ഈ ഒരൊറ്റ ഹദീസ് നേരാം വണ്ണം പഠിച്ചിരുന്നേൽ ഐസിസും താലിബാനും ഒക്കെയാണ് യഥാർത്ഥ ഇസ്ലാം എന്ന നിലവിളി ഒന്ന് അടങ്ങി കിട്ടിയേനെ...!!
എന്നാലും ഈ താലിബാൻ മുസ്‌ലിംകൾ തന്നെയല്ലേ..? അവർ നിസ്കരിക്കുന്നില്ലേ..? തൊപ്പി വെക്കുന്നില്ലേ...? താടി വളർത്തിയിട്ടില്ലേ..? തക്ബീർ വിളിക്കുന്നില്ലേ...? ഖുർആൻ ഓതുന്നില്ലേ..? ഹദീസ് പറയുന്നില്ലേ..? ദിക്ർ ചൊല്ലുന്നില്ലേ..?പിന്നെ എങ്ങനെയാണ് അവരൊന്നും ഇസ്ലാം മനസ്സിലാക്കിയിട്ടില്ലെന്ന് പറഞ്ഞൊഴിയാൻ പറ്റുക..? "കണ്ടിടത്ത് വെച്ച് കൊല്ലാൻ" പറയുന്ന ആയത്തുകൾ ഒക്കെ തന്നെയാകില്ലേ അവർക്ക് ഓരോന്ന് കാട്ടി കൂട്ടാനുള്ള ഊർജമാകുന്നുണ്ടാവുക...? ഇസ്ലാം തീവ്രവാദ മതമാണെന്ന് പറയുന്നതിൽ ചെറുതായിട്ട് കാര്യല്ല്യേ...,നമ്മള് വെറുതെ കിടന്ന് ന്യായീകരിക്കണോ....!
എനിക്കും ഇടക്കൊക്കെ തോന്നിയിരുന്ന ഒരു കാര്യം തന്നെയാണിത്. ഒരൊറ്റ ഹദീസ് കണ്ടതോട് കൂടി എല്ലാ ഡൗട്ടും മാറിക്കിട്ടി.
ങേ...?
വിമർശിക്കാൻ വേണ്ടി ഹദീസുകളൊക്കെ ശറഹ് സഹിതം പഠിക്കുന്ന കൂട്ടത്തിൽ,ഈ ഒരൊറ്റ ഹദീസ് കൂടി നേരാം വണ്ണം പഠിച്ചിരുന്നേൽ ഐസിസും താലിബാനും ഒക്കെയാണ് യഥാർത്ഥ ഇസ്ലാം എന്ന നിലവിളി ഒന്ന് അടങ്ങി കിട്ടിയേനെ..,ഈ ഹദീസ് അറിഞ്ഞത് മുതൽ തീവ്ര വാദ ആരോപണം ഒക്കെ കേൾക്കുമ്പോ നമ്മക്ക് ചിരിയാണ് വരുന്നത്.
അതേത് ഹദീസ്..?
_________
1)അബൂ സഈദ് അല്‍ഖുദരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " എന്‍റെ ഉമ്മത്തില്‍ ഭിന്നതയും അഭിപ്രായവ്യത്യാസവും ഉണ്ടാകും. നല്ല കാര്യങ്ങള്‍ സംസാരിക്കുകയും, ചീത്ത പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍ കടന്നുവരും. അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ആഴ്ന്നിറങ്ങുകയില്ല. അമ്പ് ഇരയില്‍ തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ മതത്തില്‍ നിന്നും പുറത്ത് പോകും. തെറിച്ച അമ്പ് വില്ലിലേക്ക് മടങ്ങാത്തിടത്തോളം അവര്‍ സന്മാര്‍ഗത്തിലേക്ക് മടങ്ങുകയില്ല. അവരാകുന്നു മനുഷ്യരിലും ജീവജാലങ്ങളിലും എല്ലാം തന്നെ ഏറ്റവും ഉപദ്രവകാരികള്‍. അവരോട് യുദ്ധം ചെയ്യുകയും അവരാല്‍ വധിക്കപ്പെടുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് മഗളം. അവര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് ക്ഷണിക്കും, പക്ഷെ യഥാര്‍ത്ഥത്തില്‍ വിശുദ്ധഖുര്‍ആനിന് അവരുമായി യാതൊരു ബന്ധവുമില്ല.അവരോട് ആര് യുദ്ധം ചെയ്യുന്നുവോ അല്ലാഹുവിന്‍റെ പക്കല്‍ അവരെക്കാള്‍ സ്ഥാനമുള്ളവനായിരിക്കും അവന്‍" - [അബൂദാവൂദ്: 4767 , അല്‍ബാനി : സ്വഹീഹ്].
2)അന്ത്യദിനത്തോടടുക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ വരും. അവര്‍ പാല്‍പല്ലുകള്‍ ഉള്ളവരും (പ്രായം കുറഞ്ഞവര്‍), വിഡ്ഢി സ്വപ്നം കാണുന്നവരും (അവിവേകികള്‍) ആയിരിക്കും. അവര്‍ ഏറ്റവും നല്ലത്(ഖുർആൻ) സംസാരിക്കുന്നവരായിരിക്കും. പക്ഷെ അമ്പ് ഇരയില്‍ തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും. അവരുടെ വിശ്വാസം തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) കടക്കുകയില്ല. അവരെ എവിടെ വച്ച് കണ്ടാലും നിങ്ങള്‍ അവരോട് യുദ്ധം ചെയ്യണം. അവരെ വധിക്കുന്നവര്‍ക്ക് അന്ത്യദിനത്തില്‍ അതിയായ പ്രതിഫലമുണ്ട്." - [സ്വഹീഹുല്‍ ബുഖാരി: 3611 ].
___________
എന്ത് തോന്നുന്നു...? ഇതൊന്നുമല്ല മോനെ.., ഈ ഹദീസിൻ്റെ ശറഹ് നോക്കുമ്പോഴാണ് കൂടുതൽ അൽഭുതം..! ഈ തീവ്ര വാദികളുടെ ഓരോ ലക്ഷണങ്ങളും കിറുകൃത്യമായി ഇമാമീങ്ങൾ എഴുതി വെച്ചിട്ടുണ്ട്.അതൊക്കെ വായിക്കുമ്പോ തന്നെ ഈ തീവ്രവാദികളുടെ താടിയും തലപ്പാവും വെച്ച ചിത്രം നമ്മടെ മനസ്സിൽ വരും.അത്രക്ക് കൃത്യമായിട്ടാണ് നമ്മുടെ നബി(സ്വ) അതൊക്കെ പറഞ്ഞിട്ടുള്ളത്.മുസ്‌ലിംകളെ കവച്ച് വെക്കുന്ന "ഡ്രസ്സിംഗ്", നമ്മളെക്കാൾ ഭയങ്കര നിസ്കാരം, നമ്മളെക്കാളും വലിയ താടി,നമ്മളെ തോൽപിക്കുന്ന ഖുർആൻ ഓത്ത്. അതൊക്കെ കണ്ട്, അവരാണ് "ഇമ്മിണി ബല്യ " മുസ്ലിംകളെന്ന് പറയുന്ന 'എമുക്രി'കുട്ടികളെ കുറിച്ചോർത്താണ് എനിക്ക് സങ്കടം.ഒരു ഹദീസിൽ ഇറാഖിൻ്റെ ഭാഗത്തേക്ക് വിരൽ ചൂണ്ടി വരെ നബി തങ്ങൾ പറഞ്ഞിട്ടുണ്ടത്രെ..,അവിടെ നിന്ന് ചില ആളുകൾ വരുമെന്നൊക്കെ..! മാത്രമല്ല അവര് കൂടുതലും കൊല്ലുക മുസ്ലിംകളെയായിരിക്കുമെന്ന് പോലും ഹദീസിലുണ്ട്. ഐസിസും താലിബാനുമൊക്കെ മുക്കാൽ ഭാഗവും മുസ്ലിംകളെ തന്നെയാണ് കൊന്നിട്ടുള്ളത്. സത്യം പറഞ്ഞാല്, ഈ ഹദീസ് കണ്ട ശേഷം ഈ തീവ്ര വാദികളെ കുറിച്ചൊക്കെ കൃത്യമായി മുന്നറിയിപ്പ് തന്ന മുത്ത് നബിയെ (സ്വ) കുറിച്ചോർത്ത് കരച്ചില് വന്ന് പോയി..! ഈ ഹദീസ് ഒക്കെ പഠിക്കുന്ന നമ്മളൊക്കെ എങ്ങനെ തീവ്ര വാദിയാകാനാണ്...?
ഈ പറഞ്ഞതൊക്കെ ശരി തന്നെ...,എന്നാലും കണ്ടിടത്ത് വെച്ച് കൊല്ലാനും,സ്ത്രീകളെ അടിക്കാനും വീട്ടിൽ പൂട്ടിയിടാനുമൊക്കെ പറയുന്ന ഇസ്ലാം തീവ്രവാദം തന്നെയല്ലേ...,
എന്തായാലും ചോദിച്ചത് നന്നായി. ഈ തീവ്രവാദികളും ജബ്രകളുമെല്ലാം ഖുർആനും ഹദീസും മനസ്സിലാക്കുന്ന രീതി ഏകദേശം ഒരുപോലെ തന്നെയാണ്.
ഉദാഹരണത്തിന്, "കണ്ടിടത്ത് വെച്ച് കൊല്ലുക " എന്ന് കണ്ട പാതി കാണാത്ത പാതി വാളുമെടുത്ത് വെട്ടാനിറങ്ങുന്ന തീവ്രവാദികളും, അത് തന്നെയാണ് ശരിയെന്ന് സമ്മതിച്ച് കൊടുക്കുന്ന ജബ്രവാദികളും തമ്മിലെന്താണ് വ്യത്യാസം ? എന്നാ മുസ്‌ലിംകൾ അതെങ്ങനെയാണ് മനസ്സിലാക്കുക..? നിസ്കരിക്കുന്നതിനിടയിൽ പോലും ഒരു മനുഷ്യൻ അപകടത്തിൽ പെട്ടത് കാണുമ്പോ നിസ്കാരം നിർത്തി,അയാളെ രക്ഷിക്കണം എന്നൊക്കെ പറയുന്ന ദീൻ ഒരു സാധു മനുഷ്യനെ കൊല്ലാൻ പറയുമെന്ന് നമ്മളാരും വിശ്വസിക്കൂല.., നമ്മളെക്കാൾ നന്നായി ഖുർആനും ഹദീസും തിരിഞ്ഞ നബിയോ സഹാബാക്കളോ, അതിനെ കൃത്യമായി വിശദീകരിച്ച ഇമാമീങ്ങളോ ഒന്നും തന്നെ തങ്ങളുടെ അടുത്ത് വരുന്ന മുസ്‌ലിമല്ലാത്ത ഒരാളെ പോലും വാളെടുത്ത് വെട്ടിയതായി നമ്മളാരും കേട്ടിട്ടില്ല..., അത് കൊണ്ടൊക്കെ തന്നെ, ആ ആയതിനോ അതിന്റെ തഫ്സീറിനോ ഇവരാരും പറയുന്ന അർത്ഥമില്ലെന്ന് നമ്മള് മനസ്സിലാക്കും...!
ഓരോ കാര്യങ്ങളും നമ്മൾ അതിൻ്റെ സെൻസിൽ എടുക്കും.സ്ത്രീകളെ അടിക്കാൻ പറയുന്ന ആയത്ത് കാണുമ്പോഴേക്ക് ചാട്ടവാർ എടുത്ത് നമ്മളാരും സ്ത്രീകളെ അടിക്കാൻ ഇറങ്ങൂല..,സ്ത്രീകളോട് നന്നായി പെരുമാറണം,അവരെ അടിക്കരുത് എന്നൊക്കെ പറയുന്ന ഹദീസുകളിൽ നിന്നും മാന്യമായി പെരുമാറാനാണ് ഇസ്ലാം പറയുന്നത് എന്ന് നമ്മള് മനസ്സിലാക്കും.എന്നാല് താലിബാനികൾ ആ ആയത്ത് കാണുമ്പോഴേക്കും സ്ത്രീകളെ അടിക്കാൻ കച്ചകെട്ടിയിറങ്ങും.
ഇനി സ്ത്രീകളെ പഠിപ്പിക്കരുത് എന്ന് ഒരു കിതാബിൽ കാണുമ്പോഴേക്കും, നമ്മളാരും സ്ത്രീകൾ പഠിക്കേണ്ട എന്ന് മനസ്സിലാക്കൂല..,മറിച്ച് സ്ത്രീ പുരുഷ ഭേദമന്യേ അറിവ് നേടാൻ പഠിപ്പിച്ച ഹദീസിൽ നിന്നും കാര്യമുൾക്കൊള്ളും.സഹാബാക്കൾ വരെ ഡൗട്ട് തീർത്തിരുന്ന ആയിഷ ബീവിയെയും,വലിയ വലിയ ഇമാമിങ്ങൾ വരെ കിത്താബ് ഓതിയിരുന്ന നഫീസ ബീവിയെയുമൊക്കെ സ്ത്രീവിദ്യാഭ്യാസത്തിൻ്റെ മാതൃകകളായി നമ്മള് മനസ്സിലാക്കും. "സ്ത്രീകൾ പുറത്തിറങ്ങരുത്" എന്ന് കാണുമ്പോഴേക്കും,പുറത്തിറങ്ങിയ സ്ത്രീകളെ മുഴുവൻ ആട്ടി തെളിച്ച് അകത്ത് കയറ്റണമെന്ന് നമ്മളാരും മനസ്സിലാക്കില്ല.സുരക്ഷക്ക് വേണ്ടി, ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്ന് നമ്മൾ ആ ഹദീസിൽ നിന്നും കാര്യം മനസ്സിലാക്കും. ഒറ്റക്ക് പുറത്തിറങ്ങി എന്ന കാരണം കൊണ്ട്, സഹാബാക്കളുടെ കാലത്ത് ഒറ്റ സ്ത്രീയും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന കാര്യം താലിബാൻ്റെ ശിക്ഷകൾ ഒക്കെ തോന്നും പടിയാണെന്ന കാര്യം നമ്മളെ ബോധ്യപ്പെടുത്തും.ബുർഖ ധരിക്കാത്ത ഒരൊറ്റ കാരണം കൊണ്ട് സ്ത്രീകളെ ശിക്ഷിച്ച ഒരു ഖലീഫയെ കുറിച്ചും നമ്മളാരും വായിച്ചിട്ടില്ല,പണ്ഡിതന്മാർക്ക് ഇടയിൽ തന്നെ അഭിപ്രായ വ്യത്യാസമുള്ള അത്തരം കാര്യങ്ങളുടെ പേരും പറഞ്ഞ് മുറവിളി കൂട്ടുന്ന ഇവർ നബി പണ്ടേ പറഞ്ഞ കൂട്ടരാണെന്ന് നമുക്കാർക്കും എളുപ്പം മനസ്സിലാക്കാവുന്നതല്ലേയുള്ളൂ...!
സ്ത്രീകൾ ജോലിക്ക് പോകരുത് എന്ന് കാണുമ്പോഴേക്കും കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന സ്ത്രീകളെ തൂക്കി കൊല്ലണം എന്നൊന്നും നമ്മളാരും മനസ്സിലാക്കില്ല.., പുരുഷനുണ്ടായിരിക്കെ സ്ത്രീയും കൂടി ജോലിയുടെ ഉത്തരവാദിത്തങ്ങൾ തലയിലേറ്റേണ്ട കാര്യമില്ലെന്ന കാര്യമാണ് നമ്മളതിൽ നിന്നും മനസ്സിലാക്കുക.സ്ത്രീകൾ കച്ചവടം ചെയ്യുന്നതിനെ കുറിച്ചൊക്കെ പറയുന്ന ഫിഖ്‌ഹീ ഗ്രന്ഥങ്ങളിൽ നിന്ന്, ആവശ്യമാണെങ്കിൽ സ്ത്രീകൾക്ക് കച്ചവടം പോലുമാകാമെന്ന് നമ്മൾ വായിച്ചെടുക്കും.
അടിമകളെ കുറിച്ച് പറയുന്നിടത്ത് നിന്ന് അടിമത്വം ഇസ്ലാം "മഹത്തരമായി" കാണുന്നു എന്ന് നമ്മളാരും വാദിക്കില്ല. എന്നാല് തീവ്ര വാദികളും യുക്തി വാദികളും ഇസ്ലാം അങ്ങനെയാണെന്ന് പറഞ്ഞ് കൊണ്ടിരിക്കും.അടിമ മോചനത്തെ പ്രോത്സാഹിപ്പിക്കുന്ന ആയത്തുകളിൽ നിന്നും ഹദീസുകളിൽ നിന്നും, അതാണ് "മഹത്തരമായ" കാര്യമെന്ന് നമ്മൾ മനസ്സിലാക്കും.അല്ലെങ്കിലും മയക്കു മരുന്ന് കൃഷി നടത്തുന്ന ഇവന്മാര് ഒക്കെ ശരീഅത്ത് നിയമം നടപ്പിലാക്കുകയാണ് എന്നൊക്കെ വിശ്വസിക്കാൻ നമ്മളെന്താ മണ്ടന്മാരാണോ...? നേരത്തെ പറഞ്ഞ ഇവന്മാരെ കുറിച്ചുള്ള ഹദീസ് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഒരൊറ്റ ആയത്തിൽ നിന്നോ,ഹദീസിൽ നിന്നോ നമ്മള് നിഗമനത്തിൽ എത്തൂല..,മറിച്ച് നമ്മുടെ മുൻഗാമികൾ ജീവിതം കൊണ്ട് കാണിച്ച് തന്ന കാര്യങ്ങള് കൂടി ചേർത്തിട്ടാണ് ഖുർആനും, ഹദീസും നമ്മള് മനസിലാക്കുക..,അതിനെ അവ ദുർവ്യാഖ്യാനമെന്നോ, മറ്റോ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ.., അങ്ങനെ മനസിലാക്കാനാണ് തിരുനബി നമ്മോട് കൽപ്പിച്ചിട്ടുള്ളത്.
ചുരുക്കി പറഞാൽ, ഈ രണ്ട് കൂട്ടരും ഒരേ മദ്റസയിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകളാണ്. അത് കൊണ്ട് തന്നെ താലിബാൻ കാട്ടിക്കൂട്ടുന്ന കാര്യങ്ങളിൽ കൂടുതൽ അപലപിക്കേണ്ടത് അവരുടെ തന്നെ സഹോദരങ്ങളായ ജബ്രകൾ തന്നെയാണ്. നമുക്ക് നമ്മുടെ സഹോദരങ്ങളായ പാവം അഫ്ഗാനികൾക്ക് വേണ്ടി പ്രാർത്ഥിച്ച് കൊണ്ടിരിക്കാം...!
(താലിബാനെ കുറിച്ച് കേട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ,അവരൊക്കെ നരകത്തിലെ നായകൾ മാത്രമാണ്,as per Hadees.! അവരെ ന്യായീകരിക്കേണ്ട ഗതി കേടൊന്നും ഞങ്ങൾ മുസ്ലിംകൾക്കില്ല..!)
കടപ്പാട്
Post a Comment