ഖുത്ബിയത്തിൽ 1000 വട്ടം ഗൗസുൽ അഅ്സമിനെ വിളിക്കൽ



ചോദ്യം: മലബാറിലെ പല പള്ളികളിലും വച്ച് മാസം തോറും നടത്തിവരാറുള്ള ഖുതുബിയ്യത്ത് ഇബാദത്താണോ?

        സ്വദഖത്തുല്ലാഹിൽ ഖാഹിരിയാൽ രചിക്കപ്പെട്ട
ഗൗസുൽ അഅ്സമി(റ)ന്റെ മദ്ഹാകുന്ന പ്രസ്തുത ബൈത്ത് ചൊല്ലുകയും ഇടയിൽ വിളക്ക് കെടുത്തിയോ മാറ്റിവച്ചോ ചെയ്തുകൊണ്ട് ഗൗസുൽ അഅ്സമിനെ ആയിരംവട്ടം എല്ലാവരും ഉച്ചത്തിൽ വിളിച്ചും പോരുന്നു. ഈ ബൈത്തു ചൊല്ലുന്നതും മേൽപ്രകാരമുള്ള വിളിയും ഒരു ഇബാദത്താണോ? അതിന് പരലോകപ്രതിഫലം ആശിക്കപ്പെടാമോ? ആണെങ്കിൽ തെളിവെന്ത്? മേൽപ്രകാരമുള്ള വിളി, ജാഇസും നല്ലതുമാണെന്ന് നാം വിശ്വസിക്കുന്ന തവസ്സുൽ-ഇസ്തിഗാസയാണോ?

        എന്റെ നാമം ആയിരം വട്ടം വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്ന് അർത്ഥം വരുന്ന ബൈത്തിൽ പറഞ്ഞപ്രകാരം വിളിച്ചിട്ട് യാതൊരു മറുപടിയും കിട്ടാത്തതെന്തുകൊണ്ട്? നമ്മുടെ മദ്ഹബിന്റെ ഇമാമുകളോ അഖീദ:യിലെ ഇമാമുകളോ ഇങ്ങനെയുള്ള വല്ല ഇസ്തിഗാസയും ചെയ്തിട്ടുണ്ടോ? ഇവരെക്കാളും ശ്രേഷ്ടരല്ലേ ഖുലഫാഉൽ അർബഅ: അവരുടെ പേരുകൾ മേൽപ്രകാരം വിളിച്ച് കാണാത്തതെന്തുകൊണ്ടായിരിക്കും?

*✅ഉത്തരം:* സാധാരണ നടത്തപ്പെടാറുള്ള ഖുഥ്ബിയ്യത്ത് ഇബാദത്താണ്. അഥവാ ത്വാഅത്താണ്. ഖുഥ്ബിയ്യത്തിലുള്ളത് പണ്ഡിത ഗ്രേസരനും ഖുതുബുമായ മുഹ്‌യിദ്ദീൻ ശൈഖി(റ)നെ സംബന്ധിച്ചുള്ള മദ്ഹുകളും കീർത്തനങ്ങളുമാണ്. സ്വാലിഹീങ്ങളെ പ്രകീർത്തനം ചെയ്യൽ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ് എന്ന് ജാമിഉസ്സഗീറിന്റെ വ്യാഖ്യാനമായ 'മുഗ്നി' :2-299ൽ പ്രസ്താവിച്ചിട്ടുണ്ട്. തൗബയും ഇബാദത്തുമാണ് ദോഷം പൊറുപ്പിക്കുന്നത്. സ്വാലിഹീങ്ങളെ പ്രകീർത്തനം ചെയ്യുന്നത് തൗബയല്ലാത്തതിനാൽ അത് ഇബാദത്താണെന്ന് തീർച്ച. ആലിം പോലത്തവരുടെ ഗുണങ്ങൾ പറയല്‍ താഅത്തിനോട് 'അശ്ബഹ്' ആണെന്ന് തുഹ്ഫ:3-183ൽ പ്രസ്താവിച്ചത് സ്മരണീയമാണ്.

ഖുത്ബിയത്തിനിടയിൽ ആയിരം വട്ടം വിളിക്കൽ 'തന്നെ വിളിക്കുന്നവർക്കുത്തരം നൽകും' എന്ന് ഗൗസുൽ അഅ്സം(റ)പറഞ്ഞതനുസരിച്ചായതുകൊണ്ട് ഇസ്തിഗാസ (സഹായാഭ്യർത്ഥന)യാണത്. ഇസ്തിഗാസ തവസ്സുലിന്റെ അർത്ഥത്തിൽപ്പെട്ടതാണെന്ന് ഇമാം ഇബ്നുഹജർ(റ)ഹാശിയത്തുൽ ഈസാഹിൽ പ്രസ്താവിച്ചിട്ടുണ്ട്. (പേജ്:218). സുന്നത്തായ തവസ്സുലിന്റെ അർത്ഥത്തിൽ പെട്ട ഇസ്തിഗാസയും സുന്നത്തും ഇബാദത്തുമാണ്. അതിനാൽ മേൽപ്രകാരം ഖുഥ്ബിയത്ത് ചെല്ലുന്നതിനും വിളിക്കുന്നതിനും പരലോക പ്രതിഫലം ലഭിക്കുമെന്ന് ആശിക്കാവുന്നതാണ്.

      ബൈത്തിൽ പറഞ്ഞപ്രകാരം വിളിച്ചിട്ട് യാതൊരു മറുപടിയും കിട്ടുന്നില്ല എന്നു പറയുന്നത് ശരിയല്ല. മറുപടി ലഭിച്ച പല സംഭവങ്ങളുമുണ്ട്. ഇനി ചിലപ്പോൾ കിട്ടാതിരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആ വിളി ബൈത്തിൽ പറഞ്ഞ ക്രമത്തിലാവാത്തതു കൊണ്ടും നിബന്ധനകളൊക്കാത്തതു കൊണ്ടുമാണ്. ഉത്തരം ലഭിക്കുമെന്ന ദൃഢവിശ്വാസത്തോടുകൂടിയും മറ്റും വിളിക്കണമെന്നാണ് ബൈത്തിൽ പറഞ്ഞത്. മരണമടഞ്ഞ മഹാത്മാക്കളോട് സഹായമർത്ഥിക്കുന്നതിന്റെ മര്യാദയെ സംബന്ധിച്ച് ഇമാം ഗസ്സാലി(റ) പറഞ്ഞതിപ്രകാരമാണ്. 'അമ്പിയാക്കൾ ഇമാമീങ്ങൾ മുതലായവരുടെ പരിശുദ്ധാത്മാക്കളിൽ നിന്ന് ആവശ്യനിർവ്വഹണം സിദ്ധിക്കുന്നത് രണ്ടുമാർഗ്ഗങ്ങൾ ഒത്തുകൂടുമ്പോഴാണ്. ആവശ്യക്കാരന്റെ ഭാഗത്തുനിന്ന് സഹായമർത്ഥനയും മറുഭാഗത്തുനിന്ന് സഹായിക്കലുമാണ് ആ മാർഗ്ഗങ്ങൾ. സഹായമർത്ഥിക്കൽ ആവശ്യക്കാരന്റെ ഹൃദയം ആവശ്യം നിർവഹിച്ചുകൊടുക്കുന്ന ശുപാർശകനെ ഓർക്കുന്നതിൽ അടങ്ങി ഒതുങ്ങുകയും ആ സ്മരണയിൽ വ്യാപൃതമാകുകയും ചെയ്യൽകൊണ്ടാണ്. ആവശ്യക്കാരന്റെ ഈ നിലപാട് ആ ശുപാർശകന്റെ ആത്മാവിനെ ഉണർത്തുവാൻ സഹായകമാകുന്നതും അപ്പോൾ ആ പരിശുദ്ധാത്മാവ് അവനെ സഹായിക്കുന്നതുമാണ്. അൽമസ്നൂനുൽ കബീർ, പേ: 86. ആവശ്യക്കാരന്റെ ഹൃദയം മുഹിയുദ്ദീൻ ശൈഖി(റ)നെ ഓർക്കുന്നതിൽ വ്യാപൃതമാകുവാൻ ആയിരം വട്ടം വിളിക്കുന്നതിനും അത് ഇരുട്ടത്തുവച്ചാവുന്നതിനും പ്രത്യേക സ്ഥാനമുണ്ട്. ദിക്റിന്റെ അവസരത്തിൽ വിളക്കു കെടുത്തണമെന്ന് സലാലിമുൽഫുസലാ (പേജ്: 108) മുതലായ കിതാബുകളിൽ പ്രസ്താവിച്ചത് സ്മരണീയമാണ്. ആകയാൽ എന്നോടു പ്രാർത്ഥിച്ചാൽ ഞാൻ ഉത്തരം നല്കുമെന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ പ്രസ്താവിച്ചിരിക്കെ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ട് പ്രാർത്ഥനയുടെ നിബന്ധന ശരിപ്പെടാത്തതുകൊണ്ട് പല അവസരത്തിലും മറുപടി ലഭിക്കാറില്ല. അതുപോലെ ഇമാം ഗസ്സാലി(റ) പറഞ്ഞപ്രകാരമുള്ള സഹായമർത്ഥനയാവാത്തതുകൊണ്ടാണ് ചിലപ്പോൾ ആവശ്യം നിറവേറാത്തതെന്ന് സുവ്യക്തം.

       ഇത്തരം ഇസ്തിഗാസ അനുവദനീയമോ സുന്നത്തോ ആകുന്ന കാര്യത്തിൽ മദ്ഹബിന്റെ ഇമാമീങ്ങളോ അഖീദന്റെ ഇമാമീങ്ങളോ അങ്ങനെ പ്രവൃത്തിക്കുന്നതിനും പ്രവൃത്തിക്കാതിരിക്കുന്നതിനും സ്ഥാനമില്ല. അതിനാൽ ഇത് സംബന്ധിച്ച ചോദ്യം അസ്ഥാനത്താണ്. മുഹ് യിദ്ദീൻ ശൈഖി(റ)നേക്കാൾ ശ്രേഷ്ഠരായ ഖുലഫാഉൽ അർബഅ: മുതലായവർ തങ്ങളെ ആയിരം വട്ടം വിളിച്ചാൽ ഉത്തരം നല്കുമെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് അവരെ അങ്ങനെ വിളിച്ചുകാണാത്തത്.

 കെ.കെ.സ്വദഖത്തുല്ല മൗലവി(റ) വണ്ടൂർ