ഐ എസ്, സലഫിസം, മതരാഷ്ട്രവാദം



 

ഐ എസ്, സലഫിസം, മതരാഷ്ട്രവാദം

ഐ എസ് കാലത്ത് സലഫിസത്തിന്ന് മറക്കുട പിടിക്കുന്ന കെ എം ഷാജിയുള്‍പ്പെടെ സലഫിസ്റ്റുകളും അശ്‌റഫ് കടയ്ക്കലുള്‍പ്പെടെ മൗദൂദിസ്റ്റുകളും രണ്ട് ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്.


1. വഹാബിസം(സലഫിസം) ചരിത്രത്തില്‍ ചെയ്തിട്ടില്ലാത്ത എന്തെങ്കിലും അതിക്രമം ഐ എസ് വര്‍ത്തമാനത്തില്‍ ചെയ്യുന്നുണ്ടോ?


2. അബുല്‍ അഅ്‌ലാ മൗദൂദിയുടെ മതരാഷ്ട്ര സങ്കല്‍പത്തില്‍നിന്ന് വ്യത്യസ്തമായ എന്തെങ്കിലും വാദം അബൂബക്കര്‍ ബഗ്ദാദിക്കുണ്ടോ?


നമുക്ക് വഹാബിസത്തില്‍ നിന്നാരംഭിക്കാം. ഇന്നത്തെ സഊദി അറേബ്യയുടെ ഭാഗമായുള്ള നജ്ദില്‍ 1703 (ഹിജ്‌റ വര്‍ഷം 1111)ല്‍ ജനിച്ച മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് രൂപപ്പെടുത്തിയ ആശയമെന്ന നിലക്ക് വഹാബിസമെന്ന് പൊതുവെ ഈ പ്രസ്ഥാനത്തെ പറയാറുണ്ടെങ്കിലും സലഫികള്‍, മുജാഹിദുകള്‍ എന്നിങ്ങനെ വിവിധ പേരുകളും ഇവര്‍ സ്വീകരിക്കാറുണ്ട്. മൂന്ന് കാരണങ്ങളാലാണ് വഹാബിസം/ സലഫിസം ആഗോള ശ്രദ്ധയാകര്‍ഷിച്ചത്.


ഒന്ന്: അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ജന്‍മമെടുത്തു.

രണ്ട്: അധികാരസ്ഥാനങ്ങളുടെ തലോടലും പരിലാളനയും കിട്ടി.

മൂന്ന്: അതിക്രമങ്ങളിലൂടെ അധീശത്വം നേടാനുള്ള സഹജവാസന.


അറേബ്യക്ക് ഇസ്‌ലാമിക ചരിത്രത്തിലുള്ള സ്ഥാനം സുവിദിതമാണ്. പ്രവാചകരുടെ പ്രബോധന മണ്ഡലത്തില്‍ സുപ്രധാന സ്ഥാനമുള്ള ദേശമെന്ന അനുകൂലാവസ്ഥ വഹാബിസത്തി ന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായിട്ടുണ്ട്. ദര്‍ഇയ്യയിലും ഉയയ്‌നയിലുമുള്‍പ്പെടെ പ്രാദേശികമായി നിലനിന്ന ഭരണാധികാരികളില്‍നിന്ന് മാത്രമല്ല, ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്നും വഹാബിസത്തിന് നിര്‍ലോഭമായ പിന്തുണ ലഭിച്ചിരുന്നു.


വഹാബി അതിക്രമങ്ങള്‍ക്ക് ഇബ്‌നു അബ്ദില്‍ വഹാബിനോളം പഴക്കമുണ്ട്. പുണ്യ പുരുഷന്മാരുടെ അന്ത്യവിശ്രമകേന്ദ്രങ്ങള്‍ (മഖ്ബറകള്‍) തച്ചുതകര്‍ത്ത് കൊണ്ട് ആരംഭിച്ച നശീകരണം കൊള്ളയും കൂട്ടക്കൊലയുമായി മുന്നേറി.


ചില ഉദാഹരണങ്ങള്‍:

ഹിജ്‌റ വര്‍ഷം 1216ല്‍ വഹാബികള്‍ കര്‍ബല അക്രമിച്ചു. സഊദി ചരിത്രകാരനായ ഉസ്മാന്‍ ഇബ്‌നു അബ്ദുല്ലാഹിയുടെ വരികളിങ്ങനെ:

”ദുല്‍ഖഅദ് മാസത്തിലായിരുന്നു ഇത്. വഹാബികള്‍ നഗരത്തിന്റെ മതിലുകള്‍ കയറി മറിഞ്ഞ് ശക്തിയുപയോഗിച്ച് അകത്തെത്തുകയും അങ്ങാടികളിലും സ്വന്തം വീടുകളിലുമുള്ള ജനങ്ങള്‍ ഭൂരിപക്ഷത്തെയും കൊന്നൊടുക്കുകയും ചെയ്തു. നഗരത്തില്‍ കണ്ടതൊക്കെയും അവര്‍ എടുത്തു. പലവിധ വസ്തുവകകള്‍, ആയുധങ്ങള്‍, തുണിത്തരങ്ങള്‍, പരവതാനികള്‍, സ്വര്‍ണം, വെള്ളി, ഖുര്‍ആന്റെ അമൂല്യ പ്രതികള്‍ അങ്ങനെ എന്തും കണക്കില്ലാത്ത സാധനങ്ങള്‍ അവര്‍ കൈക്കലാക്കി. ഒരു പ്രഭാത സമയത്തിനപ്പുറം അവര്‍ കര്‍ബലയില്‍ തങ്ങിയില്ല. രണ്ടായിരം പേരെ കൊല്ലുകയും കിട്ടാവുന്നത്ര സമ്പത്ത് കൈക്കലാക്കുകയും ചെയ്ത ശേഷം ഏതാണ്ട് ഉച്ചനേരത്ത് അവര്‍ മടങ്ങി.” കര്‍ബലയില്‍ ഹുസൈന്‍(റ)ന്റെ മഖ്ബറ തകര്‍ക്കാനും വഹാബികള്‍ മറന്നില്ല.


2. ഹിജ്‌റ വര്‍ഷം 1217ല്‍ വഹാബികള്‍ ത്വാഇഫ് അക്രമിച്ചു. കൊള്ളയും കൊലയും അരങ്ങേറി.

”കണ്‍മുന്നില്‍ പെട്ട സ്ത്രീകളെയും പുരുഷന്‍മാരെയും കൊലപ്പെടുത്തി. തൊട്ടിലില്‍ കിടക്കുന്ന പൈതങ്ങളെയും വെറുതെ വിട്ടില്ല” (ഹുസൈന്‍ ഹില്‍മി).

ത്വാഇഫ് രക്തത്തില്‍ കുളിച്ച നാളുകളായിരുന്നു അതെന്ന് അഹ്മദ് സൈനീ ദഹ്‌ലാന്‍ പറയുന്നത്.


3. ഹിജ്‌റ വര്‍ഷം 1218 ലാണ് വഹാബികളുടെ മക്ക ആക്രമണം. 1222 ല്‍ മദീനയിലും താണ്ഡവം തുടര്‍ന്നു. രണ്ടിടങ്ങളിലും കൊലയും കൊള്ളയുമുണ്ടായി. പ്രവാചകരുടെ അന്ത്യവിശ്രമ കേന്ദ്രത്തിലുള്‍പ്പെടെ അതിക്രമിച്ചു കയറി വില പിടിപ്പുള്ളതെല്ലാം കട്ടുകൊണ്ടു പോയി. റൗളാ ശരീഫിന്റെ മുകളിലെ എടുപ്പ് തകര്‍ക്കാനുള്ള ശ്രമം വിജയം കണ്ടില്ല. അതിനായി ഏല്‍പിക്കപ്പെട്ടവര്‍ മരണപ്പെട്ടതായിരുന്നു കാരണം.


ജിഹാദിനെ സായുധ പോരാട്ടമെന്നതിലേക്ക് പരിമിതപ്പെടുത്തിയാണ് വഹാബിസം ഭീകരതയെ വളര്‍ച്ചയുടെ ഉത്തേജകമാക്കിയത്. ആധുനിക കാലത്ത് ഇസ്‌ലാമിന്റെ പേരില്‍ നടന്ന നാല് ജിഹാദുകളെ (സായുധ പോരാട്ടം) വിശദീകരിക്കുന്നുണ്ട് മഹ്മൂദ് മംദാനി തന്റെ കൃതിയില്‍ (ഏീീറ ങൗഹെശാ, ആമറ ങൗഹെശാ). മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന സായുധ പോരാട്ടമാണ് മൂന്നാമതായി അദ്ദേഹം എണ്ണിയിരിക്കുന്നത്.

വഹാബിസത്തിന് ശത്രുക്കള്‍ രണ്ടാണ്:


ഇസ്‌ലാമിലെ പാരമ്പര്യവാദികളാണ് ഒന്നാം ശത്രു. വഹാബിസം സ്വീകരിക്കാത്തതാണ് ഈ ശത്രുതയുടെ നിദാനം.


പാരമ്പര്യ നിരാസം വഹാബിസത്തിന്റെ കൂടെപ്പിറപ്പാണ്. ”ദീനിന്റെ ഇമാമുകളുമായി ഭിന്നിച്ചു വിവരമില്ലാത്തവരെ പിഴപ്പിക്കാനും തദ്വാരാ സത്യവിശ്വാസികളെ മതവിരുദ്ധരാക്കുവാനും പര്യാപ്തമായ പൈശാചികവാദങ്ങള്‍ അവര്‍(വഹാബികള്‍) കണ്ടു പിടിച്ചു” എന്ന് സയ്യിദ് അഹ്മദ് സൈനീ ദഹ്‌ലാന്‍ പറയുന്നു. പൂര്‍വഗാമികള്‍ക്ക് വിശ്വാസത്തിലും കര്‍മത്തിലും പിഴച്ചു എന്നാണിവര്‍ വാദിച്ചത്. ഒരാള്‍ പാരമ്പര്യത്തെ നിഷേധിക്കുന്നു എന്നതിനര്‍ത്ഥം പോയകാല നന്‍മകളെയും മൂല്യങ്ങളെയും നിരാകരിക്കുന്നു എന്ന് കൂടിയാണ്. പഴയകാലം വിസ്മൃതിയിലാകുമ്പോള്‍ നമുക്ക് പുതിയ കാലത്തിനനുസരിച്ച് ജീവിക്കാമെന്നത് ഒരു പ്രലോഭനമാണ്. ആ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് വഹാബിസം വളര്‍ച്ച നേടിയത്. ഇസ്‌ലാമിലെ കര്‍മശാസ്ത്ര സരണികളെ (മാലികി, ഹമ്പലി, ഹനഫീ, ശാഫിഈ) വഹാബിസം നിരാകരിച്ചത് പാരമ്പര്യ നിഷേധത്തിന്റെ തുടര്‍ച്ചയായാണ്. പ്രത്യുത ധാരകളെ പിന്തുടരാതെ സ്വതന്ത്രഗവേഷണത്തിന്റെ വാതില്‍ വഹാബിസം തുറന്നുകൊടുത്തപ്പോള്‍ സംഭവിച്ചതിതാണ്: വാളെടുത്തവര്‍ മുഴുവന്‍ വെളിച്ചപ്പാടുകളായി. ഓരോരുത്തരും തന്നിഷ്ടപ്രകാരം മത പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചു. അമുസ്‌ലിംകളോട് ചിരിക്കരുതെന്നും അവരെ ജോലിക്ക് നിര്‍ത്തരുതെന്നും വഹാബി കേന്ദ്രങ്ങള്‍ ഫത്‌വ പുറപ്പെടുവിക്കുന്നത് ഈ സ്വതന്ത്ര ഗവേഷണത്തിന്റെ പുരപ്പുറത്തുനിന്നുകൊണ്ടാണ്. ഫലം, ഇസ്‌ലാമിന്റെ സൗഹൃദ ഭാവങ്ങള്‍ക്ക് മങ്ങലേറ്റു, മതത്തെ പലരും തെറ്റുദ്ധരിച്ചു.


അമുസ്‌ലിംകളാണ് വഹാബിസത്തിന്റെ രണ്ടാമത്തെ ശത്രു. ഒരു ബഹുസ്വര രാജ്യത്ത് മുസ്‌ലിമിന് ജീവിക്കാനാകില്ലെന്ന വാദം ഈ അസഹിഷ്ണുതയില്‍നിന്ന് രൂപപ്പെട്ടതാണ്. അങ്ങനെയാണ് കേരളത്തില്‍നിന്നുള്ള ചിലര്‍ യമനിലെ സലഫി കേന്ദ്രത്തിലേക്കും സിറിയയിലെ ഐ എസ് താവളത്തിലേക്കുമൊക്കെ യാത്രയായത്.


ആശയസമൃദ്ധിയില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച പ്രസ്ഥാനമല്ല വഹാബിസം. അതിനു മാത്രമുള്ള ജ്ഞാനഭാരം ഇബ്‌നു അബ്ദുല്‍ വഹാബിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റേതായി കരുതപ്പെടുന്ന മൂന്ന് രചനകളും (കിതാബുത്തൗഹീദ്, കശ്ഫുശ്ശുബ്ഹാത്ത്, മസാഇലുല്‍ ജാഹിലിയ്യ) ലഘുവാണെന്ന് വഹാബിസത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങളില്‍ കാണുന്നു. ഉദ്ഭവ കാലം മുതല്‍ പാരമ്പര്യ സമൂഹവുമായി വഹാബിസം നടത്തിയ സംവാദങ്ങളില്‍ തോല്‍വി നേരിട്ടതും ആശയദാരിദ്ര്യം കാരണമായാണ്. സയ്യിദ് അഹ്മദ് സൈനീ ദഹ്‌ലാന്റെ വരികള്‍: ‘അവരുടെ (വഹാബികളുടെ) ആദ്യകാലത്ത് ഒരു കൂട്ടം (വഹാബി) പണ്ഡിതന്‍മാരെ മക്ക, മദീന എന്നീ സ്ഥലങ്ങളിലേക്ക് അയക്കുകയും അവിടെയുള്ള പണ്ഡിതന്‍മാരുമായി സംസാരിച്ചപ്പോള്‍ അവരുടെ അജ്ഞത ആ പണ്ഡിതന്‍മാര്‍ക്ക് ബോധ്യപ്പെട്ടതുമാണ്. അവരുടെ (വഹാബികളുടെ) ആശയങ്ങളെ മതപണ്ഡിതന്മാര്‍ പ്രമാണബദ്ധമായി ശക്തമായി എതിര്‍ക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു’. സിംഹത്തെ കണ്ട് പേടിച്ചോടുന്ന കഴുതകളുടെ അവസ്ഥയായിരുന്നു വഹാബിള്‍ക്കെന്ന് ശൈഖ് അഹ്മദ് തുടര്‍ന്നെഴുതുന്നു. വഹാബിസത്തിന്റെ ആശയ പാപ്പരത്തം അക്കാലം മുതല്‍ പണ്ഡിതന്‍മാര്‍ക്ക് ബോധ്യപ്പെട്ടതാണ്. എന്നിട്ടും വഹാബിസം പിന്‍വാങ്ങിയില്ല. അക്രമങ്ങളിലൂടെയും കൂട്ടക്കൊലകളിലൂടെയും അവര്‍ അറേബ്യയില്‍ മുന്നേറി. പെട്രോ ഡോളറിന്റെ പിന്‍ബലത്തില്‍ മറ്റു ചില രാഷ്ട്രങ്ങളിലും വഹാബിസം മുളപ്പിച്ചെടുത്തു. അവിടങ്ങളിലെല്ലാം പല പേരുകള്‍ സ്വീകരിച്ചെങ്കിലും ഇബ്‌നു അബ്ദുല്‍ വഹാബിനെ ചാണിനു ചാണായി പിന്തുടരാനുള്ള അമിതോത്സാഹം പ്രകടിപ്പിച്ചു. വഹാബിയിതരര്‍ക്കു മേല്‍ കാഫിര്‍ മുദ്ര ചാര്‍ത്തിയതില്‍ നിന്നു തന്നെ അത് വ്യക്തമാണ്.


മതരാഷ്ട്ര വാദം

അധികാരമുള്ളപ്പോള്‍ മാത്രമാണ് മതത്തിന് മൂല്യമുണ്ടാകുന്നത് എന്നതാണ് മതരാഷ്ട്രവാദത്തിന്റെ കാതല്‍. ഇത് അബുല്‍ അഅ്‌ലാ മൗദൂദിയുടെ മാത്രം ആശയമല്ല, വഹാബിസത്തിന്റെ നില്‍പും ഈ പക്ഷത്തു തന്നെയാണ്. നിയമനിര്‍മാണവും വിധി തീര്‍പ്പുകളും അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമായ അധികാരമാണെന്ന് വഹാബിസവും മൗദൂദിസവും വാദിച്ചു. ആധുനിക കാലത്തെ ഭരണ സമ്പ്രദായങ്ങളും നീതിന്യായ കോടതികളും ഇസ്‌ലാമിക വിരുദ്ധമാണെന്നതില്‍ ഇരുപക്ഷത്തിനും തര്‍ക്കമില്ല.


മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് താഗൂത്തുകളുടെ (പൈശാചിക വ്യവസ്ഥ) അഞ്ച് തലവന്‍മാരെ എണ്ണിയിട്ടുണ്ട്. അതിലൊന്ന്, അല്ലാഹുവിന്റെ വിധി വിലക്കുകള്‍ മാനിക്കാത്ത ഭരണാധികാരിയാണ്. (ഉദാ: മദ്യം ഇസ്‌ലാമില്‍ ഹറാമാണ്. അത് മാനിക്കാത്ത ഏത് ഭരണകൂടവും വഹാബി വീക്ഷണത്തില്‍ താഗൂത്താണ്). മറ്റൊന്ന്, അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ചല്ലാതെ വിധികല്‍പിക്കുന്നവന്‍ (അഥവാ അനിസ്‌ലാമിക കോടതികള്‍). ഈ താഗൂത്തുകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെന്ന വഹാബി ബോധമാണ് ചിലരെ യമനിലേക്കും വേറെ ചിലരെ സിറിയയിലേക്കുമൊക്കെ എത്തിച്ചതെന്നു വേണം അനുമാനിക്കാന്‍.

ഒരു കാലത്ത് കേരള മുജാഹിദുകളുടെ മുഖപത്രമായിരുന്ന അല്‍മുര്‍ശിദ് വഹാബിസത്തിന്റെ മതരാഷ്ട്ര സങ്കല്‍പം അവതരിപ്പിക്കുന്നതിങ്ങനെയാണ്: ‘അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിന് ഇസ്‌ലാം അനുവദിക്കുന്നില്ല’ (പുസ്തകം4, ലക്കം 12). ലളിതമാണ് കാര്യം: ജനാധിപത്യം, സമാനമായ ഭരണ സംവിധാനങ്ങള്‍ വഹാബിസത്തിന് സ്വീകാര്യമല്ല.


ഒരു ബഹുസ്വര മണ്ഡലത്തില്‍ മുസ്‌ലിമിന് ജീവിക്കാന്‍ കഴിയില്ലെന്നാണല്ലോ മേല്‍ പറഞ്ഞതിന്റെ സാരം. അപ്പറഞ്ഞതില്‍ വലിയൊരു സമസ്യ ഒളിഞ്ഞു കിടപ്പുണ്ട്. ഇസ്‌ലാം ദേശബന്ധിതവും അധികാര കേന്ദ്രിതവുമായ മതമാണോ? വഹാബി വാദം ഇസ്‌ലാമിനെ ഇവ്വിധം പരിമിതപ്പെടുത്തുന്നു. ഫലമോ, ഇസ്‌ലാമിനെ പൊതു സമൂഹം തെറ്റായി വായിക്കുന്നു. ഒപ്പം, വഹാബിസത്തിലാകൃഷ്ടരായ ചെറുപ്പക്കാര്‍ ഇന്ത്യ ജീവിക്കാന്‍ കൊള്ളാത്ത നാടെന്ന് തീര്‍ച്ചപ്പെടുത്തുന്നു, നാടു കടക്കുന്നു. അറേബ്യയിലെ സലഫിസവും ഇന്ത്യന്‍ സലഫിസവും തമ്മില്‍ പ്രയോഗങ്ങളില്‍ വ്യത്യാസമുണ്ടെന്ന കേരള വഹാബികളുടെ വാദം ശരിയാണ്. അതിന് കാരണമിതാണ്: ഇവിടെ അവര്‍ക്ക് അധികാരമില്ല, അതു കൊണ്ട് പ്രയോഗം നയത്തിലും മയത്തിലുമാണ്. അത് ‘അധികാരമില്ലാത്ത മതത്തിന്റെ’ നിസ്സഹായതയുടെ ആവിഷ്‌കാരമാണ് താനും. ആശയമാകട്ടെ, അവിടെയും ഇവിടെയും തുല്യം. നേതൃത്വമൊന്ന്, ലക്ഷ്യമൊന്ന്.


മറയില്ലാതെ മൗദൂദി

കൊളംബിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സ്റ്റഡീസ് ഡയറക്ടര്‍ മഹ്മൂദ് മംദാനി മൗദൂദിയെ വായിക്കുന്നതിങ്ങനെയാണ്:

”സമകാല മുസ്‌ലിംകള്‍ക്ക് ജിഹാദ് അനിവാര്യമാണെന്ന് ഊന്നിപ്പറയുകയും ജിഹാദിന് സായുധ സമരം മൗലിക ഘടകമാണെന്ന് അവകാശപ്പെടുകയും ചെയ്ത ആദ്യത്തെയാള്‍ മൗദൂദിയായിരുന്നു. അദ്ദേഹത്തിന് മുമ്പുള്ള പ്രധാന ചിന്തകന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഒരു സാര്‍വലൗകിക ജിഹാദിന് ആദ്യമായി ആഹ്വാനം ചെയ്തതും അദ്ദേഹം തന്നെ”.


മൗദൂദി ജിഹാദിനെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യപ്രക്ഷോഭത്തിലായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്‌ലിം വികാരം കത്തിക്കുന്നതിനല്ല മൗദൂദി ജിഹാദിനെ പൊടി തട്ടിയെടുക്കുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ അത് ഇന്ത്യയില്‍ ഒതുങ്ങണമായിരുന്നു. പക്ഷേ, മൗദൂദിയന്‍ ജിഹാദിന് സാര്‍വലൗകികമായ വ്യാപ്തിയുണ്ടായിരുന്നു.


മംദാനിയുടെ മറ്റൊരു മൗദൂദി നിരീക്ഷണമിങ്ങനെയാണ്: ”മൗദൂദിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക സ്‌റ്റേറ്റ് എന്നത് മുസ്ലിംകളുടെ സ്ഥലാധിഷ്ഠിത സ്‌റ്റേറ്റ് മാത്രമായിക്കൂടാ. അതൊരു ആദര്‍ശാധിഷ്ഠിത സ്‌റ്റേറ്റ് ആയിരിക്കണം ഒരു ഇസ്‌ലാമിക സ്‌റ്റേറ്റ്. ഈ ലക്ഷ്യം നേടുന്നതിന് 1941ല്‍ കറാച്ചിയില്‍ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചു. അതിന്റെ അമീറായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു” (Good Muslim, Bad Muslim).


വഹാബിസം ചിലയിടങ്ങളില്‍ താല്‍ക്കാലികമായെങ്കിലും മറച്ചുപിടിച്ച മതരാഷ്ട്രവാദം മറയില്ലാതെ അവതരിപ്പിക്കുകയായിരുന്നു മൗദൂദി.


മൗദൂദിയുടെ മതരാഷ്ട്ര സങ്കല്‍പങ്ങള്‍ ദേശാതിര്‍ത്തികള്‍ മായ്ക്കുന്നതായിരുന്നുവെങ്കിലും അദ്ദേഹം പഞ്ചാബിലെ പത്താന്‍കോട്ടിനടുത്ത ജമാല്‍പൂരില്‍ സ്ഥാപിച്ച ‘ദാറുല്‍ ഇസ്‌ലാം’ 70 ഏക്കറില്‍ ഒതുങ്ങുന്നതായിരുന്നു. ചൗധരി നിയാസ് അലി ഖാന്‍ വഖ്ഫ് ചെയ്ത ഭൂമിയായിരുന്നു അത്. ദാറുല്‍ ഇസ്‌ലാമിനെ കുറിച്ചറിയാന്‍ താല്‍പര്യപ്പെട്ടവരോട് മൗദൂദി പറഞ്ഞത് ഇതാണ്:


”നാം പ്രാവര്‍ത്തിക രൂപം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ആശയത്തിന് ദാറുല്‍ ഇസ്‌ലാമല്ലാത്ത ഒരനുയോജ്യ സ്ഥലം വേറെയില്ല. ഇന്ത്യാ രാജ്യത്തിന്റെ ഇന്നത്തെ പരിതാവസ്ഥയില്‍ തനി ഇസ്‌ലാമിക ചുറ്റുപാട് സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു കോണെങ്കിലും നമുക്ക് കരസ്ഥമായിട്ടുണ്ടെന്ന് പ്രതീക്ഷിക്കാം” (ഉദ്ധരണി ടി.മുഹമ്മദ് രചിച്ച് ഐ പി എച്ച് പ്രസിദ്ധീകരിച്ച അബുല്‍ അഅ്‌ലാ എന്ന കൃതിയില്‍ നിന്ന്).


ഇസ്‌ലാമിക് സ്‌റ്റേറ്റ് മൗദൂദിയുടെ ലക്ഷ്യമായിരുന്നെങ്കില്‍ ജിഹാദ് (സായുധ സമരം) അതിലേക്കുള്ള മാര്‍ഗമായിരുന്നു. ഭരിക്കാനാവശ്യമായ അധികാരമില്ലാത്ത മതം മനസില്‍ മാത്രം നിലനില്‍ക്കുന്ന കെട്ടിടം പോലെയാണെന്ന് മൗദൂദി സിദ്ധാന്തിച്ചു. അധികാരം പിടിക്കുന്നതിന് അഥവാ മതരാഷ്ട്രം സ്ഥാപിക്കുന്നതിന് ജീവനുള്‍പ്പെടെ സകലതും ത്യജിക്കലാണ് ജിഹാദെന്ന് അദ്ദേഹം വിശദീകരിച്ചു. ഇസ്‌ലാം= സ്‌റ്റേറ്റ് എന്ന ആശയം അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം അരക്കിട്ടുറപ്പിച്ചു.


ഐ എസ് ആരുടെ താല്പര്യം?

ഐ എസിന്റെ പിതൃത്വവും രക്ഷാകര്‍തൃത്വവും ആര്‍ക്കു തന്നെയായാലും ഒരു കാര്യം തറപ്പിച്ചു പറയാനാകും. ഇസ്‌ലാമിന്റെ നവീകരണം ലക്ഷ്യമിട്ട് പിറവിയെടുത്ത വഹാബി, മൗദൂദി ധാരകളോട് പ്രത്യയശാസ്ത്രത്തിലും പ്രയോഗത്തിലും ഏറ്റവും അടുത്തുനില്‍ക്കുന്നുണ്ട് ഐ എസ്. പാരമ്പര്യത്തോടുള്ള നിഷേധമനോഭാവവും വിയോജിപ്പുകളെ വകവെച്ചു നല്‍കാത്ത മതാന്ധതയും തീര്‍ഥാടനകേന്ദ്രങ്ങള്‍ തച്ചുതകര്‍ക്കുന്നതും തുടങ്ങി സാര്‍വലൗകിക ജിഹാദും ആഗോള ഖിലാഫത്തും വരെ എത്തി നില്‍ക്കുന്നതാണ് വഹാബി, ജമാഅത്ത് ധാരകളോടുള്ള ഐ എസിന്റെ ഐക്യപ്പെടല്‍.


ഐ എസ് വഹാബിസത്തിലേക്ക് ചെന്നു ചേരുന്ന ഒന്നിലധികം കൈവഴികളുണ്ട്. ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്തു വെച്ച് ഐ എസിനെ ഇങ്ങനെ വരച്ചെടുക്കാം.


2001ല്‍ അല്‍ഖാഇദ അമേരിക്ക അക്രമിക്കുന്നു. പാകിസ്ഥാനിലെ സൈനിക താവളങ്ങള്‍ ഉപയോഗിച്ച് താലിബാനിസ്റ്റ് അഫ്ഗാനിലെ അല്‍ഖാഇദ കേന്ദ്രങ്ങള്‍ക്കു നേരെ യു എസ് പ്രത്യാക്രമണമാരംഭിക്കുന്നു. ഈ ഘട്ടത്തിലാണ് അന്ന് അഫ്ഗാനില്‍ ഉസാമ ബിന്‍ ലാദിനൊപ്പമുണ്ടായിരുന്ന ജോര്‍ദാന്‍കാരനായ അബൂമുസ്അബ് അല്‍സര്‍ഖാവി ഏതാനും അനുയായികളെയുമായി ഇറാഖിലേക്ക് കടക്കുന്നത്. അവിടെ അയാള്‍ അല്‍ഖാഇദയുടെ ഇറാഖ് പതിപ്പ് ‘അത്തൗഹീദ് വല്‍ജിഹാദ്’ രൂപീകരിച്ചു. ആളുകളെ ബന്ദികളാക്കി വിലപേശുകയും ശത്രുക്കളുടെ തലയറുക്കുകയും ചെയ്യുന്നതിനൊപ്പം സര്‍ഖാവി, ബോംബ് സ്‌ഫോടനങ്ങളും സമാനമായ ആക്രമണങ്ങളും സംഘടിപ്പിച്ചു. 2006 ല്‍ സര്‍ഖാവി അമേരിക്കന്‍ ബോംബിംഗില്‍ കൊല്ലപ്പെട്ടു. അക്കാലത്ത്, ജയ്ശു അഹ്‌ലുസ്സുന്ന എന്ന തീവ്രവാദ സംഘടനയുടെ തലവനായിരുന്നു അബൂബക്കര്‍ അല്‍ബഗ്ദാദി. സര്‍ഖാവിയുടെ വധാനന്തരം സംഘത്തിലെ രണ്ടാമനായിരുന്ന അബൂഹംസ അല്‍ മുഹാജിര്‍ ഇറാഖിലെ തീവ്രവാദ സംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ രൂപീകരിച്ചു മജ്‌ലിസ് ശൂറ അല്‍മുജാഹിദീന്‍. പിന്നീട് പേരുമാറ്റത്തിലൂടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആയി മാറി ഈ കൂട്ടായ്മ. ഇതിന്റെ ആദ്യത്തെ അമീറായിരുന്ന അബൂഉമര്‍ 2010ല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അബൂബക്കര്‍ അല്‍ ബഗ്ദാദി നേതൃസ്ഥാനത്ത് അവരോധിക്കപ്പെടുന്നത്.


സിറിയയിലെ റഖ കീഴടക്കികൊണ്ട് ഐ എസിനെ ഇറാഖിന് പുറത്തേക്ക് കൊണ്ടുവരികയാണ് ബഗ്ദാദി ആദ്യം ചെയ്തത്. അങ്ങനെയാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് എന്നതിനൊപ്പം ആന്റ് സിറിയ എന്ന് ചേര്‍ക്കപ്പെടുന്നത്.


ചുരുക്കമിതാണ്: ബിന്‍ലാദനില്‍ നിന്ന് സര്‍ഖാവിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഭീകരവാദത്തെയും അതിന്റെ പ്രയോഗത്തെയും കൂടുതല്‍ നശീകരണബുദ്ധിയോടെ നടപ്പാക്കുകയാണ് ഐ എസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഉസാമ വഹാബിസത്തെയാണ് ആശയപരമായി പിന്തുടര്‍ന്നത് എന്നതില്‍ ആരും തര്‍ക്കമുന്നയിക്കില്ല. ഐ എസിന്റെ ആശയപരമായ ഉത്തേജകവും മറ്റൊന്നല്ല.

വഹാബിസം പറഞ്ഞതിനെ കുറേ കൂടി ലളിതമായി വിശദീകരിക്കുകയാണ് മൗദൂദി ചെയ്തത്. അതുകൊണ്ടാണ് മുഹമ്മദ്ബ്‌നുഅബ്ദുല്‍ വഹാബിനെ നവോത്ഥാന നായകനായി മൗദൂദിസ്റ്റ് സാഹിത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. സലഫിസത്തെ (വഹാബിസത്തെ) തലോടിയും മൗദൂദിസത്തെ തല്ലിയും ചിലര്‍ നടത്തുന്ന ഐ എസ് വായനകള്‍ അതുകൊണ്ടുതന്നെ അപൂര്‍ണവും ചരിത്രത്തോട് നീതി പുലര്‍ത്താത്തതുമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഭീകരതയെ പിഴുതെടുക്കേണ്ടത് അതിന്റെ വേരില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഐ എസിനെതിരായ വിമര്‍ശങ്ങള്‍ മൗദൂദിയിലേക്കു മാത്രം ചേര്‍ത്തു പറയുന്നവര്‍ ഭീകരവാദത്തെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ജമാഅത്ത് ക്യാമ്പില്‍ നിന്നാരും സിറിയയിലേക്ക് വണ്ടി കയറിയില്ല എന്നതുകൊണ്ട് മൗദൂദിസം പരിശുദ്ധ നെയ്യാണെന്ന മൗദൂദിസ്റ്റുകളുടെ വാദം അച്ഛന്‍ പത്തായത്തിലില്ലെന്ന മൊഴി പോലെ ‘നിഷ്‌കളങ്കവുമാണ്’.

Copy fb