സെന്റോഫ് എന്ന ആഭാസത്തിന് മക്കളെ പറഞ്ഞു വിടുന്ന രക്ഷിതാക്കളോട്...


കലാലയങ്ങളിൽ വാർഷികപ്പരീക്ഷ
നടക്കാനിരിക്കുകയാണല്ലോ. കോഴ്സ്
പൂർത്തീകരിക്കുന്ന കുട്ടികൾ
കലാലയങ്ങളിൽനിന്നു പടിയിറങ്ങുന്നതു
സ്വഭാവികസംഭവം. ഈ
പിരിഞ്ഞുപോകലിനോടനുബന്ധിച്ചു പരിപാടികൾ സംഘടിപ്പിക്കുന്നതും പണ്ടുമുതൽ
നടപ്പുള്ളതാണ്. സെന്റോഫ് എന്ന ഓമനപ്പേരുള്ള ഇത്തരം പരിപാടികൾ കുട്ടികളും അധ്യാപകരും കൂടിയിരുന്നു നടന്നിരുന്നത് അഥവാ അധ്യാപകരുടെ മേൽനോട്ടത്തിൽ.

പഴയകാര്യങ്ങൾ അയവിറക്കുകയും അധ്യാപകരോടു തെറ്റു കുറ്റങ്ങൾ ഏറ്റുപറഞ്ഞും ചെറിയ കലാപരിപാടികൾ നടത്തിയും ലഘു ഭക്ഷണം കഴിച്ചും പിരിയുന്ന സദസ്സ്.

കാലം മാറിയപ്പോൾ സെന്റോഫിന്റെ കോലവും മാറി. സെന്റോഫ് എന്ന ആഭാസത്തിൽ ഇന്നു സ്കൂൾ അധികൃതരും നാട്ടുകാരും
കഷ്ടപ്പെടുകയാണ്. ഈയിടെ ഒരു സെന്റോഫ് പരിപാടിയിൽ ആനയെഴുന്നള്ളിപ്പും പാട്ടും ഡാൻസുമൊക്കെയാണുണ്ടായിരുന്നത്. പരസ്പരം ചായവും മഷിയും വാരിയെറിഞ്ഞും വസ്ത്രങ്ങൾ വലിച്ചു കീറിയും സഭ്യമായി പറയാൻ പറ്റാത്ത രീതിയിലുള്ള ആഘോഷങ്ങൾ നടത്തിയുമാണ് ഇന്നു സെന്റോഫ് ആഘോഷിക്കുന്നത്. ഹോളി കണക്കെ ആഘോഷിക്കാൻ എന്താണു
പിരിഞ്ഞുപോകലിൽ ഇത്ര
സന്തോഷിക്കാനുള്ളത്.

സെന്റോഫ് ഇന്ന് ആർഭാടത്തിന്റെയും ആഭാസത്തിന്റെയും പകപോക്കലിന്റെയും വേദിയായി
മാറിയിരിക്കുന്നു.
കലാലയങ്ങളിലെ ഉപകരണങ്ങളും മറ്റും നശിപ്പിക്കലും ചുമരുകളിലും ബെഞ്ചുകളിലും അസഭ്യം എഴുതലും വരയ്ക്കലും, പെൺകുട്ടികളും ആൺകുട്ടികളും കെട്ടിപ്പിടിക്കലും, ഓട്ടോഗ്രാഫ് കൈമാറലും മറ്റും ഇതിന്റെ ഭാഗമാണ്. ഇതുമൂലം പിന്നീട് ധാരാളം ദുരന്തങ്ങൾ ഉണ്ടായിത്തീരുന്നു. ദൃശ്യമാധ്യമങ്ങളും സിനിമകളും ഇത്തരം പ്രവണതയ്ക്കു പ്രചോദനമാകുന്നുണ്ട്.
ചില സ്കൂൾ മാനേജ്മെൻറ് അധ്യാപകരും രക്ഷിതാക്കളും ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നു..
സംഗതി വഷളാകുന്നതോടെ 
രക്ഷിതാക്കളാണ് കാരണക്കാർ എന്നു പറഞ്ഞു അധ്യാപകർ ഒഴിഞ്ഞുമാറുന്നു..
അധ്യാപകരാണ് കാരണമെന്നു പറഞ്ഞ് രക്ഷിതാക്കൾ പരാതിപ്പെടുന്നു..

സെന്റോഫിലെ അപകടകരമായ പ്രവണതയില്ലാതാക്കാൻ ശ്രമിച്ചില്ലെങ്കിൽ റാഗിങ് പോലെ ക്രൂരവിനോദമായി മാറും. കലാലയങ്ങളിൽനിന്നു നശീകരണ
ആഭാസസ്വഭാവമുള്ള കാട്ടാളന്മാരെയല്ല സംസ്കാര സമ്പന്നരെയാണു സമൂഹം
പ്രതീക്ഷിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്ന
വിദ്യാർഥികളിൽനിന്നു പിഴ ഈടാക്കിയതിനുശേഷമേ അവരുടെ കോഴ്സ് സർട്ടിഫിക്കറ്റ് നൽകാവൂ. ഇത്തരം
കുറ്റകൃത്യങ്ങൾ നടത്തുന്നവരെ രാഷ്ട്രീയക്കാരോ മറ്റുള്ളവരോ സംരക്ഷിക്കരുത്. അവരെ ഒറ്റപ്പെടുത്തണം. സാമൂഹ്യബോധമുള്ള കുട്ടികൾ കലാലയങ്ങളിൽനിന്നു പുറത്തുവരട്ടെ..