ഗ്യാന്‍വാപി പള്ളിയിലെ ശിലാഘടന ശിവലിംഗമല്ലെന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍. ചെറുപ്പം മുതലേ കാണുന്നതാണ് പള്ളിയിലെ ആ വളൂ ടാങ്ക്

ഗ്യാന്‍വാപി പള്ളിയിലെ ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍.
 കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മാണത്തിനായി യഥാര്‍ത്ഥ ശിവലിംഗം തകര്‍ക്കപ്പെട്ടെന്ന് കാശിയിലെ സന്യാസി മഹന്ത് രാജേന്ദ്ര തിവാരി പറഞ്ഞു.

 ’ദാരാ ഷിക്കോയുടെ കാലം മുതലുള്ള ഒരു രേഖ ഇപ്പോഴും എന്റെ പക്കലുണ്ട്. അത് യഥാര്‍ത്ഥ ശിവലിംഗം മാറ്റി സ്ഥാപിക്കാന്‍ ക്ഷേത്രത്തിന്റെ പരിചാരകരായിരുന്ന എന്റെ പൂര്‍വ്വികര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്റെ പൂര്‍വ്വികര്‍ ശിവലിംഗം നീക്കം ചെയ്യുകയും ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിക്കുകയും ചെയ്തു. അവിടെ അത് കേടുപാടുകള്‍ കൂടാതെ ഇന്നും കാണാം,’ അദ്ദേഹം പറഞ്ഞു.

 ‘വാസ്തവത്തില്‍ കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മാണത്തിനായാണ് യഥാര്‍ത്ഥ ശിവലിംഗങ്ങള്‍ നശിപ്പിക്കപ്പെടുന്നത്. ഇടനാഴി വിപുലീകരണം നടക്കുമ്പോള്‍ അവര്‍ ശിവലിംഗങ്ങള്‍ തകര്‍ത്തു.
 കരുണേശ്വര്‍ മഹാദേവ്, അമൃതേശ്വര്‍ മഹാദേവ്, അഭിമുക്തേശ്വര്‍ മഹാദേവ്, ചണ്ഡി-ചന്ദേശ്വര്‍ മഹാദേവ്, ഇവരാണ് കാശിയുടെ അധിപ ദേവതകള്‍.

 ദുര്‍മുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ദി വിനായക് എന്നീ അഞ്ച് വിനായകരുടെ പ്രതിമകളും അവര്‍ തകര്‍ത്തു.
 അവയുടെ മൂലസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പക്ഷേ ആരും ഇതിനെക്കുറിച്ച് സംസാരിക്കില്ല,’ മഹന്ത് രാജേന്ദ്ര തിവാരി ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 കുട്ടിക്കാലം മുതല്‍ ആ വുദു ടാങ്ക് കാണാറുണ്ടെന്നും ഏതെങ്കിലും ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ലെന്നും,’ അദ്ദേഹം വ്യക്തമാക്കി.