അവയവ ദാനം ഇസ്ലാമിൽ

നേത്ര ദാനം


കണ്ണ് രോഗവും കാഴ്ച നഷ്ടവും പൊതുവില്‍ വ്യാപകമായതിനാല്‍ അനിവാര്യമായ രോഗ നിര്‍മാര്‍ജനത്തിന്റെ പേരില്‍ ശസ്തക്രിയകളും നേത്ര കൈമാറ്റങ്ങളും പലരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. നാഷണല്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിശദീകരണ പ്രകാരം കണ്ണിന്റെ പ്രതലത്തെ പൊതിഞ്ഞു നിന്ന് അള്‍ട്രാ വയലറ്റ് രശ്മിയില്‍ നിന്നതിനെ സംരക്ഷിക്കുന്ന, റിഫ്‌ളക്ഷന്‍ വഴി പ്രകാശത്തെ റെറ്റിനയില്‍ പതിപ്പിക്കാന്‍ 65%വും സഹായിക്കുന്ന കോര്‍ണിയയാണ് corneal transplantation/ eye transplantation ശസ്ത്രക്രിയ വഴി മാറ്റിവെക്കപ്പെടുന്നത്. ദാതാവിന്റെ കോര്‍ണിയ മുറിച്ചെടുക്കാനും രോഗിയുടെ കണ്ണില്‍ സ്ഥാപിക്കുവാനും  Trephine എന്ന ഉപകരണമാണത്രെ ഉപയോഗിക്കുന്നത്. ഐ ബാങ്ക് അസോഷിയേഷന്‍ ഓഫ് കേരളയുടെ പഠനത്തിലൂടെ ലക്ഷക്കണക്കായ ജനങ്ങള്‍ കോര്‍ണിയ തകരാര്‍ മൂലം കാഴ്ച നഷ്ടപ്പെട്ടവരാണെന്ന് തെളിയിക്കപ്പെട്ടിരിക്കെ രോഗ ശമനത്തിനാവശ്യമായ ശസ്ത്രക്രിയ ഇസ്‌ലാമികമായിരിക്കുമെന്ന തീരുമാനത്തിലാണ് പലരും.
ദാതാവും സ്വീകര്‍ത്താവും ചെയ്യുന്നത് നിഷിദ്ധമാണെന്നു തന്നെയാണ് കര്‍മശാസ്ത്രത്തിന്റെ പക്ഷം. സ്വയം അവകാശമില്ലാത്ത വസ്തുവാകയാല്‍ മരണ ശേഷം മറ്റൊരാള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യലും അനുവദനീയമല്ല. ‘മറ്റൊരാള്‍ക്ക് വേണ്ടി (ഏറെ പ്രയാസപ്പെട്ടവനാണെങ്കിലും/ അത്യാവശ്യമെന്ന് തോന്നിയാലും) സ്വശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് നല്‍കല്‍ നിഷിദ്ധമാണ്, (അല്ലാഹു നല്‍കിയ) അവയവത്തിന്റെ പൂര്‍ണമായ ശേഷിപ്പ് നഷ്ടപ്പെടുന്നു എന്നതാണ് കാരണം. ഈ ദാനം ഒരു നബിക്ക് വേണ്ടിയാണെങ്കില്‍ നിര്‍ബന്ധമാണ്. (ഇസ്‌ലാമിന്റെ ശത്രുവെന്ന് വിധിക്കപ്പെട്ട, യുദ്ധം നിര്‍ബന്ധമായ) ഹര്‍ബിയ്യായ കാഫിര്‍, ഇസ്‌ലാമില്‍ നിന്ന് കുഫ്‌രിയ്യത്തിലേക്ക് പോയ മുര്‍തദ്ദ്, വിവാഹിതനായ വ്യഭിചാരി, നിസ്‌കാരം ഉപേക്ഷിച്ചവന്‍(മുഹാരിബ്) തുടങ്ങി ഇസ്‌ലാം ജീവന് വിലകല്‍പിക്കാത്ത (മഅ്‌സൂമല്ലാത്ത) വരുടെ ശരീരാവയവങ്ങള്‍ ആവശ്യാനുസൃതം മുസ്‌ലിമിന് മുറിച്ചെടുക്കാം. എന്നാല്‍ ഇസ്‌ലാം ജീവന് വിലകല്‍പിക്കുന്നവരില്‍ നിന്ന് മുറിച്ചെടുക്കാനും മറ്റൊരാള്‍ക്ക് അര്‍ഹതയില്ല, ഏറെ പ്രയാസപ്പെട്ടാലും ശരി.’ തുഹ്ഫ 9/397
മരണപ്പെട്ട വ്യക്തിയുടെ നേത്രവും മറ്റു അവയവങ്ങളും അത്യാവശ്യമെങ്കില്‍ സ്വീകരിക്കുന്നതിന് വിരോധമില്ല. പൊട്ടിയ എല്ലിന്റെ സ്ഥാനത്ത് മറ്റൊന്ന് വച്ച് പിടിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് കര്‍മശാസ്ത്ര വിചക്ഷണന്‍മാര്‍ സമര്‍ത്ഥിക്കുന്നത് ‘ഉപേക്ഷിച്ചില്ലെങ്കില്‍ മരണപ്പെടുമെന്ന് വിധിക്കപ്പെട്ട് മറ്റൊന്നുമെത്തിക്കാത്ത വ്യക്തിക്ക് ജീവനറ്റ മനുഷ്യ മാംസം ഉപയോഗിക്കല്‍ അനുവദനീയമാക്കപ്പെട്ടത് പോലെ അവന്റെ എല്ല് കൊണ്ട് (ജബ്ര്‍) ചെയ്യലും അനുവദനീയമാണ്’ (ഇബ്‌നു ഖാസിം 2/125,126) എന്നാണ്. തദടിസ്ഥാനത്തില്‍ മരിച്ച വ്യക്തിയുടെ നേത്രമുപയോഗിക്കലല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ വിധിയെഴുതുന്ന പക്ഷം അനന്തരാവകാശിയുടെ സമ്മത പ്രകാരം അങ്ങനെ ചെയ്യാവുന്നതാണെന്ന് ചുരുക്കം. മരണപ്പെട്ട് രണ്ട് മണിക്കൂറിനകം കണ്ണെടുത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ രണ്ടാഴ്ച കാലം കേടു കൂടാതെ നിലനില്‍ക്കുമെന്നതിനാല്‍ അതിനിടക്ക് ഉപയോഗിച്ചാല്‍ മതി.

വൃക്ക ദാനം

1950 കള്‍ക്ക് ശേഷം വൃക്ക മാറ്റിവെക്കല്‍ ശസ്തക്രിയക്ക് തുടക്കമായിട്ടുണ്ട്. 1963ന് ശേഷം വ്യാപകമായിത്തുടങ്ങി. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ജീവനുള്ളവരുടെ കിഡ്‌നിയാണ് കൂടുതല്‍ ഫലപ്രദം. മരിച്ചവരുടേത് ആദ്യകാലത്ത് കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക 6/852
ഉപര്യുക്ത ഉദ്ധരണിയില്‍ നിന്നു തന്നെ വൃക്കദാനത്തിന്റെ കര്‍മശാസ്ത്രമാനം പ്രകടമാവുന്നുണ്ട്. നേത്രദാന വിഷയത്തില്‍ തുഹ്ഫ ഉദ്ദരിച്ച നിലപാട് ഇവിടെയും ബാധകമാവുന്നതാണ്. ഇസ്‌ലാം ജീവന് വിലകല്‍പിക്കുന്ന വ്യക്തിയില്‍ നിന്ന് മുറിച്ചെടുത്തത് സ്വീകരിക്കലും തന്റേത് മറ്റൊരാള്‍ക്ക് നല്‍കലും സര്‍വാത്മനാ നിഷിദ്ധമാണ്. വിശന്നവശനായവന് മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ശവം ഭക്ഷിക്കല്‍ അനുവനീയമായത് പോലെ മൃത ശരീരത്തില്‍ നിന്ന് വൃക്ക സ്വീകരിക്കലും അനുവദനീയമാണ്. ഇസ്‌ലാം ജീവന് വില കല്‍പിക്കാത്തവരില്‍ നിന്ന് ജീവിത കാലത്ത് തന്നെ വൃക്ക മുറിച്ച് മാറ്റുന്നതില്‍ ഒട്ടും വിരോധമില്ല.