എൻ.കെ.അബ്ദുറഹീം ബാഖവി : വിട പറഞ്ഞത് ഗോളശാസ്ത്ര വിഷയത്തിലെ അഗ്രകണ്യൻ
✒️റഊഫ് കൂട്ടിലങ്ങാടി
ഞായറാഴ്ച അന്തരിച്ച കോട്ടുമല അബൂബക്കർ മുസ്ല്യാർ സ്മാരക ഇസ്ലാമിക് കോംപ്ലക്സ് സീനിയർ മുദരിസും വൈസ് പ്രിൻസിപ്പലും കൂട്ടിലങ്ങാടി പാറടി മഹല്ല് ഖാസിയുമായിരുന്ന എൻ.കെ.അബ്ദുറഹീം ബാഖവി വിജ്ഞാനവും വിനയവും കൊണ്ട് വെളിച്ചം വിതറിയ പണ്ഡിത ശ്രേഷ്ഠനും ഗോളശാസ്ത്ര, തർക്കശാസ്ത്ര വിഷയങ്ങളിൽ അഗ്ര കണ്യനും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു.
പണ്ഡിത ലോകത്ത് കൂട്ടിലങ്ങാടി ദേശത്തിന്റെ പേരും പെരുമയും പരത്തിയ മർഹും കൂട്ടിലങ്ങാടി പുളിക്കൽ ബാപ്പു മുസ്‌ലിയാരുടെയും ഇ.സി. ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1951 ൽ ജനിച്ച ബാഖവി പിതാവിന്റെ പൊരുളായി തന്നെയാണ് ജീവിതം നയിച്ചത്. ജ്ഞാന സമ്പാദനവും
പ്രസരണവും ജീവിത സപര്യയായി കാണുകയും, അന്ത്യം വരെ അതേ വഴിയിൽ നിലകൊള്ളുകയും ചെയ്തു.
കടുപുറത്ത് അബ്ദുൽ ഖാദർ മുസ്ലിയാരുടെ ദർസിൽ നിന്നാണ് പഠനം തുടങ്ങിയത്. താനൂരിൽ പിതാവിന്റെ ദർസിലും ശേഷം കടുങ്ങല്ലൂർ, ആലത്തൂർപ്പടി എന്നിവിടങ്ങളിലും പഠനത്തിന് ശേഷം 1974 ൽ വെല്ലുർ ബാഖിയാത്തു സ്വാലിഹാത്തിൽ ഉപരിപഠനത്തിന് ചേർന്ന് 4 വർഷത്തിന് ശേഷം നാലാം റാങ്കോടെ ബിരുദം നേടി. തുടർന്ന് കരിഞ്ചാപ്പാടി, കുന്നുമ്മൽ, കൊയിലാണ്ടി, വെങ്ങളം, മണ്ണാർക്കാട്, കീരം കുണ്ട് ,കൂട്ടിലങ്ങാടി ടൗൺ എന്നിവിടങ്ങളിൽ മുദരിസും ഖത്തീബുമായി സേവനം ചെയ്തു.കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യഗണങ്ങളുള്ള ബാഖവി 1992 ലാണ് പിതാവിന്റെയും കോട്ടുമല ബാപ്പു മുസ്ലിയാരുടെയും നിർദ്ദേശമനുസരിച്ച് കോട്ടുമല കോംപ്ലക്‌സിൽ മുദരിസായി ജോലിയിൽ പ്രവേശിച്ചത്. ഗോള ശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലും അപാരമായ അവഗാഹം ഉള്ള ബാഖവിയുടെ ഉപദേശങ്ങൾ സ്വീകരിക്കാനും സംശയ നിവൃത്തി വരുത്താനും ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ കോംപ്ലക്സിൽ വരിക പതിവായിരുന്നു. ഗോളശാസ്ത്ര ഗ്രന്ഥമായ തശ്രീഹുൽ അഫ് ലാക് പഠിപ്പിക്കുന്നതിൽ ഒരു പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ടായിരുന്ന ബാഖവി പരന്ന വായനയിലൂടെ അറിവുകൾ നിരന്തരം വികസിപ്പിക്കുകയും
നർമ്മത്തിന്റെ മേമ്പൊടിയോടെ ശിഷ്യർക്ക് പകർന്നു നൽകുകയും ചെയ്തിരുന്നു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃയിലെ ഉസ്താദുമാരായ സുലൈമാൻ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഉമർ ഫൈസി മുടിക്കോട് എന്നീ ഉസ്താദുമാർ 8 വർഷക്കാലം കോട്ടുമല ഇസ്ലാമിക് കോംപ്ലക്സിൽ ബാഖവിയുടെ ശിഷ്യൻമാരായിരുന്നു.
ഉയർന്ന പ്രമേഹവും അനുബന്ധ അസുഖങ്ങളുമായി ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. രാത്രി 9 മണിയോടെ പാറടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷകരമാക്കട്ടെ. ആമീൻ
7/6/2021
Post a Comment