ചാട് രാമാ കുഞ്ചിരാമാ എന്ന മട്ടിൽ ത്വാലിബാൻ കളിപ്പാട്ടങ്ങളെ ഉണ്ടാക്കി, വളർത്തിയത് അമേരിക്കയും സോവിയറ്റ് യൂണിയനും ബ്രിട്ടനും..
അഫ്ഘാനിൽ ആദ്യം തുടങ്ങേണ്ടത് മനുഷ്യത്വത്തിൻ്റെ നഴ്സറി
✒️നാസർ ഫൈസി കൂടത്തായി
ത്വാലിബാനെ (വിദ്യാർത്ഥികളെ)ഇനിയും ചേർത്ത് പഠിപ്പിക്കേണ്ടത് മനുഷ്യത്വത്തിൻ്റെ നഴ്സറിയിലാണ്. ഇസ്ലാമിൻ്റെ മാനവികത അല്പവും തൊട്ട് തീണ്ടിയിട്ടില്ലാത്ത "മനുഷ്യ'' രൂപങ്ങൾ. ഖുർആനിൻ്റെയും ഹദീസിൻ്റെയും വിവക്ഷയും വിവരണവും അറിയാതെ ശകലങ്ങൾ അടർത്തിയെടുത്ത് മൃഗീയ വിധികൽപ്പനകളും തീരുമാനങ്ങളും ഉണ്ടാക്കി നിയമം നടത്തുന്ന പൈശാചികത്വം.
ഇതിൽ ഇസ്ലാമികം വിദൂര സാധ്യത പോലും കാണരുത് എന്ന് മാത്രമല്ല, ഇസ്ലാം കഠിനമായി വിലക്കിയതുമാണ് ത്വാലിബാൻ ചെയ്ത് കൂട്ടിയത്.നിലപാടുകളിൽ മാറ്റമുണ്ടാക്കുന്നതായി പ്രഖ്യാപനം നടത്തിയാലല്ല പ്രായോഗികമായും ആത്മാർത്ഥമായും പ്രകടിപ്പിച്ചാലാണ് വിലയിരുത്തപ്പെടുക.
കാബൂൾ ഭരണം പിടിച്ച ത്വാലിബാൻ ഭീകരർ പാർലമെൻറിൽ കയറിയപ്പോൾ കാട്ടികൂട്ടിയത് കുരങ്ങിൻ്റെ കൈയിൽ കിട്ടിയ പൂമാല പോലെയാണ്. അധികാര സാമാഗ്രികൾ പോലും എന്തെന്നറിയാത്ത കൂപമണ്ഡൂപ ബുദ്ധികൾ.
മനുഷ്യത്വവും ഇസ്ലാമും മണക്കാത്ത ത്വാലിബാൻ ഭീകരരെ പടച്ചുണ്ടാക്കിയത് സോവിയറ്റ് യൂണിയൻ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ വൻശക്തികളാണ്. അവരവർക്ക് അതത് കാലത്ത് ചാട് രാമാകുഞ്ചിരാമാ എന്ന മട്ടിൽ ത്വാലിബാൻ കളിപ്പാട്ടങ്ങളെ ഉണ്ടാക്കി, വളർത്തി. എന്നിട്ടിപ്പോൾ കൈകഴുകുന്നു.
പൗരാണികതയുടെ മണ്ണും സംസ്കാരവുമുള്ള ഒരു നാടും ജനതയും ഇത്രകണ്ട് തകർത്തതിന് ഒന്നാം പ്രതി സാമ്രാജ്യത്വം തന്നെ. അഫ്കാൻ ജനതയുടെ കൂട്ട നിലവിളി ആര് കേൾക്കാൻ.
(17/8/21)
Post a Comment