ശിർക്ക് വിശ്വാസത്തിൽ മാത്രം


തൗഹീദ് എന്നതിന്റെ വിപരീതമാണ് ഇശ്‌റാക്. ഇതിനെ ചുരുക്കി പറയുന്നതാണു ശിർക് എന്ന്. കൂറ്, പങ്ക്, ഷെയറ്, എന്നാണു ശിർക് എന്ന പദത്തിന്റെ ഭാഷാർത്ഥം. പക്ഷേ, ഇപ്പോൾ ശിർകെന്ന ശബ്ദം സർവ്വസാധാരണമായി ഉപയോഗിക്കുന്നത് ഇശ്‌റാക്കിന്റെ അർത്ഥത്തിലാണ്. ശരീകിനെ സ്ഥാപിക്കുകയെന്നാണ് ഇശ്‌റാകിന്റെ അർത്ഥം. ശരീക് എന്നാൽ ഷെയറുകാരൻ, കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിനോടു കൂടെ ഒന്നിനെയും ഇശ്‌റാക് ചെയ്യരുതെന്നു ഖുർആൻ അടിക്കടി പറയുന്നതാണ്. അല്ലാഹുവിനു ശരീകായി യാതൊന്നിനെയും സ്ഥാപിക്കരുതെന്നാണ് ഇതിനർത്ഥം.

ശിർക് വിശ്വാസത്തിൽ മാത്രം

ശരീകിനെ സ്ഥാപിക്കുകയെന്നാൽ എന്താണുദ്ദേശ്യം. ശരീകുണ്ടെന്നു വിശ്വസിക്കുക തന്നെ. അതായത് അല്ലാഹുവിനു ശരീകുണ്ടെന്ന് ഒരാൾ തന്റെ മനസ്സിൽ സ്ഥാപിക്കുക. ഇതാണിശറാക്. ഈ അർത്ഥത്തിൽ ശിർക് എന്ന ചുരുക്കപേരും ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ഇതു വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്. തൗഹീദ് വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്ന ഒരാശയമാണല്ലോ. ഇതു പോലെ ശിർകും വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്നതാണ്. വിശ്വാസത്തിൽ ശിർക്കില്ലാതെ കേവലം വാക്കു കൊണ്ടോ പ്രവൃത്തികൊണ്ടോ ശിർക് വരുന്ന പ്രശ്നമേയില്ല. ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരാൾ വിശ്വാസികൾ ചെയ്യുന്നതുപോലെ നമസ്കാരമോ സുജൂദോ നോമ്പോ മറ്റോ ചെയ്യുന്നതുകൊണ്ട് അതിനു തൗഹീദെന്നു പറയുമെന്നു മുസ്ലിം ഉമ്മത്തിൽ ആരും വാദിക്കുകയില്ലല്ലോ. ഇതുപോലെ അല്ലാഹുവിനു പങ്കുകാരിൽ വിശ്വാസമില്ലാത്ത ഒരാൾ ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നതുകൊണ്ടുമാത്രം ആ പ്രവൃത്തിയെ ശിർകെന്നു വിധിയെഴുതുകയില്ല. എന്നാൽ അത്തരം ചില പ്രവർത്തികൾ കൊണ്ടു കാഫിറാണെന്നു വിധിയെഴുതുകയും ചെയ്യും കാരണം, മുസ്ലിമായ ഒരാൾ ഇസ്ലാമിൽ നിന്നു പുറത്തുപോകുന്ന രിദ്ദത്തു സംഭവിച്ചതായി ചില പ്രവൃത്തികൾ കൊണ്ടു വിധിയെഴുതും കാരണം, വിശ്വാസം, പ്രവൃത്തി, വാക്ക് എന്നിവ മൂന്നുകൊണ്ടും സംഭവിക്കുന്നതാണ് ഇസ്ലാമിൽ നിന്നു പുറത്തുപോകൽ (രിദ്ദത്ത്) എന്ന കുഫ്റ്. അല്ലാഹുവിങ്കൽ, കാഫിറാകുക എന്നതു വിശ്വാസം കൊണ്ടുമാത്രം സംഭവിക്കുന്നതാണെങ്കിലും ഒരിസ്ലാമിക ഭരണകൂടത്തിനു കീഴിലുള്ള പൗരൻമാരെ കാഫിറെന്നു വിധികല്പിക്കാൻ ബാഹ്യമായ ചില പ്രവർത്തനങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. (തുഹ്ഫ ശർവാനി സഹിതം 9-81-92, നിഹായ: 7-414-417, മുഗ്നി 4-133-136 നോക്കുക.) ശിർക് എന്നതു കുഫ്റിൽ നിന്നുള്ള ഒരു പ്രത്യേക ഇനമാണ്. അല്ലാഹുവിനു ശരീകിനെ വിശ്വസിക്കുകയെന്ന കുഫ്റു മാത്രമാണു ശിർകിലുൾപ്പെടുക. കുഫ്റ് ഇതിനേക്കാൾ വിപുലാർത്ഥത്തിലുള്ളതാണ്. ഒരാൾ മുസ്ഹഫിനെ നിസാരമാക്കി ചീന്തിയാലോ മുസ്ഹഫിൽ തുപ്പിയാലോ കാഫിറായിപ്പോകും. ഈ പ്രവൃത്തി കുഫ്റുകൊണ്ടു വിധി കല്പിക്കാൻ പോന്നത്ര ഭീകരമായ കുറ്റമാണ്. പക്ഷേ, ഇതുകൊണ്ടു ശിർകു വരുകയില്ല. ശിർക് കുഫ്റിനേക്കാൾ പരിമിതമാണ്. മനുഷ്യരെയെല്ലാം ജീവികൾ എന്നു വിശേഷിപ്പിക്കാമെങ്കിലും ജീവികളെല്ലാം മനുഷ്യരല്ലല്ലോ. ഇതു പോലെ ശിർകെല്ലാം കുഫ്റാണെങ്കിലും കുഫ്റുകളെല്ലാം ശിർകല്ല. മുശ്‌രിക്കുകളെല്ലാം കാഫിറാണെങ്കിലും കാഫിറുകളെല്ലാവരും മുശ്‌രിക്കുകളല്ല. ശിർക്കും മുശ്‌രിക്കും പരിമിതാർത്ഥത്തിലുള്ള പദവും (ഖാസ്സ്) കുഫ്റും കാഫിറും, ശിർകും അതല്ലാത്തതുമുൾകൊള്ളുന്ന വിപുലാർത്ഥമുള്ള (ആമ്മ്) പദവുമാണ്. ഈ വ്യത്യാസം അടിസ്ഥാനപരമായി മനസ്സിലാക്കാതിരുന്നാൽ പല അബദ്ധങ്ങൾക്കും വഴിവയ്ക്കും എന്നതുകൊണ്ടാണ് ഇതിങ്ങനെ വിശദീകരിക്കുന്നത്.