‎‎‎‎‎‎‎‎‎നീ എന്തിനാണ് കരയുന്നത് ?


      തന്റെ മുമ്പില്‍ കരഞ്ഞു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി ഹുദൈഫത്തുല്‍ മര്‍അശി (റ) ചോദിച്ചു. 

 "നിങ്ങളെന്തിനാണ് കരയുന്നത്?"

 "ഞാന്‍ മുന്‍കാലങ്ങളില്‍ ചെയ്തു പോയ ദോഷങ്ങളോര്‍ത്ത് കരഞ്ഞതാണ്." 
 അയാൾ മറുപടി പറഞ്ഞു. 

 ഇതുകേട്ട ഹുദൈഫ(റ)വും കരയാനാരംഭിച്ചു. കരച്ചിലിനിടയില്‍ അദ്ദേഹം യുവാവിനോട്  പറഞ്ഞു: 

 "അതെ, കൂട്ടുകാരാ, ഇതുപോലുള്ള വിഷയങ്ങള്‍ക്ക് വേണ്ടിയിട്ടാണ് നമ്മള്‍ കരയേണ്ടത്..."

 എന്നിട്ട് അദ്ദേഹം ആ ചെറുപ്പക്കാരന്റെ കരങ്ങള്‍ ഗ്രഹിച്ചു കൊണ്ട് ഒരു മൂലയിലേക്ക് മാറി നിന്നു. രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി കരയാന്‍ തുടങ്ങി...

              •✪•─────────•✪•

     അബൂബക്കരിനി സ്സഖഫി (റ) പറയുകയാണ്: വര്‍ഷത്തില്‍ ഒരു ദിനം മാത്രം സംസാരിക്കുന്ന ആബിദായ ഒരു മനഷ്യന്റെ അടുത്തേക്ക് അദ്ദേഹം സംസാരിക്കുന്ന ആ ദിവസം ഒരാള്‍ വന്ന് പറഞ്ഞു:

"നിങ്ങളെന്നെയൊന്ന് ഉപദേശിക്കണം."

 അദ്ദേഹം തിരിച്ചു ചോദിച്ചു: 

 "നീ തെറ്റു വല്ലതും ചെയ്തിട്ടുണ്ടോ..?"

 ചോദ്യ കര്‍ത്താവ്: 

"അതെ, ചെയ്തിട്ടുണ്ട്..."

"അത് അല്ലാഹു ﷻ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് നിനക്ക് ബോധ്യമുണ്ടോ..?"

 വീണ്ടും ആബിദായ മനുഷ്യന്‍ ചോദിച്ചു.

 "അതെ, ബോധ്യമുണ്ട്."

 ഉപദേശം ചോദിച്ചു വന്നയാള്‍ മറുപടി പറഞ്ഞു. 

 ഉടന്‍ ആബിദായ മനുഷ്യന്‍ പറഞ്ഞു: 

 "എങ്കില്‍ ആ തെറ്റ് അല്ലാഹു ﷻ നിന്നെ തൊട്ട് മായ്ച്ചു കളഞ്ഞു എന്ന് നിനക്ക് ഉറപ്പ് കിട്ടുന്നത് വരെ കരയലടക്കമുള്ള ഇബാദത്തിലായി കഴിഞ്ഞു കൂടുക..." 

 -  حَدَّثَنِي مُحَمَّدٌ، قَالَ: حَدَّثَنِي مُوسَى بْنُ عِيسَى، قَالَ: نَظَرَ حُذَيْفَةُ الْمَرْعَشِيُّ إِلَى رَجُلٍ وَهُوَ يَبْكِي فَقَالَ: «مَا يُبْكِيكَ يَا فَتَى؟» قَالَ: ذَكَرْتُ ذُنُوبًا سَلَفَتْ فَبَكَيْتُ. قَالَ: فَبَكَى حُذَيْفَةُ ثُمَّ قَالَ: «نَعَمْ يَا أَخِي فَلِمِثْلِ الذُّنُوبِ فَلَيُبْكَ» ثُمَّ أَخَذَ بِيَدِهِ، فَتَنَحَّيَا، فَجَعَلَا يَبْكِيَانِ [الرقة والبكاء لابن أبي الدنيا   (208 - 281هـ]

قَالَ أَبُو بَكْرٍ الثَّقَفِيُّ : " كَانَ رَجُلٌ مِنَ الْمُتَعَبِّدِينَ لَا يَتَكَلَّمُ فِي السَّنَةِ إِلَّا يَوْمًا وَاحِدًا يُكَلِّمُ فِيهِ النَّاسَ، فَأَتَاهُ رَجُلٌ فِي ذَلِكَ الْيَوْمِ الَّذِي يَتَكَلَّمُ فِيهِ، فَقَالَ: أَوْصِنِي؟ قَالَ: " هَلْ أَذْنَبْتَ ذَنْبًا "؟ قَالَ: نَعَمْ، قَالَ: " فَعَلِمْتَ أَنَّ اللَّهَ كَتَبَهُ عَلَيْكَ "؟ قَالَ: نَعَمْ قَالَ: " فَاعْمَلْ حَتَّى تَعْلَمَ أَنَّ اللَّهَ عَزَّ وَجَلَّ قَدْ مَحَاهُ عَنْكَ " [الزهد والرقائق - الخطيب البغدادي (392 - 463 هـ ]

            🔅🔅🔅🔅🔅🔅🔅

ഗുണപാഠം :നഷ്ടബോധങ്ങളാണ് മനുഷ്യന് പൊതുവെ കരച്ചില് കൊണ്ടുവരാറ്. ദുഖം, വേദന, സങ്കടം തുടങ്ങി വ്യത്യസ്ത വികാരങ്ങള്‍ കരച്ചിലിന്റെ മുന്നോടിയാണ്...

 ദുന്‍യാവുമായി ബന്ധപ്പെട്ടായിരിക്കും മിക്കവാറും ചിലർ കരഞ്ഞിട്ടുണ്ടാവുക. എന്നാല്‍ കരച്ചിലിന് ഏറ്റവും അനുയോജ്യമായ കാര്യം ആഖിറമാണ്. തന്റെ ആഖിറം പരാജയത്തിലാവുമോ എന്ന നഷ്ടബോധമാണ് കരയാനുള്ള ഏറ്റവും നല്ലത് എന്ന ബോധ്യത്തിലേക്കാണ് ആദ്യ സംഭവം വിരല്‍ ചൂണ്ടുന്നത്.

 രണ്ടാമത്തെ സംഭവത്തില്‍ ഉപദേശം ചോദിച്ചെത്തുന്ന വ്യക്തിയോട് ആബിദായ മനുഷ്യന്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമാണ്. തെറ്റ് ചെയ്ത് എന്ന് നിനക്ക് ഉറപ്പാണെങ്കില്‍ അത് മായ്ക്കപ്പെട്ടൂവെന്നും നിനക്ക് ഉറപ്പ് ലഭിക്കുന്നത് വരെ നീ ആരാധനയിലായിട്ട് കഴിഞ്ഞു കൂടൂ. അഥവാ, ജീവിത കാലം മുഴുവന്‍ കരഞ്ഞും ആരാധനയിലായിട്ടും കഴിയാൻ മാത്രമേ നമുക്ക് സമയമുള്ളൂ...