ഉള്ഹിയ്യത്തും സമ്പന്നരും

നിര്‍ബന്ധമായ (നേർച്ചയാക്കപ്പെട്ട) ഉള്ഹിയ്യത്തില്‍ നിന്നു അറുത്ത ആളോ അയാള്‍ ചെലവ് കൊടുക്കേണ്ടവരോ അല്‍പംപോലും ഭക്ഷിക്കാവതല്ല. ഭക്ഷിച്ചാല്‍ അതിന് പകരം കടം വീട്ടേണ്ടതാണ്. സമ്പന്നര്‍ക്ക് നല്‍കാനും പാടില്ല. മുഴുവനും ഫഖീര്‍ മിസ്‌കീന്‍മാര്‍ക്ക് സദഖ ചെയ്യുകയാണ് വേണ്ടത്.

സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്നു സമ്പന്നര്‍ക്ക് ഹദ്‌യയായി കൊടുക്കാവുന്നതാണ്. വില്‍ക്കുക തുടങ്ങിയ വിക്രയങ്ങള്‍ ചെയ്യാന്‍ പറ്റുന്ന വിധം അവര്‍ക്ക് ഉടമയാക്കിക്കൊടുക്കാന്‍ പാടില്ല. അവര്‍ക്ക് ലഭിച്ച മാംസം അവര്‍ക്ക് ഭക്ഷിക്കാം; സദഖ ചെയ്യാം. അതുകൊണ്ട് സമ്പന്നനെയോ ഫഖീറിനെയോ സല്‍ക്കരിക്കാം. വില്‍ക്കുക, ഹിബത്തായിനല്‍കുക തുടങ്ങിയ വിക്രയങ്ങള്‍ പാടില്ല.



നിര്‍ബന്ധമോ സുന്നത്തോ ആയ ഉള്ഹിയ്യത്തില്‍ നിന്നു ഫഖീര്‍ മിസ്‌കീന്‍മാര്‍ക്ക് കിട്ടിയത് അവര്‍ വില്‍ക്കുകയോ മറ്റു വക്രയങ്ങള്‍ നടത്തുകയോ ചെയ്യുന്നതിന് വിരോധമില്ല. അവര്‍ക്കത് ഉടമയാകും എന്നതുതന്നെ കാരണം. മുസ്‌ലിമായ ആളോട് മാത്രമേ വിക്രയം നടത്താവൂ എന്നു മാത്രം. (തുഹ്ഫ ശര്‍വാനി സഹിതം 9/363-365)