ശൈഖുനാ ശംസുൽ ഉലമ (ന:മ)


ഈ നാമം കേൾക്കാത്തവരായി കേരളത്തിൽ ഒരാളുമുണ്ടാവില്ല. എന്നാലിത് സ്വയം പരിചയപ്പെടുത്തിയ നാമമോ ഉമ്മ വിളിച്ച പേരോ അല്ല, മറിച്ച് ഒരു വലിയ പണ്ഡിതന് ലോകം നൽകിയ വലിയ അംഗീകാരത്തിന്റെ സിമ്പലായിരുന്നു.
ഹരം പകര്‍ന്ന ശൈലിയുടെയും ഉണര്‍ത്തിത്തുറന്നു തരുന്ന വാക്ശരങ്ങളുടെയും വൈദ്യുത് തരംഗമായിരുന്ന ശംസുല്‍ ഉലമയെന്ന മുനകൂര്‍ത്ത വാക്കുകളുടെ ഉടമസ്ഥന്‍. കനത്തതോ നേര്‍ത്തതോ അല്ലാത്ത മൂര്‍ച്ചയുള്ള സ്വരവും അതിനായകത്വവും കുലീനതയും തുളുമ്പുന്ന ശരീര ഭാഷയും അദ്ദേഹം നീണ്ട അന്‍പതാണ്ടുകളിലെ മലയാളം കണ്ട അസാധാരണ വാഗ്മിയാണ്. പ്രസംഗപീഠത്തിലെ ഭാവനാ സങ്കല്‍പ്പങ്ങളെ ആവാഹിച്ചെടുത്ത് കേവലം വിരലനക്കങ്ങള്‍ കൊണ്ട് സദസ്സിനെ നിയന്ത്രിച്ച്, ശ്രോതാക്കളുടെ മനസ്സും കൊണ്ട് പറന്ന ചിറകുള്ള ശൈലീശരങ്ങള്‍ ശംസുല്‍ ഉലമക്ക് അറ്റമില്ലാത്ത ശ്രോതാക്കളെയും, കൊല്ലാന്‍ പോലും കണ്ണിരുണ്ട അസൂയാലുക്കളെയും സൃഷ്ടിച്ചു കൊടുത്തു.
ആമുഖമെന്നോണം പൊതുവായി പറയട്ടെ. പണ്ഡിതന്മാര്‍ നടപ്പുശീലങ്ങളുടെ ലോകത്ത് നിന്നും പുറത്ത് കടന്ന് സാഹചര്യങ്ങളെ നേരിടണമെന്ന് പാതിരാത്രിയിലും അനാരോഗ്യത്തിലും ദൂരങ്ങള്‍ താണ്ടി പ്രസംഗിച്ച ശംസുല്‍ ഉലമ കാട്ടിത്തന്നു. മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ ഉറച്ച് നിന്നു കൊണ്ടാണ് അന്‍പത് കൊല്ലം ശംസുല്‍ ഉലമ പ്രസംഗിച്ചത്. ഒന്ന് ഇസ്ലാമിക ശരീഅത്തിന്റെ നിലപാടുകള്‍, അതാണദ്ദേഹം ഊന്നിപ്പറഞ്ഞത്. മതമാകട്ടെ, മതേതരമാകട്ടെ, സാമുദായിക പുരോഗതിയുടെ ആധാരം കണിശവും കര്‍ശനവുമായ മതനിഷ്ടയും ശുഷ്‌കാന്തിയുമാണെന്ന് അദ്ദേഹം കാട്ടിത്തന്നു.
രണ്ടാമത്തെ ഘടകം പ്രായോഗികത ആയിരുന്നു. നടപ്പു രീതികളോടും സാഹചര്യത്തിന്റെ ആവശ്യങ്ങളോടും മുഖംതിരിഞ്ഞു കൊണ്ടുള്ള പ്രതിലോമപരമായ ശബ്ദം ഒരിക്കലും ശംസുല്‍ ഉലമ നടത്തിയില്ല. അതിനാല്‍ നിരാകരണങ്ങളേക്കാള്‍ സ്വീകരണങ്ങളായിരുന്നു കൂടുതല്‍.മൂന്നാമത്തേത് ഐക്യസന്ദേശവും രാജ്യ സ്‌നേഹവുമായിരുന്നു. അനാവശ്യമായ ശൈഥില്യങ്ങള്‍ക്കെതിരെ യുവ തലമുറയെ ശംസുല്‍ ഉലമ നിരന്തരം ഉണര്‍ത്തി. വിവേകം കൈവിടുന്ന ഒരു സന്ദര്‍ഭവും അദ്ദേഹം സൃഷടിച്ചില്ല. അത്തരമൊരു താളഭംഗമോ വൈകാരിക വൈകല്യമോ ക്ഷോഭ സ്ഖലനമോ ഒരിക്കലും ആ മഹാ വ്യക്തിത്വത്തോട് ചേര്‍ന്നതുമായിരുന്നില്ല. തീവ്ര ശാഠ്യക്കാരായ സ്വന്തം അനുയായികളെ പോലും അവധാനതയുള്ള ശൈലി കൊണ്ട് അടക്കി നിര്‍ത്താന്‍ ശംസുല്‍ ഉലമക്ക് സാധിച്ചു. പറഞ്ഞ് പോകുന്നതിന് പകരം പറഞ്ഞ് തരികയായിരുന്നു ശംസുല്‍ ഉലമ. പലകാല സന്ധികളിലുണ്ടായ പ്രതിസന്ധികളില്‍ ശംസുല്‍ ഉലമയുടെ വിരോധികള്‍ ഉപയോഗിച്ച ഭാഷയും ശംസുല്‍ ഉലമ പ്രയോഗിച്ച ശൈലിയും പുതിയ തലമുറക്ക് പഠിക്കാന്‍ മാത്രം അതിസമ്പന്നമാണ്.
അതേ സമയം ശാന്തവും പക്വവുമായ പുറംതോടിനകത്ത് നിന്നു കൊണ്ട് ശാബ്ദിക ചാരുതയുടെ മഴവില്ലഴകുകള്‍ പണിയാന്‍ ആ പ്രസംഗങ്ങള്‍ക്ക് കഴിഞ്ഞു. അതില്‍ ശബ്ദ താളങ്ങളുടെ നിമ്‌നോന്നതികള്‍ ഉണ്ടായിരുന്നു. ആത്മാര്‍ഥതയുടെ ഗഹനതയുണ്ടായിരുന്നു. വിമര്‍ശനത്തിന്റെ തീ നാളങ്ങളുണ്ടായിരുന്നു. ജിഹ്വയുടെ ആവനാഴികളില്‍ നിന്ന് ശംസുല്‍ ഉലമ പുറത്തിടുന്ന ശൈലികള്‍ പ്രവചനാതീതമായി അന്ത്യം വരെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


ഹി. 1333 ല്‍ (ക്രി. 1914) കോഴിക്കോടിനടുത്ത പറമ്പില്‍ കടവിലെ എഴുത്തച്ചന്‍കണ്ടി എന്ന വീട്ടിലാണ്‌ ഈ മഹാപ്രതിഭ ഭൂജാതനായത്‌. യമനില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്ത പണ്‌ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ഭാര്യ ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാരും അക്കാലത്തെ മഹാ പണ്‌ഡ്‌തന്മാരില്‍ പ്രമുഖനും. സൂഫീവര്യനും ത്യാഗിയുമായിരുന്നു. ഇസ്‌ലാമിക വിജ്ഞാന പ്രചരണത്തിലും ദീനീ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട്‌ അല്ലാഹുവിന്റെ ദീനിന്റെ പ്രചരണം സ്വയം ഏറ്റെടുക്കുകയും മത വിഷയങ്ങളില്‍ കൃത്യ നിഷ്‌ഠതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിവരുകയും ചെയ്യുന്ന കുടുംബവുമാണ്‌ മഹാനവര്‍കളുടേത്‌. പറമ്പില്‍ കടവ്‌ അടിയോട്ടില്‍ അബൂബക്കറിന്റെ മകള്‍ ബീവിക്കുട്ടി-കോയക്കുട്ടി മുസ്‌ലിയാര്‍ ദമ്പതികള്‍ക്ക്‌ പിറന്ന ഇ.. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കം ഏഴു പേരും പ്രഗത്ഭരാണ്‌. പറമ്പില്‍ ബസാറിലെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുല്‍ ഖാദിരി കമാലുദ്ദീന്‍ ഇ. കെ ഉമ്മര്‍ മുസ്‌ലിയാര്‍ (ന. മ) കാഞ്ഞിരത്തിങ്കല്‍ പള്ളി ഖതീബായിരുന്ന മര്‍ഹൂം ഇ. കെ ഉസ്‌മാന്‍ മുസ്‌ലിയാര്‍ (ന. മ) മര്‍ഹൂം ഇ. കെ അലി മുസ്‌ലിയാര്‍ (ന. മ) സൂഫീ വര്യനായ ഇ. കെ അഹ്‌മദ്‌ മുസ്‌ലിയാര്‍ മുറ്റിച്ചൂര്‍ (ന. മ) സുന്നത്ത്‌ ജമാഅത്തിന്റെ അതുല്യനായ പടനായകന്‍ ബിദഈ പ്രസ്ഥാനങ്ങളുടെ പേടിസ്വപ്‌നം സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ (ന:.മ) പുന്ന ഖാസിയായ ഇ. കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ശംസുല്‍ ഉലമയുടെ സഹോദരന്മാരും ആയിഷ, ആമിന എന്നിവര്‍ സഹോദരികളുമാണ്‌. വെള്ളിമാടുകുന്നിലെ പരേതയായ ഫാത്തിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ അബ്‌ദുസ്സലാം അബ്‌ദു റഷീദ്‌ എന്നീ പുത്രന്മാരും ആയിഷ, ആമിന, നഫീസ, ഹലീമ, ബീവി എന്നീ പുത്രിമാരുമാണ്‌ സന്താനങ്ങള്‍. പാലാട്ട്‌ പറമ്പ്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി. കെ ഉമ്മര്‍ കോയ ഹാജി, അഹ്‌മദ്‌ വട്ടോളി, കിഴിശ്ശേരി മുഹമ്മദ്‌ ഫൈസി, മാക്കില്‍ മഹമൂദ്‌ എന്നിവര്‍ ജാമാതാക്കളാണ്‌.

പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാര്‍ അക്കാലത്തെ മഹാ പണ്‌ഡിതനായിരുന്നു എന്നു പറഞ്ഞുവല്ലോ. സൂഫിവര്യനും, ത്യാഗിയുമായ അദ്ദേഹം ഇലാഹീ പ്രീതി മാത്രം ലക്ഷ്യമാക്കി സ്വന്തം നാടായ പറമ്പില്‍കടവില്‍ ദര്‍സ്‌ നടത്തിപ്പോന്നു. ആ ദര്‍സില്‍ നിന്നും അനേകം വിദ്യാ ദാഹികള്‍ മധു നുകര്‍ന്നിരുന്നു. അക്കാലത്തെ മത നവോത്ഥാനത്തിനും സമൂഹ സംസ്‌കരണത്തിനും നായകത്വം വഹിച്ച അദ്ദേഹം ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ്‌ കൂടിയായിരുന്നു. ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരടക്കമുള്ള മക്കള്‍ക്ക്‌ വിദ്യാഭ്യാസവും ആത്മീയ ശിക്ഷണവും നല്‍കിയത്‌, സുപ്രസിദ്ധ പണ്‌ഡിതനായിരുന്ന മര്‍ഹൂം കുട്ട്യാമു മുസ്‌ലിയാരുടെ അക്കാലത്തെ മഖ്‌ദൂം പണ്‌ഡിതരുടെയും ശിഷ്യഗണങ്ങളില്‍ പ്രധാനിയായ പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാര്‍ തന്നെ. വിശുദ്ധ ഖുര്‍ആന്‍ മനപാഠമുള്ള പിതാവില്‍ നിന്നും ഖുര്‍ആന്‍ പഠിച്ചു തുടങ്ങി. മഹല്ലി വരെ പിതാവ്‌ ഓതിക്കൊടുത്തു. ജീവിത പ്രാരാബ്‌ധങ്ങള്‍ പേറി പ്രയാസപ്പെട്ടിട്ടും ആരുടെയും ഔദാര്യത്തിനു മുമ്പിലും തന്റെ അഭിമാനവും, മാന്യതയും പണയപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം. തന്റെ സന്താനങ്ങള്‍ക്ക്‌ ശൈശവത്തില്‍ തന്നെ അഭിമാന ബോധവും ത്യാഗബുദ്ധിയും മനോദാര്‍ഢ്യവും പകര്‍ന്നു കൊടുക്കുന്നതില്‍ വളരെ ദീര്‍ഘ ദൃഷ്‌ടിയോടെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പട്ടിണി കിടന്നു വിശന്നു വലയുമ്പോഴും ചിമ്മിണിക്കു കാശില്ലാതെ നിലാവെളിച്ചത്തിലിരുന്ന്‌ അല്‍ഫിയ്യയുടെ ബൈത്തും ശറഹും (പദ്യങ്ങളും വ്യാഖ്യാനങ്ങളും) മന:പാഠമാക്കിയ രംഗം കഥാപുരുഷന്റെ സഹോദരന്‍ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ ഒരവസരത്തില്‍ വിവരിച്ചത്‌ ഓര്‍ത്തുപോവുകയാണ്‌.

അങ്ങനെ പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുള്ളാഹി മടവൂര്‍ സി. എം അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവും പ്രഗത്ഭ സൂഫീവര്യനും പ്രമുഖ പണ്‌ഡിതനുമായ മടവൂര്‍ കുഞ്ഞായില്‍ കോയ മുസ്‌ലിയാരുടെ അടുത്താണ്‌ ഓതിപഠിച്ചത്‌. പിന്നീട്‌ വാഴക്കാട്‌ ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ പ്രിന്‍സിപ്പളായിരുന്ന പള്ളിപ്പുറം അബ്‌ദുല്‍ ഖാദിര്‍ ഫള്‌ഫരി ആയിരുന്നു മഹാന്റെ പ്രധാന ഉസ്‌താദ്‌. ഫത്‌ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ പ്രധാന ഫിഖ്‌ഹ്‌, വ്യാകരണ ഗ്രന്ഥങ്ങള്‍ പൊന്നാനി സില്‍സില എന്ന പേരില്‍ അറിയപ്പെടുന്ന സിലബസ്‌ അനുസരിച്ച്‌ പൊന്നാനിയിലെ മഖ്‌ദൂം പണ്‌ഡിതരുടെ വ്യാഖ്യാനങ്ങളോടെ പഠിച്ചു തീര്‍ത്ത്‌ പിന്നീട്‌ ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ എത്തിച്ചേര്‍ന്നു. ശേഷം കണ്ണിയത്ത്‌ അഹ്‌മദ്‌ മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) സമസ്‌ത മുശാവറ അംഗവും ഉന്നത നേതാവുമായിരുന്ന അയനിക്കാട്‌ ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചു. ശൈഖ്‌ അബ്‌ദു റഹീം ഹസ്രത്ത്‌, ശൈഖ്‌ ആദം ഹസ്രത്ത്‌, ശൈഖ്‌ അബ്‌ദുല്‍ അലി ഹസ്രത്ത്‌, ശൈഖ്‌ പട്ട്‌ ഹസ്രത്ത്‌ എന്നീ ഗുരു പ്രമുഖരുടെ ശിഷ്യത്വമായിരുന്നു. ബാഖിയാത്തില്‍ ബഹു അഹ്‌മദ്‌ കോയ ശാലിയാത്തി,പുതിയാപ്പിള അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാര്‍, കാപ്പാട്‌ കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്‌ഡിതരുമായി പല നിലക്കും ബന്ധപ്പെട്ട്‌ ത്വരീഖത്തും ഇജാസത്തും കരസ്ഥമാക്കിയിട്ടുണ്ട്‌.

മഹാനവര്‍കളുടെ പാണ്‌ഡിത്യവും കൂര്‍മ്മബുദ്ധിയും കാരണം വെല്ലൂര്‍ ബാഖിയാത്തിലെ പഠന കാലത്ത്‌ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനു ചുറ്റും വട്ടമിട്ടിരുന്നു. പ്രഗത്ഭ ശിഷ്യന്റെ കഴിവു മനസ്സിലാക്കിയ കോളേജിലെ ഉസ്‌താദുമാര്‍ പല പ്രധാന വിഷയങ്ങളുടെയും ക്ലാസ്സ്‌ തന്നെ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ മഹാന്റെ ക്ലാസില്‍ ആവേശപൂര്‍വ്വം പങ്കുകൊണ്ടു. ചഗ്‌മീനി, സദ്‌റ മുതലായ ശാസ്‌ത്ര ഗ്രന്ഥങ്ങളും മറ്റു കെട്ടു പിണഞ്ഞ ഗഹനങ്ങളായ വിഷയങ്ങളുമായിരുന്നു മഹാന്‍ ക്ലാസ്സ്‌ നടത്തിയിരുന്നത്‌. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത്‌ മഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ഓടക്കല്‍ തുടങ്ങിയവരടക്കം പലരും അവിടെ വെച്ച്‌ അദ്ദേഹത്തില്‍ നിന്നും കിതാബ്‌ ഓതിയിരുന്നു. പൂര്‍ണ്ണ മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ ബിരുദ ദാനം നടത്തിയിരുന്ന ശൈഖ്‌ സിയാഉദ്ദീന്‍ ഹസ്രത്ത്‌ ഈ മഹാജ്ഞാനിയുടെ മുഖത്തു നോക്കി അഭിമാന പൂര്‍വ്വം പറഞ്ഞു. താങ്കള്‍ക്ക്‌ അനുഗ്രഹാശിസ്സുകള്‍ നേരുന്നു. താങ്കള്‍ സ്ഥാപനത്തോടുള്ള കടപ്പാട്‌ നര്‍വ്വഹിക്കുക.


ബിരുദം എടുത്ത വര്‍ഷം (1940 മുതല്‍ 1948 വരെ) വെല്ലൂരില്‍ തന്നെ മുദരിസായി നിയമിക്കപ്പെടുകയും അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ശൈഖ്‌ അബ്‌ദു റഹീം ഹസ്രത്തും, ശൈഖ്‌ ആദം ഹസ്രത്തും അവിടുത്തെ ഫത്‌വമേധാവികളായിരുന്നപ്പോള്‍ ഇസ്‌ലാമിലെ അനന്തരാവകാശ വിധികള്‍ (ഫറാഇള്‌) തുടങ്ങിയ വിഷയങ്ങളില്‍ ഫത്‌വ നല്‍കാന്‍ പില്‍ക്കാലത്ത്‌ ശംസുല്‍ ഉലമയെന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇ. കെ യായിരുന്നു ഏല്‍പിച്ചിരുന്നത്‌. ശാഫീ ഫിഖ്‌ഹിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മഹാനവര്‍കളിലായിരുന്നു. അനാരോഗ്യം കാരണമാണ്‌ വെല്ലൂര്‍ വിട്ടത്‌. അനന്തരം മലയാളക്കരയിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തിനു ചൂടും ചുണയും പകര്‍ന്നു കൊണ്ട്‌ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു.

കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ്‌ ഖുവ്വതുല്‍ ഇസ്‌ലാം അറബിമദ്രസ, പാറക്കടവ്‌ ജുമുഅത്ത്‌ പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. തുടര്‍ന്ന്‌ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ 1963 മുതല്‍ പ്രിന്‍സിപ്പലായ ശംസുല്‍ ഉലമ 1977 വരെയുള്ള സേവനത്തിനു ശേഷം അവിടം വിട്ടു കാസര്‍കോടിനടുത്ത പൂച്ചക്കാട്‌ മുദരിസായി. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മരിക്കുന്നതു വരെ അവിടടെ തുടരുകയായിരുന്നു. സഖാഫി, ഫൈസി, ബാഖവി, ദാരിമി തുടങ്ങി മത വിജ്ഞാനങ്ങളില്‍ ബിരുദമുള്ള പന്ത്രണ്ടായിരത്തോളം പേരടക്കം അനേകം പേര്‍ മഹാന്റെ ശിഷ്യന്മാരായുണ്ട്‌. ഉള്ളാള്‍ സയ്യിദ്‌ അബ്‌ദു റഹ്‌മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, സഹോദരന്‍ കൂടിയായ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍, കെ. കെ അബൂബക്കര്‍ ഹസ്രത്ത്‌, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സി. എം വലിയുള്ളാഹി മടവൂര്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, ഉമറലി ശിഹാബ്‌ തങ്ങള്‍, ഹൈദരലി ശിഹാബ്‌ തങ്ങള്‍, സഅദിയ്യ മുദരിസ്‌ എ. കെ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി. പി. എം പാറന്നൂര്‍, വി. പി. എം വില്യാപ്പള്ളി, പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പള്‍ കൊമ്പം മുഹമ്മദ്‌ ഫൈസി… തുടങ്ങിയ പ്രഗത്ഭരായ ശിഷ്യന്മാരുടെ നിര നീളുന്നു.

1957 ല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി പൊതുരംഗത്തു കടന്നു വന്ന മഹാനവര്‍കള്‍ ഉജ്ജ്വല വാഗ്മിയും സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു. സുന്നീ വിരോധികളെ തൊലിയുരിച്ചു കാണിക്കുന്ന മഹാന്‍ പ്രതിലോമ ശക്തികള്‍ക്ക്‌ എന്നും ഒരു പേടി സ്വപ്‌നമായിരുന്നു. സമസ്‌തയെ കേരള മണ്ണില്‍ ഒരു അജയ്യ സുന്നീ പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മഹാന്റെ തീപ്പൊരി പ്രസംഗവും പുത്തന്‍ പ്രസ്ഥാനങ്ങളെ മുട്ടു കുത്തിക്കാനുതകുന്ന പാണ്‌ഡിത്യവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്‌. നാല്‌ പതിറ്റാണ്ടോളം സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. പൂനൂരില്‍ നടന്ന സുന്നി-മുജാഹിദ്‌ സംവാദത്തോടെയാണ്‌ മഹാന്‍ പൊതു ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. അതിനുശേഷം എടവണ്ണ, ഒതായി തുടങ്ങി ഒട്ടേറെ സംവാദങ്ങളില്‍ സുന്നി വിഭാഗത്തിന്റെ വാക്താവായി എതിര്‍ കക്ഷികളെ നേരിട്ടത്‌ അദ്ദേഹമാണ്‌. മഞ്ചേരിയില്‍ വെച്ച്‌ ക്രിസ്‌ത്യാനികള്‍ക്കെതിരെ നടന്ന സംവാദം ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. വഹാബി മുത്തപ്പന്‍മാര്‍ക്കെതിരെ പൂനൂരില്‍ അദ്ദേഹം തനിച്ച്‌ നടത്തിയ വാദപ്രതിവാദമാണ്‌ മതനവീകരണ പ്രസ്ഥാനത്തിന്റെ ആക്രമണത്തില്‍ നിന്നു മലബാറിനെ തടഞ്ഞു നിര്‍ത്തിയതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഒരു സമയം ക്രൈസ്‌തവ മിഷനറിമാരുടെ ഭാഗത്തു നിന്നുള്ള ആക്രമണം നേരിട്ടു തോല്‍പിക്കുകവാനും മഹാനവര്‍കളുടെ ഉജ്ജ്വലമായ വാഗ്‌ധോരണിക്കു കഴിഞ്ഞു. ക്രൈസ്‌തവതയുടെ നിരര്‍ത്ഥകത പുതിയ തലമുറയിലെ പണ്‌ഡിതന്മാര്‍ക്കു ബോധ്യപ്പെടുത്തുവാനും ക്രിസ്‌ത്യാനികളെ ആശയപരമായി നേരിടാന്‍ കെല്‍പുള്ള ഒരു പണ്‌ഡിത വ്യൂഹത്തെ വളര്‍ത്തിയെടുക്കുവാനും പലേടത്തും സംഘടിപ്പിച്ച മഹാനവര്‍കളുടെ ക്ലാസ്സുകള്‍ സഹായിച്ചു.

ഖാദിയാനിമതക്കാര്‍ ഖുര്‍ആന്‍, ഹദീസ്‌ തുണ്ടുകള്‍ക്ക്‌ വികല വ്യാഖ്യാനം നല്‍കി ഇസ്‌ലാമിക സമൂഹത്തെ ഭിന്നിപ്പിക്കാനും മുസ്‌ലിം സാധാരണക്കാരുടെ ഈമാന്‍ പിഴപ്പിക്കുവാനും ശ്രമിച്ചപ്പോള്‍ സുന്നി പണ്‌ഡിതര്‍ അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പു നടത്തി. ഖാദിയാനി കുഞ്ഞഹമ്മദ്‌ എന്ന പേരിലറിയപ്പെട്ടിരുന്ന ഖാദിയാനി നേതാവിന്റെ വാദങ്ങള്‍ ഖണ്‌ഡിച്ചു കൊണ്ട്‌ ശംസുല്‍ ഉലമ അന്നൊരു ഗ്രന്ഥം തന്നെ എഴുതി. ഖാദിയാനികളുടെ നട്ടെല്ലൊടിച്ച ഗ്രന്ഥമാണത്‌. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അതിന്റെ ഒരു കോപ്പി മഹാന്റെ കൈവശം പോലും അവസാനം ഉണ്ടായിരുന്നില്ല. പഴയങ്ങാടിയിലെവിടെയെങ്കിലും ഉണ്ടാവുമെന്നാണ്‌ മരിക്കുന്നതിന്റെ മുമ്പ്‌ അല്‍ ഇര്‍ഫാദ്‌ മാസികക്ക്‌ നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്‌.

ഖാദിയാനി ഖണ്‌ഡനത്തിനു പുറമെ ഖുതുബയെക്കുറിച്ച്‌ ഒരു ലഘു കൃതിയും മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്‌. ഖിബ്‌ലയുടെ ദിക്കു കണ്ടുപിടിക്കാനായി നമ്മുടെ ഉന്നത കലാലയങ്ങളില്‍ പഠിപ്പിച്ചു വരുന്ന രിസാലത്തുല്‍ മാറദീനി എന്ന മഹല്‍ ഗ്രന്ഥത്തിലെ വിഷയങ്ങള്‍ വിവരിച്ചു കൊണ്ട്‌ ഉന്നത വിദ്യാര്‍ത്ഥികളെ കണക്കിലെടുത്ത്‌ സരള സുന്ദരമായ ശൈലിയില്‍ മഹാന്‍ അറബിയില്‍ എഴുതിയ വ്യാഖ്യാന ഗ്രന്ഥം നിസ്‌തുലമാണ്‌. വിദ്യാര്‍ത്ഥികളുടെ അപേക്ഷ മാനിച്ചാണിതു വിവരിച്ചത്‌.

സ്വഹീഹുല്‍ ബുഖാരിക്കു വ്യാഖ്യാനമായി മഹാന്‍ വളരെയധികം അമൂല്യ വിദ്യാരത്‌നങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്‌. അവയൊക്കെ മഹാനവര്‍കളുടെ ക്ലാസ്സുകളില്‍ എത്തിയവര്‍ക്കു മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതു തന്നെ വളരെ പരിമിതമായി മാത്രം കോഴിക്കോട്‌ ശൈഖ്‌ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്‌ ബ്‌നു അലാവുദ്ദീനുല്‍ ഹിമ്മസി എന്ന മാമുക്കോയ തങ്ങളെ അധികരിച്ച്‌ മൗലിദ്‌ ഗ്രന്ഥം, അജ്‌മീരിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്‌തി തങ്ങളെക്കുറിച്ചുള്ള മൗലിദ്‌, ഖാദിരീ ത്വരീഖതിന്റെ ശൈഖും പണ്‌ഡിതനും സൂഫീവര്യനും ആയ അയിലക്കാട്‌ സഈദ്‌ മുസ്‌ലിയാരെക്കുറിച്ചുള്ള മൗലിദ്‌ എന്നിവയും മഹാനവര്‍കളുടെ രചനകളില്‍ ഉള്‍പ്പെടുന്നു.


അത്യധികം ആകര്‍ഷകമായിരുന്നു മഹാനവര്‍കളുടെ വിദ്യാസദസ്സ്‌. വിദ്യാദാഹികള്‍ക്ക്‌ എന്നും അത്‌ ഒരാവേശമായിരുന്നു. ആ സദസ്സിലെന്ന പോലെ കാതുകൂര്‍പ്പിച്ച്‌, ശ്വാസമടക്കിപ്പിടിച്ച്‌, ചലിക്കുന്ന പേനയും, പ്രതീക്ഷയുള്ള നയനവും, നിറയുന്ന ഹൃദയവുമായി ശാന്ത സുന്ദരമായി പഠിക്കാനിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വേദി മറ്റെവിടെയും കാണാന്‍ കഴിയില്ല.

ശംസുല്‍ ഉലമയുടെ ക്ലാസില്‍ മൊട്ടു സൂചി വീണാല്‍ പോലും കേള്‍ക്കാമായിരുന്നു. മറ്റു പല ക്ലാസുകളിലും ഉറക്കം തൂങ്ങുന്നവരെ കാണാം പക്ഷെ മഹാഗുരുവിന്റെ ക്ലാസില്‍ ഒരാളും ഉറക്കം തൂങ്ങുകയോ അശ്രദ്ധമായിരിക്കുകയോ ചെയ്യാറില്ലായിരുന്നു. ഘനഗാംഭീര്യമായിരുന്ന ആ ശബ്‌ദം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചിരുന്നു. ചന്ദ്രബിംബം പോലുള്ള ആ മുഖത്ത്‌ പാരമ്പര്യത്തിന്റെയും പാണ്‌ഡിത്യത്തിന്റെയും ഗാംഭീര്യം വിടരുമായിരുന്നു. ആ പണ്‌ഡിത ജ്യോതിസ്സിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായിരുന്നു ഏവരെയും ആകര്‍ഷിച്ചിരുന്നത്‌. അനുവാചക ഹൃദയങ്ങളെ വിജ്ഞാനത്തിന്റെയും പ്രായോഗിക വ്യാഖ്യാനത്തിന്റെയും പുത്തന്‍ ചക്രവാളങ്ങളിലേക്കാനയിക്കുകയായിരുന്നു. പൂര്‍വ്വീകരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ മുന്നില്‍ വെച്ചുകൊണ്ട്‌ അവയെ ആധാരമാക്കി ഖുര്‍ആനിന്റെ സമകാലികത ബോധ്യപ്പെടുത്തുകയായിരുന്നു അവിടുത്തെ ഓരോ വാക്കുകളും. ഹദീസ്‌ ശാസ്‌ത്രത്തിലും, ഫിഖ്‌ഹിലും, തന്റേതായ ഒരു പ്രത്യേക ശൈലിയിലും സരണിയിലുമായിരുന്നു കഥാപുരുഷന്‍ ക്ലാസെടുത്തിരുന്നത്‌. പ്രതിയോഗികളുടെ മുന്നില്‍ ഇരു തല മൂര്‍ച്ചയുള്ള ഖഡ്‌കമായിരുന്നു.

1961 ല്‍ ആദ്യത്തെ ഹജ്ജ്‌ ചെയ്‌ത അദ്ദേഹം രണ്ടു തവണ ഹജ്ജ്‌ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്‌. യു. എ. ഇ അടക്കം പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്‌. മലയാളത്തിനു പുറമെ ഉറുദു, അറബി, സുരിയാനി, ഇംഗ്ലീഷ്‌, തമിഴ്‌ ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു. പല വിഷയങ്ങളിലും സംശയം തീര്‍ക്കുവാന്‍ ഈ പണ്‌ഡിത വരേണ്യരെ സമീപിക്കുന്നവര്‍ നിരവധിയായിരുന്നു. ശത്രുക്കള്‍ പോലും അദ്ദേഹത്തിന്റെ പാണ്‌ഡിത്യത്തിലുള്ള അഗാധതയെ വാഴ്‌ത്തിയിരുന്നു. 70 മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തടക്കം നിരവധി മഹല്ലുകളുടെ ഖാളിയായിരുന്നു.

സഹപാഠികള്‍

വെല്ലൂരില്‍ പഠിക്കുന്ന കാലത്ത്‌ പരേതനായ കാഞ്ഞങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത്‌ എ. പി കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍, വണ്ടൂര്‍ സ്വദേശി ഇരിയകുളത്തില്‍ ആലിക്കുട്ടി എന്ന ചെറീതു മുസ്‌ലിയാര്‍, വണ്ടൂര്‍ കാപ്പില്‍ അഹ്‌മദ്‌ എന്ന കുട്ട്യാമു മുസ്‌ലിയാര്‍, പ്രമുഖ പണ്‌ഡിതനും കവിയും സാഹിത്യകാരനുമായിരുന്ന വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പ്രിന്‍സിപ്പലുമായിരുന്ന അബ്ദു റഹിമാന്‍ എന്ന കുട്ടി മുസ്‌ലിയാര്‍ ശൈഖ്‌ മുഹമ്മദ്‌ മൗലവി ഉഗ്രപുരം എന്നിവര്‍ സഹപാഠികളായിരുന്നു.

1996 ആഗസ്‌ത്‌ 19 ന്‌ പുലര്‍ച്ചെ 5.05 ന്‌ ആ ദീപം പൊലിയുകയായിരുന്നു. സുബഹി ബാങ്കിന്റെ ശബ്‌ദ വീചികള്‍ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കെ മഹാനവര്‍കളുടെ നയനങ്ങള്‍ അടഞ്ഞു. സമസ്‌തയിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ മരണത്തോടടുത്ത കാലങ്ങളില്‍ മഹാനവര്‍കളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യോജിപ്പിനുള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിച്ചു വരുകയും ചെയ്‌തുവരുമ്പോഴാണ്‌ അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്‌. മരണവാര്‍ത്തകേട്ട്‌ നാടും നഗരവും ഞെട്ടി എല്ലാ ഊടു വഴികളും കോഴിക്കോേടക്കൊഴുകി വെള്ളിമാടുകുന്നിലേക്കുള്ള വഴികള്‍ ശുഭ്ര വസ്‌ത്ര ധാരികളാല്‍ നിറഞ്ഞു. പരസഹസ്രം ശിഷ്യ ഗണങ്ങളുടെയും അനുയായി വൃന്ദത്തിന്റെയും സാന്നിധ്യത്തില്‍ പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്ത്‌ മഹാ ഗുരുവിനെ അടക്കം ചെയ്‌തു. മഹാനവര്‍കളുടെ ഒരു പിതാമഹനും വരക്കല്‍ തങ്ങളുടെ മഖാമിനടുത്ത്‌ അന്ത്യവിശ്രമം കൊള്ളുന്നു.