മുജാഹിദ് പ്രസ്ഥാനംഒരു സമഗ്ര പഠനം - Part 2 (നബിദിനാഘോഷം :വഹാബി വൈരുദ്യങ്ങൾ)


നബിദിനാഘോഷം :
വഹാബി വൈരുദ്യങ്ങൾ 
✍️ Aslam saquafi payyoli

ജന്മദിനത്തിന് മഹത്വമുണ്ടോ ?

തിരുനബി(സ) യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ മഹത്വമുണ്ടോ, പ്രത്യേകതയുണ്ടോ ?

ഉണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മുജാഹിദുകൾ. 

നബി(സ) യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ്  കെ എൻ എം മുഖപത്രത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെ(അമ്പിയാക്കളുടെ)യൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."
(അൽമനാർ 2006 ഏപ്രിൽ പേജ് :13)

എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. തിങ്കളാഴ്ച ദിവസത്തിനുള്ള മഹത്വം അവിടുത്തെ ജന്മദിനം എന്നതാണ്. അതിനുള്ള ശുക്റാണ് തിങ്കളാഴ്ച നോമ്പിലൂടെ നബി(സ) പ്രകടിപ്പിച്ചത്. ലോക മുസ്ലിംകൾ ഇന്നും ആ മഹത്വം മനസ്സിലാക്കി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചു വരുന്നു.  ഇക്കാര്യം ഹദീസിൽ സ്ഥിരപ്പെട്ടതാണ്.

തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആവാൻ കാരണം മുത്ത് നബി(സ)യുടെ ജന്മദിനമാണെന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് മൗലവി സുഹൈർ ചുങ്കത്തറ നബിയുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെന്നും പ്രത്യേകതയുണ്ടെന്നും സമ്മതിക്കുന്നു.

"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ്."
നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)

"നബി (സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ്."
(നബിദിനാഘോഷം പേ: 31
സുഹൈർ മൗലവി)

അപ്പോൾ സാധാരണക്കാരുടെ ജന്മദിനം പോലെയല്ല തിരുനബി(സ)യുടെ ജന്മദിനം. മാത്രമല്ല, അവിടുത്തെ ജന്മദിനം ഉൾക്കൊള്ളുന്ന മാസത്തിൽ പ്രത്യേകം ദഅവത് നടത്തി ശുക്ർ ചെയ്യണമെന്നും, അതിനായി ഫണ്ട് ശേഖരിക്കണമെന്നും മുജാഹിദ് സ്ഥാപക നേതാക്കൾ തന്നെ നിർദ്ദേശം നൽകിയത് ശ്രദ്ധിക്കുക:

"മുഹമ്മദ് നബി(സ) യെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന് ഈ മാസത്തിൽ നബി(സ)യുടെ ദഅവത് പ്രചരിപ്പിക്കുക വഴിയായ് നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ർ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂട്ടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ച്  അവർക്കെല്ലാം നബി (സ)യുടെ ദഅവത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിർവഹിക്കുകയും, ഈ മാസത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം."
(അൽ മുർഷിദ് മാസിക
1935 ജൂൺ പേജ് 197)

ജന്മദിനത്തെ കുറിച്ച്
ഹദീസിൽ സൂചന പോലുമില്ലെന്ന് !!.

നബിദിനത്തിന് മഹത്വമില്ലെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ളതാണ് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒരു സൂചനയും നൽകിയില്ലെന്നത്.

വഹാബി പ്രസിദ്ധീകരണത്തിൽ എഴുതുന്നു :
"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."
(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)

ഇതൊരിക്കലും ശരിയല്ല. കാരണം തിങ്കൾ, വെളളി ദിവസങ്ങളുടെ  പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജനദിനമാണ്. മഹത്വമുളള ദിവസങ്ങളിൽ അവർ ജനിച്ചതല്ല. മറിച്ച് അമ്പിയാക്കളുടെ ജന്മം നടന്നതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മഹത്വം വന്നതാണ്.

പ്രവാചകമാരുടെ ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയും ഹദീസിൽ വന്നില്ലെന്ന വാദത്തെ അവർ തന്നെ നേരിടുന്നത് കാണാം.

നബി(സ)യുടെയും ആദം നബി(അ)
ന്റെയും ജന്മദിനത്തെ കുറിച്ച്  ഹദീസിൽ വന്നത് മുജാഹിദിന്റെ അൽ മനാർ മാസികയിൽ നിന്ന് തന്നെ ഉദ്ദരിക്കട്ടെ.

"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "
(അൽമനാർ 2015 ഡിസംബർ പേജ് : 4)

ആദം നബി(അ)ന്റെ ജന്മദിനത്തെ കുറിച്ച് പരാമർശിക്കുന്ന ഹദീസ് :

"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )
(അൽമനാർ 2018 നവംബർ പേജ് : 46)

നോക്കൂ, 
ഒരു വിഷയത്തിൽ ഇത്രയും വ്യക്തമായ വൈരുദ്ധ്യങ്ങൾ പറയേണ്ടി വരുന്നത് മനുഷ്യ നിർമ്മിത ആദർശം സ്വീകരിച്ചത് കൊണ്ടാണ്.

നബിസ്നേഹ പ്രകടനം
പുതിയ രൂപങ്ങൾ ബിദ്അത്തോ?

നബി(സല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവും ആണെന്നാണ് മുജാഹിദ് വിശ്വാസം.

ശബാബ് വാരികയിൽ നിന്ന്:
"നബി(സ)യെ സ്നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്, അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്. "
(ശബാബ് 2013 
ജനുവരി 18 പേജ് 16)

മതപരമായി ഒരു അടിസ്ഥാനവും ഈ പറഞ്ഞ വാദങ്ങൾക്കില്ല.
സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും നബി(സ)യോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും.

മുജാഹിദുകൾ തന്നെ അത് ധാരാളം ഉദ്ധരിച്ചിട്ടുണ്ട്. 

നബിദിനാഘോഷം എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:

"അബൂബക്കർ സിദ്ദീഖ് (റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം ? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു : ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിൻറെ റസൂലിനോട് ഏറ്റവും അടുത്തവയാണ്. (അഹ്‌മദ്)

ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ് അവിടുത്തെ (നബി(സ) യുടെ )ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ (റ) നോട് പറഞ്ഞു: അബ്ദുല്ല ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ) യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം ഖത്താബിന്റെ മകൻ ഉമർ തൻറെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നു എന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു.ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നു എന്ന്.  അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്ലിംകളുടെ കബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700)നോക്കൂ എന്തൊരു വികാര തീവ്രമായ രംഗങ്ങൾ ! "

ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി ഇവിടെ ഉദ്ധരിച്ചത്.  
നബി(സ) പഠിപ്പിക്കാത്ത രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കൽ ബിദ്അത്താണെന്ന മൗലവിമാരുട പുതിയ വാദത്തെ അവർ തന്നെ ഇവിടെ തകർത്തിരിക്കുന്നു. അല്ലെങ്കിൽ ഈ രണ്ടു സ്വഹാബികളും ചെയ്തത് ബിദ്അത്താണെന്ന് പറയേണ്ടിവരും. കാരണം ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ നബി(സ) അവരോട് നിർദ്ദേശിച്ചിട്ടില്ലല്ലോ.

നബിസ്നേഹ പ്രകടനം 
പുതിയ ശൈലികളിൽ

നബി(സ) കൽപ്പിക്കാത്ത ശൈലികളിൽ സ്നേഹപ്രകടനം നടത്തൽ ബിദ്അത്താണെന്ന് പറയുന്ന മൗലവിമാർ തന്നെ നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്വഹാബികൾ സ്നേഹപ്രകടനം നടത്തിയതിന്റെ ഉദാഹരണങ്ങൾ എഴുതുന്നത് നോക്കൂ.

"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ അനുഗ്രഹത്തിനു വേണ്ടി നബി (സ) യുടെ സ്വഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് നബി(സ)യോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ ചില കാര്യങ്ങൾ മാത്രമാണ്. "
(ശബാബ് വാരിക 2011 
മാർച്ച് 11 പേജ് 30)

സ്വഹാബിയായ അംറുബ്നുൽ ആസ്(റ)പറയുന്നു: എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും എൻ്റെ കണ്ണിൽ ഏറ്റവും ആദരവുള്ളതും അല്ലാഹുവിന്റെ റസൂലി നോടാണ്. ആദരവ് കാരണത്താൽ റസൂൽ(സ) യെ സൂക്ഷിച്ചൊന്നു നോക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. (മുസ്ലിം)
(അൽ ഇസ്ലാഹ് മാസിക 
2022 ആഗസ്റ്റ് പേജ് 6)

"പ്രവാചക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ ആയിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ) യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും;രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും.ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ (റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയും ഉള്ള ആളായിരുന്നു ജഅ്ഫർ ബ്നു മുഹമ്മദ് (റ) പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും.
(ശബാബ് വാരിക 2019 
നവംബർ 22 പേജ് 33)

ഇങ്ങനെ നബി(സ) നിർദ്ദേശിക്കുകയോ പഠിപ്പിക്കുകയോചെയ്യാത്ത രൂപത്തിൽ സ്വഹാബികൾ നബി (സ )യോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് നൂറുകണക്കിന് ചരിത്രങ്ങൾ ഉദ്ധരിക്കാൻ സാധിക്കും. ദീനിലില്ലാത്ത നിബന്ധനകൾ വെച്ച് പ്രവാചക സ്നേഹത്തെ ഇല്ലായ്മ ചെയ്യൽ മാത്രമാണ് മൗലവിമാരുടെ ലക്ഷ്യം.

എന്നാൽ പുതിയ രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിനെ ആദ്യകാല മൗലവിമാരും സ്വാഗതം ചെയ്തിട്ടുണ്ട്. 1950 കൾക്ക് ശേഷമാണ് മൗലവിമാർക്ക് നബിദിനാഘോഷം ബിദ്അത്തായി മാറിയത്.

മുജാഹിദ് പണ്ഡിതസഭയുടെ ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദിൽ എഴുതുന്നു:
" റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ അർത്ഥം പറഞ്ഞുകൊണ്ട് മൗലിദ് ഓതുവാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബി(സ)യുടെ മഹാത്മ്യത്തെ കുറിച്ച് മലയാളത്തിൽ പ്രസംഗങ്ങൾ നടത്തി വരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. "
(അൽ മുർഷിദ് മാസിക
1935 ജൂൺ പേജ് : 194 )

നബി(സ) കൽപ്പിക്കാത്ത രൂപത്തിലും ശൈലിയിലും അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാമെന്നും അത് ആദ്യകാല മൗലവിമാർ അംഗീകരിച്ചതാണെന്നും ഇപ്പോൾ മൗലവിമാർ പടച്ചുണ്ടാക്കുന്ന നിയമങ്ങൾ ആദ്യകാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിലൂടെ നാം ഗ്രഹിച്ചു കഴിഞ്ഞു.

നബിദിനാഘോഷം :
ലക്ഷ്യം സാമ്പത്തികവും
ഭക്ഷണവുമെന്ന് !!

മൗലിദ് ആഘോഷം പോലുള്ള ആത്മീയ പരിപാടികളെല്ലാം സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് സുന്നികൾ നടത്തുന്നതെന്നാണ് മറ്റൊരാരോപണം. 

ഒരു മൗലവി എഴുതുന്നു :
"മൗലിദ് കഴിക്കുക, റാത്തീബ് കഴിക്കുക, ഖുത്ബിയ്യത് കഴിക്കുക, അടിയന്തിരം കഴിക്കുക തുടങ്ങിയ കഴിക്കലുകൾ കീശക്കും ആമാശയത്തിനും വല്ലതും കിട്ടുന്ന പരിപാടികളാണ്.  തെളിവുകളില്ലാത്ത ഇത്തരം സമ്പ്രദായങ്ങൾ നിലനിൽക്കുന്നത് സാമ്പത്തിക നേട്ടമുള്ളത് കൊണ്ട് തന്നെയാണ്, അനുബന്ധമായി ഭക്ഷണവും. അതു രണ്ടും നൽകാൻ ആരും ഒരുക്കമില്ലെങ്കിൽ ഇത്തരം ആചാരങ്ങൾ എന്നോ മൺമറയുമായിരുന്നു."
(മൗലിദ് വിമർശനവും 
വിശകലനവും പേജ് : 53)

സത്യത്തിൽ, ഇതു കൊണ്ടെല്ലാമുള്ള സാമ്പത്തിക നേട്ടം കൈവരിക്കുന്നത് മുജാഹിദും ആത്മീയ നേട്ടം കൈവരിച്ചത് സുന്നികളുമാണ് എന്ന് പറയുന്നതാണ് ശരി. 
കാരണം, ആദ്യകാലം മുതലേ എല്ലാവിധ മൗലിദുകളും റാത്തീബുകളും അച്ചടിച്ച് വിറ്റ് കാശാക്കിയത് മുജാഹിദ് കാരന്റെ സി.എച്ച് പ്രസ്സാണ്. കെഎം മൗലവിയുടെ പൂർണ്ണ പിന്തുണയും ഇതിനുണ്ടായിരുന്നു. മാത്രമല്ല, തെറ്റുകളും പിഴവുകളും മൗലിദിൽ വരുത്തുകയും ഇല്ലാത്തത് കൂട്ടിച്ചേർക്കുകയും ചെയ്തു സുന്നികളെ ആക്ഷേപിക്കാനും എളുപ്പം കിട്ടും. 

എന്നാൽ ചില ഒറ്റപ്പെട്ട കക്ഷികൾ ഈ സാമ്പത്തിക കൊയ്ത്തിനെ ആക്ഷേപിച്ച് എഴുതിയിട്ടുണ്ട്.

കെ ടി അഹമ്മദ് അലി എന്ന് പേരുള്ള ഒരു വഹാബി "ഉലമാക്കളോട് " എന്ന തലക്കെട്ടിൽ അൽമനാറിൽ എഴുതുന്നു:

" മാലയും മൗലിദും ചൊല്ലിക്കൊടുത്ത് ഒരു നേരത്തെ ശാപ്പാടോ നാലണയോ വസൂലാക്കി ജീവിച്ചു പോരുന്ന പാവപ്പെട്ട മൊല്ലാക്കമാരെ പറ്റി നിങ്ങൾക്ക് വലിയ ആക്ഷേപമുണ്ട്. വയറിന്നു വേണ്ടി മതത്തെ വിൽക്കുന്നവരാണ് ; ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നവരാണ് എന്നൊക്കെ. അതെല്ലാം നടത്തുന്ന വീട്ടുകാരെ സംബന്ധിച്ചുമുണ്ട് ആക്ഷേപം " കടുത്ത കുറാഫികൾ " എന്ന്. അവർ അത്തരക്കാരാണെന്നത് വാസ്തവം തന്നെ എന്ന് സമ്മതിക്കാം. അത്തരങ്ങളൊക്കെ അച്ചടിച്ചു വിറ്റ് പണം സമ്പാദിക്കുന്നവരോ, നിങ്ങളുടെ ജമാഅത്തിലെ ഒന്നാം തരക്കാരായ മുജാഹിദുകൾ ! അവർ കുറാഫികളും അല്ല, മതം വിറ്റ് വയർ നിറക്കുന്നവരുമല്ല !!ലജ്ജാവഹം ഉലമാക്കളെ ലജ്ജാവഹം !!!
(അൽമനാർ 1955
ഏപ്രിൽ പേ: 29 )

കെ എം മൗലവി ഇക്കാര്യം അറിഞ്ഞിട്ടും തടയാതിരുന്നതിന്റെ കഥ കെ. ഉമർ മൗലവി പറയുന്നുണ്ട്.

"ഖുതുബയിൽ ഞാൻ മുഹിയുദ്ദീൻ മാലയുടെ വിദൂര ദുഷ്ഫലങ്ങൾ വിശദീകരിച്ചു. സി എച്ച് പ്രസ്സുകാർ ഇതൊക്കെ അച്ചടിച്ചു വില്പന നടത്തുന്നവരാണ്. അതിനാൽ ഖുതുബയുടെ തലേന്നാൾ ഞാൻ എൻ്റെ ഗുരു ഭൂതനായ കെഎം മൗലവിയോട് ചോദിച്ചു." ഈ വിഷയം നമ്മൾ പറയേണ്ടതല്ലേ. സി എച്ച് കാരും മറ്റും ഇതൊരു കച്ചവടമാക്കിയിരിക്കുകയല്ലേ. നമ്മൾ ഉൽബോധിപ്പിക്കേണ്ടതല്ലേ." മൗലവിയുടെ പ്രതികരണം സമയമായിട്ടില്ല കുറച്ചുകൂടി കഴിയട്ടെ എന്നായിരുന്നു. അപ്പോൾ എനിക്ക് രോഷമുണ്ടായി. സമയമാകും വരെ നമ്മൾ ജീവിച്ചിരിക്കും എന്നതിന് വല്ല ഉറപ്പുമുണ്ടോ ? എന്നു ഞാൻ തിരിച്ചു ചോദിച്ചു. അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാൻ ഖുതുബയിൽ ഈ വിഷയത്തെ പരാമർശിച്ച് ഒരു ഉദ്ബോധനം നടത്തി. ഇതോടെ സി എച്ച് മുഹമ്മദ് സാഹിബിന് എന്നോട് ഭയങ്കര ദേഷ്യം ഉണ്ടായി. "
(ഓർമ്മകളുടെ തീരത്ത് പേജ് 114)

ഇനി തീറ്റിയുടെ കാര്യം. അക്കാര്യത്തിലും ഏത് നെറികെട്ട സമീപനവും സ്വീകരിക്കുന്നവരാണ് മൗലവിമാർ. മറ്റൊരാളെ ചീത്ത പറയാതിരിക്കാൻ ശാപ്പാട് വേണമെന്ന് നിബന്ധന വെച്ച മൗലവിമാരുടെ കഥ അവര് തന്നെ രേഖപ്പെടുത്തിയത് കാണുക.

"വെട്ടം അബ്ദുള്ള ഹാജി (മുജാഹിദ് തൗഹീദ് പ്രഭാഷകൻ) പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പരുഷമായി സംസാരിക്കാറുണ്ടായിരുന്നു. മരമണ്ടത്തലയാ എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പരുഷമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നുവെങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. ഹാജി അതുകേട്ട് പറഞ്ഞു: ശരി. ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും. ഉമർകുട്ടി ഹാജിക്ക് എന്താണ് വേണ്ടത് ? പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല "
(വെട്ടം അബ്ദുള്ള ഹാജി 
പേജ് 76 കെ എൻ എം )

സ്വന്തം വിശ്വാസപ്രകാരം ബിദ്അത്തായ കാര്യം അച്ചടിച്ചു വിറ്റ് കാശാക്കുകയും ഇപ്പോഴും അത് തുടർന്നു വരികയും ചെയ്യുന്നവരും ഒരു ദിവസത്തെ തെറി നിർത്തി വെക്കാൻ ശാപ്പാട് ആവശ്യപ്പെട്ടവരുമാണ്  നബിദിനാഘോഷത്തെ എതിർക്കാൻ " ശാപ്പാടും, സാമ്പത്തികവും " കാരണം പറയുന്നത് !!


ഇബാദതുകൾക്ക്
പുതിയ രീതിയും ശൈലിയും ബിദ്അതാണത്രെ..!?

പ്രത്യേക സമയവും രൂപവും ശൈലിയും നിർദ്ദേശിക്കപ്പെടാത്ത ഇബാദത്തുകൾക്ക് പുതിയ രീതിയും ശൈലിയും സ്വീകരിക്കൽ ബിദ്അത്താണത്രെ.

അൽമനാർ എഴുതുന്നു:
" ഇബാദത്തുകൾക്ക് മതം നിശ്ചയിച്ചിട്ടില്ലാത്ത രീതിയും ശൈലിയും സ്വീകരിക്കുന്നതാണ് (ബിദ്അത്തിന്റെ) നാലാമത്തെ രൂപം. ഇതിൻറെ വ്യക്തമായ ഉദാഹരണമാണ്, ദിക്റ് ചൊല്ലാനും പ്രാർത്ഥിക്കാനുമുള്ള കൽപ്പനയെ ദിക്റ് ഹൽഖകളും സ്വലാത്ത് നഗറുകളും പ്രാർത്ഥനാ സമ്മേളനവും ആക്കി മാറ്റുന്നത്. ഈ രീതിയോ രൂപമോ പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് ഇത്തരം രൂപവും രീതിയും സ്വീകരിക്കുന്നത് ബിദ്അത്ത് തന്നെ. "
(അൽ മനാർ 2018
നവംബർ പേജ് 20)

നിരുപാധികം ചെയ്യാവുന്ന ഇബാദത്തുകൾക്ക് സമയവും രൂപവും നിശ്ചയിക്കുന്നത് എല്ലാവരാലും സ്വീകാര്യമായ കാര്യമാണ്. 
പക്ഷേ ദിക്ർ ഹൽഖ, നബിദിനാഘോഷം പോലുള്ള നന്മകളെ മുടക്കാൻ മൗലവിമാർ കണ്ടെത്തുന്ന ഒരു പുത്തൻവാദം മാത്രമാണ് നിരുപാധിക ഇബാദത്തുകൾക്ക് സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ലായെന്നത്.

മൗലവിമാർ തന്നെ  ഇബാദത്തുകൾക്ക് പുതിയ രൂപവും ശൈലിയും സ്വീകരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 
ചിലത് താഴെ ചേർക്കാം.

വിചിന്തനം വരികയിൽ എഴുതുന്നു:

"സുന്നത്തായി സ്ഥിരപ്പെട്ട ചില കാര്യങ്ങളിൽ ചിലതിന് നമുക്ക് പുതിയ രീതികൾ സ്വീകരിക്കാം. യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ) വളരെയധികം താല്പര്യമെടുത്തിട്ടുണ്ട്. പക്ഷേ അത് ഇന്നത്തെ രീതിയിൽ യത്തീംഖാനകൾ സ്ഥാപിച്ചു കൊണ്ടായിരുന്നില്ല. ഇത് പുതിയ രീതിയാണെങ്കിലും ഒരു പുതിയ മത കർമ്മമല്ല. അത് സുന്നത്തിന്റെ പരിധിയിലാണ് വരിക."
(വിചിന്തനം വാരിക 2010 
ഫെബ്രുവരി 12 പേജ്:12)

സൽസബീലിൽ എഴുതുന്നു:
"രണ്ടു കൂട്ടരും വാദപ്രതിവാദത്തിന് സമ്മതിച്ചാൽ വ്യവസ്ഥയെഴുതുന്നു.  മധ്യസ്ഥന്മാരെയും രണ്ടു കക്ഷികളിൽ നിന്നും പങ്കെടുക്കുന്ന പണ്ഡിതന്മാരെയും നിർണയിക്കുന്നു. സ്ഥലവും, സമയവും തീരുമാനിക്കുന്നു. ഒരു സ്റ്റേജിൽ രണ്ടു കക്ഷികളും അണിനിരക്കുന്നു. എന്നിട്ട് മേൽപ്പറഞ്ഞ വിധം ചർച്ച നടക്കുന്നു. ഓരോ കക്ഷിയും വിഷയം അവതരിപ്പിച്ചു ദീർഘമായി സംസാരിക്കുകയും മറുകക്ഷി ദീർഘമായി മറുപ്രസംഗം നടത്തുകയും ചെയ്യുന്ന മറ്റൊരു രൂപമുണ്ട്. ഈ രൂപം നബി(സ)യുടെ കാലത്തില്ലല്ലോ എന്ന് ചോദിക്കാം. നബി(സ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെ യാവാമെങ്കിൽ വാദപ്രതിവാദത്തിന് മാത്രം നബിയുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ് ?. നബി(സ)യുടെ കാലത്തെ പള്ളിയല്ലിന്ന്. അന്നത്തെ സ്റ്റേജ് അല്ല ഇന്ന്. മാത്രമല്ല ഒരു സാധാരണ പ്രസംഗത്തിനില്ലാത്ത ഗുണം സംവാദത്തിന് ഉണ്ട്.
(സൽസബീൽ 1986 
മാർച്ച്, പേജ്: 24)

നോക്കൂ, നബി(സ)യുടെ കാലത്തില്ലാത്ത രൂപത്തിലും ശൈലിയിലും ദഅവത്തിനെയും യതീം സംരക്ഷണത്തെയും മൗലവിമാർ തന്നെ മാറ്റിയിരിക്കുന്നു. നിരുപാധിക ഇബാദത്തുകൾക്ക് സമയമോ എണ്ണമോ രൂപമോ നിശ്ചയിക്കാൻ പാടില്ലെന്ന അവരുടെ വിശ്വാസ പ്രകാരം അവർ തന്നെ ബിദ്അത്തിൽ അകപ്പെട്ടിരിക്കുന്നു.

അല്ലെങ്കിൽ പിന്നെ, സുന്നികൾ ചെയ്യുന്ന നബിദിനാഘോഷത്തിന് മാത്രം ബാധകമാകുന്ന ഒരു നിയമമാണോ ഇതെന്ന് വ്യക്തമാക്കേണ്ടത് മൗലവിമാരാണ്.

നബി(സ)കൽപ്പിക്കാത്തതെല്ലാം
ബിദ്അതാണെന്നോ...?!

നന്മകൾ മുടക്കുക ബിദ്അത്ത്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽപെട്ട ഒന്നാണല്ലോ. അതിന് വിശ്വസനീയമായി തോന്നാവുന്ന ചില ഉസൂലുകൾ അവർ മെനഞ്ഞുണ്ടാക്കും. അത് സത്യമാണെന്ന് ധരിച്ച് ചിലരെങ്കിലും അതിൽ പെട്ടുപോകും. 

അല്ലാഹുവും റസൂലും കൽപ്പിക്കാത്തതെല്ലാം ബിദ്അത്താകുന്നു എന്നതാണ്  നബിദിനാഘോഷത്തിനെതിരെ മൗലവിമാർ കൊണ്ടുവരുന്ന പുതിയ ഉസൂല്.

"അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിനു ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം. 
(അൽ മനാർ 2018 
നവംബർ പേജ് 20)

നബിദിനാഘോഷത്തെ പറ്റി ഇമാമുകൾ പറഞ്ഞതിനെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതിയത് നോക്കൂ :
"ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്ലാമിൽ പ്രമാണങ്ങളല്ല. മുസ്ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.
ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം. "
(അൽ മനാർ 2015 
ഡിസംബർ പേജ് 5)

ഇജ്മാഇനെയും ഖിയാസിനെയും വെട്ടി മാറ്റുന്ന ഇത്തരം കൈക്രിയകൾ  നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ പുറത്തെടുക്കാറുള്ളത്. 

എന്നാൽ, ഇവരുടെ പ്രവർത്തനത്തിൽ അല്ലാഹുവോ, റസൂലോ കൽപ്പിക്കാത്തത് ധാരാളം നമുക്ക് കാണാൻ കഴിയും.
ഒരു ഉദാഹരണം പറയാം.

എല്ലാ വെള്ളിയാഴ്ചയിലും ഖുതുബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധഘടകമായി മൗലവിമാർ പഠിപ്പിക്കുന്നു.

"അല്ലാഹുവിനെ സ്തുതിക്കലും , പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅമിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്നുകൾ  ആകുന്നു "
(അൽമനാർ 2022
ജൂൺ പേജ് 39 )

"ഹംദ് ,സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ "
(ശബാബ് 2019 
ഏപ്രിൽ 2 പേജ് 26 )

എന്നാൽ നബി (സല്ലല്ലാഹു അലൈഹിവസല്ലം) ഏതെങ്കിലും ഒരു വെള്ളിയാഴ്ച ഖുത്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ ?  കൽപ്പിച്ചിട്ടുണ്ടോ? ഖുതുബയിൽ സ്വലാത്ത് ചെല്ലാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ ?
ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. 

ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച 
" ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം " എന്ന പുസ്തകത്തിൽ എഴുതുന്നു:

"ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിൻെറ ഇടയിൽ ഇരിക്കണമെന്നും ഖുതുബയിൽ ഹംദും, തദ്കീറും, ഉപദേശവും , ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി "
(പേജ്: 12. 1945 ൽ 
പ്രസിദ്ധീകരിച്ചത്.)

അപ്പോൾ ഹദീസിൽ ഖുതുബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും തെളിവില്ല.
ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് :

"ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല. 
(ശബാബ് 2009 
ജൂലൈ 10 പേജ് 21)

നോക്കൂ..., 
ഖുതുബയിലെ സ്വലാത്ത് ഖുർആനോ, ഹദീസോ കൽപ്പിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. 
എന്നാൽ ഇപ്പോഴും മൗലവിമാർ ഖുതുബയിൽ സ്വലാത്ത് നിർബന്ധപൂർവ്വം ചൊല്ലുന്നു, സമയം നിശ്ചയിക്കുന്നു, ദിവസം നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുതുബയിലെ സ്വലാത്തിന് നാം കാണുന്നു. 

ഖുതുബയിലെ സ്വലാത്ത് ഫർളും നബിദിനാഘോഷം സുന്നത്തും.

വഹാബികൾ നബി(സ) ചെയ്യാത്തത് കൊണ്ടാണത്രെ നബിദിനാഘോഷമെന്ന സുന്നത്ത് ഒഴിവാക്കുന്നതും ബിദ്അതായി പ്രഖ്യാപിച്ചതും. 
എന്നാൽ മൗലവിമാരുടെ വിശ്വാസപ്രകാരം തെളിവില്ലാത്ത (നബി(സ)ചെയ്യാത്ത) ഖുതുബയിലെ സ്വലാത്ത് നിർബന്ധപൂർവ്വം ചെയ്യുന്നു. 
ചെയ്യാൻ കൽപിക്കുന്നു.

ഹാ ... എന്തൊരു കഷ്ടം.
വൈരുദ്ധ്യമേ... നിന്റെ പേരോ വഹാബിസം.

നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലത്രെ.

നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ല
എന്നാണ് മൗലവിമാരുടെ മറ്റൊരു പ്രചരണം.

" ജന്മദിനാഘോഷം ഇസ്ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിൻെറ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല "
(അൽമനാർ 2015
 ഡിസംബർ പേജ് : 5 )

മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് ധാരണ.
ഓരോ റബീഉൽ അവ്വൽ കഴിയും തോറും നബി(സ)യുടെ മഹത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്ലാമിക പ്രചരണം തന്നെ വ്യാപകമാക്കാനും സാധിക്കുന്നു എന്നത് നബിദിനാഘോഷം കൊണ്ടുള്ള ഏറ്റവും വലിയ ഫലം തന്നെയാണ്.

നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ  എണ്ണിപ്പറഞ്ഞത് ആധുനിക മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവുന്നു. അൽമുർശിദിലെ വരികൾ നേക്കൂ.

"പ്രജാവത്സകനായ ഭരണാധികാരി,ദീന ദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു , അദ്ദേഹത്തിൻെറ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു , അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു. "
(അൽമുർശിദ് മാസിക
1938 മെയ് പേ: 22 )

നബിദിനാഘോഷം കൊണ്ട് കൂടുതൽ ഫലം സിദ്ധിക്കാൻ ആവശ്യമായ കാര്യങ്ങൾ അൽ മുർശിദ് മാസികയിലൂടെ മൗലവിമാർ ഉണർത്തിയത് കൂടി കാണുക.

" ഈ റബീഉൽ അവ്വൽ മാസത്തിൽ നബിയുടെ ഉപദേശങ്ങളെയും ചര്യകളെയും ജനങ്ങളെ പഠിപ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. കുറച്ചുകാലമായി നമ്മുടെ നാട്ടിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമേ ചില രാജ്യങ്ങളിലും നബിദിനം എന്ന പേരിൽ ഈ ശ്രമം ചെയ്തു വരുന്നുണ്ട്. എന്നാൽ ഈ ശ്രമം കൂടുതൽ ഉപയോഗപ്രദമാക്കി തീർക്കുവാൻ ഉത്സാഹിക്കേണ്ടതാണ്. കേവലം പ്രസംഗങ്ങളെ കൊണ്ട് മതിയാക്കരുത്. നബിയുടെ സച്ചരിതങ്ങളും ഇസ്ലാം മത സിദ്ധാന്തങ്ങളും വിവരിച്ചു കൊണ്ടുള്ള ലഘുലേഖകളും ചെറുപ്പ പുസ്തകങ്ങളും അച്ചടിച്ചു പ്രചരിപ്പിക്കുന്നത് അധികം നന്നായിരിക്കും. നാം റബീഉൽ അവ്വൽ കൊണ്ടാടുന്നതും നബി(സ)യോടുള്ള നമ്മുടെ ബഹുമാനത്തെ പ്രദർശിപ്പിക്കുന്നതും ഇതേ ക്രമത്തിൽ ആയിരുന്നാൽ അതുകൊണ്ട് വലിയ ഫലം ലഭിക്കുന്നതാണ്."
(അൽ മുർശിദ് മാസിക 1936 ജൂൺ പേജ് : 8 )

നബിദിനാഘോഷം പ്രവാചകരോടുള്ള സ്നേഹം വർധിക്കാനും ഇസ്‌ലാമിന്റെ സന്ദേശം ലോകത്ത് വ്യാപിക്കാനും കാരണമാകുന്നുണ്ടെന്ന് വിലയിരുത്തുകയും അതു കൂടുതൽ വ്യാപിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയാണ് ആദ്യകാല മൗലവിമാർ ചെയ്തതെങ്കിൽ ഇന്ന് ഇതെല്ലാം അനിസ്‌ലാമികമാണെന്ന് പറഞ്ഞ് ഇത്തരം നന്മയിൽ നിന്നും വിശ്വാസികളെ പിന്തിരിപ്പിക്കാനുളള വിഫല ശ്രമമാണ് മൗലവിമാർ നടത്തികൊണ്ടിരിക്കുന്നത്.

നബിദിനാഘോഷം ശിർക്ക്...!?

നബി (സല്ലല്ലാഹു അലൈഹിവസല്ലമ) യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണ്. അതിനാൽ അവിടുത്തെ പൊരുത്തം ആഗ്രഹിച്ചുകൊണ്ടുള്ള നബിദിനാഘോഷം ശിർക്കാകുന്നു. ഇതാണ് മൗലവിമാരുടെ പുതിയ ഗവേഷണം. നബി(സ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്.

മുജാഹിദിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:

" തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്, അത് ശിർക്കാണ്."
(ശബാബ് 2019 
നവംബർ 15 പേജ് 31)

അല്ലാഹുവല്ലാത്തവരുടെ പൊരുത്തം അത് നബി (സ)യുടേത് ആണെങ്കിൽ പോലും ആഗ്രഹിക്കാൻ പാടില്ല, അത് ശിർക്കാണെന്ന  മൗലവിമാരുടെ പുതിയ കണ്ടെത്തലിന്  മതപരമായി യാതൊരു അടിസ്ഥാനവും ഉദ്ദരിക്കാനില്ല. മാത്രമല്ല, ഈ ചിന്താഗതി ഖുർആൻ വിരുദ്ധമാണ്.

വിശുദ്ധ ഖുർആൻ പറയുന്നു:
"അല്ലാഹുവും അവൻെറ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ."
 (തൗബ: 62 )
സ്വഹാബികൾ നബി(സ) യുടെ പൊരുത്തം കാംക്ഷിച്ചിരുന്നുവെന്ന്
മൗലവിമാരുടെ വരികളിൽ നിന്ന് തന്നെ നമുക്ക് ബോധ്യപ്പെടും.

" ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്. "
(ശബാബ് വാരിക
 2019 നവംബർ പേ: 14)

" റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും ആണ്. (തുർമുദി) "

(അൽമനാർ മാസിക 
2008 ഡിസംബർ പേജ് 50
കെ എൻ എം മുഖപത്രം)

അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കണമെന്നും സ്വഹാബികൾ നബിയുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നു. 

ഇതോടെ നബിദിനാഘോഷം ശിർക്കാണെന്ന വാദവും  നിർവീര്യമായി.

നബിദിനം ഖുറാഫികളുടെ ആഘോഷമാസമാണെന്ന് !

സുന്നികളെ പരിഹസിച്ചുകൊണ്ട് വഹാബികൾ വിളിക്കുന്ന പേരാണ് കുറാഫികൾ. 

നബിദിനാഘോഷം കേരളത്തിലെ സുന്നികളുടേത് മാത്രമാണ് എന്നു പറഞ്ഞു ചെറുതാക്കാനാണ് മൗലവിമാരുടെ ശ്രമം. 

"റബീഉൽ അവ്വൽ കുറാഫികളുടെ ആഘോഷമാസമാണല്ലോ"
(അൽ മനാർ 2015 
ജനുവരി പേ: 4 )

സത്യത്തിൽ സുന്നികളും അല്ലാത്തവരും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ് നബിദിനാഘോഷം. 
മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവായി അവർ പരിചയപ്പെടുത്താറുള്ള വക്കം മൗലവി എഴുതിയത് കാണുക:

"റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലീങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.  ലോകത്തിൽ ദൈവത്തിൻെറ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിൻെറ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്. " (മുസ്‌ലിം മാസിക (1914) 1089 മകരം വാല്യം 6) 

വക്കം മൗലവിയുടെ ഈ ഉദ്ദരണി മുന്നിൽ വെച്ച് കൊണ്ട് ഡോ: ടി കെ ജാബിർ എന്ന വഹാബി എഴുത്തുകാരന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം :

"നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."
(വക്കം മൗലവി :
ചിന്തകൾ രചനകൾ പേ: 147- യുവത )

വക്കം മൗലവിയുടെ മുസ്ലിം മാസിക പുന:പ്രസിദ്ധീകരണം നടന്ന് റബീഉൽ അവ്വൽ ആഘോഷത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് വലിയ ശുഭ സൂചകമായി വക്കം മൗലവി കണ്ടത്രെ.

ഡോ: ടി കെ ജാബിർ എഴുതുന്നു:

"മുസ്ലിം  മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചു പോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു. ആറുമാസം കഴിയുന്ന സന്ദർഭത്തിൽ മുസ്ലിമിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന: പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട്. "
(വക്കം മൗലവി
ചിന്തകൾ രചനകൾ പേജ് 147 )

മുജാഹിദ് പണ്ഡിതസഭയുടെ പ്രസിദ്ധീകരണമായ അൽമുർഷിദിന്റെ വരികൾ കൂടി വായിക്കുക:
" റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോക ഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ് അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തു വരുമ്പോൾ മുസ്ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്.   നബിയ്യുനാ മുഹമ്മദ്(സ) എന്നെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത് "
(അൽ മുർശിദ് 1935
ജൂൺ പേ: 1)

നബിദിനാഘോഷം നാല് ഖുറാഫികൾ മാത്രം നടത്തുന്ന ആചാരമാണെന്ന ആധുനിക മൗലവിമാരുടെ കണ്ടെത്തൽ മുജാഹിദ് സ്ഥാപക നേതാവ് വക്കം മൗലവിയടക്കമുള്ളവരുടെയും അവരുടെ പണ്ഡിത സഭയുടെയും നിലപാടിനു കടകവിരുദ്ധമാണ്.

ഇസ്‌ലാമിൽ രണ്ട്
ആഘോഷങ്ങൾ മാത്രമോ?

നബിദിനാഘോഷം അനിസ്‌ലാമികമെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളെ ഉള്ളൂ എന്നാണ് മുജാഹിദുകൾ സാധാരണ പറയാറുള്ളത്.

മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതുന്നു :

" മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള് ഹയുമാണ് "
(അൽമനാർ 2006 ഏപ്രിൽ പേജ്: 14)

എന്നാൽ ഇസ്‌ലാമിൽ രണ്ടു പെരുന്നാൾ മാത്രമല്ല ആഘോഷ ദിവസങ്ങളായി ഉള്ളതെന്ന് 
മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്.

റമളാൻ മാസം ആഘോഷ മാസമാണെന്നും അത് പോലെ എല്ലാ നന്മകൾക്കും കാരണക്കാരായ നബി(സ) തങ്ങൾ ജനിച്ച മാസവും മുസ്ലിംകൾക്ക് വലിയ ആഘോഷമാസമാണെന്നും മൗലവിമാർ തന്നെ പഠിപ്പിക്കുന്നത് കാണുക.

 
1. റമദാൻ മാസം
"നബി(സ)തിരുമേനിക്ക് വിശുദ്ധഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന.... പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ."
(അൽമനാർ മാസിക
2012 ജൂലൈ പേജ് :5
കെ.എൻ എം മുഖപത്രം)

2 റബീഉൽ അവ്വൽ മാസം

മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽമുർഷിദിൽ എഴുതുന്നു :
".... താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു."
(അൽ മുർശിദ് മാസിക
1939 ഏപ്രിൽ)

അപ്പോൾ രണ്ടു ആഘോഷങ്ങൾ മാത്രമേ ഇസ്ലാമിൽ ഉള്ളൂ എന്ന ന്യായം പറഞ്ഞ് നബിദിനാഘോഷത്തെ എതിർക്കാനും വകുപ്പില്ല.

നബിദിനാഘോഷം :
മൗലവിമാർ സമുദായത്തെ 
ഭിന്നിപ്പിക്കുന്നു.

നബിദിനാഘോഷ വിഷയത്തിൽ വിമർശനങ്ങളുമായി / ബിദ്അത്ത് ആരോപണവുമായി രംഗത്തുവരുന്ന മൗലവിമാരെ കാണുമ്പോൾ മുജാഹിദ് സ്ഥാപകൻ കെ എം മൗലവിയുടെ ഫത്‌വയാണ് ഓർമ്മവരുന്നത്. ആ ഫത്‌വ പ്രകാരം ഇന്നത്തെ മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നവരാണ്.

ഫത്‌വയുടെ ചുരുക്കം
ഇങ്ങനെയാണ്.
🔹ഒരു വിഷയത്തിൽ ഒരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെ ആക്ഷേപിക്കാനോ അവരെ ബിദ്അത് ചെയ്യുന്നവർ എന്ന് പറയാനോ പാടുള്ളതല്ല. 
🔹അഹ് ലുസുന്ന: ഐക്യഖണ്ഡേന പറഞ്ഞ കാര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ മാത്രമാണ് ആക്ഷേപിക്കേണ്ടത്. അല്ലാത്ത പക്ഷം അത് സമുദായത്തെ ഭിന്നിപ്പിക്കലാവും. 

ഫത്‌വയുടെ പൂർണ്ണരൂപം:
"നമ്മുടെ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കൾ തമ്മിൽ അഭിപ്രായഭേദമുള്ള മസ്അലകളിൽ ഏതൊരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെയും ആക്ഷേപിക്കാനോ, അവർ മുബ്തദീങ്ങളാണെന്ന് വിധിക്കാനോ നമുക്ക് യാതൊരു അവകാശവുമില്ല... നമ്മുടെ സമുദായത്തിലെ സവാദുൽ അഅ്ളം ആയ അഹ്ലുസ്സുന്നത്തിന്റെ ഇജ്മാ ഓട് ആര് മാറാകുന്നുവോ ആര് എതിരാകുന്നുവോ അവരെ മാത്രമേ നമുക്ക് ആക്ഷേപിക്കുവാൻ അവകാശമുള്ളൂ. ഈ ഹദ്ദ് വിട്ട് ആര് പ്രവർത്തിക്കുന്നുവോ അവർ സമുദായത്തെ ഭിന്നിപ്പിക്കുന്ന വരായിരിക്കും. " 
(കെ എം മൗലവിയുടെ 
ഫത്‌വകൾ പേജ് 86)

കെ.എം മൗലവിയുടെ ഫത്‌വ ഇന്നും അവർക്കിടയിൽ അംഗീകാരമുളളത് തന്നെയാണ്.

"കെ മൗലവിയുടെ ഫത്‌വകൾ എക്കാലത്തും പ്രസക്തവും മൗലവിയുടെ പാണ്ഡിത്യത്തിന്റെ മകുടോദാഹരണങ്ങളുമാണ് "
(ശബാബ് വാരിക 2009
ഫെബ്രുവരി 6, പേ: 34
മുജാഹിദ് മുഖപത്രം )

കെ എം മൗലവിയുടെ ഈ ഫത്‌വയുടെ വെളിച്ചത്തിൽ നബിദിനാഘോഷത്തെക്കുറിച്ച് ഇമാമുകൾ എന്തു പറഞ്ഞുവെന്ന് ആലോചിക്കാം. 

ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം സുയൂഥി(റ) പറയുന്നു:

"ജന്മദിനാഘോഷത്തിന് മറ്റൊരു അടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ്(റ) വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചകത്വ ലബ്ധിക്ക് ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്തലിബ് നബി(സ)യുടെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തൻ്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി(സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം.
അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്.
(അൽഹാവി ലില്‍ ഫത്താവ)

ഇനി ആരാണ് ഇമാം സുയൂഥി(റ). മഹാനവറുകളെ  വഹാബികൾ തന്നെ പരിചയപ്പെടുത്തുന്നത് കാണുക.

കെ എൻ എം മുഖപത്രം അൽമനാർ മാസികയിൽ നിന്ന്:

"പാണ്ഡിത്യത്തിന്റെ നിറകുടമായ ഇമാം സുയൂഥി(റ) തന്നെ പറ്റി പറഞ്ഞത് താൻ രണ്ടുലക്ഷം ഹദീസുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നാണ്... ഏഴു വിജ്ഞാനീയങ്ങളിൽ അവഗാഹം നേടാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചിട്ടുണ്ട്, അൽഹംദുലില്ലാഹ്.
ഖുർആൻ വ്യാഖ്യാനം, ഹദീസ് വിജ്ഞാനീയം, ഇസ്ലാമിക് കർമ്മശാസ്ത്രം, അറബി ഭാഷ നിയമങ്ങളായ നഹ് വ്, മആനി, ബയാൻ , ബദീഅ തുടങ്ങിയവയാണവ... എട്ടാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് വൈജ്ഞാനിക മേഖലയിലേക്ക് ചുവടുവെച്ച സുയൂഥി സമകാലികരെയും മുൻഗാമികളെയും പിൻഗാമികളെയുമെല്ലാം പിന്നിലാക്കിക്കൊണ്ട് 600 ഓളം ഗ്രന്ഥങ്ങൾ രചിച്ച മഹാപ്രതിഭയാണ്. ആ ഗ്രന്ഥങ്ങളെല്ലാം തന്നെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ ഇന്നും പ്രസക്തമായി നിൽക്കുന്നു എന്നത് അദ്ദേഹത്തിൻെറ പാണ്ഡിത്യത്തിന്റെ ആധികാരികതയ്ക്കുള്ള തെളിവും കൂടിയാണ്.....ശിഷ്യൻ ശാദുലി പറയുന്നത് അതുല്യനും നബിചര്യ സ്ഥാപിച്ചയാളും ബിദ്അത്തുകൾ അകറ്റിയ ആളുമാണ് ഇമാം എന്നാണ്. "

(അൽമനാർ 2022
ജൂൺ പേജ് 34)

നബിദിനാഘോഷം സുന്നത്താണെന്ന് സ്ഥിരപ്പെടുത്തിയ ഒരു ഇമാമിനെയാണ് മുകളിൽ സൂചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര ഇമാമുകൾ നബിദിനാഘോഷം സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അത് ബിദ്അത്താണ് അനിസ്ലാമികമാണ് എന്ന് പ്രചരിപ്പിക്കുന്ന മുജാഹിദുകൾ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്ന് കെഎം മൗലവിയുടെ ഫത്‌വയുടെ വെളിച്ചത്തിലും നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.

ജന്മദിനാഘോഷം
ജൂത സൃഷ്ടിയാണെന്ന്

പ്രവാചക സ്നേഹത്തിൽ നിന്നും സമുദായത്തെ അകറ്റി നിർത്താൻ മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് ജന്മദിനാഘോഷം ജൂതന്മാരുടെ സൃഷ്ടിയാണെന്നത്.

കെ എൻ എം മുഖപത്രം
അൽമനാർ മാസിക എഴുതുന്നു:
" ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ജന്മദിനത്തിന്റെ ഉപജ്ഞാതാക്കൾ. ആ ആചാരം മുസ്ലിങ്ങളിലേക്ക് പകരുകയായിരുന്നു. അതിന് കുടപിടിച്ചത് ശീഇകളാണ്. പിന്നീട് സൂഫികളും അതേറ്റു പിടിച്ചു.സൂഫികളോടും ഷീകളോടും ഏറെ മമത കാണിക്കുകയും ഇത്തരം കാര്യങ്ങളിൽ അവരെയും കവച്ചു വെക്കണമെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത സുന്നികളാണിപ്പോൾ ജന്മദിനാഘോഷത്തിന്റെപകർപ്പവകാശം ഏറ്റെടുത്തവർ."
(അൽ മനാർ 2015
 ഡിസംബർ പേ: 5)

പ്രവാചകരോടുള്ള കടുത്ത വൈരാഗ്യമാണ് ഇത്തരം പ്രയോഗങ്ങൾക്ക് മൗലവിമാരെ പ്രേരിപ്പിക്കുന്നത്. നബി (സ)യെ സാധാരണക്കാരനാക്കി അവിടുത്തെ ജന്മത്തേയും ഒരു സാധാരണക്കാരന്റെ ജന്മം പോലെയാക്കി മാറ്റുകയാണ് മൗലവിമാർ ചെയ്തത്. ഈമാനിന്റെ പ്രകാശം മനസ്സിലുള്ളവർക്ക് എങ്ങനെ പറയാൻ പറ്റും നബി(സ)യുടെ ജന്മദിനാഘോഷം ജൂത സൃഷ്ടിയാണെന്ന്.

നബി(സ) യുടെ ജന്മദിന ആഘോഷം മുസ്ലിംകൾ ആഘോഷിച്ചു വരുന്നതാണെന്നും, നബിദിനത്തിന് പ്രത്യേകതയുണ്ടെന്നും മുജാഹിദുകൾക്ക് തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. 

മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽമുർശിദിൽ എഴുതുന്നു:
" പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ മുസ്ലീങ്ങൾ ആനന്ദ തുന്തിലരായി ഭവിക്കുന്നു. 1400 വർഷങ്ങൾക്കു മുമ്പ്ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈകമഹാനായ മുഹമ്മദ്(സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്ലിംകൾ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ, പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല. "
(അൽമുർശിദ് മാസിക
1938 മെയ് പേ: 9 )

സമയവും എണ്ണവും
നിശ്ചയിക്കൽ ബിദ്അതോ?

പ്രത്യേക എണ്ണമോ സമയമോ നിശ്ചയിക്കപ്പെടാത്ത ഇബാദത്തുകൾക്ക് നമ്മൾ സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രേ.
നബിദിനാഘോഷം ബിദ്അത്ത് ആണെന്ന് പറയാൻ മൗലവിമാർക്കുള്ള ഒരു പ്രധാന രേഖയാണിത്.

"നിരുപാധികമായി പറയപ്പെട്ട മുത്വ് ലഖ് , ആമ്മ് (വ്യാപകവും പൊതുവായതുമായ)കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്. "
(ആരാണ് പുത്തൻ വാദികൾ
 ശാഫി സ്വലാഹി, പേജ് 40)

വിശ്വാസികൾ ചെയ്യുന്ന നന്മകളെ ഇല്ലാതാക്കാൻ ഇത്രത്തോളം നല്ല ഒരു തടസ്സം മറ്റൊന്നും ഉണ്ടാവില്ല. ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് ഈ ഒരു തത്വം മതിയാകുന്നതാണ്.

എന്നാൽ മുജാഹിദിന്റെ സ്ഥാപക നേതാക്കൾക്ക് ഇങ്ങനെ ഒരു ഉസൂല് പരിചയമേയില്ല.
തിരുനബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ മാസത്തിൽ തന്നെ പ്രത്യേകം സംഘടിച്ചു പ്രവർത്തിക്കണമെന്നും അതിനാവശ്യമായ ഫണ്ടുകൾ സ്വരൂപിക്കണമെന്നും മൗലവിമാരുടെ  പ്രത്യേക നിർദ്ദേശമുണ്ട്.

"മർഹബൻ ബി മൗലിദി റസൂലില്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം വ അഹ് ലൻ വസഹ് ലൻ " എന്ന തലവാചകത്തിൽ അൽ മുർഷിദിൽ വന്ന വരികൾ കാണുക:

" ഈ റബീഉൽ അവ്വലിൽ തന്നെ സീറ പ്രചാരണ സംഘം എന്ന പേരിൽ അല്ലെങ്കിൽ ഇസ്ലാം മത സംരക്ഷണ സംഘം എന്ന പേരിൽ ദേശങ്ങൾ തോറും ഓരോ സംഘം രൂപീകരിക്കുക. അത് നമ്മുടെ തൗബയിലേക്കുള്ള പ്രവേശനം ആയിരിക്കട്ടെ. ആ സംഘത്തിൽ അംഗങ്ങളായി ചേരുന്ന ഓരോ പേരും അവനവന്റെ സ്ഥിതിയും നിലയും അനുസരിച്ച് സ്വന്തം വകയായി "സബീലുല്ലാഹ് ഫണ്ട് " എന്ന പേരിൽ ഒരു ഫണ്ട് ശേഖരിക്കുവാൻ യത്നിക്കണം. ഒരു ഖാസ്സായ പെട്ടി ഇതിനായി തയ്യാറാക്കണം. എല്ലാ റബീഉൽ അവ്വൽ മാസത്തിലും മൗലിദ് യോഗങ്ങൾ മുഖേന വേണ്ട മുശാവറ ചെയ്തുകൊണ്ട് ഈ ഫണ്ട് എങ്ങനെ ചെലവ് ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്യാം. ദേശങ്ങൾ തോറുമുള്ള യോഗങ്ങളെല്ലാം ഒരു മർകസി സംഘത്തിന് ഉത്തരവാദിത്തപ്പെട്ടതായിരിക്കുകയും വേണം. "
(അൽ മുർഷിദ് മാസിക
1935 ജൂൺ  പേജ് : 197)

മാത്രമല്ല, നിരുപാധികം കൽപ്പിക്കപ്പെട്ട ഏത് കാര്യവും ഒരു സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചു കൊണ്ടാണല്ലോ നമ്മൾ ചെയ്യുക. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ്. മതപഠനം എന്നത് വ്യാപകമായി കല്പിക്കപ്പെട്ട കാര്യമാണല്ലോ.പക്ഷേ ഇതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയങ്ങളും ദിവസങ്ങളും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്ലാം വിലക്കിയ കാര്യമല്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്രസ സംവിധാനം തന്നെ ബിദ്അത്താന്നെന്ന് പറയേണ്ടിവരും. 

മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപ്പിച്ച കാര്യങ്ങൾക്ക് സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ:

" ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി. "
(ശബാബ് വാരിക. 2008
നവംബർ 14 പേജ് 33)

" മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു.
5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു."
(വിചിന്തനം  വാരിക 
2022 ജൂൺ 10 പേജ് 34)

അപ്പോൾ പിന്നെ,നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസൂല്. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചു കൊണ്ടാണ്താനും.

നബിദിനാഘോഷം :
നിഷിദ്ധമെന്ന വാദം
ഇസ്‌ലാമിക വിരുദ്ധം

ഇസ്‌ലാമിൽ ഒരു കാര്യം അനിസ്‌ലാമികമെന്നോ നിഷിദ്ധമെന്നോ പറയാൻ തെളിവുകൾ വേണം. അവനവന് ഇഷ്ടമില്ലാത്തതൊക്കെ നിഷിദ്ധമാക്കാൻ ഇസ്‌ലാമിൽ ഒരു വകുപ്പുമില്ല. 
ഇത് മൗലവിമാർക്കും അറിയാവുന്നൊരു വസ്തുതയാണ്.

വഹാബി പ്രസിദ്ധീകരണമായ 
അൽ ഇസ്‌ലാഹ് മാസികയിൽ നിന്ന് :

" ആരാണ് ഒരു കാര്യം ഹലാൽ എന്നും ഹറാം എന്നും പറയാൻ ഇവർക്ക് അധികാരം നൽകിയത് ? ഖുർആനിലും സുന്നത്തിലും ഖണ്ഡിതമായി പറയാത്ത ഒരു കാര്യത്തിൽ ഹറാം എന്ന് വിധി പറയൽ അല്ലാഹുവിന്റെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തലാകുന്ന ധിക്കാരമാണെന്നത് പ്രത്യേകം ഓർക്കുക. "

(അൽ ഇസ്‌ലാഹ് മാസിക
2011 ഡിസംബർ പേ: 16,17,)

എന്നാൽ നബിദിനാഘോഷത്തെ കുറിച്ച് ആധുനിക മൗലവിമാരുടെ നിലപാടെന്താണ്.

കെ എൻ എം മുഖപത്രമായ 
അൽമനാർ മാസികയിൽ
ഒരു മൗലവി എഴുതുന്നു:

" നബി(സ)യെ സ്നേഹിക്കണം, ആദരിക്കണം, അതിനു മാതൃകയുണ്ട്. ആ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. അതിന്  നാം ഇന്ന് സ്വീകരിക്കുന്ന രീതി ശരിയല്ല. മൗലിദ് ഓതിയോ, ഓതിച്ചോ, ജന്മദിനം കൊണ്ടാടിയോ, പ്രകടനം നടത്തിയോ, അന്നദാനം നടത്തിയോ, മദ്രസ കുട്ടികളെ തെരുവിലിറക്കി മുദ്രാവാക്യം വിളിച്ചോ അല്ല - ഇവകളെല്ലാം ബിദ്അത്തും അനാചാരവും മാതൃകയില്ലാത്തതും ശിക്ഷാർഹവുമാണ്. "
(അൽമനാർ മാസിക 
2012 ഫെബ്രുവരി പേജ് :20)

മേൽ പറഞ്ഞ വിധം നബിദിനാഘോഷത്തിലൂടെ നബിസ്നേഹം പ്രകടിപ്പിക്കൽ നിഷിദ്ധമാണെന്നതിന് ഏതെങ്കിലും ഒരു പ്രമാണം തെളിവായി ഉദ്ധരിക്കാൻ വഹാബികൾക്ക് സാധിച്ചിട്ടില്ല. നബിദിനാഘോഷത്തെ വിരോധിച്ചുകൊണ്ടുള്ള ഒരു ഹദീസോ ആയത്തോ അവർ ഉദ്ധരിച്ചതായി ഇന്നുവരെ നമ്മൾ കണ്ടിട്ടുമില്ല.

പ്രമാണങ്ങളിൽ ഖണ്ഡിതമായി   ഹറാം എന്ന് പറയാത്ത നബിദിനാഘോഷത്തെ നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുക വഴി അല്ലാഹുവിൻറെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തുകയെന്ന കടുത്ത ധിക്കാരമല്ലെ മൗലവിമാർ ചെയ്തുകൊണ്ടിരിക്കുന്നത്.


നബിദിനാഘോഷം :
അവസാനത്തെ അടവ്
ഇമാമിന്റെ പേരിൽ കളവ്

നബിദിനാഘോഷം അനാചാരമാണമെന്ന് തെളിയിക്കുന്ന പ്രമാണങ്ങളൊന്നും കിട്ടാതിരുന്നപ്പോൾ ഇമാമുകളുടെ പേരിൽ ശുദ്ധമായ കളവ് വെച്ചുകെട്ടി പറയുകയാണ് മൗലവിമാർ ചെയ്യുന്നത്.

കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:

" ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ സുയൂഥി പറയുന്നു:
പരിശുദ്ധ ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആളുകളുടെ നിർമ്മിതവും ഏതോ തീറ്റ കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽഹാവി ലിൽ ഫത്താവ 1/190) "
(അൽ മനാർ മാസിക 
2006 ഏപ്രിൽ പേജ് 58)

സാധാരക്കാർക്ക് പെട്ടെന്ന് മനസ്സിലാകാത്ത രൂപത്തിൽ ശുദ്ധമായ നുണയാണ് ഇമാം സുയൂത്വി(റ)യുടെ പേരിൽ മൗലവി ഉദ്ധരിച്ചത്. 

ഇത് ഇമാം സുയൂഥി(റ)യുടെ ഫത്‌വയോ ശാഫിഈ മദ്ഹബിലെ ഏതെങ്കിലും ഒരാളുടെ വാചകങ്ങളോ അല്ല തന്നെ. 

നബിദിനാഘോഷത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി നൽകുകയും നബിദിനാഘോഷം സ്ഥിരപ്പെടുത്തുകയും ചെയ്ത പണ്ഡിതനാണ് ഇമാം സുയൂത്വി(റ). 

ഫാകിഹാനി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പണ്ഡിതൻ നടത്തിയ വിമർശനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുദ്ദരിച്ച്   അതിന്റെ ഓരോ വാചകത്തിനു മെന്നോണം  ഇമാം സുയൂഥി(റ) മറുപടി എഴുതുകയുണ്ടായി. 

മറുപടിക്ക് വേണ്ടി വിമർശകരുടെ വാക്കുകൾ എടുത്തുദ്ദരിച്ചതിനെ ഇമാം സുയൂഥി(റ)യുടെ വാക്കുകളായി  കബളിപ്പിക്കുകയാണ് മൗലവിമാർ ഇവിടെ ചെയ്തിരിക്കുന്നത്. 
ഒരിക്കലും പൊറുക്കപ്പെടാത്ത കല്ല് വെച്ച നുണ.

ഈ വാചകം എടുത്തു ഉദ്ധരിച്ചതിനുശേഷം ഇമാം സുയൂത്വി(റ) എഴുതിയ മറുപടി കൂടി വായിക്കുമ്പോൾ  മൗലവിയുടെ തട്ടിപ്പ് കൂടുതൽ ബോധ്യപ്പെടും.

ഇമാം സുയൂഥി(റ) എഴുതുന്നു:
"നബിദിനാഘോഷത്തിന്റെ അടിസ്ഥാനം തനിക്കറിയില്ല എന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദ് ബിൻ ഹജർ (റ) സുന്നത്തിൽ നിന്ന് അതിന് ഒരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമത് ഒരു അടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു.... "
(അൽ ഹാവി ലിൽ ഫതാവ:) 

ഇങ്ങനെ വിശദമായി മറുപടി ഈ ഗ്രന്ഥത്തിൽ നമുക്ക് കാണാം. ഇമാമുകളുടെ ഗ്രന്ഥം ദുർവ്യാഖ്യാനിക്കാനുള്ള മൗലവിമാരുടെ മിടുക്ക് കൂടിയാണ് ഇതിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്.

നബിദിനാഘോഷം :
ശിയാ ആരോപണവും
മൗലവിമാരുടെ വിവരക്കേടും.

നബിദിനാഘോഷം ശിയാക്കളിൽ നിന്നും കടമെടുത്തതാണെന്ന ആരോപണം അങ്ങേയറ്റത്തെ  വിവരക്കേടും ആശയദാരിദ്ര്യവുമാണ്. 

ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  അതിൽ നബി(സ)യുടെ മൗലിദും അവർ ഉൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളെ പിന്തുടർന്നു എന്നു പറഞ്ഞു മൗലവിമാർ ഒച്ച വെച്ചത്.  

സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി സിൽവർ ജൂബിലി ആഘോഷങ്ങളും ശി ആക്കളുടെ ആഘോഷങ്ങളിൽ പെട്ടതായിരുന്നു.

കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്നും :

"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...
തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....
സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."
(വിചിന്തനം വാരിക
2023 സെപ്റ്റംബർ 29 )

ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങളും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതവർ മുസ്‌ലിംകളാണെന്ന് തെളിയിക്കാനാണെന്നും മൗലവിമാരും സമ്മതിച്ചല്ലോ. 

ഇനി, ഇതിൽ പിടിച്ചു തൂങ്ങി മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന / സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ആഘോഷിക്കുന്ന മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാം. അവരും അതാഘോഷിക്കുന്നുണ്ടല്ലോ.