മുതശാബിഹായ ഉപമകളോ?!(അക്ബർ-ജബ്ബാർ സംവാദത്തിലെ 'അവ്യക്തത')

✍️എം ടി അബൂബക്കർ ദാരിമി

ഒരു കാര്യത്തെ അതിന്റെ സ്വന്തം വിശേഷം കൊണ്ട് വിവരിക്കുന്നതിനെക്കാൾ അതിനെ ഉപമപ്പെടുത്തി വിവരിക്കുന്നതിന് ഫലപ്രാപ്തിയുണ്ടല്ലോ. അവ്യക്തമായ ആശയത്തെ സുവ്യക്തമായ മറ്റൊന്നിനോട് സാമ്യപ്പെടുത്തി വിവരിക്കുന്നതാണ് ഉപമ. അഭാവമായതിനെ ഭാവമായതിനോട് ഉപമിക്കലാണത്. അപ്പോൾ വസ്തുത കൃത്യതയോടെ ബോധ്യപ്പെടും. ദൃശ്യാനുഭവം ബുദ്ധിപരമായതിനോട് അനുസൃതമാകും. അത് അങ്ങേയറ്റത്തെ ബോധ്യപ്പെടുത്തലാണ്. ഉപമാവിഷ്കരണമില്ലാതെ വിശ്വസിക്കുന്നതിനെക്കാൾ ഉപമ സഹിതമായ വിശ്വാസത്തിനു ഹൃദയത്തിൽ ബലം കൂടും. കുഫ്‌റിനോടുള്ള പരിത്യാഗം അത് ഇരുട്ടാണെന്ന ഉപമയിലൂടെ ശക്തിയാർജ്ജിക്കും. ദുർബലമായ ഒരാശയത്തെ ചിലന്തി വലയോടുപമിച്ചാൽ  ആശയ ദൗർബല്യം മനസ്സിലാക്കുന്നതിൽ പരമമാകും. ഇതൊക്കെ കൊണ്ടാണ് അല്ലാഹു ഖുർആനിലും ഇതര ഗ്രന്ഥങ്ങളിലും ധാരാളം ഉപമാലങ്കാരങ്ങൾ പറഞ്ഞത്. 

(وَتِلۡكَ ٱلۡأَمۡثَـٰلُ نَضۡرِبُهَا لِلنَّاسِۖ وَمَا یَعۡقِلُهَاۤ إِلَّا ٱلۡعَـٰلِمُونَ)  [العنكبوت 43]
"ആ ഉപമകൾ മനുഷ്യർക്കു വേണ്ടി നാം വിവരിക്കുന്നു. അറിവുള്ളവരല്ലാതെ അത് ഗ്രഹിക്കുന്നില്ല."
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ 
ഇതാണ് ഖുർആനിലെ ഉപമകളുടെ സ്വഭാവം. എന്തൊന്നിനു വേണ്ടിയാണോ ഉപമ പറയുന്നത് അതിനേക്കാൾ വ്യക്തമായതും പലപ്പോഴും ദൃശ്യമായതുമായതാണ് ഉപമകൾ. ഖുർആനിലെ എല്ലാ ഉപമകളുടെയും അടിസ്ഥാനപരവും പ്രത്യക്ഷവുമായ സാരം അഭിസംബോധിതരെല്ലാവർക്കും മനസ്സിലാകുന്നതാണ്. എന്നാൽ 'അറിവു'ള്ളവർക്കേ ആഴത്തിലും സൂക്ഷ്മവുമായി  ഗ്രഹിക്കാനാകൂ. 

ഈ തലത്തിൽ നിന്നുകൊണ്ടാണ് സൂറതുന്നൂർ നാൽപ്പതാം ആയത്തിനെയും വിലയിരുത്തേണ്ടത്. അവിശ്വാസികളുടെ സൽകർമ്മങ്ങൾ നിഷ്ഫലമാണെന്നതിന് രണ്ട് ഉപമകളാണ് 39ലും 40ലും പറഞ്ഞത്. ഒന്ന് മരുഭൂമിയിലെ മരീചിക. രണ്ട് ആഴക്കടലിലെ ഇരുട്ടുകൾ. ആഴക്കടലിനെ സമ്പൂർണ്ണമായി പൊതിയുകയും മറയ്ക്കുകയും ചെയ്യുന്ന തിരമാലയും അതിനു മുകളിൽ തിരമാലയും. 

يَغْشاهُ﴾ صِفَةٌ أُخْرى لِلْبَحْرِ، أيْ يَسْتُرُهُ ويُغَطِّيهِ بِالكُلِّيَّةِ.... (أبو السعود)
ഈ ഉപമകൾ സാധാരണക്കാർക്ക് അവരുടെ നിലവാരത്തിലും ശാസ്ത്രജ്ഞന്മാർക്ക് അവരുടെ നിലവാരത്തിലും ഗ്രാഹ്യമായ ഉപമ തന്നെയാണ്. സമുദ്ര പ്രതിഭാസങ്ങളെ കുറിച്ച് ഓരോരുത്തരുടെയും അറിവും അനുഭവവുമനുസരിച്ചു സുഗ്രാഹ്യമായ ഉപമയാണത്. അതുവെച്ചു ദുർഗ്രാഹ്യമായൊരു വസ്തുത എളുപ്പത്തിൽ മനസിലാക്കാം. 

പല മുഫസ്സിറുകളും പ്രസ്തുത തിരമാലകളും ഇരുട്ടുകളും സമുദ്രത്തിന് പുറത്തുള്ള തിരമാലക്കൂട്ടങ്ങളും മേഘവും തന്മൂലമുള്ള ഇരുട്ടുകളുമായിട്ടാണ് വിവരിച്ചത്. എന്നാൽ അത് സമുദ്രാന്തർ ഇരുട്ടുകളും തിരകളുമാകുന്നതിനോട് എതിരല്ല. അതും ആയത്തിന്റെ തഫ്സീറാണെന്നു മാത്രം. കാരണം ആഴക്കടലെന്നാൽ കടലാസകലവുമാകാം, കടലിന്റെ ആഴിയെന്നുമാകാം. "കൈ പുറത്തേക്കിട്ടാൽ കാണ്മാൻ അടുത്താകില്ല" എന്നാണല്ലോ അതിലുള്ളത്. അഥവാ ഒരിക്കലും ഒരു വിധത്തിലും കാണില്ല എന്നർത്ഥം. എന്നാൽ 'പുറത്തേക്കിട്ടാലേ കാണുകയുള്ളൂ' എന്നും ആ വാക്യത്തിന് അർത്ഥമുണ്ട്. കാണാൻ സാധ്യതയുള്ള മേഖല അഥവാ അവ ബാഹ്യതിരമാലകൾ ആകുമ്പോഴാണല്ലോ കാണാനാകുക. രണ്ടർത്ഥവും അതിന്റെ വ്യാഖ്യാനമാണ് എന്നാണ് ശാഫിഈ ഇമാമിന്റെ ഉസൂൽ. "ആഴസമുദ്രത്തെ സമഗ്രമായി മൂടുന്ന തിരമാല"യുടെ പ്രത്യക്ഷവും സർവ്വഗ്രാഹ്യവുമായ ഉദ്ദേശ്യം ബാഹ്യ തിരമലയാണ്. ആന്തരിക തിരകളല്ല. ബഹു. മുഫസ്സിറുകൾ ബാഹ്യ തിരമാലകളെയാണ് അർത്ഥമാക്കിയിട്ടുള്ളതും.  പരിഭാഷകളിൽ കാണുന്നതും അതുതന്നെ. ജബ്ബാർ വായിച്ചു മറുപടിക്ക് ശ്രമിച്ചതും അതുവെച്ചിട്ടാണ്. 

എന്നാൽ അവതരണ പശ്ചാത്തലത്തിലുള്ള അർത്ഥമേ ആയത്തുകൾക്ക് നൽകാവൂ എന്ന വഹ്ഹാബിയൻ ഉസൂലാണത്. ഈ ഉസൂലനുസരിച്ചു oceanography ഈ ആയത്തിനു തഫ്സീറാക്കാൻ വഹ്ഹാബികൾക്ക് സാധിക്കുകയില്ല. അതുകൊണ്ടാണ് ഒരു ചോദ്യത്തിന്റെ മറുപടിയിൽ എംഎം അക്ബർ ഇതിനെ (ഖുർആനിക ഉപമകളെ) മുതശാബിഹിൽ പെടുത്തിയത്. അഥവാ ഈ ഉപമ oceanography ഇല്ലായിരുന്നുവെങ്കിൽ മനസ്സിലാകുമായിരുന്നില്ല എന്ന്. ശുദ്ധ അബദ്ധമാണത്. കാരണം മുതശാബിഹിന്റെ വാക്കർത്ഥത്തിലുള്ള അഭിപ്രായ വൈവിധ്യമനുസരിച്ചു അതിന്റെ ഉദ്ദിഷ്ട സൂക്തങ്ങളിലും വിവിധാഭിപ്രായങ്ങളുണ്ട്. എന്നാൽ, 'ആശയം അവ്യക്തമായത് അല്ലെങ്കിൽ അജ്ഞാതമായത്' എന്ന അർത്ഥത്തിൽ, ഖുർആനിക ഉപമകൾ മുതശാബിഹല്ല. കാരണം ഉപമയെന്നാൽ ദുർഗ്രാഹ്യമായതിനെ സുഗ്രാഹ്യമായതിനോട് സാമ്യപ്പെടുത്തലാണെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഉപമകൾ അന്നുമെന്നും സുവ്യക്തങ്ങളാണ്; സുഗ്രാഹ്യങ്ങളാണ്. ആരാണോ അഭിസംബോധിതർ അവരുടെ നിലയും നിലവാരമനുസരിച്ചെന്ന് മാത്രം. 

 എംടി അബൂബക്ർ ദാരിമി
 12 / 01 / 2021