ശൈഖുനാ കുഞ്ഞാണി ഉസ്താദ്: ജാമിഅയിലെ ഓർമകൾ.. | മുഹർറം 10 ആണ്ട് ദിനം


ശൈഖുനാ കുഞ്ഞാണി ഉസ്താദ്.
ജാമിഅയിലെ ഓർമകൾ..
••••••••••••••••••••••••••••••

✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി 

ശൈഖുനയുടെ വിയോഗം മനസ്സിനെ വല്ലാതെ തളർത്തിക്കളഞ്ഞു..
സമസ്തയുടെ സമുന്നത നേതാവ് എന്നതിലപ്പുറം ഞങ്ങൾക്ക്
ജാമിഅഃയിലെ അഭിവന്ദ്യഗുരുവും എല്ലാമെല്ലാമായ ആത്മീയ നയകരും കൂടിയായിരുന്നു ശൈഖുനാ കുഞ്ഞാണി ഉസ്താദ്...
ആ ജീവിതം ഞങ്ങളെ  വല്ലാതെ സ്വാധീനിച്ചതിന് പിന്നിൽ ചില മാസ്മരികയാഥാർത്ഥ്യങ്ങളുണ്ടെന്ന് പറയാതെ വയ്യ.
ജാമിഅഃയിൽ നീണ്ടകാലം
വേതനമില്ലാതെയായിരുന്നു ശൈഖുനയുടെ സേവനം. അതിനെക്കുറിച്ചൊരിക്കലും ഞങ്ങൾ ചോദിക്കുകയോ ഉസ്താദ് പറയുകയോ ചെയ്തിരുന്നില്ല.  ശമ്പളം വാങ്ങിയാൽ ആത്മാർത്ഥത നഷ്ടമാകുമെന്നായിരുന്ന ഉസ്താദിന്റെ ഭാഷ്യമെന്ന് ചിലർ പറഞ്ഞാണ് അറിഞ്ഞത്.

നല്ല സമ്പന്നനായിരുന്നെങ്കിലും ലാളിത്യമായിരുന്നു ജീവിതം.
നീലംമുക്കിയ പഴകിയ വസ്ത്രം ധരിച്ചായിരുന്നു ഉസ്താദ് ക്ലാസ്സിൽ വരിക..

മതൃകാപരവും ഗഹനവുമായിരുന്നു ആ സബ്കുകൾ.
ഒരു കുട്ടിയോട് പോലും ശൈഖുന കയർത്ത് സംസാരിക്കുന്നത് ഞങ്ങൾ കേട്ടിട്ടില്ല. എന്തിന്, അമർഷത്തിലൊരു നോട്ടം പോലും ആ കണ്ണുകളിൽ ഞങ്ങൾ കണ്ടില്ല. ക്ലാസ്സിനിടയിൽ കുട്ടികൾ വല്ലാതെ സംസാരിച്ചാൽ കിതാബ് നിർത്തി സഹതാപത്തിലൊന്ന് നോക്കും, ആ നിമിഷം ക്ലാസ്സ് ശാന്തം. പിന്നെ ഒരു ചെറു പുഞ്ചിരിയോടെ  കിതാബ് തുടരും...

ഇടക്കൊക്കെ വളരെ ചിന്തോദ്ധീപകമായ ചില ചോദ്യങ്ങൾ ഇട്ട് തരും ഉസ്താദ്..
എന്നിട്ട് പറയും “നാളെ ഞാൻ ചോദിക്കും”
ആ പറച്ചിലിന് ഒരു പ്രത്യേഗ ശൈലിയും ഭവവുമുണ്ടാകും..
അതിനാൽ ചോദ്യം കഴിഞ്ഞാൽ കുട്ടികൾ തന്നെ ചിലപ്പോഴൊക്കെ മെല്ലെ അത് തിരിച്ച് പറയും...അപ്പോഴും വിടരും ആ ചെറുപുഞ്ചിരി..

ആദ്യവർഷം ബുഖാരിയും രണ്ടാം വർഷം മുവത്വയുമായിരുന്നു ശൈഖുന ഞങ്ങൾക്ക് ഓതിതന്നത് എന്ന് ഓർത്തപ്പോഴാണ് ശെരിക്കും കണ്ണ് നിറഞ്ഞ് പോയത്..
രണ്ടും തുല്യതയില്ലാത്ത ഗ്രന്ഥങ്ങൾ...
ബുഖാരി വിരചിതമാകുന്നത് വരെ
ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വീകാര്യ ഗ്രന്ഥം എന്ന പദവി മുവത്വക്കായിരുന്നല്ലോ..!!
ഹദീസിലും ഫിഖ്ഹിലുമുള്ള ഉസ്താദിന്റെ സമന്വയപാടവം ചില വിഷയങ്ങളെ കെട്ടഴിച്ച് വിടുമ്പോൾ ഞങ്ങൾ ആസ്വദിച്ചിരുന്നു....

ആരെങ്കിലും പൈസ കൊടുത്താൽ ഉസ്താദ് ചോദിക്കും: “ഇതെന്താണ്.?”
“ഹദ് യ” യാണെന്ന് പറഞ്ഞാൽ മാത്രം സ്വീകരിക്കും സ്വദഖയാണെങ്കിൽ മടക്കും...

തികഞ്ഞ വക്വാറും ഹൈബത്തും ആ നടത്തത്തിലും ഇരുത്തത്തിലും നോട്ടത്തിലും ഞങ്ങൾ കണ്ടിരുന്നു..
ഉഖ്റവിയ്യായ ഒരു പണ്ഡിതന്റെ എല്ലാ ലക്ഷണങ്ങളും ശൈഖുനയിൽ കാണാമായിരുന്നു..

ജീവിതം പോലെ തന്നെ നാഥൻ മരണവും വിധിച്ചു എന്ന് തന്നെ പറയാം ..
പവിത്രമായ മുഹറം പത്തിന്റെ രാവിൽ തന്നെയാണ് ശൈഖുനയെ നാഥൻ മടക്കിവിളിച്ചെതെന്നോർക്കുമ്പോൾ ഹിമകണങ്ങൾ മനസ്സിൽ കുളിര് വിതക്കുന്നു...
അവരേയും നമ്മേയും നാഥൻ സ്വർഗത്തിൽ ചേർക്കട്ടെ...ആമീൻ