. മുസ്‌ലിം സമുദായത്തിന്റെ മുന്നണിപ്പോരാളികളാണിവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്തു വരുന്ന മാനവ മൈത്രിയുടെ പ്രചാരകരായ ഫൈസിമാര്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതക്കും ദേശീയോല്‍ഗ്രഥനത്തിനും മികച്ച സംഭാവനകളര്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ ഒട്ടേറെ അത്യുന്നത വ്യക്തിത്വങ്ങളെ സമുദായത്തിന് സമര്‍പ്പിക്കാന്‍ ജാമിഅഃ നൂരിയ്യഃക്ക് സാധിച്ചു. സമുദായ നവോത്ഥാന രംഗത്ത് അനിഷേധ്യമായ സംഭാവനകളര്‍പ്പിച്ച മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍,  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷനും ജാമിഅഃ നൂരിയ്യഃ പ്രസിഡണ്ടുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പലും സമസ്ത സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി ടി.എം. ബാപ്പു മുസ്‌ലിയാര്‍, ജാമിഅഃ നൂരിയ്യഃ പ്രൊഫസര്‍മാരായ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി തുടങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടേയും ഉന്നത ഇസ്‌ലാമിക കലാലയങ്ങളുടേയും നേതൃത്വ പദവി അലങ്കരിക്കുന്ന ധാരാളം വിശിഷ്ട വ്യക്തിത്വങ്ങള്‍ ജാമിഅഃയുടെ സന്തതികളായുണ്ട്. കേരളത്തിലെ ബഹുഭൂരിഭാഗം ഇസ്‌ലാമിക സ്ഥാപനങ്ങളും ജാമിഅഃയുമായി ബന്ധപ്പെട്ടതാണ്.

ജാമിഅഃയുടെ പ്രവര്‍ത്തന വീഥിയില്‍ പുതുപരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ വിപുലീകരണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മുസ്‌ലിം സമുദായത്തെക്കുറിച്ച് കൃത്യമായി പഠിച്ച് സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും സമുദായത്തിനാവശ്യമായ പദ്ധതികള്‍ മുന്‍ഗണനാ ക്രമ പ്രകാരം ഏറ്റെടുത്ത് നടത്താനും സാധിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള പഠന ഗവേഷണ കേന്ദ്രം ശിഹാബ് തങ്ങളുടെ പേരില്‍ ആരംഭിച്ചത് ജാമിഅഃയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്.

ജാമിഅഃയുടെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി, പാണക്കാട് പൂക്കോയ തങ്ങള്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് സെന്റര്‍, ശംസുല്‍ ഉലമാ സ്മാരക ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍, കോട്ടുമല ഉസ്താദ് സ്മാരക ഉപഹാരങ്ങള്‍,  എന്നിവയും ഏറെ ശ്രദ്ധേയമായ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ്. പിന്നിട്ട വഴികളില്‍ ജാമിഅഃയെ നെഞ്ചിലേറ്റിയ ഈ സമുദായത്തിന്റെ പിന്തുണയും സഹായ ഹസ്തങ്ങളും തുടര്‍ന്നും ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.


ജൂനിയർ കോളേജുകൾ

ജാമിഅക്ക് കീഴിൽ അമ്പതിലതികം ജൂനിയർ കോളേജുകൾ കേരളം,കർണ്ണാടക, ആന്തമാൻഎന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജാമിഅയുടെ കീഴിൽ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ നൈറോബിയിലും തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമായ ഫിജിയിലും ജൂനിയർ കോളേജുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

സഹസ്ഥാപനങ്ങൾ

ജൂനിയർ കോളേജിനു പുറമേ മറ്റു സഹസ്ഥാപങ്ങൾ കൂടി ജാമിഅക്കു കീഴിൽ പ്രവർത്തിക്കുണ്ട്. അവയിൽ പലതും പട്ടിക്കാടുള്ള ക്യാംപസിലാണ് സ്ഥിതി ചെയ്യുന്നത്. എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ജാമിഅയുടെയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നടക്കുന്നത്. കൂടാതെ സുവർണ്ണ ജൂബിലീ പദ്ധതിയായ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക് ഡിസ്റ്റൻസ് സ്‌കൂൾ, നാഷണൽ മിഷൻ എന്നിവ കൂടി പ്രവർത്തിക്കുന്നു.
 52ാം വാർഷിക 50ാം സനദ് ദാന പദ്ധതിയായിരുന്ന എം.കെ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ലൈബ്രറി കൂടി ക്യംപസിൽ പ്രവർത്തിക്കുന്നുണ്ട്.

വാർഷിക സനദ് ദാന സമ്മേളനങ്ങൾ

ജാമിഅ എല്ലാവർഷവും ആദ്യമാസങ്ങളിലാണ് അതിന്റെ വാർഷിക സനദ് ദാന സമ്മേളനങ്ങൾ നടത്താറുള്ളത്. നാലു ദിവസങ്ങളിലായി നടക്കാറുള്ള വിവിധ സെഷനുകളിൽ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരീക-മത രംഗത്തുള്ള പല പ്രമുഖരും സംബന്ധിക്കാറുണ്ട്. ഈ പരിപാടിയിലാണ് ഓരോ വർഷവും പഠിച്ചിറങ്ങുന്ന നൂറുകണക്കിന് ഫൈസീ പണ്ഡിതർക്ക് സനദ് നൽകാറ്. കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരങ്ങളാണ് സമ്മേളനത്തിൽ സംബന്ധിക്കാറുള്ളത്.