മദീനയെ രൂപപ്പെടുത്തിയ അൻസാറുകൾ


മക്കയില്‍ നിന്ന് ധാരാളം പേര്‍ പലായനം ചെയ്തു മദീനയില്‍ എത്തി.മത സംരക്ഷണത്തിനു വേണ്ടി തങ്ങളുടെ സ്വത്തുക്കള്‍ എല്ലാം ഉപേക്ഷിച്ചാണ് അവര്‍ പലായനം ചെയ്തത്.സ്വത്തുക്കള്‍ ഒന്നും കൊണ്ട് പോകാന്‍ മക്കയിലെ ശത്രുക്കള്‍ സമ്മതിച്ചില്ല എന്നതാണ് സത്യം.മക്കയിലെ വരുമാന മാര്‍ഗം കച്ചവടം ആയിരുന്നു.പലായനം ചെയ്തവരില്‍ പലരും കച്ചവടത്തില്‍ നിപുണരും ആയിരുന്നു.എന്നാല്‍ മദീനയിലെ വരുമാന മാര്‍ഗം കൃഷി ആയിരുന്നു.ഈത്തപ്പന ആയിരുന്നു പ്രധാന കൃഷി.മക്കയില്‍ എത്തുന്ന വിശ്വാസികളെ എല്ലാം അതിഥി ആയി സ്വീകരിക്കുന്നതില്‍ മദീനക്കാരായ അന്‍സാറുകള്‍ മത്സരമായിരുന്നു.അത് കാരണം നറുക്കെടുക്കുക പോലും ഉണ്ടായി.എന്നാല്‍ മക്കയില്‍ നിന്ന് എത്തിയവര്‍ക്ക് കച്ചവടം അറിയാമെങ്കിലും അത് തുടങ്ങാനുള്ള മൂല ധനം ഇല്ലായിരുന്നു.കൃഷിയെ കുറിച്ചുള്ള അറിവും അവര്‍ക്കില്ലായിരുന്നു.
ഈ അവസരത്തില്‍ ആണ് ചരിത്രമായിത്തീര്‍ന്ന മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയിലെ സഹോദര പ്രഖ്യാപനം. ഉണ്ടാകുന്നത്.റസൂല്‍(സ) അനസ്ബിന്‍ മാലികിന്റെ വീട്ടില്‍വെച്ച് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം പ്രഖ്യാപിച്ചു. തൊണ്ണൂറ് പേരുണ്ടായിരുന്ന ഇവരില്‍ പകുതി മുഹാജിറുകളും പകുതി അന്‍സ്വാറുകളുമായിരുന്നു. എല്ലാ കാര്യങ്ങളും തുല്യമായി പങ്കിടുക എന്ന വ്യവസ്ഥയിലായിരുന്നു സൌഹൃദം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രക്തബന്ധമില്ലാതെ അനന്തിരസ്വത്തുവരെ ഓഹരിവെച്ചു. പിന്നീട് ബദ്റ് യുദ്ധത്തോടനുബന്ധിച്ച്, "രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു.'' (8:75) എന്ന ക്വുര്‍ആന്‍ സൂക്തമവതരിക്കുവോളം ഇതു തുടര്‍ന്നു. ഇതോടനുബന്ധിച്ച് അനന്തിരാവകാശം നിര്‍ത്തലാക്കുകയും മൈത്രീബന്ധം തുടരുകയും ചെയ്തു.
ഗോത്രത്തിന്റെ പേരില്‍ മല്ലടിച്ചിരുന്ന ഒരു സമൂഹത്തെ മറ്റൊരു നാട്ടുകാരുമായി ,മറ്റു ഗോത്രക്കാരുമായി,തന്നെക്കാള്‍ സമ്പത്തില്‍ താഴ്ന്നവരുമായി,ഗോത്ര മഹിമയില്‍ താഴ്ന്നവരുമായി സാഹോദര്യം സ്ഥാപിക്കുന്നതിലൂടെ ഉത്തമ സന്ദേശമാണ് നബി(സ്വ)സമൂഹത്തിനു നല്‍കിയത്.ഇതോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ സ്വത്തിന്റെ പകുതി തന്‍റെ മുഹാജിറായ സഹോദരന് നല്‍കാന്‍ അന്‍സാറുകള്‍ തയ്യാറായി.തന്‍റെ സ്വത്തുക്കളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമെന്നും തന്‍റെ ഭാര്യമാരില്‍ ഇഷ്ടപ്പെടുന്നവരെ വിവാഹം ചെയ്യാമെന്നും അവര്‍ തന്‍റെ മുഹാജിര്‍ സഹോദരനോട് പറഞ്ഞു.ചില സംഭവങ്ങള്‍ നോക്കാം.
അബ്ദു റഹ്മാന്‍ ഇബ്നു ഔഫ്‌ കച്ചവടത്തില്‍ നിപുണന്‍ ആയിരുന്നു.അദ്ദേഹത്തെ സഅദ് ഇബ്ന്‍ അബീ റബീഅയുമായാണ്‌ സാഹോദര്യം ഉണ്ടാക്കിയത്.സഅദ് ഇബ്ന്‍ അബീ റബീഅ അബ്ദു റഹ് മാനോട് പറഞ്ഞു:"ഞാന്‍ അന്‍സ്വാറുകളിലെ സമ്പന്നനാണ്. എന്റെ പകുതി സ്വത്ത് നീയെടുക്കുക, എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നീ ഇഷ്ടപ്പെടുന്നവളെ പറഞ്ഞാല്‍ അവളെ വിവാഹമുക്തയാക്കി ദീക്ഷാകാലം(ഇദ്ധ) കഴിഞ്ഞ് നിനക്ക് അവളെ വിവാഹം കഴിക്കാം.'' അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: 'താങ്കളുടെ സ്വത്തിലും ഭാര്യമാരിലും അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചൊരിയട്ടെ. എവിടെയാണ് നിങ്ങളുടെ ചന്ത?' സഅദ് ഖൈനുഖാഅ് അങ്ങാടി അദ്ദേഹത്തിന് കാണിച്ചുകൊടുത്തു.അബ്ദു റഹ്മാന്‍ അവിടെ പാല്‍ക്കട്ടിയും വെണ്ണയുമായി കച്ചവടം തുടങ്ങി.കച്ചവടം മെച്ചപ്പെട്ടു.ഒരു ദിവസം മഞ്ഞയണിഞ്ഞു വരുന്നതുകണ്ട് നബി(സ) അദ്ദേഹത്തോട് ചോദിച്ചു:നീ വിവാഹം ചെയ്തോ?അദ്ദേഹം പറഞ്ഞു:അതെ.നബി(സ്വ):എത്ര മഹ്ര്‍ കൊടുത്തു?അദ്ദേഹം പറഞ്ഞു:'അഞ്ച് ദിര്‍ഹം വിലയുള്ള സ്വര്‍ണം'അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഒരു ആടിനെ അറുത്തെങ്കിലും വിവാഹ സദ്യ നല്‍കുക.
ഈ അഭയാര്‍ഥികളുടെ കാര്യത്തിലുള്ള അതീവതാല്പര്യം കാരണം അന്‍സ്വാറുകള്‍, മുഹാജിറുകളേയുംകൊണ്ട് തിരുസന്നിധിയില്‍ ചെന്ന് പറഞ്ഞു. ഈത്തപ്പനത്തോട്ടം ഞങ്ങള്‍ക്കും ഞങ്ങളുടെ ഈ സഹോദരങ്ങള്‍ക്കുമിടയില്‍ അങ്ങ് വിഭജിക്കണം. അവിടുന്ന് പറഞ്ഞു: അതുവേണ്ട(കൃഷി അറിയാത്തവരെ അത് എല്പിക്കുന്നതിലെ അനൌചിത്യം കാരണം) . അപ്പോള്‍ അവര്‍ പറയുന്നു! 'എന്നാല്‍ നിങ്ങള്‍ ഞങ്ങളെ ജോലിയില്‍ സഹായിക്കുക, ഈത്തപ്പഴം നമുക്ക് തുല്യമായി പങ്കുവെക്കാം.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.'' അങ്ങിനെ മുഹാജിറുകള്‍ അവരോട് കൂടെ പണിയില്‍ സഹായിക്കാന്‍ തുടങ്ങി.
സല്‍മാന്‍ (റ) ന്‍റെയും അബു ദര്‍ദാഇന്റെയും ((റ) ഇടയില്‍ ആണ് സാഹോദര്യം ഉണ്ടാക്കിയത്.വീട്ടില്‍ ചെന്നപ്പോള്‍ അബു ദര്‍ദാഇന്റെ ഭാര്യയെ വല്ലാതെ നിരാശയായിട്ടാണ് കണ്ടത്.സല്‍മാന്‍ (റ)കാര്യമന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു:തന്‍റെ ഭര്‍ത്താവിനു തന്‍റെ കാര്യത്തില്‍ യാതൊരു ചിന്തയും ഇല്ല. ആരാധന മാത്രമായി കൂടുകയാണ്.അങ്ങിനെ അബൂ ദര്‍ദാ ഭക്ഷണം തയ്യാറാക്കി സല്‍മാനോട് പറഞ്ഞു:നീ ഭക്ഷണം കഴിക്കുക,ഞാന്‍ നോമ്പുകാരനാണ് .സല്‍മാന്‍ (റ)പറഞ്ഞു:നീ കഴിക്കാതെ ഞാന്‍ കഴിക്കില്ല.അന്ന് രാത്രിയായപ്പോള്‍ അബൂ ദര്‍ദാ നിസ്കാരിക്കാന്‍ നിന്നപ്പോള്‍
സല്‍മാന്‍(റ)പറഞ്ഞു:നീ ഉറങ്ങുക.അപ്പോള്‍ അദ്ദേഹം ഉറങ്ങി.അല്പം ഉറങ്ങി വീണ്ടും എഴുനേല്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ സല്‍മാന്‍ അത് തടഞ്ഞു വീണ്ടും ഉറങ്ങാന്‍ പറഞ്ഞു.അങ്ങിനെ രാത്രിയുടെ അവസാനമായപ്പോള്‍ രണ്ടു പേരും കൂടെ എഴുന്നേറ്റു നിസ്കരിച്ചു,ശേഷം സല്‍മാന്‍ അബു ദര്‍ദാഇ നോട് പറഞ്ഞു:നിന്റെ രക്ഷിതാവിനോട്‌ നിനക്ക് കടമയുണ്ട്,നിന്റെ ശരീരത്തോട് നിനക്ക് കടമയുണ്ട്,നിന്റെ ഭാര്യയോടു നിനക്ക് കടമയുണ്ട്.ഓരോരുത്തരുടെ കടമാകളെയും നീ വീട്ടേണ്ടതുണ്ട് .നബി(സ്വ)യുടെ അടുത്തെത്തിയപ്പോള്‍ അബൂ ദര്‍ദാ ഇത് നബിയോട് പറഞ്ഞു:അപ്പോള്‍ നബി(സ്വ) പറഞ്ഞു:സല്‍മാന്‍ പറഞ്ഞത് സത്യമാണ്.