സംഘടിത സകാത്തിലെ തെറ്റുകൾ



ഇന്ന്‌ ചിലര്‍ നടത്തുന്ന സംഘടിത സകാത്തിന്‌ യാതൊരു അടിസ്ഥാനവുമില്ല. വിശുദ്ധ ഖുര്‍ആനിലെ അവരുടെ സ്വത്തില്‍ നിന്ന്‌ നിങ്ങള്‍ സ്വദഖപിടിക്കുക എന്ന സൂക്തം ബിദഇകള്‍ തെളിവാക്കുന്നത്‌ വിവരക്കേടാണ്‌.

സകാത്ത് നിര്‍ബന്ധമായ വ്യക്തി അവകാശികള്‍ക്ക് നേരിട്ട് നല്‍കുക, ഇസ് ലാമിക ഭരണാധികാരിയായ ഇമാമിനെ ഏല്‍പിക്കുക, അവകാശികള്‍ക്ക് നല്‍കാനായി നിശ്ചിത വ്യക്തിയെ വകാലത്ത് ഏല്‍പിക്കുകയും അവന്‍ അവകാശികള്‍ക്ക് നല്‍കുകയും ചെയ്യുക എന്നിങ്ങനെ മൂന്ന് രൂപങ്ങളാണ് സകാത്ത് വിതരണത്തിന് ഇസ് ലാമിക കര്‍മ്മശാസ്ത്രത്തിലുള്ളത്.

 ഇന്ന് ചിലര്‍ സംഘടിപ്പിക്കുന്ന സംഘടിത സകാത്തില്‍ സകാത്ത് നിര്‍ബന്ധമുള്‌ലവന്‍ അവകാശികള്‍ക്ക് നേരിട്ട് നല്‍കുന്നില്ല. ഈ സംഘടിത സകാത്ത് കൈകാര്യം ചെയ്യുന്നത് ഇസ് ലാമിക ഭരണാധികാരിയായ ഇമാമല്ല. അതിനാല്‍ ഇത് ഒന്നും രണ്ടും രൂപങ്ങളില്‍ പെടുന്നില്ലെന്ന് വ്യക്തമാണ്. വകാലത്തിന്റെ നിബന്ധനകള്‍ പാലിക്കപ്പെടാത്തതിനാല്‍ മൂന്നാം രൂപത്തിലും ഉള്‍പ്പെടുന്നില്ല്.
മാത്രവുമല്ല, ആധുനിക സംഘടിത സകാത്തില്‍ പലപ്പോഴും സകാത്തിന്റെ നിയമങ്ങള്‍ തന്നെ പാലിക്കപ്പെടുന്നില്ല.

സകാത്തിന്റെ നിശ്ചിത അവകാശികള്‍കല്ലാതെ മറ്റു പലതിലേക്കും വിനിയോഗിക്കുക, ഒരാളുടെ സകാത്ത് അദ്ദേഹത്തിന് തന്നെ തിരിച്ചുലഭിക്കുക തുടങ്ങിയ അപകടങ്ങളും ഇതില്‍ സംഭവിക്കാറുണ്ട്. ഇതൊക്കെയാണ് സംഘടിത സകാത്തിലെ തെറ്റുകള്‍.

നിര്‍ബന്ധപൂര്‍വ്വം സകാത്ത് ശേഖരിക്കാന്‍ ഇമാമിന് മാത്രമേ അധികാരമുള്ളു എന്നതും ശ്രദ്ധേയമാണ്.
അതേ സമയം സകാത്തിന്റെയും, വകാലത്തിന്റെയും നിബന്ധനകളും നിയമങ്ങളും പൂര്‍ണ്ണമായി പാലിച്ചു കൊണ്ട് സകാത്ത് വിതരണം ചെയ്യാന്‍ നിശ്ചിത വ്യക്തിയെ/വ്യക്തികളെ വകാലത്താക്കുകയും അവന്‍ നിയമാനുസൃത അവകാശികള്‍ക്ക് നല്‍കുകയും ചെയ്യുകയാണെങ്കില്‍ അതിന് വിരോധമില്ല.

എങ്കിലും സകാത്ത് നിര്‍ബന്ധമുള്ളവന്‍ നേരിട്ട് അവകാശികള്‍ക്ക് നല്‍കലാണ് ഉത്തമം. വകാലത്താക്കുമ്പോള്‍ നിശ്ചിത വ്യക്തികളെ ഏല്‍പിക്കുന്നതിന് വിരോധമില്ല.

.അരി വാങ്ങാനും ഫിത്വര്‍ സകാത്തിന്റെ നിയ്യത്ത് ചെയ്തു കൊണ്ട് അവകാശികള്‍ക്ക് നല്‍കാനും പണം കൊടുത്ത് കൊണ്ട് ഒരാളെ വകാലത്ത് ഏല്‍പിക്കാവുന്നതാണ്.
(തുഹിഫ, നിഹായ, റൗള )