മണിയറ രഹസ്യം പുറത്തുപറയരുത്
ദാമ്പത്യജീവിതം തന്നെ ഒരു രഹസ്യമാണ്. രഹസ്യം സൂക്ഷിക്കാന്‍ ദമ്പതിമാര്‍ക്കു കഴിയണം. എല്ലാ രംഗത്തും ഇതനിവാര്യമാണ്.
സുകര്‍മ്മിണികളായ സ്ത്രീകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'അവര്‍ ഭക്തിയുള്ളവരാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ അല്ലാഹു ﷻ സൂക്ഷിക്കാന്‍ പറഞ്ഞതിനെ സൂക്ഷിക്കുന്നവരാണ്.'
ദാമ്പത്യബന്ധങ്ങളും സൂക്ഷിക്കാൻ കല്പിച്ച രഹസ്യങ്ങളാണെന്നതുകൊണ്ട് ആ രഹസ്യങ്ങള്‍ പുറത്തു പറയുന്നത് തിരുനബി ﷺ വിലക്കിയിരിക്കുന്നു.
സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിലും പൊതുവേദികളിലും ക്ലബ്ബുകളിലുമൊക്കെയിരുന്നു ഹരത്തിനുവേണ്ടി ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ കോര്‍ക്കുന്നവരുണ്ട്. തങ്ങളുടെ ദാമ്പത്യരഹസ്യവും ഭാര്യയുടെ മഹത്വവും സ്വഭാവദൂഷ്യങ്ങളുമെല്ലാം സുഹൃത്തുക്കളോട് പറഞ്ഞ് സ്വയം പരിഹാസ്യരും നീചന്‍മാരുമായിത്തീരുന്നവര്‍. സ്വന്തം ജീവിതം നോവല്‍പോലെ പുറത്തിറക്കുന്നവര്‍.
ചില എഴുത്തുകാരും സാഹിത്യകാരന്‍മാരും ഈ ഗണത്തില്‍പെട്ടു പോവുന്നത് സഹതാപാര്‍ഹമാണ്. താന്‍ രതിയിലേര്‍പ്പെട്ടതും കാമം തീര്‍ത്തതും വ്യഭിചാരം ചെയ്തതുമൊക്കെ എഴുതി മാലോകരെ അറിയിച്ച് സ്വയം പുരോഗമനം ചമയുന്നവര്‍. തങ്ങള്‍ സമൂഹത്തിനു മുന്നിലും സാംസ്കാരിക ധാര്‍മ്മികബോധമുള്ള മനുഷ്യര്‍ക്കിടയിലും പരിഹാസ്യരാവുകയാണെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.
തിരുനബി ﷺ പറഞ്ഞു: സ്വന്തം ഭാര്യയുടെ അടുത്തുചെന്ന് ആവശ്യം നിര്‍വഹിക്കുകയും പിന്നീടത് പുറത്തുപറയുകയും ചെയ്യുന്നവരാണ് ജനങ്ങളില്‍ ഏറ്റവും ദുഷ്ടര്‍.
(മുസ്ലിം)
അബൂഹുറയ്റ(റ)വിൽനിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: ഞങ്ങള്‍ക്ക് ഇമാമായി തിരുനബി ﷺ നിസ്കരിച്ചു. നിസ്കാരശേഷം ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: നിങ്ങളുടെ സദസ്സുകളെ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വാതിലടച്ച് മറതാഴ്ത്തി അകത്തുചെന്ന് ഭാര്യയുടെ കൂടെ ലൈംഗികത പങ്കിടുകയും പിന്നീട് പുറത്തുവന്ന് ഞാന്‍ അതു ചെയ്തു, ഇതുചെയ്തു എന്ന് പറഞ്ഞു രസിക്കുകയും ചെയ്യുന്നവര്‍ നിങ്ങളിലുണ്ടോ..?
ഇതുപോലെ സ്ത്രീകളോടും തിരുനബി ﷺ ചോദിച്ചു. മുടന്തി നടക്കുന്ന ഒരു സ്ത്രീ, നബി ﷺ തന്നെ കാണട്ടെ എന്ന നിലക്ക് തല ഉയര്‍ത്തി നോക്കി. അവര്‍ പറഞ്ഞു: ഉണ്ട്. ആണുങ്ങള്‍ അങ്ങനെ പറയാറുണ്ട്. പെണ്ണുങ്ങളും പറയാറുണ്ട്. നബി ﷺ പറഞ്ഞു: നിങ്ങള്‍ അറിയുമോ ഇത്തരക്കാര്‍ക്കുള്ള ഉപമ! ആണും പെണ്ണുമായ രണ്ടു പിശാചുക്കളെ പോലെയാണവര്‍. അവരിരുവരും വഴിയോരത്ത് കണ്ടുമുട്ടി ജനങ്ങള്‍ നോക്കിനില്‍ക്കെ തങ്ങളുടെ വികാരം നിവര്‍ത്തിച്ച് പിരിഞ്ഞുപോയവര്‍.
(അബൂദാവൂദ്)
പരസ്യമായി ജനങ്ങളുടെ മുന്നിലിട്ട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒരു മനുഷ്യന്റെയും സംസ്കാരം അനുവദിക്കുകയില്ല. അതുകൊണ്ടാണ് നാലു സാക്ഷികള്‍ മുഖേന തെളിഞ്ഞാല്‍ വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമെന്ന് ഇസ്ലാം കല്പിച്ചത്. യാതൊരു സാംസ്കാരിക വ്യക്തിത്വവുമില്ലാത്ത മനുഷ്യാധമര്‍ക്കല്ലാതെ ഈ കൃത്യത്തിനു കഴിയില്ല. എങ്കില്‍ അവരേക്കാള്‍ മോശമാണ് സ്വന്തം ലൈംഗികരഹസ്യങ്ങള്‍ പുറത്തു പറയുന്നവർ എന്നാണ് തിരുനബിﷺയുടെ അധ്യാപനം. ആണും പെണ്ണുമായ രണ്ട് പിശാചുക്കള്‍ എന്നാണ് തിരുമേനി ﷺ അവരെ വിശേഷിപ്പിച്ചത്.
ഒരു ഹദീസില്‍ തിരുമേനി ﷺ പഠിപ്പിച്ചു: ആ വിശ്വാസം എഴുപതില്‍ പരം ശാഖകളാണ്. ലാഇലാഹ ഇല്ലല്ലാഹ് ആണ് അതിലേറ്റവും ഉന്നതം. വഴി വൃത്തിയാക്കുക ഏറ്റവും താഴെക്കിടയിലുള്ള വിശ്വാസഭാഗമാണ്. നാണം വിശ്വാസത്തിന്റെ ഭാഗമാണ്. നാണം മനുഷ്യന്റെ വസ്ത്രമാണ്. നാണം നഷ്ടപ്പെട്ടു പോയാല്‍ പിന്നെ മനുഷ്യനും മൃഗവും തമ്മില്‍ അന്തരമില്ല. നിനക്ക് നാണമില്ലെങ്കില്‍ തോന്നിയതു ചെയ്യാമെന്നാണ് നബിവചനം.
നാണവും മാനവും ആത്മാഭിമാനവുമുള്ളവരോര്‍ക്കുക. തങ്ങളുടെ സ്വകാര്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്തവര്‍ ദുര്‍ബലരും മാനസിക പക്വത സിദ്ധിച്ചിട്ടില്ലാത്തവരുമാണ്.
കുടുംബജീവിതത്തിലും ലൈംഗിക കാര്യങ്ങളിലും മാത്രമല്ല ജീവിതത്തിലുടനീളം സ്വകാര്യത സംരക്ഷിക്കണം. എല്ലാ വിഷയത്തിലും ഒരു തുറന്ന പുസ്തകമാണ് ഞാന്‍ എന്ന നിലപാട് ശരിയല്ല.
വീട്ടുകാര്യങ്ങളും, സ്വന്തം ബിസിനസുകളും സംഘടനാകാര്യങ്ങളുമൊക്കെ എല്ലാവര്‍ക്കും വിവരിച്ചുകൊടുക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. വീട്ടിലെ ആഭ്യന്തര രഹസ്യങ്ങള്‍ സൂക്ഷിക്കുക അന്തസ്സുള്ള ഒരു ഗൃഹാന്തരീക്ഷത്തിനനിവാര്യമാണ്.
ഭാര്യയുടെ പോരായ്മകള്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ ഭാര്യയും പരസ്പരം ചോര്‍ത്തി പുറത്തിടാന്‍ ശ്രമിച്ചാല്‍ ആ വീട്ടില്‍ എന്തൊരു സമാധാനമാണുണ്ടാവുക.
തന്റെ കച്ചവടം, വ്യവസായം തുടങ്ങിയ കാര്യങ്ങളിലും തന്റേതായ രഹസ്യം സൂക്ഷിക്കാന്‍ കഴിയണം. ബിസിനസ് രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ആ രംഗത്ത് വിജയിക്കാന്‍ സാധ്യമല്ലെന്നറിയുക.
Post a Comment