ഉമർ മൗലവിയുടെ പാരിതോഷികം ഞാൻ സ്വീകരിച്ചിട്ടില്ല, മുജാഹിദ് കുപ്രചരണം അവസാനിപ്പിക്കുക.. ലക്നൗവിൽ സംഭവിച്ചത് ഇങ്ങനെ.. -ഡോ: ബഹാഹുദ്ദീൻ മുഹമ്മദ് നദ് വി


ഒരാഴ്ച മുമ്പ് വളാഞ്ചേരി പരിസരത്തുനിന്ന് ദാറുല്‍ഹുദായില്‍ വന്ന ചിരപരിചിതനായ ഒരാള്‍ ചോദിച്ചു: കെ. ഉമര്‍ മൗലവിയുടെ ഓര്‍മകളുടെ തീരത്ത് എന്ന ആത്മകഥയില്‍ താങ്കളെപ്പറ്റി ചില പരാമര്‍ശങ്ങള്‍ കണ്ടുവല്ലോ? എന്താണ് വസ്തുതകള്‍? 
ഞാന്‍ ആ പുസ്തകം കണ്ടിട്ടില്ലെന്നും എന്താണ് എന്നെപ്പറ്റി അതിലെഴുതിയിരിക്കുന്നതെന്നറിയില്ലെന്നും ഞാന്‍ പ്രതികരിച്ചു. 

തിരിച്ചുപോയ അദ്ദേഹം ബുക്കിന്റെ 138, 139 പേജുകള്‍ എനിക്കയച്ചുതന്നു. പാരമൃഷ്ട വിഷയത്തിന്റെ യാഥാര്‍ത്ഥ്യം പൊതുസമൂഹം അറിയേണ്ടതുണ്ടെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. 

ഞാന്‍ ഉമര്‍ മൗലവിക്ക് അയച്ച ഒരു കത്തില്‍ എന്തൊക്കെയോ ഭീഷണികളുണ്ടായിരുന്നുവത്രേ. 'എന്നുവെച്ചാല്‍ കൊല്ലുമെന്നോ ഗുണ്ടകളെ അയച്ച് കൈകാര്യം ചെയ്യുമെന്നോ പറഞ്ഞിട്ടില്ല...'. (എങ്ങനെയുണ്ട് പണ്ഡിത ശൈലി എന്നു വായനക്കാര്‍ ചിന്തിക്കണം). 

ഞാന്‍ കണ്ണിയത്ത് ഉസ്താദിന്റെ 'ആണ്ട് നേര്‍ച്ച പരിപാടി'യില്‍ പങ്കെടുത്തതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ലഖ്‌നൗവില്‍ പഠിച്ചു ബിരുദമെടുത്ത ഞാന്‍ അങ്ങനെ ചെയ്താല്‍ അബൂജാഹിലിനു തുല്യനാകുമെന്നദ്ദേഹം ആദ്യമേ പറഞ്ഞുവെച്ചിരുന്നു. തന്റെ ഒരു പാരിതോഷികം ഞാന്‍ സ്വീകരിച്ചത് അദ്ദേഹത്തെ കൂടുതല്‍ കുണ്ഠിതപ്പെടുത്തുകയും ചെയ്തുവത്രേ. 

അന്നൊരിക്കല്‍ അദ്ദേഹമവിടെ വന്നു. മലയാളി വദ്യാര്‍ഥികളെ ഒരുമിച്ചുകൂട്ടി സംസാരിച്ചു. ഒടുവില്‍ (അംഗുലീപരിമിതരായ) എല്ലാ മലയാളി വിദ്യാര്‍ഥികള്‍ക്കുമായി ഒരു പാരിതോഷികം ഒരാളെ ഏല്‍പിച്ചു. ഞാനാ സംഗമം ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. പാരിതോഷികവിവരം അവരെന്നെ അറിയിച്ചെങ്കിലും ഞാനത് തിരസ്‌കരിക്കുകയുമായിരുന്നു. 
സല്‍സബീലിലെ ചില കുറിപ്പുകളില്‍ അദ്ദേഹം ഇക്കാര്യം വഴിയേ എഴുതിവിട്ടു. ആ പാരിതോഷികം സ്വീകരിച്ച ഞാനാണ് നേര്‍ച്ചക്ക് പോകുന്നതെന്നതായിരുന്നു വിഷയത്തിന്റെ കാമ്പ്. ശുദ്ധ നുണയാണ് സല്‍സബീലില്‍ എഴുതിയിരിക്കുന്നതെന്നറിയിക്കാനാണ് ഞാന്‍ കത്തയച്ചിരുന്നത്. 

മലയാളി വിദ്യാര്‍ഥികള്‍ക്ക് എന്നു പറഞ്ഞ് ഏല്‍പിച്ചിരുന്നതിനാല്‍ ഞാനും അത് കൈപറ്റി എന്നായിരിക്കണം തന്റെ കണക്കുകൂട്ടല്‍. ആ മിഥ്യാധാരണയില്‍ കഥ മെനയുകയും ചെയ്തു. 'സത്യവിശ്വാസികളേ, മിക്ക ഊഹങ്ങളും നിങ്ങള്‍ വര്‍ജിക്കണം. നിശ്ചയം, അവയില്‍ ചിലത് കുറ്റകരമാകുന്നു. (ഖുര്‍ആന്‍ 49:12).
 
ഈ കത്തുകഥ വരും തലമുറ വായിച്ചുകൊണ്ടിരിക്കുകയും തദനുസൃതം മറ്റുള്ളവരെ വിലയിരുത്തുകയും നോക്കിക്കാണുകയും ചെയ്യുന്നതിന്റെ കുറ്റം ആര്‍ക്കായിരിക്കും?
നിരപരാധികളുടെ അഭിമാനം പറിച്ചുചീന്തിയവരെ വിചാരണ ചെയ്യുന്നിടത്ത് ഉമര്‍ മൗലവിയെ പരിക്കില്‍നിന്നു രക്ഷപ്പെടുത്താന്‍ ഇനി എന്തുചെയ്യും ?
കത്ത് മുഖേനെ യാഥാർഥ്യം ഞാൻ എഴുതി അയച്ചിട്ടുണ്ടായിരുന്നല്ലോ.

ആത്മകഥാ പ്രസാധകര്‍ 138, 139 പേജുകള്‍ക്ക് ശുദ്ധിപത്രം തയ്യാറാക്കി ശേഷിച്ച ബുക്കുകളില്‍ പതിക്കണം. വിറ്റഴിക്കപ്പെട്ടവയുടെ വായനക്കാരെ തിരുത്താന്‍ സലഫീ ആനുകാലികങ്ങളില്‍ കുറിപ്പു പ്രസിദ്ധീകരിക്കാവുന്നതാണ്. അടുത്ത പതിപ്പുണ്ടാകുമെങ്കില്‍ ഈ നുണക്കഥ നീക്കുകയും വേണം. 'ഒരു മുസ്‌ലിമിന്റെ രക്തം, സമ്പത്ത്, അഭിമാനം എന്നിവ സമസ്തവും മറ്റൊരു മുസ്‌ലിമിന് നിഷിദ്ധമാകുന്നു. (ബുഖാരി, മുസ്‌ലിം).

Dr. Bahauddeen Muhammed Nadwi