ഓർമയിൽ മുഹമ്മദലി ശിഹാബ് തങ്ങൾ



ശഅ്ബാൻ 10
ഓഗസ്റ്റ്‌ 1
പാണക്കാട്ടെ അസര്‍മുല്ല കൊഴിഞ്ഞു വീണത് ആ ദിവസമായിരുന്നു.    ശാന്തമായൊഴുകുന്ന കടലുണ്ടി പുഴ പോലും കരഞ്ഞ ദിവസം. പതിവു പോലെ ശാന്തമായി എന്റെ മുത്തു ശിഹാബ് തങ്ങള്‍ ചലനമറ്റു കിടന്നത് ആ ദിസമായിരുന്നു. 

------------------------------------------------------------------
പാരമ്പര്യമായി ലഭിച്ച നേതൃപാടവം, ഉന്നതമായ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം, വിവേകപൂര്‍ണമായ തീരുമാനപ്പെടുപ്പ്, സൗമ്യവും ദീപ്തവുമായ ഇടപെടലുകള്‍ എന്നിവയിലൂടെ പൂര്‍ണരൂപം പ്രാപിച്ച നേതൃസ്വരൂപത്തിന്റെ  പേരിലായിരിക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ രാഷ്ട്രീയചരിത്രം ഓര്‍ക്കുക. ഇന്ത്യ പോലൊരു ബഹുമത-ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം സമൂഹം ആര്‍ജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകള്‍ തങ്ങളില്‍ നിന്നു പഠിക്കണം. സമ്രാജ്യത്വ അധിനിവേശത്തിന്റെ കാലത്ത് രാജിയാകാത്ത പോരാട്ടങ്ങള്‍ കൊണ്ട് തന്റെ കാലത്തെ ചടുലമാക്കിയ ഹുസൈന്‍ ആറ്റക്കോയത്തങ്ങളെപ്പോലെയുള്ള പോരാളികളുടെ അനുഭവം തങ്ങള്‍ക്കുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യസമൂഹത്തിലെടുക്കേണ്ട നയം എന്താണെന്ന് അദ്ദേഹം പിതാവ് പൂക്കോയത്തങ്ങളില്‍ നിന്നാവണം പകര്‍ത്തിയത്.
------------------------------------------------------------------
അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,
തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഘ ദൃഷ്ടിയുടെ നായകൻ,
 ആ വാക്കുകൾ അനേകായിരം പേർക്കു സാന്ത്വനമായിരുന്നു ആശ്വാസമായിരുന്നു. 

-------------------------------------------------------------------
ആരും വൈകാരികാവേശത്തിനു അടിപ്പെട്ടു പോകാവുന്ന ദുര്‍ബല നിമിഷങ്ങളില്‍ സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലും എല്ലാം ആ സൗമ്യത ചിറകു വിരിയിച്ചു. കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അടുക്കാവുന്ന തരത്തില്‍ തങ്ങള്‍ അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്. പതുക്കെ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിത പരിസരങ്ങളില്‍ അത്തരം സംസ്‌കാരം അന്യം നിന്നു പോവുകയാണ്. അതുകൊണ്ടാണ് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതു നേതാവായി അദ്ദേഹം മാറിയത്.
അങ്ങനെ നിര്‍ണായകമായ ചരിത്രമുഹൂര്‍ത്തങ്ങളില്‍ കാലം ആവശ്യപ്പെടുന്ന കനമേറിയ കടമ നിര്‍വഹിച്ച നേതാവായി തങ്ങള്‍ മാറി. പിന്നണിയിലുള്ളവരുടെ വികാരം കൊണ്ട് നയിക്കപ്പെടുന്നവനല്ല, വിവേകം കൊണ്ട് പന്‍നിരയിലുള്ളവരെ മുന്നോട്ട് നയിക്കുന്നവനാണ് നേതാവ് എന്ന ലളിത പാഠം പ്രായോഗികമായി കാണിക്കുകയായിരുന്നു തങ്ങള്‍.
-------------------------------------------------------------------
ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും, സൌമ്യഭാവവും, പതിഞ്ഞ ശബ്ദവും ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും, ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതിലും അതായിരുന്നു തങ്ങൾ

-------------------------------------------------------------------
തലയെടുപ്പ് കൊണ്ട് വ്യതിരിക്തനായിരുന്നെങ്കിലും ആള്‍ക്കുട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞു ചേര്‍ന്നു അദ്ദേഹം. തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തില്‍ അടുത്തുചെന്നവരൊക്കെ ഭ്രമണപഥത്തിലെന്ന പോലെ ചുറ്റിക്കൊണ്ടിരുന്നു. പുഞ്ചിരി തൂകിയും മിതമായും മാത്രമെ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആവശ്യത്തിനു മാത്രം സംസാരിച്ചും ഇടപെട്ടും അദ്ദേഹം നിലകൊണ്ടു. കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്ന പരശ്ശതം ജനങ്ങള്‍ക്കിടയില്‍ ജനകീയ പ്രശ്‌നങ്ങള്‍ -രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആരോഗ്യസംബന്ധവും ആയവ- പരിഹരിച്ച് ജനകീയ നേതാവായി അദ്ദേഹം.
ഇത് വലിയൊരു പൈതൃകത്തിന്റെ ഈടുവെയ്പാണ്. പ്രവാചകപുത്രിയോളം ചെന്നെത്തുന്ന ആ ചാര്‍ച്ചയുടെ ശക്തി ആ പരമ്പരകളിലുടനീളം ദൃശ്യമാകുന്നു. തലമുറകള്‍ കൈമാറി വന്ന നീതിബോധത്തിന്റെയും ചുമതലാനിര്‍വഹണത്തിന്റെയും ദൈവഭക്തിയുടെയുമൊക്കെ പ്രവാചകപൈതൃകം ലോകത്തിന്റെ പ്രതീക്ഷയാണ്.
----------------------------------------------------------
കണ്ണില്‍ നിന്നും മാഞ്ഞെങ്കിലും...ആ പുഞ്ചിരി ഖല്‍ബില്‍ നിന്നും മായുന്നില്ല.
.സൂര്യ പടിഞ്ഞാറുദിക്കുവോളം ആ പേരും മുഖവും മനുഷ്യ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.

----------------------------------------------------------