428 ഹുദവികൾ കൂടി കർമ്മ രംഗത്തേക്ക്: ദാറുൽ ഹുദാ സനദ് ദാന സമ്മേളനം പ്രൗഢമായി

നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ, മൂന്ന് ബാച്ചുകളിലെ 428 യുവ പണ്ഡിതരാണ് മൗലവി ഫാളില്‍ ഹുദവി  ബിരുദം കരസ്ഥമാക്കിയത്. ഇതില്‍ 29 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം. 

വിദ്യാഭ്യാസ-സാമൂഹിക-സംസ്‌കരണ രംഗത്ത് ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ പ്രാപ്തരായ പണ്ഡിതരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ 1986-ല്‍ സ്ഥാപിതമായ ദാറുല്‍ഹുദാ 2009-ലാണ് സര്‍വകലാശാലയായി അപ്‌ഗ്രെയ്ഡ് ചെയ്തത്. 

കൈറോ ആസ്ഥാനമായ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസിലും മൊറോക്കോ ആസ്ഥാനമായ ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് ‌വേള്‍ഡിലും അംഗത്വമുള്ള ദാറുല്‍ഹുദാക്കു കീഴില്‍ പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രാപ്രദേശ്, കര്‍ണാടക എിവിടങ്ങളില്‍ ഓഫ് കാമ്പസുകളും സംസ്ഥാനത്തിനകത്തും പുറത്തുമായി 27 അഫിലിയേറ്റഡ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. നിലവില്‍ ദാറുല്‍ഹുദായുടെ വിവിധ കോഴ്‌സുകളിലായി 12285 വിദ്യാര്‍ത്ഥികള്‍ പഠിതാക്കളായുണ്ട്. 2383 ഹുദവികള്‍ വിവിധ മേഖലകളിലായി പതിനഞ്ചിലധികം രാഷ്ട്രങ്ങളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നു.