വഹാബിസം ഒരു പഠനം-1
വഹാബിസം
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള സുദീര്‍ഘമായ കാലഘട്ടം പൊതുവെ ശാന്തമായിരുന്നു. അക്കാലയളവില്‍ പുതിയ പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുകയോ ആദര്‍ശപരമായ വിവാദങ്ങള്‍ പുകഞ്ഞുനില്‍ക്കുകയോ ചെയ്തിരുന്നില്ല. ഇമാം അശ്അരി(റ)യും മാതുരീദി(റ)യും വെളിച്ചം വീശിയ വഴിത്താരയിലൂടെ ശാന്തമായി സഞ്ചരിക്കുകയായിരുന്നു നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകം. മുമ്പു വിഘടിച്ചുപോയ ബിദ്അത്തിന്റെ ഒട്ടുമിക്ക കൈവഴികളും പിന്നീട് സുന്നീ സരണിയില്‍ വന്നു ലയിക്കുകയോ സ്വയം നശിക്കുകയോ ചെയ്തു. അതോടെ ഇമാമുകളുടെയും ഉലമാക്കളുടെയും പണി എളുപ്പമായി. പൂര്‍വ്വസൂരികളുടെ വാക്കുകള്‍ക്കും രചനകള്‍ക്കും വ്യാഖ്യാന വിശദീകരണങ്ങള്‍ നല്‍കി സമുദായത്തെ മുന്നോട്ടു നയിക്കുകയായിരുന്നു അവര്‍.
എന്നാല്‍ അതിനിടയിലും വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധ നേടാനും പുതിയ ചിന്താ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കാനുമുള്ള ശ്രമങ്ങള്‍ ഒറ്റപ്പെട്ട ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. പക്ഷെ, അവയൊന്നും വിജയം കണ്ടില്ല. അവയെ മുളയിലെ നുള്ളിക്കളയാനും അതില്‍ നിന്നു സമുദായത്തെ രക്ഷിക്കാനും പണ്ഡിതന്മാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഉലമാക്കളും ഇമാമുകളും എതിര്‍ത്തു പരാജയപ്പെടുത്തിയ അത്തരം സിദ്ധാന്തങ്ങളിലൊന്നാണ് ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇബ്‌നു തൈമിയ്യ ഉയര്‍ത്തിയ പുത്തന്‍ ചിന്തകള്‍. താര്‍ത്താരികളുടെ നിരന്തരമുള്ള ആക്രമങ്ങള്‍ക്കിരയായ മുസ്‌ലിം ലോകം രാഷ്ട്രീയമായി തളരുകയും അരക്ഷിതാവസ്ഥ അനുഭവിക്കുകയും ചെയ്ത ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു ഇബ്‌നു തീമിയ്യ (1262-1328)യുടെ അരങ്ങേറ്റം.
2
ഹമ്പലീ മദ്ഹബുകാരനായി പ്രത്യക്ഷപ്പെട്ട ഇബ്‌നു തീമിയ്യ പിന്നീട് മദ്ഹബുകള്‍ക്കു വിരുദ്ധമായി വിധി പറയാനും സ്വന്തമായി ഒരു ആദര്‍ശ സരണി രൂപപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. ഇസ്തിഗാസ, ഖബ്ര്‍ സിയാറത്ത്, സൂഫത്വരീഖത്തുകള്‍ തുടങ്ങിയവയാണ് അദ്ദേഹം നിശിതമായി വിമര്‍ശിച്ചവ. തൗഹീദിനെ ഉലൂഹിയ്യ, റുബൂബിയ്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയായിരുന്നു അദ്ദേഹം. അതിലൂടെ മക്കാ മുശ്‌രിക്കുകളെല്ലാം അല്ലാഹുവില്‍ വിശ്വസിച്ചവരായിരുന്നുവെന്നും അതോടൊപ്പം അവര്‍ ആരാധനകള്‍ മറ്റുള്ളവര്‍ക്കു സമര്‍പ്പിക്കുകയായിരുന്നുവെന്നും സമര്‍ത്ഥിച്ചു. അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിക്കുകയും ചില ഘട്ടങ്ങളില്‍ മണ്‍മറഞ്ഞ മഹാത്മാക്കളോടും പുണ്യ പുരുഷന്മാരോടും സഹായമര്‍ത്ഥിക്കുകയും ചെയ്യുന്ന ലോക മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കാന്‍ ഇബ്‌നു തീമിയ്യ കണ്ടെത്തിയ സൂത്രമായിരുന്നു ഈ തൗഹീദ് വിഭജനം. ഏഴു നൂറ്റാണ്ടു കാലത്തെ ഇസ്‌ലാമിക പാരമ്പര്യത്തെയും ഉമ്മത്തിന്റെ നടപടിക്രമങ്ങളെയും തിരസ്‌കരിച്ചുകൊണ്ടാണ് മുസ്‌ലിം ലോകത്തെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കാന്‍ ഇബ്‌നു തീമിയ്യ ഒരുമ്പെട്ടത്. അദ്ദേഹത്തിനു മുമ്പ് മറ്റാരും ഇത്തരമൊരു ശിര്‍ക്കാരോപണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വികലവും വികൃതവുമായ ദൈവ സങ്കല്‍പമാണ് ഇബ്‌നു തീമിയ്യ അവതരിപ്പിച്ചത്. അല്ലാഹു സിംഹാസനത്തിലുപവിഷ്ടനാണ്, അവന്‍ ആകാശത്തേക്ക് ഇറങ്ങിവരും, അവനു ശരീരാവയവങ്ങളുണ്ട് തുടങ്ങിയ മുജസ്സിമീവാദങ്ങള്‍ അദ്ദേഹം പുനരവതരിപ്പിച്ചു. പ്രസംഗ വേദിയിലിരുന്നുകൊണ്ടദ്ദേഹം ‘ഞാനീ പീഠത്തില്‍ ഉപവിഷ്ടനായതു പോലെ അല്ലാഹു അര്‍ശില്‍ ഉപവിഷ്ടനായിരിക്കുന്നു’ എന്നും മിമ്പറിന്റെ പടികളിറങ്ങി ‘ഇതുപോലെ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും’ എന്നും പറഞ്ഞതിന്റെ അനുഭവ സാക്ഷ്യം ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത ഉള്‍പ്പെടെ നിരവധി പേര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അഹ്‌ലുസ്സുന്നയുടെ മുഖ്യ പ്രചാരകരായ അശ്അരികളെയും അശ്അരീ ചിന്താധാരയെയും ഇബ്‌നു തീമിയ്യ കടന്നാക്രമിച്ചു. ളഹ്മിയ്യ, നജ്മിയ്യ, ളറാറിയ്യ തുടങ്ങിയ പിഴച്ച പ്രസ്ഥാനങ്ങളില്‍ നിന്നാണ് അശാഇറത്ത്, ആശയങ്ങളും സിദ്ധാന്തങ്ങളും സ്വീകരിച്ചത് എന്നുപോലും ആരോപിച്ചു. ഇപ്രകാരം ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക മുറകളായ തസവ്വുഫ്, ത്വരീഖത്ത് തുടങ്ങിയവയും അദ്ദേഹത്തിന്റെ നിശിത വിമര്‍ശനത്തിനു വിധേയമായി. സൂഫീ സരണിയിലെ ഉന്നത ശ്രേണികളായി ഗണിക്കപ്പെടുന്ന ഗൗസ്, ഖുത്വുബ്, അബ്ദാല്‍ തുടങ്ങിയവയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു. ‘അഹ്‌ലുല്‍ ബൈത്തി’ന്റെ സ്ഥാനവും ആദരവും ഇടിച്ചു താഴ്ത്തുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഹോബി.
അതെല്ലാം ശീഇസത്തിന്റെ സിംബലുകളായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. ‘മൂന്നു പള്ളികളിലേക്കല്ലാതെ നിങ്ങള്‍ വാഹനമൊരുക്കരുത്’ എന്ന ഹദീസിനു വികല വ്യാഖ്യാനം നല്‍കി ഖബ്ര്‍ സിയാറത്ത് നിഷിദ്ധമാണെന്ന് വിധിച്ച ഇബ്‌നു തീമിയ്യ, പുണ്യ നബി(സ)യുടെ റൗളയെ പോലും അതില്‍ നിന്ന് ഒഴിവാക്കിയില്ല.
ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കു വിരുദ്ധമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ ഇബ്‌നു തീമിയ്യ സ്വയം ഒരു മദ്ഹബിന്റെ മുജ്തഹിദാകാന്‍ ശ്രമിക്കുകയായിരുന്നു. ഹമ്പലിയാണെന്നു ആദ്യമൊക്കെ അവകാശപ്പെട്ടിരുന്നെങ്കിലും ഹമ്പലീ മദ്ഹബിന്റെ അടിസ്ഥാന ആശയങ്ങളെപോലും ചില ഘട്ടങ്ങളില്‍ തിരസ്‌കരിച്ചു. ഒരേ സമയത്ത് ഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലുന്നതി(മുത്വലാഖ്)ന്റെ വിധി ഉദാഹരണം. മുത്വലാഖില്‍ മൂന്നു ത്വലാഖും സംഭവിക്കുമെന്നത് സ്വഹാബികളുടെ കാലം മുതലുള്ള മുസ്‌ലിം ഉമ്മത്തിന്റെ ഏകാഭിപ്രായ(ഇജ്മാഅ്)മാണ്. ഉമര്‍(റ) ഉള്‍പ്പെടെയുള്ള സ്വഹാബികളുടെ വിധിയെ തള്ളിക്കളഞ്ഞുകൊണ്ട് ഇബ്‌നു തീമിയ്യ ഒരു ത്വലാഖ് മാത്രമേ സംഭവിക്കൂ എന്നു വിധി പറഞ്ഞു.
ഇത്തരം നൂതന സിദ്ധാന്തങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹം പണ്ഡിതലോകത്തിന്റെ വിമര്‍ശനത്തിനു വിധേയനായി. പണ്ഡിത പ്രമുഖര്‍ അദ്ദേഹത്തെ ശക്തമായി ഖണ്ഡിക്കുകയും വാദപ്രതിവാദത്തിലൂടെ പരാജയപ്പെടുത്തുകയും ചെയ്തു. കോടതികളില്‍ പോലും തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ പലപ്പോഴും ഇബ്‌നു തീമിയ്യക്കു സാധിച്ചില്ല. അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലായി അദ്ദേഹം ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടു.
സമകാലികരായ നിരവധി പണ്ഡിതന്മാര്‍ ഇബ്‌നു തീമിയ്യയുടെ വാദങ്ങളെ നേരിടുകയും അദ്ദേഹത്തിനെതിരെ ‘ഫത്‌വ’ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇമാം തഖിയുദ്ദീന്‍ സുബുകി (1284-1355) പുത്രന്‍ താജുദ്ദീന്‍ സുബുകി (1326-1370) സഫിയുദ്ദീന്‍ ഹിന്ദി (1242-1317) തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വാദങ്ങളുടെ മുനയൊടിച്ച പ്രമുഖരാണ്. ‘അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും അന്ധനും ബധിരനും നിന്ദ്യനുമാക്കിത്തീര്‍ക്കുകയും ചെയ്തയാള്‍’ എന്നാണ് ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി (1504-1567) അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പണ്ഡിത ലോകത്തിന്റെ ഇത്തരം ശക്തമായ ഏതിര്‍പ്പുകളുണ്ടായതുകൊണ്ട് തന്നെ ഇബ്‌നു തീമിയ്യന്‍ സിദ്ധാന്തങ്ങള്‍ക്കു നിലനില്‍ക്കാനായില്ല. അദ്ദേഹത്തിന്റെ കാലശേഷം അവ സ്വയം ഇല്ലാതാവുകയായിരുന്നു. ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് ആണ് പിന്നീട് അദ്ദേഹത്തിന്റെ ചിന്തകള്‍ പുനരവതരിപ്പിച്ചത്.
എ.ഡി. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തണലില്‍ വളര്‍ന്നു വന്ന മതനവീകരണ പ്രസ്ഥാനമാണ് വഹാബിസം. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് (1703-1787) ആണ് സ്ഥാപകന്‍. സഊദി അറേബ്യയുടെ കിഴക്കു ഭാഗത്തുള്ള നജ്ദിലാണ് അദ്ദേഹം ജനിച്ചത്. പ്രസ്തുത പ്രദേശത്തെ പിശാചിന്റെ കൊമ്പ് ഉദയം ചെയ്യുന്നയിടമെന്ന് നബി(സ) വിശേഷിപ്പിക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിസമ്മതിക്കുകയും ചെയ്തത് ഹദീസുകളില്‍ കാണാം. (ബുഖാരി: 7095). കള്ള പ്രവാചകനായിരുന്ന മുസൈലിമയും വിഘടനവാദികളായ ഖവാരിജുകളും ഉദയം ചെയ്തത് നജ്ദിലായിരുന്നു. ‘ഫിത്‌ന’യുടെ ഈ പ്രഭവ കേന്ദ്രത്തില്‍ തന്നെ വഹാബിസവും ജന്മം കൊണ്ടു എന്നത് ചരിത്രത്തിന്റെ യാദൃശ്ചികതക്കപ്പുറം, പ്രവാചക പ്രവചനത്തിന്റെ സാക്ഷാല്‍കാരമായി വിലയിരുത്തപ്പെടുന്നു.
ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങളില്‍ ആകൃഷ്ടനായ ശൈഖ് നജ്ദി പ്രസ്തുത ചിന്തകള്‍ പ്രചരിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. അതിനു ഭരണകൂടത്തിന്റെ പിന്തുണ അനിവാര്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം ഭരണാധികാരികളെ സ്വാധീനിക്കുകയും അവരുടെ ഒത്താശയോടെ ആശയ പ്രചരണം നടത്തുകയുമായിരുന്നു. നജ്ദിനടുത്തുള്ള ഉയയ്‌നയിലെ ഭരണാധികാരി ഉസ്മാന്‍ ബിന്‍ മുഅമറിനെയാണ് ആദ്യം വശത്താക്കിയത്. എ.ഡി. 1737-ല്‍ അദ്ദേഹത്തിന്റെ അമ്മായി ജൗഹറയെ വിവാഹം ചെയ്തുകൊണ്ട് തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയായിരുന്നു വഹാബീ ആചാര്യന്‍.
മുസ്‌ലിം ലോകത്തെ മതഭ്രഷ്ടരാക്കി ചിത്രീകരിച്ചുകൊണ്ടാണ് ശൈഖ് നജ്ദി രംഗപ്രവേശം ചെയ്തത്. മണ്‍മറഞ്ഞ മഹാത്മാക്കളോട് പ്രകടിപ്പിക്കുന്ന ആദരവ്, അവരെ മധ്യവര്‍ത്തികളായി കണ്ടുകൊണ്ടുള്ള സഹായാര്‍ത്ഥന, അവരുടെ മഖ്ബറകളില്‍ നടക്കുന്ന സിയാറത്ത്, ആത്മീയ സരണിയായ ത്വരീഖത്തുകളുമായുള്ള ബന്ധം തുടങ്ങിയവയുടെ പേരിലാണ് ലോക മുസ്‌ലിംകളെല്ലാം യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്നു പുറത്തു പോയി എന്നദ്ദേഹം ആരോപിച്ചത്. ഇബ്‌നു തീമിയ്യന്‍ ചിന്തകളെ തീവ്രഭാവത്തോടെ അവതരിപ്പിച്ച ശൈഖ് പലപ്പോഴും തന്റെ മാതൃകാപുരുഷനെ പിന്നിലാക്കി. അദ്ദേഹം അനുവദനീയമെന്നു വിധിയെഴുതിയ പല കാര്യങ്ങളും ‘ശിര്‍ക്ക്’ എന്നു പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ പിന്തുണകൂടി ലഭിച്ചപ്പോള്‍ അതിനു രൗദ്രഭാവവും നശീകരണാത്മകതയുമുണ്ടായി.
Post a Comment