മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - part 1 (ഹദീസ് നിഷേധം, സ്വഹാബത്തിനോടുള്ള സമീപനം)


✍️ Aslam saquafi Payyoli
മുജാഹിദ് പ്രസ്ഥാനം

ഇസ്ലാഹി, സലഫി, വഹാബി , മനാറിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്ന ഒരു പുത്തനാശയക്കാരുടെ കൂട്ടായ്മയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.

ഖവാരിജുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് നജിദിൽ രൂപം കൊണ്ട വഹാബി പ്രസ്ഥാനത്തോട് ബന്ധമുണ്ടെങ്കിലും മുഅ്തസിലത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ഈജിപ്തിൽ രൂപം കൊണ്ട അബ്ദവിയ്യ / രിളവിയ്യ ടീമിനോടാണ് മുജാഹിദ് പ്രസ്ഥാനം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്.

" അബ്ദവിയ്യ " എന്നത് ഈജിപ്തിലെ പിഴച്ച ചിന്താഗതിക്കാരനും ഹദീസ് നിഷേധിയുമായ മുഹമ്മദ് അബ്ദു വിലേക്ക് ചേർക്കപ്പെടുന്നതും " രിളവിയ്യ " എന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ് രിളയിലേക്ക് ചേർക്കപ്പെട്ടതുമാണ്.

ചില വിഷയങ്ങളിൽ റഷീദ് രിളയിലേക്കും മറ്റു ചിലതിൽ ഇബ്നു അബ്ദിൽ വഹാബിലേക്കും തിരിഞ്ഞതിനാൽ ഇതൊരു സങ്കരയിനപ്രസ്ഥാനമാണ്.
ഇതുപോലൊരു പ്രസ്ഥാനം ലോകത്തൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഇക്കാര്യം മൗലവിമാർ തന്നെ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.
 
"കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗത്തിലും പൂർണമായി യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലും ഉള്ളതായി നമുക്കറിയുകയുമില്ല "

(ഗൾഫ് സലഫിസവും 
മുജാഹിദ് പ്രസ്ഥാനവും.
എം ഐ മുഹമ്മദലി സുല്ലമി പേജ് 10)

സ്വഹാബികളാൽ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ട കേരളത്തിൽ ഈ പിഴച്ച ചിന്താഗതി ഉടലെടുത്തത് 1922 ലാണ്.  
തിരുവിതാംകൂറിലെ വക്കം എന്ന സ്ഥലത്ത് ജനിച്ച വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയാണ്(1873 - 1932) ഈ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്.

"ആധുനിക സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ വക്കം അബ്ദുൽ ഖാദർ മൗലവി തിരുവിതാംകൂർ മേഖലയിൽ ഇസ്ലാഹി ആശയങ്ങൾ പ്രചരിപ്പിച്ചു. "
(നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് 
പേജ്: 19 KNM)
➖➖➖➖➖➖➖➖➖➖
 റശീദ് രിളയുടെ അൽ മനാർ എന്ന പ്രസിദ്ധീകരണം ആശയ സ്രോതസായി സ്വീകരിച്ചതിനാലാണ് മനാറിസ്റ്റ് എന്ന് 
പേര് വന്നത്.



സാമ്പത്തിക വരവ് നോക്കി
പ്രസ്ഥാനത്തിന്റെ പേര് മാറ്റി

ഇസ്ലാഹി പ്രസ്ഥാനം എന്നാണ് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊക്കെ പേര് സ്വീകരിച്ചതായി കാണുന്നത്. 
പിന്നീട് വഹാബി പ്രസ്ഥാനം, സലഫി പ്രസ്ഥാനം, മുജാഹിദ് പ്രസ്ഥാനം 
എന്നൊക്കെയായി മാറി. 

ഇസ്ലാഹി പ്രസ്ഥാനം എങ്ങനെ സലഫി പ്രസ്ഥാനമായി മാറി എന്ന് ചോദിക്കുന്നവരുണ്ട്. സലഫു സ്വാലിഹീങ്ങളോടുള്ള അടുപ്പം 
കൊണ്ടോ ബന്ധം കൊണ്ടോ അല്ല 
ഈ പേര് സ്വീകരിച്ചിട്ടുള്ളത്. 
മറിച്ച് അതിന് പിന്നിൽ ചില സ്വകാര്യങ്ങളുണ്ട്. 

കുവൈത്ത് പോലുള്ള വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഇബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾ എന്ന നിലക്ക് ലക്ഷക്കണക്കിന് രൂപ ദഅവാ ഫണ്ടായി മൗലവിമാർക്ക് ലഭിച്ചു തുടങ്ങിയ കാലം അവരുടെ ചിലവിൽ പള്ളികളും സ്ഥാപനങ്ങളും മദ്രസകളും നിർമ്മിക്കപ്പെട്ടു. അതോടെ അവരുടെ സ്നേഹം പിടിച്ചുപറ്റാൻ സ്ഥാപനങ്ങൾക്കും പള്ളികൾക്കും സമ്മേളന നഗരികൾക്കുമെല്ലാം അറബികൾ സ്വീകരിച്ചിരുന്ന "സലഫി" നാമം കേരളത്തിലും വ്യാപിച്ചു തുടങ്ങി.

വിദേശ ബന്ധങ്ങളും അവിടുന്നുള്ള സാമ്പത്തിക വരവുകളും മൗലവിമാരിൽ വർദ്ധിച്ചതോടെയാണ് ഇസ്‌ലാഹി പ്രസ്ഥാനമെന്ന പേര് സലഫി പ്രസ്ഥാനമായി മാറിയതെന്ന് ചുരുക്കം. സാമ്പത്തിക വരവ് നോക്കി പ്രസ്ഥാനത്തിന്റെ പേര് മാറ്റിയ കഥ വഹാബി ചരിത്രകാരൻ പി മുഹമ്മദ് മൗലവി കുട്ടശ്ശേരി ശബാബ് വാരികയിൽ വിവരിക്കുന്നുണ്ട്.

" അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തിക അഭിവൃദ്ധിയുടെ കുതിച്ചുചാട്ടം ഉണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിൽ എടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു....
ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിലുണ്ടായി. ഇവിടെ ഇസ്‌ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. സലഫി എന്ന സാങ്കേതികപ്രയോഗം അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ സ്ഥാപനങ്ങൾ സംഘടനകൾ സമ്മേളനങ്ങൾ മുതലായവയോട
നുബന്ധിച്ച് സലഫി എന്ന പ്രയോഗം 
സാർവത്രികമായി. " 
(ശബാബ് വാരിക 2014
ഫെബ്രുവരി 7 പേജ് : 9)

വഹാബി എന്ന പേര് ഇബ്നു അബ്ദിൽ വഹാബിലേക്കാണ് ചേർക്കപ്പെടുന്നത്. അത് അഭിമാനപൂർവ്വം ഏറ്റെടുത്തവരും എന്നാൽ ആ പേര് ഇഷ്ടപ്പെടാത്തവരും മൗലവിമാർക്കിടയിലുണ്ട്.

" ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്ലാമിൻറെ ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ലോകം ദർശിച്ച ഏറ്റവും ധീരനായ വിപ്ലവകാരിയും നവോത്ഥാന നായകനും ആയിരുന്നു. ലോകമൊട്ടാകെ പ്രവർത്തിക്കുന്ന ഇസ്ലാഹി സംഘടനകൾ വഹാബി പ്രസ്ഥാനം എന്ന നിലയിൽ അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിൻറെ പ്രശസ്തിയെ ചൂണ്ടിക്കാണിക്കുന്നു. "
(ഇസ്‌ലാഹി പ്രസ്ഥാനം 
പിന്നിട്ട പാതകൾ -
യുവത പേ: 38)

വഹാബി ആചാര്യൻ കെ. ഉമർ മൗലവിക്ക് പ്രസ്ഥാനത്തെ ഇബ്നു അബ്ദിൽ വഹാബിലേക്ക് ചേർത്തി പറയുന്നത് 
അത്ര ഇഷ്ടമല്ല. അത് ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. "ബ്രിട്ടീഷ് സാമ്രാജ്യവും തുർക്കികളും ചേർന്ന് അടിച്ചേൽപ്പിച്ച ആക്ഷേപനാമമാണ് വഹാബികൾ എന്നത്. "
(ഓർമകളുടെ തീരത്ത്
പേജ്: 77)
ഇബ്നു അബ്ദിൽ വഹാബ് ഹമ്പലി മദ്ബുകാരനായി എന്നതും വഹാബി പേരിനോട് അലർജ്ജി വരാനുള്ള കാരണമായി ഉമർ മൗലവി കണക്കാക്കുന്നുണ്ട്.

എന്നാൽ 2022ൽ വിസ്ഡം ഗ്രൂപ്പ് (ജിന്ന്) പുറത്തിറക്കിയ പഠന പുസ്തകത്തിന് നൽകിയ പേര് " വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും " എന്നാണ്. വഹാബി എന്ന പേര് ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ലെന്ന് ഇപ്പോഴും അവർ ആധികാരികമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടുന്നു.

തീവ്രവാദ ആരോപണം ഭയന്ന് വഹാബി, സലഫി എന്നീ പേരുകളെ പേടിക്കുന്നവരും ഒളിപ്പിച്ചു വെക്കുന്നവരുമാണ് കൂട്ടത്തിൽ ഏറെപേരും.

                                   

                   

അവലംബം അഫ്ഗാനിയും 
  അബ്ദുവും തന്നെ

വക്കം മൗലവിയുടെ വികല ചിന്തകൾ  ഈജിപ്തിലെ മത യുക്തിവാദികളായ അഫ്ഗാനി, അബ്ദു , റശീദ് രിള എന്നീ ത്രിമൂർത്തികളുടേതാണെന്നതിന് ചില രേഖകൾ കൂടി നമുക്ക് വായിക്കാം. 
ഇതിലൂടെ ഇവർ തമ്മിലുളള ബന്ധത്തിന്റെ ആഴവും അളന്നെടുക്കാം.

വിസ്ഡം (ജിന്ന്) ഗ്രൂപ്പ് പുറത്തിറക്കിയ വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും എന്ന പുസ്തകത്തിൽ നിന്ന് :

"ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പരിഷ്കരണ ചിന്തകളും അദ്ദേഹത്തിൻെറ ഇസ്‌ലാഹി ദഅവത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയും ഈജിപ്തിലെ അൽമനാർ പത്രാധിപർ സയ്യിദ് മുഹമ്മദ് റഷീദ് രിളയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.  വ്യക്തമായ രേഖകളാൽ സുദൃഢമായ ഈ ബന്ധം ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. റഷീദ് രിള യുടെ അൽമനാർ മാസിക വക്കം അബ്ദുൽ ഖാദിർ മൗലവി തുടർച്ചയായി വായിച്ചിരുന്നു...
വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന ദീപിക, അൽ ഇസ്‌ലാം, സ്വദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ റഫറൻസ് കൃതിയും ഈജിപ്തിൽ നിന്നും ലഭിച്ചിരുന്ന അൽമനാർ മാസികയായിരുന്നുവെന്ന് വക്കം മൗലവി റഷീദ് രിളക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു...
അൽമനാറിന്റെ തുടർച്ചയായ വായനയിൽ എനിക്കൊരു പുതിയ ആത്മാവിനെ ലഭിച്ചത് പോലെ അനുഭവപ്പെടുന്നു. അന്ധകാര നിബിഡമായ ജീവിതം നയിക്കുന്ന ഇവിടുത്തെ മുസ്ലിം സമൂഹത്തിന് അൽമനാറിന്റെ സന്ദേശങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.  അതിനായി ഞാൻ "അൽ ഇസ്‌ലാം" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്...
ഈ ചിന്തകളാണ് തിരുവിതാംകൂറിൽ ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വക്കം മൗലവിയും റഷീദ് രിളയും തമ്മിൽ നടത്തിയ സുദീർഘമായ കത്തിടപാടുകൾ ഇതിനുള്ള സുവ്യക്തമായ തെളിവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ രൂപക്ക് ഇന്നത്തെക്കാളും മൂല്യമുണ്ടായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ അഞ്ചു രൂപ തപാലിൽ അയച്ചു തനിക്ക് നഷ്ടപ്പെട്ട അൽമനാറിന്റെ കോപ്പികൾ ആവശ്യപ്പെടുന്ന വക്കം മൗലവിയുടെ വായനാശീലവും യാഥാർഥ്യങ്ങൾ അറിയാനുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക താൽപര്യവും വാക്കുകൾക്കും വരികൾക്കും ഉപരിയാണ്. " 
(വഹാബി നവോത്ഥാനം 
വിമർശകരും വസ്തുതകളും. 
പേജ് 96, 97 വിസ്ഡം ബുക്സ് )

ഇവരുടെ അറബിക് കോളേജുകളിൽ പാഠ്യപദ്ധതിയായി സ്വീകരിച്ചിരുന്നതും ഈ ത്രിമൂർത്തികളുടെ ഗ്രന്ഥങ്ങളായിരുന്നു. 

"ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവർക്ക് കേരളത്തിലെ മുജാഹിദുകൾ നൽകിയ ആദരവ്, അവരുടെ ആശയാദർശങ്ങൾ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും നമ്മുടെ അറബി കോളേജുകളിൽ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്ത് തൗഹീദ് അവയിലൊന്നാണ്...
രിസാലത്തു തൗഹീദിന് പുറമേ വഹിയു മുഹമ്മദി, മനാഹി ലുൽ ഇർഫാൻ, മുഹാളിറാത്തുൻ ഫീ താരീഖിൽ ഇസ്‌ലാമി, തഫ്സീറുൽ മനാർ, തഫ്സീറുൽ മറാഗി തുടങ്ങിയ ഈജിപ്തിലെ ഇസ്‌ലാഹി പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ് നാം പാഠ്യപദ്ധതിയായി സ്വീകരിച്ചത്. "
(ഗൾഫ് സലഫിസവും 
മുജാഹിദ് പ്രസ്ഥാനവും
പേജ് 25 )

ഉത്തമ നൂറ്റാണ്ടിലെ മുജ്തഹിതുകളായ ഇമാം ശാഫിഈ(റ)യെ പോലുള്ള ഇമാമുകളെ സുന്നികൾ തഖ്ലീദ് ( അനുകരിക്കുക) ചെയ്യുന്നതിനെ തെറ്റായി ചിത്രീകരിക്കുകയും
ഞങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും ആളുകളാണ്, ഏതെങ്കിലും "പാള കിതാബുകൾ" ആശ്രയിക്കുന്നവരെല്ലായെന്ന് പൊതുസമൂഹത്തിൽ വിളിച്ചു പറയും  ചെയ്യുന്നവർ  ഈജിപ്തിലെ മത യുക്തിവാദികളെ /ഹദീസ് നിഷേധികളെ പിന്തുടർന്നവരാണെന്ന വസ്തുത മനസ്സിലാക്കാനാണ് ഇത്രയും ഭാഗങ്ങൾ ഇവരുടെ പ്രസിദ്ധീകരണത്തിൽ നിന്നും ഉദ്ധരിച്ചത്. 

ഇവരുടെ അവലംബം അഫ്ഗാനിയും അബ്ദുവും തന്നെയാണ്. ഇനി ഈ ത്രിമൂർത്തികളുടെ ചരിത്രം പഠിക്കുമ്പോഴാണ് സത്യത്തിൽ നാം ഞെട്ടിത്തരിക്കുക.

                     
അബ്ദുവിന്റെ
ഹദീസ് നിഷേധം

വക്കം മൗലവിയുടെ പ്രസിദ്ധീകരണത്തിന് 'ദീപിക' എന്നും കെ എൻ എമ്മിന്റെ മുഖപത്രത്തിന് 'അൽ മനാർ ' എന്നും പേരിട്ടത് ഈജിപ്തിലെ ത്രിമൂർത്തികളുമായുള്ള ബന്ധം അടയാളപ്പെടുത്താനാണത്രെ. 

"കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാന പണ്ഡിതർക്ക് ഈജിപ്തിലുദയം ചെയ്ത നവോത്ഥാന സംരംഭവുമായുള്ള വൈജ്ഞാനിക ബന്ധമാണ് ഇവിടെയും ഒരു അൽമനാർ മാസിക തുടങ്ങാൻ കാരണമായത്. "
(മുജാഹിദ് സംസ്ഥാന 
സമ്മേളന സുവനീർ
2017 പേജ്: 73)

" അൽമനാറിന്റെ മലയാള 
അർത്ഥത്തിലാണ് ദീപിക എന്ന പേര് സ്ഥാപിച്ചതെന്ന് അനുമാനിക്കുന്നു "
(വക്കം മൗലവി ചിന്തകൾ 
രചനകൾ പേജ് : 31)

അഫ്ഗാനി, അബ്ദു, റശീദ് രിള തുടങ്ങിയവർ പിഴച്ച കക്ഷികളാണെന്നും അംഗീകരിക്കപ്പെടാവുന്നതല്ലെന്നും സുന്നി ഉലമാക്കൾ ആദ്യകാലം മുതൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അന്ന് സുന്നികൾ ലോകം തിരിയാത്തവരാണെന്ന് പരിഹസിച്ചവർക്ക് ഒരു നൂറ്റാണ്ട് കഴിഞ്ഞ് ആ യാഥാർത്ഥ്യം അംഗീകരിക്കേണ്ടി വന്നു.

മുഹമ്മദ് അബ്ദുവിന്റെ ഹദീസ് നിഷേധത്തെ കുറിച്ച് ഒരു മൗലവി എഴുതുന്നു:

"കുരിശുകാർ ഇസ്‌ലാമിക രാജ്യങ്ങളിൽ കടന്നു കയറാൻ ശ്രമിച്ച കാലങ്ങൾ ഉണ്ടായിട്ടുണ്ട്. സൈന്യപരമായി അവർക്ക് അതിന് കഴിയാതെ പോയി. ഇസ്‌ലാമിനെ തകർക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം. അതിനാൽ ചിന്താപരവും സാംസ്കാരികവുമായ ഏറ്റുമുട്ടലിനെ കുറിച്ച് അവർ ചിന്തിച്ചു. തങ്ങളുടെ ചിന്തകളും സംസ്കാരങ്ങളും വിശ്വാസങ്ങളും മുസ്‌ലിംകളിലേക്കടിച്ചു കയറ്റാൻ ശ്രമിച്ചു. അതിനാവശ്യമായ ഭൗതിക പഠന സഹായങ്ങൾ എല്ലാം അവർ നൽകി. സ്ഥാപനങ്ങൾ ഉയർന്നുവന്നു. എന്നാൽ തങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിൽ സത്യവും അസത്യവും കൂട്ടിക്കലർത്തപ്പെട്ടതുണ്ടെന്ന് മനസ്സിലാക്കാനോ ഓറിയന്റലിസത്തിന്റെ ഏജന്റുമാരാണ് ഞങ്ങളെ പഠിപ്പിക്കുന്നതെന്ന് അവർ ചിന്തിച്ചിരുന്നില്ല. എന്ന് മാത്രമല്ല ഓറിയന്റലിസ്റ്റുകളായ ഇത്തരം ആളുകൾ പറഞ്ഞു കൊടുക്കുന്നതെല്ലാം വിദ്യാർത്ഥികൾ കുറിച്ചുവെച്ചു. തങ്ങൾക്ക് കിട്ടിയ പുതിയ വിജ്ഞാനങ്ങളിൽ അഭിമാനം കൊണ്ടു. ഇസ്‌ലാമിന് ഒരു പുതിയ വസ്ത്രം ധരിക്കപ്പെട്ടു എന്ന ചിന്തയിൽ അവർ സന്തോഷിച്ചു. ചുരുക്കത്തിൽ വ്യക്തമായ നിലക്കുള്ള മസ്തിഷ്ക പ്രക്ഷാളനം നടന്നു എന്നർത്ഥം. അങ്ങനെ ഇസ്‌ലാമിന്റെ ചില കാര്യങ്ങൾക്കെതിരിൽ സംശയങ്ങൾ ഇളക്കി വിടുന്നതിൽ ഓറിയന്റലിസ്റ്റുകൾ വിജയിച്ചു. ഒളിഞ്ഞും മറഞ്ഞും നിങ്ങൾ ഖുർആൻ മുറുകെ പിടിക്കണം എന്ന് പഠിപ്പിച്ചു. ഇതിനിടയിൽ തമസ്കരിക്കപ്പെട്ടത് ഹദീസുകളാണ്. കാരണം സുന്നത്തെന്നത് ഊഹമാണ്. അത് ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും ' ആഹാദാ ' യ ഹദീസുകളുടെ വിഷയത്തിൽ എന്നൊക്കെ അവർ പ്രചരിപ്പിച്ചു. പക്ഷേ ഇതൊന്നും മനസ്സിലാക്കാൻ അന്ന് പലർക്കും സാധിച്ചില്ല. കാരണം, അവർ പാശ്ചാത്യരായ എഴുത്തുകാരുടെയും അവരുടെ സംസ്കാരങ്ങളുടെയും സ്വാധീനത്തിൽ പെട്ടുപോയിരുന്നു. അങ്ങനെ ഇസ്ലാമിക പൈതൃകം കൃത്യമായി അറിയാത്തതിനാലും ഇച്ഛകളുടെയും ചിന്താ വ്യതിയാനങ്ങളുടെയും പിടിയിൽ അമർന്നതിനാലും പാശ്ചാത്യ എഴുത്തുകാരുടെയും ഓറിയന്റലിസ്റ്റുകളുടെയും സ്വാധീനത്തിലകപ്പെട്ടതിനാലും അറേബ്യൻ ലോകത്ത് ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്നവരും നിഷേധിക്കുന്നവരും രംഗത്ത് വന്നു. ഈ നിലക്ക് വളർന്നു വന്നവരിൽ പ്രധാനികളായിരുന്നു 
മുഹമ്മദ് അബ്ദു.

ആധുനികകാലത്തെ ഹദീസ് നിഷേധത്തിന്റെ ചരിത്രം പരിശോധിച്ചാൽ മുഹമ്മദ് അബ്ദുവിന്റെ കാലത്തേക്കാണ് അത് മടങ്ങുന്നത്. അബുറയ്യ എന്ന തികഞ്ഞ ഹദീസ് നിഷേധി മുഹമ്മദ് അബ്ദുവിന്റെ ഒരു ഉദ്ധരണി ഇപ്രകാരം കൊടുക്കുന്നു. "ഉസ്താദ് മുഹമ്മദ് അബ്ദു പറഞ്ഞിരിക്കുന്നു : ഖുർആനല്ലാത്ത മറ്റൊരു ഇമാം ഇക്കാലഘട്ടത്തിൽ മുസ്ലീങ്ങൾക്ക് ഇല്ല. "
(ഹദീസ് പ്രസക്തി,
 പ്രാമാണികത, നിഷേധം
പേജ്: 58 ഫള്ലുൽ ഹഖ് ഉമരി )



വക്കം മൗലവി
അകപ്പെട്ട കെണിവല

വക്കം മൗലവിയെ സ്വാധീനിച്ച വ്യക്തികളെ കുറിച്ച് ആധുനിക മൗലവിമാർ പഠനം നടത്തിയപ്പോഴാണ് അദ്ദേഹം അകപ്പെട്ട കെണിവലയുടെ ദുർഗതി അവർക്ക് ബോധ്യപ്പെടുന്നത്.  

മൗലവിയെ ഏറെ സ്വാധീനിച്ച മുഹമ്മദ് അബ്ദു ഹദീസ് നിഷേധി, ജമാലുദ്ദീൻ അഫ്ഗാനി പാശ്ചാത്യൻ ഏജന്റ്, റശീദ് രിളക്കാവട്ടെ ഇതിൽ നിന്നെല്ലാം തൗബ ചെയ്ത് പൂർണ്ണമായി സത്യത്തിലേക്ക് മടങ്ങാനും സാധിച്ചില്ല.

ആധുനിക ഹദീസ് നിഷേധികളെ കുറിച്ചുള്ള പഠനത്തിൽ ഒന്നാമതായി പരാമർശിക്കപ്പെടുന്നത് മുഹമ്മദ് അബ്ദുവിനെയാണ്.

"ഓറിയന്റലിസ്റ്റുകളുടെയും മോഡേൺസ്റ്റുകളുടെയും ചുവടുപിടിച്ച് അവരുടെ പിഴച്ച വാദങ്ങളുമായി അറബ് ലോകത്ത് ചിലർ പ്രത്യക്ഷപ്പെടുകയുണ്ടായി. ആധുനിക ഹദീസ് നിഷേധത്തിന്റെ വേരുകൾ അന്വേഷിക്കുന്നവർ ചെന്നെത്തുന്ന ചില നാമങ്ങളാണ് അവ. അത്തരം ധാരാളം നാമങ്ങളിൽ നിന്ന് ചില നാമങ്ങളെ മാത്രം ഇവിടെ പരിചയപ്പെടുത്താം.
1- മുഹമ്മദ് അബ്ദു.
ആധുനിക ഹദീസ് നിഷേധത്തിന്റെ അടിവേരുകൾ പരതുന്ന ഒരാൾ ആദ്യമായിട്ട് എത്തുന്നത് തഖ്ലീദിനെതിരെ പടപൊരുതിയ തൗഹീദിന്റെ ഒരു മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുവിലാണെന്നത് ഒരുപക്ഷേ വിരോധാഭാസമായി തോന്നിയേക്കാം. ശിർക്കിനെ എതിർക്കുന്ന വിഷയത്തിൽ സലഫിന്റെ പാത പിമ്പറ്റിയ ഇദ്ദേഹം പക്ഷേ, ഹദീസിനെ സ്വീകരിക്കുന്ന വിഷയത്തിൽ സലഫിന്‍റെ മാർഗത്തിൽ നിന്നും തികച്ചും വ്യതിചലിച്ചിരിക്കുകയാണുണ്ടായത്. എത്രത്തോളം എന്നാൽ ഹദീസ് നിഷേധത്തിന്റെ വക്താക്കൾ ഹദീസിനെ വിമർശിക്കാൻ മുഹമ്മദ് അബ്ദുവിന്റെ വാക്കുകളായിരുന്നു തെളിവായി ഉദ്ധരിച്ചിരുന്നത്. "
(ഹദീസ് നിഷേധം അന്നും ഇന്നും
അബ്ദുൽ മാലിക് സലഫി പേ: 25 ) 

മുഹമ്മദ് അബ്ദുവിന്റെ ഗുരുവര്യരും വക്കം മൗലവിയെ ഏറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമാണ് ജമാലുദ്ദീൻ അഫ്ഗാനി.

അദ്ദേഹത്തെക്കുറിച്ച് മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക:

"ജമാലുദ്ദീൻ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗൾഫ് രാഷ്ട്രങ്ങളിൽ കണ്ടെത്താൻ പ്രയാസമാണ്. അവിടുത്തെ സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്ഥ്യരുടെ ഏജന്റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യൻ സംസ്കാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവർ പറയുന്നു. "
(ഗൾഫ് സലഫിസവും 
മുജാഹിദ് പ്രസ്ഥാനവും 
എം ഐ സുല്ലമി പേജ് 25 )

അബ്ദുവിന്റെ ശിഷ്യനായി വളർന്ന റശീദ് രിള അദ്ദേഹത്തിന്റെ ചിന്തകളിൽ ആകൃഷ്ടരായെന്നും പൂർണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും കെ എൻ എം സംസ്ഥാന സമ്മേളന സുവനീർ വ്യക്തമാക്കുന്നു.

"ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായി അറിയപ്പെട്ട റഷീദ് രിള ആദ്യകാലത്ത് അബ്ദുവിന്റെ അഖ്ലാനി ചിന്താഗതി (ബുദ്ധിക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്ന പ്രവണത ) യിൽ ആകൃഷ്ടരായിരുന്നെങ്കിലും അബ്ദുവിന്റെ മരണശേഷം റഷീദ് രിള തൻ്റെ പഠനത്തിലൂടെ സത്യ മാർഗ്ഗത്തിലേക്ക് മടങ്ങുകയും മുമ്പ് സംഭവിച്ച പല തെറ്റുകളും തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്പകാലം കൂടി സയ്യിദ് റഷീദ് രിളാക്ക് അല്ലാഹു ആയുസ്സ് നൽകിയിരുന്നെങ്കിൽ മാർഗത്തിലേക്ക് പൂർണ്ണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ. "
(സമ്മേളന സുവനീർ 2002
എറണാകുളം, പേ: 255)

ഹദീസ് നിഷേധികളിൽപ്പെട്ട ഇത്തരം ചിലയാളുകളുടെ ചിന്താഗതിയിലാണ് വക്കം മൗലവി അകപ്പെട്ടിരുന്നത്.



പിഴവ് ബോധ്യപ്പെട്ടപ്പോൾ
പ്രസ്ഥാനം നെടുകെ പിളർന്നു.

വക്കം മൗലവിക്ക് സംഭവിച്ച അബദ്ധം അണികൾക്ക് ബോധ്യപ്പെട്ടപ്പോൾ പ്രസ്ഥാനം രണ്ടായി പിളർന്നു.  
അഫ്ഗാനിയെയും അബ്ദുവിനെയും മുറുകെ പിടിച്ച് ഹുസൈൻ മടവൂർ ഒരു പക്ഷത്തും ഗൾഫ് സലഫികളായ അൽബാനിയെയും ടീമിനെയും സ്വീകരിച്ച് കെ.എൻ.എം മറുപക്ഷത്തും.

ഡോ: കെ കെ സകരിയ്യ സ്വലാഹിയുടെ അവസാന കാലത്തെ ഉപദേശങ്ങളിലാണ്, പ്രസ്ഥാനം പിഴച്ചതാണെന്നും നമുക്ക് വീഴ്ച വന്നിട്ടുണ്ടെന്നും സ്വലാഹി പരസ്യമായി സമ്മതിക്കുന്നത്. പ്രസ്തുത ഭാഗം താഴെ ചേർക്കുന്നു:

"നാം സലഫികൾ ആണെന്ന് പറയുമ്പോൾ തന്നെ പൂർണ്ണമായ അർത്ഥത്തിൽ അഹ് ലു സുന്നത്തിന്റെ ആശയാദർശങ്ങളും നയനിലപാടുകളും പിൻപറ്റുന്നതിൽ നമുക്ക് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണങ്ങൾ പലതാണ്.
2002ൽ ഇതിനെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്ത് വന്നു. (2002 ലാണ് മുജാഹിദ് ആദ്യ പിളർപ്പ് ) അവർ പറഞ്ഞു നിങ്ങൾ പറയുന്നത് യഥാർത്ഥ സലഫിയ്യത്ത് അല്ല; ഗൾഫ് സലഫിസം ആണ്. അത് അന്ധവിശ്വാസവും കുറാഫാത്തും ആണ്. ഞങ്ങൾ പറയുന്നതാണ് യഥാർത്ഥ സലഫിയ്യത്ത്. അഥവാ ഈജിപ്ഷ്യൻ ധാരയിലൂടെ കടന്നുവന്ന സലഫിയത്ത് എന്നു പറഞ്ഞ് ഈ കൂട്ടായ്മയിൽ നിന്നും വേറിട്ടു നിന്നു അവർ. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഒരു പുസ്തകവും അതിനുവേണ്ടി അവർ പുറത്തിറക്കി. അത് പ്രധാനമായും യഥാർത്ഥ സലഫിയ്യത്തിനെ വിമർശിക്കുന്നതും തങ്ങളുടേതാണ് യഥാർത്ഥ സലഫിയത്ത് എന്ന് വാദിക്കുന്നതുമായിരുന്നു. റഷീദുരിള വഴിയും മുഹമ്മദ് അബ്ദു വഴിയും വന്നതാണ് പ്രസ്തുത സലഫിയ്യത്ത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഗൾഫ് സലഫിയത്ത് അന്ധവിശ്വാസമാണ് എന്നുമായിരുന്നു അവരുടെ വാദം. ഇത്തരം വാദങ്ങളുമായി അവർ മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു. സലഫിയത്തിനു വേണ്ടി നമ്മൾ വാദിക്കുകയും അവർ ഉയർത്തിപ്പിടിച്ച ജിന്ന്, സിഹ്ർ, ശൈത്താൻ എന്നീ വിഷയങ്ങളിലുള്ള പുകമറ നീക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും പിന്നീട് ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോൾ കൂടുതൽ ബോധ്യമായി നാം ഇതുവരെ (ഒരു നൂറ്റാണ്ട് കാലം) ഉൾക്കൊണ്ടിരുന്നത് തികച്ചും കുറ്റമറ്റ സലഫിയത്തല്ല എന്ന്. യഥാർത്ഥത്തിൽ അതിലെ തെറ്റുകൾ ബോധ്യമായപ്പോൾ പഴയകാല തെറ്റുകൾ തിരുത്താൻ നാം തയ്യാറാവുകയും ചെയ്തു.... യഥാർത്ഥത്തിൽ സൂക്ഷ്മത കുറവ് മൂലം ഇത്തരം കാര്യങ്ങളിൽ നമുക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ സലഫിയത്ത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ നാം നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്."
(അൽ ഇസ്‌ലാഹ് മാസിക
2022 നവംബർ പേ: 13)

ഇനിയാണ് രസം,
മൗലവിമാർ തല്ലിപ്പിരിഞ്ഞ് 
ഹദീസ് നിഷേധികളെ തപ്പിയിറങ്ങി.
ഹദീസ് നിഷേധം പൗരാണികരിൽ, 
ഹദീസ് നിഷേധം ആധുനികരിൽ, 
ഹദീസ് നിഷേധം ഇന്ത്യയിൽ, 
ഹദീസ് നിഷേധം കേരളത്തിൽ.... 
ഇങ്ങനെ വിശദമായ തിരച്ചിൽ നടത്തിയപ്പോൾ കേരളത്തിൽ നിന്നും ആകെ ലഭിച്ചത് മൂന്ന് പേരെയാണ്. അതിൽ ഒരൊറ്റ സുന്നിയും ഇല്ല. എല്ലാം കഴിഞ്ഞകാല മുജാഹിദ് നേതൃത്വം തന്നെ. അതാരൊക്കെയാണെന്നും അവരുടെ വാദങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് പരിശോധിക്കാം.



കേരളത്തിൽ 
ഹദീസ് നിഷേധികൾ മൂന്ന്

മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിളയുടെയും വികല ചിന്തകൾ വക്കം മൗലവിയിൽ ആകൃഷ്ടമായത് പ്രധാനമായും മൂന്ന് വിധത്തിലാണ്.

1- ഹദീസ് നിഷേധം.
2- സ്വഹാബികളെ അംഗീകരിക്കാതിരിക്കുക.
3- തഖ്ലീദ് വിരോധം. 
(വിശദീകരണം വഴിയേ)

ഹദീസ് നിഷേധത്തിന്റെ രൂപം എം.ഐ സുല്ലമി വിശദീകരിക്കുന്നതിങ്ങനെയാണ്.

"ഖുർആനിൽ ബുദ്ധിക്കും ശാസ്ത്രത്തിനും വിരുദ്ധമായ യാതൊന്നുമില്ല. എന്നാൽ ചില ആഹാദായ ഹദീസുകളിൽ അപ്രകാരം ചിലത് കണ്ടേക്കാനിടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ ശാസ്ത്ര വീക്ഷണങ്ങൾ പരിശോധിക്കുകയും തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളാണെങ്കിൽ ഹദീസിനെ തള്ളുകയും ചെയ്യണമെന്ന് ഇമാം മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയ ഇസ്‌ലാഹി നായകർ വാദിച്ചിരുന്നു. ജിന്നുബാധ, ജിന്നുബാധ ഒഴിപ്പിക്കൽ തുടങ്ങിയവയെ അവർ അന്ധവിശ്വാസങ്ങളാക്കി തള്ളിയതിന്റെ കാരണം ഇതായിരുന്നു. മുജാഹിദ് പണ്ഡിതരിൽ ബഹുഭൂരിഭാഗവും ജിന്ന് ബാധയെയും ജിന്നുകളുമായുള്ള സംവദനത്തെയുമെല്ലാം അന്ധവിശ്വാസങ്ങളായി എണ്ണുന്നതിന്റെയും കാരണവും മറ്റൊന്നല്ല. "
(ഗൾഫ് സലഫിസവും 
മുജാഹിദ് പ്രസ്ഥാനവും
പേജ് 28)

മന്ത്രം, ഉറുക്ക്, വെള്ളത്തിൽ മന്ത്രം, പിഞ്ഞാണമെഴുത്ത്, ബർക്കത്ത്, ഇസ്തിഗാസ, തവസ്സുൽ... തുടങ്ങിവയല്ലാം മൗലവിമാർ എതിർത്തതിന്റെ പിന്നിൽ ഈ 'ബുദ്ധിക്ക് യോജിക്കായ്മ' തന്നെയായിരുന്നു.  

മുഹമ്മദ് അബ്ദുവിന്റെ ഈ അളവുകോൽ വെച്ച് ഹദീസിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളെയും തള്ളുന്നതിൽ മുൻപന്തിയിലുള്ള ആളായിരുന്നു എ അലവി മൗലവിയുടെ മകൻ അബ്ദുസ്സലാം സുല്ലമി. 
മുജാഹിദ് പിളർന്നപ്പോഴും ഹദീസ് നിഷേധത്തിൽ ഉറച്ചുനിന്ന വ്യക്തി. 
ടിപി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെ എൻ എമ്മും, സകരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ജിന്ന് ടീമും ഈ ഹദീസ് നിഷേധത്തിൽ നിന്നും അല്പം പിറകോട്ട് നിന്നിരുന്നു. അതിന് ചില കാരണങ്ങളുണ്ട്.
(വിശദീകരണം വഴിയേ)

എന്നാൽ ഹദീസ് നിഷേധത്തിൽ നിന്ന് അണു അളവ് വ്യതിചലിക്കാതെ മുഹമ്മദ് അബ്ദുവിന്റെ ആശയത്തിൽ ഉറച്ചു നിന്ന മടവൂർ ഗ്രൂപ്പ് നേതാവ് അബ്ദുസ്സലാം സുല്ലമിയടക്കം മൂന്ന് നേതാക്കളെ കേരളത്തിലെ ഹദീസ് നിഷേധികളായി മൗലവിമാർ പ്രഖ്യാപിച്ചിരിക്കുകയാണ്.

"ആദർശ പ്രചരണത്തിന് നല്ല സാധ്യതയുള്ള മണ്ണാണ് കേരളത്തിന്റെത്. അതുകൊണ്ടുതന്നെ എന്ത് പ്രചരിപ്പിച്ചാലും അതൊക്കെ അംഗീകരിക്കാൻ ഒരുപാട് ആളുകളെ ഇവിടെ കിട്ടും. വളക്കൂറുള്ള ഈ മണ്ണിന്റെ ഉപയോഗം കണക്കിലെടുത്തുകൊണ്ട് തന്നെ ഒട്ടനവധി ഹദീസ് നിഷേധികൾ കേരളത്തിൽ രംഗത്ത് വന്നു. അതിൽ തന്നെ ഹദീസുകൾ തീരെ വേണ്ട എന്ന് പറഞ്ഞ് പച്ചയായി തള്ളിയ വരും ഞങ്ങൾ ഹദീസ് അംഗീകരിക്കുന്നവർ തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് ഇഷ്ടമുള്ളത് മാത്രം സ്വീകരിച്ച് അല്ലാത്തത് തള്ളുന്ന വരും ബുദ്ധി ക്കൊപ്പിച്ച് ഹദീസുകളെ വ്യാഖ്യാനിക്കുന്നവരും ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെന്ന് തോന്നുന്ന ഹദീസുകളെ തള്ളുന്നവരും രംഗത്ത് വന്നു. ഇതിൽ പ്രധാനികളായിരുന്നു സി.എൻ അഹ്മദ് മൗലവിയും ചേകന്നൂർ മുഹമ്മദ് മൗലവിയും അബ്ദുസ്സലാം 
സുല്ലമിയും. "

(ഹദീസ് പ്രസക്തി, 
പ്രാമാണികത, നിഷേധം.
ഫള്ലുൽ ഹഖ് ഉമരി പേ: 81)

സത്യത്തിൽ ഈ ഹദീസ് നിഷേധികളുടെ പട്ടികയിൽ നിന്ന് 
ഒരു മൗലവിയും മുക്തനല്ല. 
കാരണം സിഎൻ മൗലവിയുടെയും സലാം സുല്ലമിയുടെയും ഹദീസ് നിഷേധത്തിന് പറഞ്ഞ കാരണങ്ങളെല്ലാം എല്ലാ മൗലവിമാരിലുമുണ്ട്. അത് വിശദീകരിക്കാം.
                          


മഹ്ദിയുടെ ആഗമനവും
ചന്ദ്രൻ പിളർന്നതും

കേരളത്തിലെ ഹദീസ് നിഷേധികളായി പ്രധാനമായും മൂന്നു പേരെ എടുത്തുപറഞ്ഞ ശേഷം അവരുടെ ഹദീസ് നിഷേധം മൗലവിമാർ വിശദീകരിച്ചപ്പോൾ മൂന്നുപേർ മാത്രമല്ല എല്ലാ മുജാഹിദുകളും ഹദീസ് നിഷേധികളാണെന്ന് ബോധ്യപ്പെടുന്നത്.

1 - സി.എൻ അഹ്മദ് മൗലവി.
ഇദ്ദേഹത്തിന്റെ ഹദീസ് നിഷേധം വിശദീകരിച്ചുകൊണ്ട് ഫള്ലുൽ ഹഖ് ഉമരി എഴുതുന്നു:

"ഞാനൊരു ഹദീസ് നിഷേധിയാണെന്ന് സ്വയം പ്രഖ്യാപിക്കൽ മാത്രമല്ല ഹദീസ് നിഷേധം. മറിച്ച് ഹദീസിൽ വന്ന വിഷയങ്ങളെ തന്റേതായ ന്യായീകരണങ്ങൾ പറഞ്ഞു ഒഴിവാക്കലും ഹദീസ് നിഷേധം തന്നെയാണ്. നരകത്തിന് മുകളിലൂടെയുള്ള പാലം, ഹജറുൽ അസ്‌വദ് , മഹ്ദി,അജ് വ കാരക്ക, ചന്ദ്രൻ പിളർന്നത്, നബി(സ)ക്ക് സിഹ്ർ ബാധിച്ചത് തുടങ്ങി അനവധി ഹദീസുകളെ നിഷേധിച്ചിട്ടുണ്ട്... സി എൻ മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു മെമ്പറായിരുന്നു എന്ന വസ്തുത നാം മറക്കരുത്. "
(ഹദീസ് പ്രസക്തി, 
പ്രാമാണികത, നിഷേധം
പേജ്: 83)

ഇതിൽ മൗലവി വ്യക്തമാക്കുന്ന ഒരു വസ്തുതയുണ്ട്. അതായത്, ഒരാൾ ഹദീസ് നിഷേധിയാവണമെങ്കിൽ എല്ലാ ഹദീസിനെയും നിഷേധിക്കണമെന്നില്ല. ചില തൊണ്ടി ന്യായങ്ങൾ പറഞ്ഞു ഒരു ഹദീസ് നിഷേധിച്ചാൽ തന്നെ അവൻ ഹദീസ് നിഷേധിയാകും. 

എന്നാൽ, ഇവിടെ എണ്ണി പറഞ്ഞതിൽ നിഷേധം പ്രകടിപ്പിച്ചത് സി.എൻ മൗലവി മാത്രമാണോ? അല്ല. ഇത്തരം ഹദീസുകൾ സ്വീകാര്യമല്ലെന്ന് പല മൗലവിമാർക്കും വാദമുണ്ട്. 

ചന്ദ്രൻ പിളർന്ന സംഭവത്തെ കൂട്ടായി ഹാജി എന്ന വെട്ടം അബ്ദുള്ള ഹാജി നിഷേധിച്ചിരുന്നത്രേ.

അബ്ദുസ്സലാം സുല്ലമി എഴുതുന്നു:
"തൗഹീദ് പ്രചരിപ്പിക്കുന്നതിൽ മഹത്തായ പങ്കു വഹിച്ച പണ്ഡിതനാണ് കൂട്ടായി അബ്ദുള്ള ഹാജി. ചന്ദ്രൻ പിളർന്ന സംഭവത്തെ ഇദ്ദേഹം അംഗീകരിച്ചിരുന്നില്ലെന്നു പി.വി ഉമ്മർകുട്ടി ഹാജി എഴുതിയ ലഘുലേഖയിൽ വിവരിക്കുന്നുണ്ട്. "
(മുജാഹിദുകൾക്ക് 
ആദർശ വ്യതിയാനമോ?
പേ: 20)
 
എല്ലാ മൗലവിമാരും ഐക്യ ഖണ്ഡേന നിഷേധിച്ചതാണ് ഇമാം മഹ്ദിയുടെ ആഗമനത്തെ സംബന്ധിച്ചുള്ള ഹദീസ്. 

ഈ ഹദീസ് നിഷേധിക്കുന്നതോടൊപ്പം ഇത് ശിആ വിശ്വാസമാണെന്നും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇമാം മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്ന സുന്നികൾ ശിയാ വിശ്വാസക്കാരാണെന്നും തട്ടിവിട്ടു. 

കെ എൻ എം മുഖപത്രമായ
അൽ മനാർ മാസികയിൽ
എഴുതുന്നു:

"ഭരണത്തിൽ എത്തിച്ചേരുവാൻ പ്രത്യേകിച്ച് ശിയാക്കളിലെ ഫാത്തിമികൾ ശക്തിയുക്തം പ്രയോഗിച്ച ഒരു ആയുധമായിരുന്നു മഹ്ദീ വാദം. "
(അൽമനാർ മാസിക
1995 ഒക്ടോ: പേ: 29)

ചന്ദ്രൻ പിളർന്നതും മഹ്ദി ഇമാമിന്റെ ആഗമനവും നിഷധിച്ചത് സി.എൻ മൗലവി മാത്രമായിരുന്നില്ലെന്ന് മനസ്സിലായല്ലൊ.
ഇത്തരം ഹദീസ് നിഷേധിക്കുവാൻ മൗലവിമാരെ പ്രേരിപ്പിച്ചത് റശീദ് രിള യുമായുള്ള ബന്ധം തന്നെയാണ്. 
                            



മൗലവിമാർ
ഹദീസ് നിഷേധികൾ

ഇമാം മഹ്ദിയുടെ ആഗമനത്തെ കുറിച്ചു പരാമർശിക്കുന്ന ഹദീസ് നിഷേധിക്കാൻ മൗലവിമാരെ പ്രേരിപ്പിച്ചത് ഈജിപ്തിലെ ഹദീസ് നിഷേധികളായ മുഹമ്മദ് അബ്ദുവും റഷീദ് രിളയുമാണെന്ന യാഥാർത്ഥ്യം എം. ഐ സുല്ലമി വിശദീകരിക്കുന്നു :

"സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ വിവിധ ചേരികളും മഹ്ദി ഇമാമിന്റെ വരവിനെ കുറിച്ച് സുവിശേഷ മറിയിക്കുന്നവരും അത് പ്രതീക്ഷിക്കുന്നവരുമാണ്. എന്നാൽ മുജാഹിദുകൾ, ജമാഅത്തുകാർ മുതലായവർ മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്നില്ല. മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ച കൃതികളിലോ പാഠ പുസ്തകങ്ങളിലോ മഹ്ദിയുടെ ആഗമനത്തിനുള്ള വിശ്വാസം പഠിപ്പിക്കുന്നില്ല.
മഹ്ദി വിശ്വാസത്തെ പലപ്പോഴും മുജാഹിദ് പണ്ഡിതർ വിമർശിക്കാറുണ്ട്. 
സയ്യിദ് റശീദ് രിള, ശൈഖ് മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ പന്ഥാവിലാണ് മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിലും ചുവടുറപ്പിച്ചിട്ടുള്ളത്. സയ്യിദ് റശീദ് രിളയുടെ വിഖ്യാതമായ ഖുർആൻ വിശദീകരണമാണല്ലോ തഫ്സീറുൽ മനാർ. അതിൻെറ ഒമ്പതാം വാല്യം 499 മുതൽ 504 വരെയുള്ള പേജുകളിൽ മഹ്ദിയെ കുറിച്ച് ഉദ്ധരിക്കപ്പെട്ട എല്ലാ നിവേദനങ്ങളും ദുർബലങ്ങളും പരസ്പര വിരുദ്ധങ്ങളുമാണെന്ന് സയ്യിദ് റശീദ് രിള പറയുന്നു. അബ്ബാസികളും ശിയാക്കളും സൂഫികളും എല്ലാം തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി മിനഞ്ഞെടുത്തതാണ് മഹ്ദി വാദം എന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. ആ ചർച്ചയുടെ വിരാമം ഇപ്രകാരമാണ്: മഹ്ദിയെ സംബന്ധിച്ചുള്ള നിവേദനങ്ങളെല്ലാം വ്യാജവും പരസ്പര വിരുദ്ധങ്ങളുമാണെന്നതിന്റെ ഉദാഹരണങ്ങളാണിതെല്ലാം. സൂഫി - ശിആ ഗ്രന്ഥങ്ങളിലുള്ളത് കൂടി വിലയിരുത്തിയാൽ അതൊരു മഹാത്ഭുതമായിത്തീരും. പക്ഷേ അതിനൊരു സ്വതന്ത്ര കൃതി തന്നെ വേണ്ടിവരും. (തഫ്സീറുൽ മനാർ 9- 499 ) "

(ഗൾഫ് സലഫിസവും 
മുജാഹിദ് പ്രസ്ഥാനവും
പേജ്: 32)

ഹദീസിൽ സ്ഥിരപ്പെട്ട മഹ്ദി ഇമാമിന്റെ ആഗമനം ശിയാക്കൾ മെനഞ്ഞുണ്ടാക്കിയതാണെന്നും അത് സൂഫികൾ ഏറ്റുപിടിച്ചെന്നും സൂഫികൾ ശിയാക്കളെ ഫോളോ ചെയ്യുന്നവരാണെന്നും പ്രചരിപ്പിച്ച് വിശ്വാസികളെ വിഢികളാക്കാനാണ് റശീദ് രിള ശ്രമിക്കുന്നത്. 

നബിദിനാഘോഷം, മഖ്ബറ, ഖബർ സിയാറത്ത് തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ശിയാക്കളിലേക്ക് ചേർത്തി സുന്നി - ശിആ ബന്ധം സ്ഥാപിച്ചെടുക്കുന്ന മൗലവിമാരുടെ പാരമ്പര്യം ആരുടേതാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്.

സി എന്നിന്റെ ഹദീസ് നിഷേധത്തിന് തെളിവായി പറഞ്ഞ മറ്റൊന്ന് ഹജറുൽ അസ്‌വദിന്റെ ഹദീസ് തള്ളിയതായിരുന്നല്ലൊ. 
എന്നാൽ ആ വാദവും കേരളത്തിൽ മുജാഹിദ് വ്യാപകമായി പഠിപ്പിച്ചിട്ടുണ്ട്.
കെ എൻ എം പിളർപ്പിനു മുമ്പേ പ്രസിദ്ധീകരിച്ച മുസ്‌ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്ര വിശകലനം എന്ന പുസ്തകത്തിൽ 106 മത്തെ അനാചാരമായി എഴുതുന്നു : 

"ഹജറുൽ അസ്‌വദ് ഒരു സാധാരണ കല്ലാണ്.... ഹജറുൽ അസ് വദിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഒരു ഹദീസ് പോലും ശരിയായിട്ടില്ല സർവ്വ ഹദീസുകൾക്കും ന്യൂനതകൾ ഉണ്ട്. "
(പേജ് : 297)

ചുരുക്കത്തിൽ സി. എൻ മൗലവി ഉൾപ്പെട്ട ഹദീസ് നിഷധികളുടെ പട്ടികയിൽ എല്ലാ മൗലവിമാരേയും ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, സി എൻ നിഷേധിച്ചതായി പറഞ്ഞ പല ഹദീസുകളും മൗലവിമാരും നിഷേധിച്ചിട്ടുണ്ട്.
ഇമാമുകളെ തള്ളി അബ്ദുവിനെയും റശീദ് രിളയെയും കൂട്ടുപിടിച്ച് 'പുതിയ ഇസ്‌ലാം' പ്രചരിപ്പിച്ചതിന്റെ ഭവിഷത്താണ് ഹദീസ് നിഷേധത്തിൽ നിന്നും കരകയറാനാകാതെ മൗലവിമാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

സ്വഹാബികളെ 
അവഗണിച്ചവർ

ഈജിപ്തിലെ മത യുക്തിവാദികളിൽ നിന്നും വക്കം മൗലവിയെ ആകർഷിച്ചത് പ്രധാനമായും  മൂന്ന് കാര്യങ്ങളായിരുന്നല്ലോ.
അതിൽ ഹദീസ് നിഷേധത്തെ കുറിച്ചാണ് നമ്മൾ വിശാലമായി ചർച്ചചെയ്തത്. 

രണ്ടാമത്തെ കാര്യം സ്വഹാബികളെ അവഗണിക്കുക എന്നതാണ്. അതായത് സ്വഹാബികൾ ചെയ്ത കാര്യങ്ങൾ അത് നബി (സ) ചെയ്തിട്ടില്ല, അവിടുന്ന് പഠിപ്പിച്ചിട്ടില്ല, അതിനാൽ നമ്മൾ അത് ചെയ്യേണ്ടതില്ല. അത്തരം കാര്യങ്ങൾ അനാചാരങ്ങളാകുന്നു,  നമ്മൾ നബി(സ)തങ്ങളെയാണ് പിന്തുടരേണ്ടത്. ഇങ്ങനെ കേട്ടാൽ നല്ല ആശയമാണെന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞു  വിശ്വാസികളെ സ്വഹാബികളിൽ നിന്നും അകറ്റി നിർത്തുക.  
ഇതുകൊണ്ടാണ് ഒരുപാട് സുന്നത്തായ കാര്യങ്ങൾ ബിദ്അത്തായി മൗലവിമാർക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.
മുജാഹിദ് പണ്ഡിതനും എഴുത്തുകാരനുമായ എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു:

"ഖുർആനിലും നബിചര്യയിലും സ്ഥിരപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ അംഗീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ഈജിപ്തിലെ നവോത്ഥാന നായകർ സ്വീകരിച്ചിരുന്നത്.മുജാഹിദ് പ്രസ്ഥാനം ഇതുവരെയും അംഗീകരിച്ചു വരുന്നതും ഈ വീക്ഷണമാണ്. അതിനാലാണ് വെള്ളിയാഴ്ചയിലെ രണ്ടാം വാങ്ക് ബിദ്അത്താണെന്ന് നാം അഭിപ്രായപ്പെടുന്നത്. പക്ഷേ ഈ നിലപാടിനോട് ഗൾഫിലെ സലഫികൾ മൗലികമായി തന്നെ വിയോജിക്കുന്നു. ഖുർആനിലും നബി ചര്യയിലും രേഖയില്ലെങ്കിലും ഖുലഫാഉ റാശിദയിൽ (അബൂബക്കർ,ഉമർ,ഉസ്മാൻ,അലി എന്നിവരിൽ നിന്ന്) ആരെങ്കിലും അംഗീകരിച്ചവയാണെന്ന് ബോധ്യമായാൽ അവ സുന്നത്തിൽ പെട്ടവ തന്നെയാണെന്നാണ് അവർ പറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദ് നബവിയിലും സൗദി അറേബ്യയിലെ ഇതര പള്ളികളിലും വെള്ളിയാഴ്ച രണ്ട് വാങ്കുകൾ വിളിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല."

(ഗൾഫ് സലഫിസവും 
മുജാഹിദ് പ്രസ്ഥാനവും
പേജ് 27 )

എം. ഐ സുല്ലമി തുടരുന്നു :
"സ്വഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തതുമൂലമാണ് വെള്ളിയാഴ്ചയിലെ രണ്ടു വാങ്ക്, മുത്വലാഖ് , തറാവീഹിന്റെ എണ്ണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി വിയോജിച്ചത്."

(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
പേജ് 143)

ഇമാം ബുഖാരി 916 നമ്പറായി തൻ്റെ സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ച ഹദീസാണ് ഉസ്മാൻ (റ) ജുമുഅക്ക് രണ്ട് വാങ്ക് നടപ്പിലാക്കിയെന്നത്. സ്വഹീഹായ ഹദീസായി സ്ഥിരപ്പെട്ടിട്ട് പോലും അത്  നബി ചെയ്തിട്ടില്ല, അതിനാൽ ജുമുഅക്ക് രണ്ട് വാങ്ക് ബിദ്അത്താകുന്നു എന്ന് മൗലവിമാർ പ്രഖ്യാപിച്ചതിലൂടെ സ്വഹാബത്തിനോടുള്ള വിരോധത്തിന്റെ ആഴം നമുക്ക് അളന്നെടുക്കാൻ പറ്റും. മാത്രമല്ല ഉസ്മാൻ (റ) ഇസ്‌ലാമിൽ ഒരു ബിദ്അത്ത് (അനാചാരം) കടത്തിക്കൂട്ടി എന്നും അതിന് അക്കാലത്തുള്ള എല്ലാ സ്വഹാബികളും ആ അനാചാരത്തിന് അംഗീകാരം കൊടുത്തു എന്നുമാണല്ലോ ഇതുവഴി മൗലവിമാർ സമുദായത്തിന് നൽകുന്ന സന്ദേശം. മആദല്ലാഹ് ..

സ്വഹാബികളെ  അവഗണിച്ച
മുജാഹിദ് പ്രസ്ഥാനം

സ്വഹാബികളെ അംഗീകരിച്ചു കൊണ്ടും പിന്തുടർന്ന് കൊണ്ടും മുന്നോട്ടുപോകാൻ കപട വിശ്വാസികൾക്ക് സാധിക്കുകയില്ലന്നാണല്ലോ ഖുർആനിക അധ്യാപനം. 
വിജയിക്കുന്ന കക്ഷികളുടെ അടയാളമായി തിരുനബി (സ) പറഞ്ഞു തന്നതും നബി(സ)യുടെയും സ്വഹാബികളുടെയും ചര്യ പിന്തുടരുന്നവർ എന്നാണല്ലോ. അപ്പോൾ ഒരിക്കലും പിഴച്ചകക്ഷികൾക്ക് സ്വഹാബികളെ അനുധാവനം ചെയ്യാൻ സാധിക്കുകയില്ല. 

സ്വഹാബികൾ അംഗീകരിക്കപ്പെടാൻ പറ്റുന്നവരല്ലെന്ന കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നവരാണ്  
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.  
അതിനാൽ ഒട്ടേറെ സത്കർമ്മങ്ങൾ അവർക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. 

എന്നാൽ ഗൾഫിലെ സലഫികൾക്ക് ഇതിലൊന്നും കടുത്ത നിലപാടുകളില്ല. 

എം ഐ സുല്ലമി എഴുതുന്നു :

"വെള്ളിയാഴ്ചയിലെ ഒന്നാം വാങ്ക് പള്ളിയിൽ വെച്ച് നിർവഹിക്കേണ്ടതുണ്ടോ ? അനിവാര്യമാണെങ്കിൽ അങ്ങാടിയിൽ പോയി ഒന്നാം വാങ്കും പള്ളിയിൽ വെച്ച് രണ്ടാം വാങ്കും നടത്താമെന്ന് ചിലർ പറയുന്നു. എന്ന ചോദ്യത്തിന് സൗദിയിലെ പണ്ഡിത സമിതി നൽകിയ മറുപടി പരിശോധിച്ചാൽ ഇത് വ്യക്തമാവുന്നതാണ്.
ഉത്തരം: പള്ളിയിൽ വെച്ച് വാങ്ക് വിളിക്കുന്നവനെ തടയേണ്ടതില്ല. അതിനെ വിരോധിക്കാനുള്ള ഒരു തെളിവും ഞങ്ങൾക്കറിഞ്ഞുകൂടാ എന്നാണ് ഒന്നാമതായി ഞങ്ങൾക്ക് പറയാനുള്ളത്. രണ്ടാമതായി പറയാനുള്ള കാര്യം നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരായ ഖുലഫാക്കളുടെയും ചര്യയെ അനുധാവനം ചെയ്യുവിൻ എന്ന് നബി പറഞ്ഞിട്ടുണ്ട്.  വെള്ളിയാഴ്ചയിലെ ആദ്യത്തെ ബാങ്ക് ഉസ്മാൻ(റ) ആജ്ഞാപിച്ചതാണ്. അദ്ദേഹം മൂന്നാമത്തെ ഖലീഫയാണല്ലോ. സഹാബികൾ ആരും അതിൽ പ്രതിഷേധിച്ചിട്ടില്ല. ഭൂരിപക്ഷം മുസ്ലിങ്ങളും അത് പിന്തുടരുകയും ചെയ്യുന്നു. 
(ശൈഖ് ഇബ്നു ബാസ് അധ്യക്ഷതയിൽ ചേർന്ന പണ്ഡിത സമിതിയുടെ 2601 ആം നമ്പർ ഫത്‌വ വാല്യം എട്ട് പേജ് : 1999 നോക്കുക)
(ഗൾഫ് സലഫിസവും 
മുജാഹിദ് പ്രസ്ഥാനവും പേജ് : 143.)

അത് പോലെ റമളാനിലെ തറാവീഹ് നിസ്കാരം എല്ലാ സ്ഥലങ്ങളിലും 20 റക്അത്ത് നിർവഹിക്കുമ്പോൾ കേരളത്തിൽ എട്ടും പതിനൊന്നുമൊക്കെയാക്കി സ്വഹാബത്തിന്റെ പിന്തുടർച്ചയെ അറുത്തു മാറ്റുകയാണ് വഹാബികൾ ചെയ്തത്. അവിടെയും ഉമർ(റ)ന്റെ ചര്യ ഹദീസിൽ സ്ഥിരപ്പെട്ടിട്ടും അതിനു തട്ടിമാറ്റുകയാണ് മൗലവിമാർ ചെയ്തിട്ടുള്ളത്.

കെ എൻ എം
മുഖപത്രമായ അൽമനാറിൽ എഴുതുന്നു:

"യഥാർത്ഥത്തിൽ ദീനിയായ ഒരു അമൽ ഉമർ (റ) ചെയ്തോ ഇല്ലേ എന്ന് നോക്കിയല്ലല്ലോ ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത്....
തറാവീഹ് നിസ്കാരത്തെപ്പറ്റി നബി (സ)യിൽ നിന്ന് യുക്തമായ റിപ്പോർട്ട് വന്നിരിക്കെ ഉമർ(റ) പറഞ്ഞുവെന്ന് പറഞ്ഞാൽ തന്നെ അതിന് സ്വീകാര്യത ഇല്ല "

(അൽമനാർ മാസിക 2001
ആഗസ്റ്റ് പേജ് 47 )

നോക്കൂ, നബി(സ)യിൽ നിന്നും വ്യക്തമായ റിപ്പോർട്ട് വന്നിട്ടും ഉമർ (റ) നബി (സ) ക്കെതിര് പ്രവർത്തിച്ചു എന്നൊരു സന്ദേശമാണല്ലോ ഇതുവഴി വിശ്വാസികൾക്ക് കൈമാറുന്നത്. സത്യത്തിൽ നബി (സ) യിൽ നിന്നും വ്യക്തമായ സ്വഹീഹായ ഒരു റിപ്പോർട്ട് തറാവീഹിന്റെ റക്അത്ത് ന്റെ എണ്ണം സ്ഥിരപ്പെടുത്തുന്നതിൽ വന്നിട്ടില്ല.  അതുകൊണ്ടുതന്നെ കർമ്മ ശാസ്ത്ര പണ്ഡിതരെല്ലാം ഈ വിഷയത്തിൽ സ്വഹാബികളുടെ മാതൃകയാണ് തെളിവായി സ്വീകരിച്ചത്. അതാവട്ടെ ഇരുപത് റക്അത് സ്ഥിരപ്പെട്ട് വന്നിട്ടുമുണ്ട്.
പക്ഷേ കേരളത്തിൽ മുജാഹിദുകൾ ഈ വിഷയത്തിൽ സ്വഹാബികളെ അവഗണിച്ച് മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. 
        
                  

സ്വഹാബികളുടെ ഏകോപനം
ദീനിൽ തെളിവല്ലെന്ന്!!

നബി (സ) യുടെ കാലത്ത് തന്നെ കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിച്ചിട്ടുണ്ട്. 
ഇസ്‌ലാമിക പ്രചരണങ്ങൾ ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചിരുന്നത് സഹാബികളായിരുന്നു. അവർ എന്താണോ വിശ്വസിച്ചിരുന്നത് ഏത് രൂപത്തിലായിരുന്നുവോ കർമ്മങ്ങൾ ചെയ്തിരുന്നത്, അത് അങ്ങനെ തന്നെ സ്വീകരിക്കലാണ് ഒരു വിശ്വാസിയുടെ കടമ. അല്ലാത്തപക്ഷം അവൻ്റെ വിശ്വാസങ്ങൾക്കും കർമ്മങ്ങൾക്കും ഭംഗം വരും. 

ലോകത്ത് ഏത് രാജ്യത്ത് ചെന്നാലും ഒരേ ഭാഷയിലാണ് നിസ്കാരം, വാങ്ക്, ഖുതുബ...
സ്വഹാബികളിൽ നിന്ന് ദീൻ മനസ്സിലാക്കിയവർക്ക് ഒരിക്കലും അറബേതര ഭാഷയിൽ വാങ്ക് വിളിക്കാനോ ഖുതുബ നിർവഹിക്കാനോ നിസ്കരിക്കാനോ സാധ്യമല്ല. 
എന്നാൽ ഈ ഒരു ഭാഷാ ഐക്യം മുജാഹിദുകൾ തകർത്തു കളഞ്ഞു. പല പള്ളികളിലും മലയാള ഖുതുബ നിർവഹിച്ചു തുടങ്ങി. അപ്പോൾ, സ്വാഭാവികമായും ചോദ്യം വന്നു. ലോകത്ത് ഒരിടത്തും സ്വഹാബികൾ അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നിർവഹിച്ചിട്ടില്ലല്ലോ?  സ്വഹാബികളൊക്കെ ചെയ്തതുപോലെയല്ലേ നമ്മൾ ചെയ്യേണ്ടത് ? ഈ ചോദ്യത്തെ മൗലവിമാർ നേരിട്ടത് സ്വഹാബികളും കേരളത്തിലെ മുസ്ലിയാക്കളും ഞങ്ങൾക്ക് തുല്യമാണ് എന്ന പ്രതികരണത്തിലൂടെയാണ്. 
അഥവാ കേരളത്തിലെ മുസ്ലിയാക്കൾ പറയുന്നതോ ചെയ്യുന്നതോ ഞങ്ങൾക്ക് തെളിവില്ലാത്തതുപോലെ സ്വഹാബികൾ ചെയ്തതും അവർ പറയുന്നതും ഞങ്ങൾക്ക് തെളിവല്ല.

എം ടി അബ്ദുറഹ്മാൻ മൗലവി എഴുതുന്നു:

"പ്രസ്തുത ചരിത്ര സത്യങ്ങൾ മുമ്പിൽ വച്ച് ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്ത വരോട് അറബിയിൽ ഖുതുബ ഉപദേശം ചെയ്തിരുന്നു എന്ന് സമ്മതിക്കാൻ നിർവാഹമില്ല. ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്ന പക്ഷം വസ്തുനിഷ്ഠമായ ഒരു റിപ്പോർട്ട് തെളിയിക്കേണ്ടതാണ്. ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കള്‍ ചെയ്യുന്നത് ദീനിൽ തെളിവല്ലാത്ത പോലെ അതും തെളിവാകയില്ല"
(ജുമുഅ ഖുതുബ 
മദ്ഹബുകളിൽ
പേജ് 54 )

നോക്കൂ, എത്ര പച്ചയായിട്ടാണ് സ്വഹാബികളെ തള്ളിക്കളയുന്നത്. 
ഈ പ്രഖ്യാപനം നടത്തിയ മൗലവി മുജാഹിദ് പണ്ഡിത തറവാട്ടിലെ കാരണവരും തലമുതിർന്ന പണ്ഡിതനും കെ എൻ എം ദീർഘകാല സെക്രട്ടറിയായിരുന്ന കെ.പി മുഹമ്മദ് മൗലവിയെ പോലുള്ള നിരവധി മൗലവിമാരുടെ ഗുരുവര്യരുമാണ്. 

കെ എൻ എം ഔദ്യോഗിക പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ എഴുതുന്നു:

"ഇസ്ലാഹി പണ്ഡിത തറവാട്ടിലെ കാരണവരും കേരളത്തിലെ തലമുതിർന്ന നിരവധി പണ്ഡിതന്മാരുടെ ഗുരുവര്യമായിരുന്ന വാഴക്കാട് എം ടി അബ്ദുറഹ്മാൻ മൗലവി...
ജുമാ ഖുതുബ മദ്ഹബുകളിൽ എന്നതാണ് ശ്രദ്ധേയ ഗ്രന്ഥം. വാഴക്കാട് ദാറുൽ ഉലൂമു മായി ഉണ്ടായിരുന്ന സഹവാസമാണ് എം ടി യെ പ്രശസ്തനും ഉസ്താദുമാരുടെ ഉസ്താദുമാക്കിയത്. 
കെ പി മുഹമ്മദ് മൗലവി, കെ. എൻ ഇബ്റാഹിം മൗലവി എൻ കെ  അഹമ്മദ് മൗലവി, മുഹിയുദ്ധീൻ ആലുവായി എന്നിവർ പ്രധാന ശിഷ്യരാണ് "

(വിചിന്തനം വാരിക 2019 
മെയ് 1 പേജ് : 2 )

സ്വഹാബികളുടെ ചര്യയിലും
 മൗലവിമാർ ശിർക്ക് കണ്ടെത്തുന്നു!!

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വഹാബികളെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ ചര്യകളെ ശിർക്കിന്റെയും കുഫ്റിന്റെയും ഇനങ്ങളായി പഠിപ്പിക്കുന്നുവെന്നതാണ് ഏറെ സങ്കടകരം. 

നബി(സ) യുടെ വസ്ത്രം കൊണ്ടും വിയർപ്പ് കൊണ്ടും ബറക്കത്ത് എടുത്തവരായിരുന്നല്ലോ സ്വഹാബികൾ. എന്നാൽ ഇത്തരം കാര്യങ്ങൾ കടുത്ത ശിർക്കും കുഫ്റുമായി മൗലവിമാർ പ്രഖ്യാപിക്കുന്നത് നോക്കൂ.

"അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബർക്കത്ത് എടുക്കൽ ഈ വകുപ്പിൽ പെടുന്നു (ശിർക്കും കുഫ്റുമാണ് )."
(ശബാബ് വാരിക 2011
ഏപ്രിൽ 1 പേജ് : 22)

നബി(സ) യുടെ വിയർപ്പ് കൊണ്ടും അവിടുത്തെ തിരു കേശം കൊണ്ടും സ്വഹാബികൾ ബറക്കത്ത് എടുത്തിരുന്നു. ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. ഇതും ശബാബ് വാരികയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.

സി.പി ഉമർ സുല്ലമി എഴുതുന്നു:

"നബി(സ) യോട്  ബന്ധപ്പെട്ട പല വസ്തുകളുടെയും ബറകത്ത് സഹാബികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹുദൈബിയ സന്ധിയിൽ വെച്ച് മുശ്രിക്കുകളുമായി സമാധാന സന്ധിയിൽ ഏർപ്പെട്ടതിനുശേഷം നബി(സ) ഇഹ്റാമിൽ നിന്നും ഒഴിവാകുകയുണ്ടായി.
നബി(സ) തലമുണ്ഡനം ചെയ്തപ്പോൾ ആ മുടി അനുയായികൾക്ക് വിഭജിച്ചു കൊടുത്തതായി ഹദീസിൽ വന്നിട്ടുണ്ട്. 

അനസ്(റ) പറയുന്നു: നബി(സ) തല മുണ്ഡനം ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ മുടി ആദ്യമായി വാങ്ങിയത് അബൂത്വൽഹത്ത് (റ) ആയിരുന്നു. (ബുഖാരി)

ഇബ്നു സീരീൻ(റ) പറഞ്ഞു: നബി(സ)യുടെ ഒരു മുടി എൻ്റെ അടുത്തുണ്ടാവുക എന്നത് ലോകത്തുള്ള മറ്റെന്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണ്. 
(ബുഖാരി)

നബി(സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബറകത്ത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
നബി(സ)ഒരിക്കൽ ഉമ്മുസുലൈമിന്റെ(റ)വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.(ഉമ്മുസുലൈം ബീവി നബി(സ) യുമായി വിവാഹബന്ധം ഹറാമായ സ്ത്രീയാണ്.) അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോൾ നബി(സ)നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവർ ചെന്ന് നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി(സ) ചോദിച്ചു : ഉമ്മുസുലൈം, എന്താണ് നീ ചെയ്യുന്നത്?
അവർ പറഞ്ഞു : അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഹ്രഹിക്കുന്നു. നബി(സ)പറഞ്ഞു : ശരി. (ബുഖാരി)" 

(ശബാബ് വാരിക 2010
നവംബർ 12 പേജ് : 31)

നബി (സ) യുടെ വിയർപ്പുകൊണ്ടും തിരുകേശം കൊണ്ടും സഹാബികൾ ബർക്കത്ത് എടുത്തുവെന്നും  ബറക്കത്തിന് വേണ്ടി സൂക്ഷിച്ചുവെന്നും സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടതാണെന്നറിഞ്ഞിട്ടും നബി(സ)യുടെ വിയർപ്പ് കൊണ്ടും തിരുകേശം കൊണ്ടും ബറകത്ത് എടുക്കൽ ശിർക്കാണെന്ന് പഠിപ്പിക്കുക വഴി സ്വഹാബികൾക്ക് പോലും തൗഹീദ് ശരിയായ രൂപത്തിൽ മനസിലായിട്ടില്ല, അവർ വിശ്വാസികൾ തന്നെയല്ല എന്ന സന്ദേശമാണല്ലൊ സമൂഹത്തിന് കൈമാറുന്നത്.

                    (തുടരും)