എന്താണ് ഏക സിവിൽ കോഡ് ? എന്താണ് ലക്ഷ്യമാക്കുന്നത്?
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ചയാകുകയാണ്.
മതം, ലിംഗം, വർഗം എന്നിവ പരിഗണിക്കാതെ, രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും, അത് നടപ്പിൽ വരുത്തുന്നതിനുമുള്ള നിർദ്ദേശം എന്ന നിലയിലാണ് ഏകീകൃത സിവിൽ കോഡിനെ നിർവചിക്കുന്നത്. വിവാഹം, വിവാഹ മോചനം, ദത്ത്, പിന്തുടർച്ചാവകാശം തുടങ്ങിയവയിലെല്ലാം രാജ്യത്തെ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒറ്റ നിയമം വ്യവസ്ഥ ചെയ്യാൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ സാധിക്കും.
1835 - ലെ രണ്ടാം നിയമസമിതിയുടെ കാലം മുതൽക്കേ ഇന്ത്യയിലെ നിയമങ്ങളുടെ ഏകീകരണം ഒരു പ്രധാന ചർച്ച വിഷയമാണ്. ജനതയെ തങ്ങളുടെ വരുതിയിൽ നിർത്താനും, അടിച്ചമർത്താനും ബ്രിട്ടീഷ് സർക്കാർ കൊണ്ടു വന്ന പല നിയമങ്ങളും ഇന്നും നിലനിൽക്കുന്നത് ഇന്ത്യൻ നിയമ വ്യവസ്ഥയുടെ വലിയ പോരായ്മയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, ക്രിമിനൽ പീനൽ കോഡ്, പോലെ നിരവധി വിഷയങ്ങളിൽ ഈയൊരു ദൗർബല്യത്തിന് ഉദാഹരണങ്ങൾ കാണാൻ സാധിക്കും.
ബി.ജെ.പിയും ഏകീകൃത സിവിൽ കോഡും
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന വാർത്തകൾ ഒരു സുപ്രഭാത്തിൽ സംഭവിച്ചതല്ല. ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം. ഭരണഘടനയുടെ 44-ാം അനുച്ഛേദം പ്രകാരം യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണമെന്ന് നിർദേശക തത്വങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ബി ജെ പി നേതൃത്വം ഈ വിഷയത്തിൽ ഉന്നയിക്കുന്ന പ്രധാന വാദം. എന്നാൽ ഭരണഘടനാ നിയമ നിർമാണ സമിതിയുടെ പ്രധാന ഉപദേശികരിലൊരാളായിരുന്ന ബി എൻ റാവു ഇക്കാര്യത്തിൽ പറഞ്ഞത്, 'ഭരണഘടനയിലെ നിർദേശക തത്വങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിൽ ചില പരിമിതികൾ ഉണ്ട്' എന്നാണ്. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം കൂടി പരിഗണിച്ചു കൊണ്ട് മാത്രമേ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കാനാകൂവെന്നും അദ്ദേഹം പറയുകയുണ്ടായി.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ പ്രകടന പത്രികയിൽ മുന്നോട്ട് വച്ചിരുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്ന് കൂടിയായിരുന്നു ഏകീകൃത സിവിൽ കോഡ്. എന്നാൽ നിർദേശക തത്വങ്ങളെക്കാൾ ഭരണഘടന പ്രാമുഖ്യം നൽകുന്നത് പൗരന്റെ മൗലികമായ അവകാശങ്ങൾക്കാണ് എന്ന് നിയമവിദഗ്ദർ ഒരുപോലെ ചൂണ്ടിക്കാണിക്കുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ മോദി സർക്കാർ നിയമിച്ച ബി എസ് ചൗഹാൻ കമ്മീഷനും സമാന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കലാപം, മുത്തലാഖ്, മുതൽ പൗരത്വ ബില്ലു വരെ എത്തി നിൽക്കുന്ന ബി ജെ പിയുടെ നയങ്ങളിൽ ഏറ്റവും പുതിയ അജണ്ടകളിൽ ഒന്നാണ് ഇപ്പോഴത്തെ ഈ നീക്കം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബി ജെ പി തയ്യാറാകുമ്പോൾ ഓർക്കേണ്ട ഒരു മുദ്രാവാക്യമുണ്ട്: 'ഒരു രാജ്യം, ഒരു നിയമം, ഒരു ഭരണാധികാരി, ഒരു ഭാഷ.' അങ്ങേയറ്റം ഏകാധിപത്യ സ്വഭാവമുള്ള ഈ മുദ്രാവാക്യം നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടി വേണം ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിലയിരുത്താൻ.
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ചകളുടെ പ്രധാന പ്രശ്നം അത് വർഗീയ ചേരിതിരിവിന് ആക്കം കൂട്ടുന്ന നിലയിലാണ് എന്നതാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികൾ അവർക്കനുസൃതമായ രീതിയിൽ ചർച്ചകളെ മുന്നോട്ടു കൊണ്ട് പോകുന്നത് അങ്ങേയറ്റം അപകടകരമാണ്. രണ്ടാമതായി ഏക സിവിൽ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന തരത്തിലുള്ള ഒന്നാണെന്ന ഒരു മിഥ്യാധാരണ പരക്കെ പ്രചരിപ്പിക്കാൻ ഇതിനോടകം സംഘപരിവാർ ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹിന്ദു മാര്യേജ് ആക്ട്, ഹിന്ദു പിന്തുടർച്ചാവകാശ നിയമം, ഹിന്ദു അഡോപ്ഷൻ ആന്റ് മെയിന്റനൻസ് ആക്ട് എന്നിവയും മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങൾ തന്നെയാണ്. ഇത് ഭംഗിയായി മറച്ചുവെച്ച് കൊണ്ടാണ് മറ്റുതരത്തിലുള്ള പ്രചാരണങ്ങൾ. മതവിശ്വാസങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടേണ്ടതില്ല എന്ന് 1865-ൽ പറഞ്ഞത് വിക്ടോറിയ രാജ്ഞിയാണ് പറഞ്ഞതെങ്കിൽ ബാബരി മസ്ജിദ് ധ്വംസന സമയത്ത് വിശ്വാസ കാര്യങ്ങളിൽ സർക്കാർ ഇടപെടേണ്ട എന്ന് പറഞ്ഞത് ബി ജെ പിയാണ്. ഏക സിവിൽ കോഡിന്റെ കാര്യത്തിൽ ബിജെപി കാണിക്കുന്ന ഇരട്ടത്താപ്പ് ഇതിൽത്തന്നെ വ്യക്തമാണ്.
ഹിന്ദുരാഷ്ട്രത്തിലേക്ക് ഒരു പാലം
ആർ.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം 'ഹിന്ദുരാഷ്ട്ര'മാണ്. ആ ലക്ഷ്യത്തിലേക്കു ഉള്ള ഒരു പടി മാത്രമാണ് യൂണിഫോം സിവിൽ കോഡ്. ജവാഹർലാൽ നെഹ്‌റു മുതൽ രാജീവ് ഗാന്ധി വരെയുള്ളവർ ഭരിച്ചിരുന്ന കാലത്ത് ഏകീകൃത സിവിൽ കോഡ് ചർച്ചയായിട്ടുണ്ട്. എന്നാൽ അന്ന് രാജ്യം ഭരിച്ചിരുന്നത് മതേതര സർക്കാരുകളായിരുന്നെങ്കിൽ ഇപ്പോൾ ഭരിക്കുന്നത് വർഗീയ സംഘമായ സംഘപരിവാർ ആണ്. ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാൻ പിന്തുണയ്ക്കുന്നവർക്കു തീർച്ചയായും വർഗീയ അജണ്ടകൾ മാത്രമാണുള്ളത്.
Post a Comment