ബീവി ഖദീജ(റ)
റസൂലുല്ലാഹിﷺയുടെ പത്നിമാരെക്കുറിച്ചു പല അധ്യായങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ കഥ ഒന്നിച്ച് അനുസ്മരിക്കാം. ഓർത്തുവയ്ക്കാൻ അതുവേണം.
പ്രഥമ പത്നി ഖദീജ(റ) തന്നെ. അവരുടെ പിതാവ് ഖുവയ്ലിദ് ബ്നു അസദ്. മാതാവ് ഫാത്വിമ ബിൻത് സായിദ്.
അവരുടെ സ്ഥാനപ്പേര് ത്വാഹിറ.
സൽസ്വഭാവത്തിനും ഔദാര്യത്തിനും പേരുകേട്ട വനിത. തങ്ങളുടെ മകൾ 'വിശ്വാസികളുടെ മാതാവ്' എന്ന നാമത്തിൽ മനുഷ്യകുലത്തിൽ എക്കാലവും സ്മരിക്കപ്പെടുമെന്ന് ആ മാതാപിതാക്കൾ ഓർത്തിരിക്കില്ല.
അബൂഹാല എന്ന ചെറുപ്പക്കാരൻ ഖദീജ(റ)യെ വിവാഹം കഴിച്ചു. ആ ദമ്പതികൾക്കു രണ്ടു മക്കളുണ്ടായി. ഹിന്ദും ഹാരിസും. അബൂഹാല ഏറെക്കാലം ജീവിച്ചില്ല.
ഖദീജ വിധവയായി...
അതീഖ് ബ്നു ആബിദ്. സൽഗുണ സമ്പന്നനായ ചെറുപ്പക്കാരൻ.
അദ്ദേഹം ഖദീജയെ വിവാഹം ചെയ്തു. അതിൽ ഒരു പെൺകുട്ടി ജനിച്ചു. പേര് ഹിന്ദ്. ഏറെക്കഴിഞ്ഞില്ല, അതീഖും മരണപ്പെട്ടു. പിന്നെയും വിധവയായി.
പല വിവാഹാലോചനകൾ വന്നു.
ഒന്നും സ്വീകരിച്ചില്ല. ധനികയാണ്. കച്ചവട സംഘങ്ങളെ അയയ്ക്കും. വയസ് നാൽപത്.
'അൽ അമീൻ' എന്നു പരക്കെ അറിയപ്പെടുന്ന ഇരുപത്തഞ്ചുകാരനുമായി വിവാഹം.
തനിക്കുള്ളതെല്ലാം പ്രവാചകനു (ﷺ) മുമ്പിൽ സമർപ്പിച്ചു. പ്രവാചകനു വയസ്സു നാൽപതായി.
അപ്പോഴേക്കും പതിനഞ്ചു വർഷത്തെ ദാമ്പത്യം കടന്നുപോയിരുന്നു.
ഹിറാഗുഹയിലെ നാളുകൾ.
ആദ്യത്തെ വഹ്യ്. അതിന്റെ പാരവശ്യം. എല്ലാറ്റിനും ഖദീജ(റ) സാക്ഷി. ഒന്നാമതായി ഇസ്ലാം സ്വീകരിച്ചു. കടുത്ത പരീക്ഷണത്തിന്റെ നാളുകൾ.
ഇസ്ലാം സ്വീകരിച്ച പാവങ്ങളെ സഹായിച്ചു. അതിശയകരമായ ഔദാര്യം. പണമെല്ലാം ദീനിനുവേണ്ടി ചെലവാക്കി. പ്രവാചകനെ (ﷺ) ധനം കൊണ്ടും വാക്കുകൾകൊണ്ടും സൽകർമ്മങ്ങൾകൊണ്ടും സഹായിച്ചു.
ബഹിഷ്കരണത്തിന്റെ കാലം. മലഞ്ചരിവിൽ കൊടിയ യാതനകൾ സഹിച്ചു. ശരീരം ക്ഷയിച്ചു.
ബഹിഷ്കരണം അവസാനിച്ചു. പിന്നെ ഏറെ നാൾ ജീവിച്ചില്ല. അബൂത്വാലിബും ഖദീജ(റ)യും വഫാതായി. അതു ദുഃഖവർഷം.
സയ്നബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നീ പുത്രിമാരെ പെറ്റുവളർത്തി. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാരെയും. ഇബ്റാഹിം എന്ന കുട്ടി ഒഴികെ നബിﷺയുടെ എല്ലാ മക്കളെയും പ്രസവിച്ചത് ഖദീജ(റ) ആയിരുന്നു.
നബി ﷺ അവരെ നന്ദിയോടെ അനുസ്മരിക്കുമായിരുന്നു. അതുകേട്ടു മറ്റുള്ളവർ അത്ഭുതം കൊള്ളും. ഖദീജ(റ)ക്കു പ്രവാചകരുടെ (ﷺ) മനസ്സിലുള്ള സ്ഥാനം...!
Post a Comment