ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ശിയാ ഹരജി

വിശുദ്ധ ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ശിയ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഈ സൂക്തങ്ങള്‍ 'ഭീകരത, അക്രമം, ജിഹാദ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു'വെന്നാണ് തീവ്ര ഹിന്ദുത്വ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റിസ്‌വിയുടെ വാദം. ഇസ്‌ലാമിന്റെ ആദ്യ ഖലീഫമാരായ അബുബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവര്‍ 'ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്' വിശുദ്ധ ഗ്രന്ഥത്തില്‍ ഈ സൂക്തങ്ങള്‍ 'തിരുകിക്കയറ്റുകയായിരുന്നുവെന്നും ഈ വാക്യങ്ങള്‍ 'തീവ്രവാദികള്‍' തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും റിസ്‌വി അവകാശപ്പെട്ടു.

ആജ് തക് ഹിന്ദി ചാനലുമായുള്ള റിസ്‌വിയുടെ അഭിമുഖത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിംകളേയും പ്രത്യേകിച്ച് മദ്‌റസകളേയും കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും ഖുര്‍ആനിലെ ആക്ഷേപകരമെന്ന് തോന്നുന്ന ഒരു വാക്യവും ചൂണ്ടിക്കാട്ടാന്‍ ഇദ്ദേഹത്തിന് കഴിയുന്നില്ല. ഇസ് ലാമിലെ ആദ്യ മൂന്ന് ഖലീഫകള്‍ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച് ശിയ-സുന്നി വിഭാഗീയതയ്ക്കാണ് ഇയാള്‍ ശ്രമിക്കുന്നതെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. 

പ്രവാചകർ മുഹമ്മദ് നബി(സ) തങ്ങളുടെ സ്ഥിരപ്പെട്ടതും സ്വീകാര്യമായതുമായ വിശുദ്ധ ഹദീസുകളിൽ ചിലത് ദുർബലമാണെന്ന് വാദവുമായി കടന്നുവന്ന മുജാഹിദ് വിഭാഗത്തിന്റെ മറ്റൊരു മുഖം തന്നെയാണ് ഈ ശിയാ നേതാവിന്റേതും എന്ന് വ്യക്തമാണ്.