ഹിജാബ് സുരക്ഷയാണ്, അംഗീകാരമാണ് : ബോക്സർ താരം മുഹമ്മദലി മകൾക്ക് നൽകിയ ഉപദേശങ്ങൾ
ലോക പ്രശസ്ത ബോക്സര്‍ ആയിരുന്ന മുഹമ്മദ് അലിയെ നമുക്കെല്ലാവര്‍ക്കും പരിചയം ഉണ്ടാകും. അദ്ദേഹത്ത്തിന്റെ മകള്‍ ഹന അദ്ദേഹത്തെപ്പറ്റി എഴുതിയ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം നോക്കൂ..
എന്റെ ഓര്‍മ ശരിയാണെങ്കില്‍, ഞാനൊരു വെളുത്ത ടോപും ഒരു കറുത്ത ചെറിയ സ്കര്‍ട്ടും ആയിരുന്നു അന്ന് ധരിച്ചിരുന്നത്.
ഒരു യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തിലാണ് ഞാനും എന്റെ സഹോദരിയും വളര്ത്തപ്പെട്ടത്, അതിനാല്‍ അത്തരം വെളിവായ വസ്ത്രങ്ങള്‍ ഉപ്പയുടെ മുന്‍പില്‍ ഞങ്ങള്‍ ഒരിക്കലും ധരിക്കാറില്ല.
അങ്ങനെ ഒരു ദിവസം, ഞാനും എന്റെ സഹോദരി ലൈലയും പുറത്ത് പോയി തിരിച്ചു വന്നു. സാധാരണ പോലെതന്നെ, അദ്ദേഹം വാതിലിനു മറവില്‍ ഒളിച്ചുനിന്നു, ഞങ്ങളെ പേടിപ്പിക്കാന്‍…
പരസ്പരം കണ്ടതിന്റെ സ്നേഹം ആലിംഗനത്തിലൂടെ ഞങ്ങള്‍ കൈമാറി.
പിതാവ് ഞങ്ങളെ വാല്‍സല്യത്തോടെ, നന്നായൊന്നു നോക്കികണ്ടു, എന്നിട്ടെന്നെ മടിയിലിരുത്തി, ജീവിതത്തില്‍ എന്നെന്നേക്കും ഓര്‍മ്മയില്‍ നില്‍ക്കാന്‍ ചില കാര്യങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ നോക്കി അദ്ദേഹം പറഞ്ഞു തന്നു.
“മോളെ ഹന, ലോകത്ത് ദൈവമുണ്ടാക്കിയ അമൂല്യവസ്തുക്കളെല്ലാം ഓരോ മറയിലാണ്, നന്നായി സംരക്ഷിക്കപെട്ടിരിക്കുന്നു.. അവ നമുക്ക് കിട്ടുക എന്നത് വളരെ പ്രയാസമാണ്.!
‘വജ്രം’ നോക്കൂ, അവ എവിടെയാണ്? ഭൂമിയുടെ ആഴങ്ങളില്‍ ,ഖനികളില്‍ മറച്ചു വെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!
വിലകൂടിയ പവിഴങ്ങള്‍ എവിടെയാണ്? ആഴക്കടലുകളിലെ ചിപ്പികള്‍ക്കുള്ളില്‍ മറച്ചുവെച്ചിരിക്കുന്നു..അവ. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!
ഇനി ‘സ്വര്‍ണ്ണം’ നോക്കൂ..! ഭൂമിക്കടിയില്‍ ഖനികളുടെ ആഴങ്ങളില്‍..പാറയുടെ കനത്ത പാളികളാല്‍ മറച്ചുവെച്ചിരിക്കുന്നു..സംരക്ഷിക്കപ്പെട്ടിരിക്കുന്നു!
അവയെ പുറത്തെടുക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ..
അല്പം ഗൌരവത്തിന്റെ ഭാവത്തില്‍ അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു:
“മോളെ ഹന, നിന്റെ ശരീരവും പവിത്രമാണ്. നീ (നിന്നിലെ സ്ത്രീത്വം), അത്‘വജ്ര’ത്തെക്കാളും ‘പവിഴ’ത്തെക്കാളും‘സ്വര്‍ണ്ണ’ത്തെക്കാളും വിലകൂടിയതാണ്.. ആയതിനാല്‍ നീയും നിന്റെ മേനി മാന്യമായി മറച്ചുസംരക്ഷിക്കണം”
അല്ലാഹു എല്ലാ വസ്തുവിനെയും കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. ഓരോന്നിനും ഓരോ രീതിയില്‍.. ഒരു പയറു ചെടിയെ എടുക്കൂ.. പയര്‍ മണികളെ കട്ടിയുള്ളൊരു പുറം തോടിനുള്ളില്‍ മൂടി വച്ചിരിക്കുന്നു പ്രകൃതി.ചെറുപ്രാണികളില്‍ നിന്ന് അവയെ സംരക്ഷിക്കുകയും അതിന്റെ ശരിയായ വിധത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. പഴങ്ങള്‍ എടുത്തു നോക്കൂ.. അവയുടെ തൊലിയില്ലെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അവക്കാ മധുരവും രുചിയും രൂപവും ഒക്കെ ഉണ്ടാകുമായിരുന്നോ? ഇല്ല
എന്നാല്‍ സസ്യങ്ങളെക്കാളും ജന്തുക്കളെക്കാളും മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ് മനുഷ്യന്‍.. അല്ലാഹു ആദരിച്ച മനുഷ്യന്‍.. അതില്‍ പെണ്‍ വര്‍ഗ്ഗത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹമാണ് ഹിജാബ്.. ഹിജാബെന്നാല്‍ അവളുടെ സൌന്ദര്യത്തെ കാത്തു സൂക്ഷിക്കാന്‍, അതിനെ വിനയത്തിനും അല്ലാഹുവിനോടുള്ള വിധേയത്വത്തിനും അത് വഴി അവന്റെ പ്രീതിയും കരസ്ഥമാക്കാന്‍ ഉള്ള ഉത്തമ മാര്‍ഗ്ഗം… സ്ത്രീയെ അല്ലാഹു പ്രത്യേക സ്ഥാനങ്ങള്‍ ആദരിച്ചിരിക്കുന്നു. സൌന്ദര്യവും ഉത്തമ സ്വഭാവവുമുള്ള സ്ത്രീയുടെ അലങ്കാരമാണ് ഹിജാബ്. യഥാര്‍ത്ഥ സത്യ വിശ്വാസിനി അതിനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹമായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. എല്ലാത്തരം അപകടങ്ങളില്‍ നിന്ന് അവളെ സംരക്ഷിക്കാന്‍ ഹിജാബിനു കഴിയുന്ന പോലെ മറ്റൊന്നിനും കഴിഞ്ഞെന്നു വരില്ല. കാരണം അത് ദൈവീകമാണ്.
സൂറതുന്നൂറിലെ മുപ്പത്തൊന്നാം സൂക്തം നോക്കൂ…
“നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.”
സ്ത്രീത്വവും സൌന്ദര്യവും അങ്ങേയറ്റം സൂക്ഷ്മതയോടെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പോറല്‍ ഏല്‍പിക്കാതെ സൂക്ഷിക്കുക എന്നാ ദൌത്യമാണ് ഹിജാബ് നിര്‍വ്വഹിക്കുന്നത്. അലസമായി വസ്ത്രം ധരിച്ചു, പുരുഷന്മാരുടെ മുന്‍പിലൂടെ നടക്കുന്ന ചില സ്ത്രീകളെ കണ്ടിട്ടില്ലേ… ഊര്‍ന്നു വീഴുന്ന ‘തട്ടം’ അവര്‍ ഇടയ്ക്കിടെ വലിച്ചു കയറ്റിയിടും എന്നതൊഴിച്ചാല്‍ പലപ്പോഴും അവരുടെ മുടിയും കഴുത്തും എല്ലാം വെളിവായി കാണാന്‍ കഴിയും. അവര്‍ ആഗ്രഹിച്ചിട്ടില്ലെങ്കില്‍ പോലും പുരുഷന്മാര്‍ അത് കണ്ടു ആസ്വദിക്കുകയും അടുത്തു വന്നു ശല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.
എന്നാല്‍ തല മുഴുവന്‍ മൂടുകയും ശ്രദ്ധയോടെ അത് താഴ്ത്തിയിട്ടു നടക്കുകയും ചെയ്യുന്ന സ്ത്രീകളെ പലപ്പോഴും ആരും ശല്യം ചെയ്യാറില്ല. മിക്കവാറും ആദരവോടും ബഹുമാനത്തോടും തന്നെയാണ് പൊതു ഇടങ്ങളില്‍ ഇടപെടുമ്പോള്‍ ആളുകള്‍ നോക്കിക്കാണുന്നത്.
സൌന്ദര്യം ഭര്‍ത്താവിനു മാത്രമുള്ളതാണ്. അണിഞ്ഞൊരുങ്ങുകയും ഒപ്പം മനസ്സില്‍ പുരുഷന്മാര്‍ തന്നെ നോക്കി രസിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് തെറ്റ് തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.. പ്രിയതമന്റെ സാമീപ്യത്തില്‍ അവനു വേണ്ടി മാത്രം മൊഞ്ച് വെളിവാക്കുക.
എന്നാല്‍ പല പെണ്‍കുട്ടികളും ഹിജാബ് എന്ന ആശയത്തെ അടിച്ചമര്‍ത്തല്‍ മാത്രമായി കാണുന്നവരാണ്. തങ്ങളുടെ മാതാപിതാക്കളോട് പോലും ഹിജാബ് ഇടാന്‍ പഠിപ്പിക്കുന്നതിന്റെ പേരില്‍ യുദ്ധത്തിനു ഇറങ്ങിത്തിരിക്കുന്നവര്‍. പല മാധ്യമങ്ങളും സ്ത്രീയുടെ ഹിജാബിനെ അവള്‍ക്കു മേല്‍ ഉള്ള അടിച്ചമര്‍ത്തല്‍ ആയാണ് കാണുന്നത്. സിനിമയാകട്ടെ സാഹിത്യമാവട്ടെ തട്ടത്തിന്‍ മറയത്തെ പെണ്ണുങ്ങള്‍ വീര്‍പ്പു മുട്ടി ജീവിക്കുന്നവരാണെന്ന് സമൂഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
എന്നാല്‍ അത് ധരിക്കുന്നവര്‍ അനുഭവിക്കുന്ന സ്വസ്ഥതയും സമാധാനവും സുരക്ഷിത ബോധവും അറിഞ്ഞാല്‍ അവര്‍ക്കും തോന്നും ഹിജാബ് ഒന്ന് പരീക്ഷിച്ചു നോക്കണം എന്ന്… കാരണം മുന്‍പേ പറഞ്ഞുവല്ലോ… അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്… അവന്‍ കനിഞ്ഞെകിയ കവച്ചമാണ്… ദൈവീകമാണ്… അവന്റെ സൃഷ്ടിയായ പെണ്ണിന് അവന്‍ നല്‍കിയ ആദരമാണ്….
ഹിജാബ് നന്മയാണ് ….അടിച്ചമര്‍ത്തലല്ല….
Post a Comment