മൌലാന മുഹമ്മദലി ജൗഹർ: സിംഹഗര്‍ജനം നിലച്ചിട്ട് 90 വര്‍ഷം


ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ ജനത നയിച്ച സ്വതന്ത്ര്യസമരത്തിന് നാക്കും തൂലികയും പടവാളാക്കിയ ധീരദേശാഭിമാനിയായിരുന്നു മൗലാന മുഹമ്മദലി ജൗഹര്‍. 

1930ല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാലസില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ ബ്രിട്ടീഷ് അധിപന്മാരുടെ മുഖത്തുനോക്കി നടത്തിയ സിംഹഗര്‍ജനം ഇന്നും ആരും മറന്നുകാണില്ല.

1872 ഡിസംബര്‍ 28ന് അബ്ദുല്‍ അലി ഖാന്‍-അബാദി ബാനു ബീഗം ദമ്പതികളുടെ ഇളയ മകനായി റാംപൂരിലായിരുന്നു ജനനം.
 ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. മുഹമ്മദലി ജൗഹറിന്റെ ബാല്യം അനാഥത്വത്തിന്റെ കൈപ്പുനീര്‍ നിറഞ്ഞതായിരുന്നു.
 മാതാവില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ മുഹമ്മദലി ജൗഹര്‍ ബറോഡയിലെ ഇംഗ്ലീഷ് സ്‌കൂളിലും ശേഷം അലീഗഡിലും ഓക്‌സ്ഫഡിലെ ലിങ്കന്‍ കോളജിലും പഠനം നടത്തി.

 വിദ്യാഭ്യാസാനന്തരം യൂറോപ്പില്‍നിന്നു തിരിച്ചെത്തിയ മുഹമ്മദലി ബറോഡ സര്‍ക്കാരിനുകീഴില്‍ ഉദ്യോഗം സ്വീകരിച്ചു. ഉദ്യോഗത്തിലിരിക്കെ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ബ്രിട്ടീഷുകാരോട് തേടുന്ന ആവശ്യങ്ങളെ കുറിച്ച് ലേഖനമെഴുതിയതിന് ബ്രിട്ടീഷ് കൗണ്‍സില്‍ താക്കീത് നല്‍കി.

 ഇതോടെ ഉദ്യോഗം വലിച്ചെറിഞ്ഞ് മുഹമ്മദലി ജൗഹര്‍ സ്വാതന്ത്ര്യസമരാഗ്നിയിലേക്ക് എടുത്തുച്ചാടി.
സ്വാതന്ത്ര്യസമരത്തില്‍ സജീവമായി ഏര്‍പ്പെട്ട വേളയിലായിരുന്നു വിവാഹമുണ്ടായത്. അസ്മത്തലി ഖാന്റെ മകള്‍ ലാലി ബീഗമായിരുന്നു പ്രതിശ്രുത വധു. ആദ്യരാത്രിയില്‍ തന്നെ പത്‌നിയോട് അദ്ദേഹം പറഞ്ഞു: 
”നിന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. 
നമ്മുടെ ജന്മഭൂമി മുടിക്കുന്ന ബ്രിട്ടീഷ് പിശാചുക്കളുമായി സന്ധിയില്ലാ സമരത്തിലാണ് ഞാനെന്നു നിനക്കറിയാമല്ലോ. 
പ്രിയേ, ഞാനെന്തും സഹിക്കും. എന്നാല്‍ നിന്റെ കാര്യം ഓര്‍ക്കുമ്പോള്‍…”
 മുഹമ്മദലി വാക്കുകള്‍ മുഴുമിപ്പിക്കുംമുന്‍പ് ധീരവനിതയായ ലാലി ബീഗം പറഞ്ഞു:
 ”അങ്ങയുടെ പ്രിയതമയാവാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ അസ്മത്തലി ഖാന്റെ മകളാണ്. ഏതു സന്നിഗ്ധ ഘട്ടത്തിലും ലാലി അങ്ങയോടൊപ്പം ഉണ്ടാവും.”

വിശ്രമരഹിത പ്രവര്‍ത്തനവും ഇടക്കിടെയുള്ള ജയില്‍വാസവും മുഹമ്മദലിയുടെ ആരോഗ്യത്തെ നന്നേ ക്ഷീണിപ്പിച്ചു. ഒന്നാം വട്ടമേശ സമ്മേളനത്തിന് ആരോഗ്യസ്ഥിതി പോലും വകവയ്ക്കാതെ അദ്ദേഹം ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. നടക്കാന്‍ സാധിക്കാത്തതിനാലാല്‍ ഒരു സ്ട്രക്ചറിലായിരുന്നു കപ്പല്‍യാത്ര. 

1930ല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാലസില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ ചരിത്രം അടയാളപ്പെടുത്തിയ ആ ഗര്‍ജനം ഇങ്ങനെയായിരുന്നു:

”ഏഴു നാഴിക പോലും നടക്കാന്‍ കഴിയാത്ത ഞാന്‍ ഏഴായിരം നാഴിക താണ്ടി ഇവിടെ വന്നത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാം. വെള്ളക്കാരായ നിങ്ങളുടെയും ഡോക്ടര്‍ മുന്‍ഷിയുടെയും സിരകളില്‍ ആര്യരക്തമാണ് ഒഴുകുന്നതെങ്കില്‍ എന്നെ തുറുങ്കിലടച്ച പ്രഭുവിന്റെ സിരകളില്‍ ഒഴുകുന്ന അതേ സെമറ്റിക് രക്തമാണ് എന്റെ സിരകളിലും ഒഴുകിക്കൊണ്ടിരിക്കുന്നത്.

മുസ്‌ലിം എന്ന നിലയ്ക്ക് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും ഞാനൊരു മുസ്‌ലിമാണ്. ഇന്ത്യക്കാരന്‍ എന്ന നിലയ്ക്ക് ഒന്നാമതും രണ്ടാമതും ഞാനൊരു ഇന്ത്യക്കാരനാണ്. ഒരു ലക്ഷ്യ സാക്ഷാത്ക്കാരമാണ് ഞാനിവിടെ ആവശ്യപ്പെടുന്നത്.

 ഇന്ത്യയില്‍ ഞങ്ങള്‍ 32 കോടി ജനങ്ങളുണ്ട്. ബ്രിട്ടന്റെ വെടിയുണ്ടയ്ക്കു മുന്നില്‍ ധീരമായി മാറുകാട്ടിത്തരാന്‍ ഞങ്ങള്‍ക്കു മനോധൈര്യമുണ്ട്.
 മരണം വരിക്കാന്‍ ഇന്ത്യക്കാരായ ഞങ്ങള്‍ക്കു ധൈര്യമുണ്ടെങ്കിലും 32 കോടി ജനങ്ങളെ വെടിയുണ്ടയ്ക്കിരയാക്കാനുള്ള ധൈര്യവും മനക്കരുത്തും നിങ്ങള്‍ക്കുണ്ടാവില്ല. ഉണ്ടെങ്കില്‍ ആ വെടിയുണ്ട ഈ മുഹമ്മദലിയുടെ മാറിലേക്കു തറക്കട്ടെ.

 സ്വാതന്ത്ര്യമില്ലാത്ത അടിമരാജ്യത്തേക്ക് ഞാന്‍ തിരിച്ചുപോകാനാഗ്രഹിക്കുന്നില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കുക. അല്ലെങ്കില്‍ ഈ സ്വതന്ത്രനാട്ടില്‍ എനിക്ക് ആറടിമണ്ണ് നല്‍കുക.”

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരരണാങ്കണത്തിലെ കത്തിജ്ജ്വലിക്കുന്ന രണ്ട് പോരാളികളെ സംഭാവന ചെയ്യുന്നതില്‍ അബാദി ബാനു ബീഗത്തിന്റെ പങ്ക് വലുതായിരുന്നു. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കി പ്രിയതമന്‍ മൃതിയടഞ്ഞപ്പോള്‍ തളരാതെ തന്റെ ആഭരണങ്ങള്‍ വിറ്റ് മുഹമ്മദലിയെയും ശൗഖത്തലിയെയും പഠിപ്പിച്ചു അവര്‍. രണ്ടാം സ്വാതന്ത്ര്യസമരത്തിനു കാഹളം മുഴങ്ങിയപ്പോള്‍ സ്വരാജ്യത്തിന്റെ മോചനത്തിനായി രണ്ടു പുത്രന്മാരെയും പറഞ്ഞയച്ചു.

 കുടുംബത്തില്‍നിന്ന് എതിര്‍പ്പുണ്ടായപ്പോള്‍ അവരതു ഗൗനിച്ചില്ല. മക്കളെ നോക്കി അവര്‍ പറഞ്ഞു: 
”എന്റെ മക്കളേ, നിങ്ങളിരുവരും പോരാളികളായി കാണാനാണ് നിങ്ങളുടെ ഉമ്മ കൊതിക്കുന്നത്. അഗതികള്‍ക്ക് ആശ്വാസമേകുന്ന, മര്‍ദിതരെ സഹായിക്കുന്ന രണ്ടു പടയാളികള്‍.

 അത്തരമൊരു പാതയിലൂടെയാണു നിങ്ങളുടെ പ്രയാണമെങ്കില്‍ ഈ ഉമ്മയുടെ മോഹം സഫലമായി.”

മദിരാശിയിലും അസാമിലും ബോംബൈയിലും ബിഹാറിലും സഞ്ചരിച്ച് മക്കള്‍ സമരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്കു സന്തോഷമായി. കറാച്ചി ജയിലില്‍ കിടക്കുന്ന മക്കള്‍ക്കു വേണ്ടിയുള്ള മാപ്പപേക്ഷയില്‍ ഒപ്പുവച്ചാല്‍ മോചിതരാവുമെന്നറിഞ്ഞപ്പോള്‍ ബ്രിട്ടീഷുകാരുടെ ഔദാര്യത്തെ പുച്ഛിച്ചുകൊണ്ടവര്‍ കറാച്ചിയിലേക്കു കുതിച്ചു. ജയിലഴികള്‍ പിടിച്ച് ആ ഉമ്മ കണ്ണീര്‍ വാര്‍ത്തപ്പോള്‍ മൗലാന അബുല്‍ കലാം ആസാദ് സമാധാനിപ്പിച്ചു. വൈകാതെ ഇരുവരും ജയില്‍മോചിതരാവുകയും ചെയ്തു.

1931 ജനുവരി മൂന്നിന് മൗലാനാ മുഹമ്മദലിക്കു കഠിനമായ മസ്തിഷ്‌കാഘാതമുണ്ടായി. പിറ്റേദിവസം പുലര്‍ച്ചേ ആ ചരിത്രപുരുഷന്‍ ഇഹലോകവാസം വെടിഞ്ഞു. ബ്രിട്ടീഷ് കാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം വിശിഷ്ട വ്യക്തിത്വങ്ങള്‍ മുഹമ്മദലിയുടെ വസതിയിലെത്തി ഭാര്യയെയും സഹോദരന്‍ ഷൗക്കത്തലിയെയും അനുശോചനമറിയിച്ചു.

 ജീവിതം മുഴുവന്‍ ഇസ്‌ ലാം മത വിശ്വാസിയായി അപകർഷതാബോധം അശേഷം തൊട്ടു തീണ്ടാതെ, രാജ്യ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച ആ മഹദ്പുരുഷന്റെ ജനാസ ലോക മുസ്‌ലിം നേതാക്കളുടെ തീരുമാനപ്രകാരം പ്രത്യേക വിമാനമാര്‍ഗം ജറൂസലമിലേക്കു കൊണ്ടുപോയി വിശുദ്ധ ബൈത്തുല്‍ മുഖദ്ദസില്‍ പ്രവാചകന്മാരുടെ അന്ത്യവിശ്രമകേന്ദ്രങ്ങള്‍ക്കരികില് ഖബറടക്കി.
(നന്ദി )